UPDATES

ട്രെന്‍ഡിങ്ങ്

എന്താടോ നന്നാവാത്തത്? രഞ്ജിത്തിനോട് സോഷ്യല്‍ മീഡിയ

സ്ത്രീവിരുദ്ധ പരാമർശങ്ങൾ തിരുത്തുക എന്ന് പറഞ്ഞാൽ ശരിയും നന്മയും മാത്രമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നല്ല അർത്ഥം എന്ന മിനിമം ധാരണയെങ്കിലും വേണം.

സിനിമയിലെ സ്ത്രീവിരുദ്ധതയെ പറ്റി പറഞ്ഞ കൂട്ടത്തില്‍ സ്പിരിറ്റ് എന്ന ചിത്രത്തിലെ സംഭാഷണത്തെക്കുറിച്ച് പരാമര്‍ശിച്ച ലേഖകനുള്ള സംവിധായകന്‍ രഞ്ജിത്തിന്റെ മറുപടിയില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. മാതൃഭൂമിയിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയിലാണ് രഞ്ജിത്തിന്റെ മറുപടി എത്തിയത്. മാതൃഭൂമിയിലെ ആഴ്ചപതിപ്പില്‍ പ്രേംചന്ദ് എഴുതിയ ലേഖനത്തിനെതിരെയാണ് രഞ്ജിത്ത് പരിഹാസചുവയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പ്രമുഖ സിനിമ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും, എഴുത്തുകാരും രൂക്ഷ വിമര്‍ശനവുമായിട്ടാണ് സോഷ്യല്‍ മീഡിയല്‍ എത്തിയിരിക്കുന്നത്.

രഞ്ജിത്തിന്റെ മറുപടി-

‘തിരുത്തലുകള്‍ നല്ലതുതന്നെ

സ്വയം തിരുത്തലിന്റെയും പുത്തന്‍ തീരുമാനങ്ങളുടെയും ദിവസങ്ങളാണ്. പലരുടെയും കണ്ണുകള്‍ തുറക്കപ്പെടുന്നു. നല്ലതുതന്നെ. തുറക്കാന്‍ മടിക്കുന്ന കണ്ണുകള്‍ക്കു മുന്നിലേക്ക് മാതൃഭൂമിയുടെ ഒന്നാം പേജില്‍ (26-02-17) ഒരു ലേഖനം കൂടി വന്നു. അതില്‍ എടുത്തുപറഞ്ഞ ഒരു ഡയലോഗ് എന്റെ ‘സ്പിരിറ്റ്’ എന്ന സിനിമയിലേതാണ് ‘കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ.’ ആ സംഭാഷണം ഈവിധം തിരുത്തിയെഴുതുന്നു. ‘ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു.’ സ്ത്രീവിരുദ്ധതയില്‍നിന്ന് അങ്ങനെ ഞാനാ സിനിമയെ മോചിപ്പിച്ചിരിക്കുന്നു. ഇനിയും ഞാനും പ്രേക്ഷകരും മറന്നുപോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ എന്റെ സിനിമകളില്‍ എത്രയുണ്ട് എന്നു കണ്ടെത്തിത്തന്നാല്‍ ഇതുപോലെ മാറ്റിയെഴുതാന്‍ തയ്യാറാണ്.

പക്ഷേ, ലേഖനകര്‍ത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ ടി. ദാമോദരന്‍ മാഷിന്റെ സിനിമകളില്‍ നായകന്മാര്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റി എഴുതും എന്ന ചോദ്യം ഇവിടെ പങ്കുവെക്കുന്നു.’

മനില സി മോഹന്റെഫെയ്‌സ്ബുക്ക്‌ പ്രതികരണം

ചലച്ചിത്രകാരനായ രഞ്ജിത്ത്,

” കള്ളുകുടി നിർത്തിയത് നന്നായി ഇല്ലെങ്കിൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്തേനെ ”
എന്ന് സ്പിരിട്ട് സിനിമയിൽ എഴുതിയ ഡയലോഗിനെ “ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകർഷണത്തിന്റെ പേരിൽ ഞാൻ ഖേദിക്കുന്നു. എന്നോട് പൊറുക്കണം ” എന്ന് അൽപത്തരത്തിന്റെ കൊടുമുടിയിലിരുന്നു കൊണ്ട് നടത്തിയ പരിഹാസ്യമായ തിരുത്തലുണ്ടല്ലോ… അത്രയേയുള്ളൂ രഞ്ജിത്ത് എന്ന ചലച്ചിത്രകാരൻ.

അതിനപ്പുറത്തേക്ക് സ്ത്രീയെക്കുറിച്ച് ചിന്തിക്കാനോ സ്ത്രീയെ മനസ്സിലാക്കാനോ ബഹുമാനിക്കാനോ വ്യക്തിയെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും താങ്കൾക്ക് കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുകയുമില്ല എന്നു തന്നെയാണ്  താങ്കളുടെ സിനിമകളും സിനിമയ്ക്ക് പുറത്തുള്ള വാക്കുകളും തെളിയിക്കുന്നത്.

കുറിപ്പിൽ താങ്കൾ പറഞ്ഞു: ” ഇനിയും ഞാനും പ്രേക്ഷകരും മറന്നു പോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾ എന്റെ സിനിമയിൽ എത്രയുണ്ട് എന്ന് കണ്ടെത്തിത്തന്നാൽ ഇതുപോലെ മാറ്റിയെഴുതാൻ തയ്യാറാണ്” എന്ന്. മറന്നു പോയിരിക്കാനിടയുള്ളതെങ്കിലും അവയെല്ലാം സ്ത്രീവിരുദ്ധ പരാമർശങ്ങളായിരുന്നു എന്ന് താങ്കൾക്ക് ഉറപ്പുണ്ട് അല്ലേ? അത്രയും നല്ലത്. പക്ഷേ താങ്കൾക്ക് തിരുത്തൽ വഴങ്ങാൻ സാധ്യതയില്ല.

തിരുത്തൽ എന്നത് ഒരു പാട് ആഴമുള്ള വാക്കാണ് രഞ്ജിത്ത്.  എൻ.എസ്.മാധവൻ തിരുത്തിൽ ഒരൊറ്റ വാക്കാണ് തിരുത്തിയത്. ആ തിരുത്ത് ചരിത്രത്തിലെ ഒരു പാട് തെറ്റുകളുടെ തിരുത്തായിരുന്നു.  അതിന് കഴിയണമെങ്കിൽ തെറ്റ് എന്താണ് എന്ന ബോധ്യം ഉണ്ടാവണം. വാക്കുകൾ ചരിത്രത്തെയും കാഴ്ചപ്പാടുകളേയും രാഷ്ട്രീയത്തേയും
നിർമിക്കുന്നതെങ്ങനെയാണ് എന്ന് തിരിച്ചറിയാൻ പറ്റണം. പെണ്ണിനു മേൽ വാക്ക് കൊണ്ടും നോക്കു കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും സ്ഥാപിച്ചെടുത്തിട്ടുള്ള അധികാരത്തിൽ നിന്ന് പുറത്തു വരാൻ സ്വയം കഴിയണം.

സ്ത്രീവിരുദ്ധ പരാമർശങ്ങൾ തിരുത്തുക എന്ന് പറഞ്ഞാൽ ശരിയും നന്മയും മാത്രമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നല്ല അർത്ഥം എന്ന മിനിമം ധാരണയെങ്കിലും വേണം.

താങ്കളുടെ തിരുത്ത് തിരുത്തല്ല, സ്ത്രീവിരുദ്ധതയുടെ ആവർത്തനമാണ്.’

മായാ ലീലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

 

ഞാന്‍ – പ്രേമിച്ച് പ്രേമിച്ച് നിന്നെ ഞാനൊരു ദേവസ്ത്രീയാക്കട്ടെ?
ലവന്‍ – ആക്കൂ ഊര്‍മ്മിളെ ആക്കൂ. ഞാന്‍ തയ്യാര്‍.

ഹാ!! എത്ര നല്ല സംഭാഷണം, എത്ര നല്ല പ്രണയം. ഇങ്ങനൊക്കെ സാധ്യമാണെന്നിരിക്കെ ഒരു പ്രണയചേഷ്ടയെ ബലാത്സംഗത്തോട് മാത്രം ഉപമിക്കുകയോ അല്ലെങ്കില്‍ ഏതാണ്ട് മണിപ്രവാളം നാടകരംഗം പോലാക്കുകയോ ചെയ്യുന്ന ശ്രീമാന്‍ പരട്ട രജ്ഞിത്ത് നിങ്ങളൊരു പരാജയമാകുന്നു.

എംഎ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

രന്ജിത്ത് നിങ്ങൾ മാടമ്പി സംസ്കാരത്തിന്റ്റെ കുഴലൂത്തുകാരനോ ?…
മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ രന്ജിത്ത്..എന്റ്റെ സുഹൃത്തുകൂടിയാണ്… പക്ഷെ പറയുന്ന കാ,ര്യങ്ങളിൽ ചിലത് ദഹിക്കില്ല, പ്രതികരിച്ച് പോകും… തിരുത്തലുകളുണ്ടാക്കാൻ സിനിമാ മേഘല ഒന്നായി ശ്രമിക്കുമ്പോൾ,കടുത്ത സ്ത്രീവിരുദ്ധതയിലൂന്നി, ഇനിയും ബലാൽസംഘം ചെയ്യണമെന്ന് ആവർത്തിച്ചു പറയുകയാണോ? പത്രകുറിപ്പിലൂടെ താന്കളുടെ നിലപാടുകൾ കണ്ട് ആരെന്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല…

കൈയ്യടി കിട്ടുന്നത് നല്ലതാ… പക്ഷെ ഇത്തരം പ്രസ്താവനകളിൽ കിട്ടുന്നത് മനോവൈകല്ല്യമുളളവരുടെ കൈയ്യടിയാണ്… മറ്റുളളവരുടെ വേദനകളിൽ സന്തോഷം കണ്ടെത്തുന്നവരുടെ കൈയ്യടി….
NB- പരിഹാസം,പുച്ഛം,ജാഢ… ഇതെല്ലാം എല്ലാവർക്കും അണിയാൻ പറ്റുന്ന ആവരണമാണ്…..

സമിത സുജയ്-യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ബലാൽസംഗം ചെയ്തേനെ എന്ന് പറയുന്നത് ശാരീരികാകർഷണം തോന്നുമ്പോഴാണോ? ബലാൽസംഗം എന്നത് ഒരു തരം സെക്സ് ആണെന്ന് കരുതുന്ന ഊളകൾ ധാരാളമുണ്ടല്ലോ….  ഈ തിരുത്തിലൂടെ ആ സിനിമയെ സ്ത്രീവിരുദ്ധതയിൽ നിന്ന് മോചിപ്പിച്ചിരിക്കുന്നു എന്നൊക്കെ പറയുന്നതിൽ നിന്ന് വെളിപ്പെടുന്ന പരിഹാസവും അസഹിഷ്ണുതയും…..  ഇത് വരെയുള്ള സ്ത്രീവിരുദ്ധ ഡയലോഗുകളൊക്കെ മാറ്റിയെഴുതാമെന്ന്, ചൂണ്ടിക്കാണിച്ചാൽ….  എന്നിട്ടത് തിരുത്തി ഷൂട്ട് ചെയ്യാനാണോ എന്തോ…. മേലിലെങ്കിലും ശ്രദ്ധിക്കും എന്നു പോലും പറയുന്നില്ല താനും

ബിജു മൂത്താത്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

#തിരുത്താതിരിക്കുന്നത്_നല്ലതല്ല
തുമ്പിക്കൈയ്യിൽ വെച്ച് ഒരു പാവം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതാണ് രഞ്ജിത്തിന്റെ അവസാനത്തെ ചിത്രം. അടുത്ത ചിത്രത്തിൽ ബലാൽസംഗം ആനപ്പുറത്താകുമോ എന്ന ഉത്കണ്ഠ മത്രമേ രഞ്ജിത്ത് സിനിമകളെ സഹിക്കുന്നവർക്കു ഇനി ഉണ്ടാവൂ. ഇക്കുറി ചില സംസ്‌ഥാന അവാർഡുകൾ രഞ്ജിത്തിന്റെ ബലാൽസംഗ ചിത്രം ലീലയ്ക്കു കിട്ടാനുള്ള സാധ്യതയും ജൂറിയുടെ മട്ടു കണ്ട് പറയുന്നവരുണ്ട്. അപ്പോൾ കേമമായി. ചരിത്രത്തിനു സാധൂകരണവുമായി. അത് അങ്ങിനെ നടക്കട്ടെ. എന്നാൽ മലയാള സിനിമ ഭാവിയിലേക്കുള്ള വലിയൊരു ശുദ്ധീകരണത്തിന് തയ്യാറാവുമ്പോൾ ഉത്തരവാദപ്പെട്ട ഒരു സംവിധായകന്റെ തഴെ കാണുന്ന തരം ശബ്ദം അത്ര നിസ്സാരമായി കണാനാവില്ല. സ്ത്രീപക്ഷ ഭാഷ സിനിമയിലേക്ക് കേവലമായി ഇറക്കുമതി ചെയ്യലല്ല, ചരിത്രം മാറ്റിയെഴുതേണ്ടതും അങ്ങിനെയല്ല, പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടാവണം. മലയാള സിനിമയെ ഫ്യൂഡൽ ജീർണതയുടെ ചെളിക്കുണ്ടിൽ താഴ്ത്തിയതിൽ നിന്ന് മോചിപ്പിക്കാൻ ഇപ്പൊഴത്തെ ന്യൂ ജൻ തലമുറ പെടുന്ന പാട് കണ്ടാലറിയാം രഞ്ജിത് മലയാള സിനിമയ്ക്കുണ്ടാക്കിയ ആഘാതത്തിന്റെ ആഴം. ആണ്‍ നായകത്വത്തിന്റെ വിളയാട്ടത്തിലൂടെ സത്രീയെ അടക്കിഭരിക്കേണ്ടവനാക്കി മലയാള സിനിമയിലെ പുരുഷന് ചരിത്രത്തിൽ തല കുനിച്ചു മാത്രം നടക്കാൻ ഇടവന്നത് ഇവിടെ ഇങ്ങനെ ഒരു സംവിധായകൻ ഉണ്ടായതു കൊണ്ടാണ്. അവിടെ രഞ്ജിത് കൂടി ഉൾപ്പെട്ട ഒരു തിരുത്തലായിരുന്നു ഉണ്ടാവേണ്ടിയിരുന്നത് . എന്നാൽ സംഭവിക്കുന്നത് മറ്റൊന്നാണ്. മാറാൻ ഒരുക്കമില്ലാത്ത ഈ സംവിധായകനെ മറികടക്കേണ്ടത്‌ ഇനി മലയാള സിനിമയുടെ മറ്റൊരു ഉത്തരവാദിത്തമാണ്. രഞ്ജിത് അഭിപ്രായങ്ങളെ നേരിടുന്ന വിധവുമാണ് ശരിക്കും താഴെ കാണുന്നത് . അപ്പൂപ്പൻ തേങ്ങ മോഷ്ടിച്ചു എന്ന് പറഞ്ഞ് കൊച്ചുമോനെ തല്ലിക്കൊല്ലുന്ന വംശീയ രാഷ്ട്രീയമാണത്‌. രഞ്ജിത്ത് സിനിമകളെ പോലെ തന്നെ. അവിടെ രഞ്ജിത്ത് ഉദാഹരിക്കുന്ന ടി ദാമോദരൻ മാഷ് മറ്റൊരു ചരിത്രമാണ്. പ്രതിലോമ പരാമർശ്ശമുള്ള സിനിമകൾ ഉണ്ടായിട്ടുണ്ടാവാമെങ്കിലും തൊഴിലാളി രാഷ്ട്രീയത്തെ മലയാള സിനിമയിൽ എറ്റവും കൃത്യമായി അവതരിപ്പിച്ച എഴുത്തുകാരനാണ് ദാമോദരന്‍ മാഷ്. ചരിത്രവും രാഷ്ട്രീയവും സിനിമയുടെ ഫ്രേമിൽ വേറൊരു അടിത്തറയിൽ സൃഷ്‌ടിച്ച തിരക്കഥാകാരനാണ് മാഷ്. അങ്ങിനെയൊരു ചരിത്രം രഞ്ജിത് ഭാവിയിൽ സൃഷ്ടിക്കുംവരെ അദേഹം ആദ്യത്തെ പ്രകാരം തന്നെ വിമർശനങ്ങൾ കേൾക്കേണ്ടിവരും. ഒരിക്കലും തിരുത്താന്‍ തയ്യാറല്ലാത്ത പുതിയ സിനിമകളുമായി മാതൃഭൂമിയിലൂടെ തന്നെ വലിയ ഒച്ചയില്‍ കടന്നുവരുന്നതിനായി രഞ്ജിത്തിന് എല്ലാ ശ്രേയാംസും നേരുന്നു.

അപര്‍ണ പ്രശാന്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വെള്ളമടിച്ച് കോൺ തിരിഞ്ഞ് കാലു മടക്കിച്ചവിട്ടാനുള്ള ഭാര്യയുടെ സൃഷ്ടാവേ, നിരൂപകന്റെ ‘മധുവിധുവിന്റെ ശീതളിമ ‘യോടു വരെ കലഹിച്ച മഹാനുഭാവാ ” ബലാത്സംഗ “വും ” ആകർഷണവും ” ഒന്നാണെന്നുറപ്പിച്ചു പറയുന്ന ധൈര്യ ശാലി അങ്ങയെ തിരുത്താൻ പ്രേംചന്ദെന്നല്ല ആര് ശ്രമിച്ചാലും അത് അതിമോഹം മാത്രമാണ്. അതിനു മാത്രം തറവാടിത്തോം അന്തസും ഗരിമയും നട്ടെല്ലുമൊന്നും ഉണ്ടാവാൻ ഞങ്ങൾ മംഗലശേരിയിലോ പൂവള്ളിയിലോ ഒന്നും ജനിച്ചവരല്ലല്ലോ. എന്താടോ വാര്യരെ നന്നാവാത്തെ എന്ന് ഞങ്ങൾ പരസ്പരം ചോദിച്ച് ആശ തീർക്കാം.
എന്ന് ഒരു ‘ടോയ് ലറ്റ് വാൾ എഴുത്തുകാരി ”

അയ്ഷ മെഹമൂദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

നായകന്‍: ‘വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരാക്ക് വീട്ടില്‍ വന്നു കേറുമ്പോള്‍
ചെരുപ്പൂരി കാല്‍ മടക്കി ചുമ്മാ തൊഴിക്കാനും, തുലാവര്‍ഷരാത്രികളില്‍ ഒരു
പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും,
ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കേ പറമ്പിലെ പുളിയന്‍ മാവിന്റെ
വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു
പെണ്ണിനെ വേണം… പറ്റുമെങ്കില്‍ കയറിക്കോ’
നായിക: പോടാ പട്ടീ.. പോയി തരത്തീ കളിക്കട നായ്ക്കാട്ടമെ.
ശുഭം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍