UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദി കള്ളപ്പണം വാങ്ങി; തെളിവുകളുമായി അരവിന്ദ് കേജ്രിവാള്‍

Avatar

ടീം അഴിമുഖം

ഗുജറാത്ത് മുഖ്യമന്ത്രിയെ ആയിരിക്കെ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ നിന്നും സഹാറയില്‍ നിന്നും നരേന്ദ്ര മോദി കള്ളപ്പണം വാങ്ങിയതിന്റെ തെളിവുകള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നിയമസഭയില്‍ വെച്ചു.  കള്ളപ്പണം തടയാന്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്ത് വലിയ അസംതൃപ്തി സൃഷ്ടിച്ച സാഹചര്യത്തില്‍ കേജ്രിവാളിന്‍റെ വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ചും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേ ഇന്ത്യന്‍ രാഷ്ട്രീയം അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു കലങ്ങിമറിയലിനൊരുങ്ങുകയാണ്. 

പ്രധാന രാഷ്ട്രീയ നേതാക്കള്‍ക്ക് അനധികൃതമായി വന്‍ തോതില്‍ പണം നല്‍കിയ കണക്കുകളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവരാന്‍ പോകുന്നതായും ഇതില്‍ മുന്‍ യുപിഎ സര്‍ക്കാരിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ ഇപ്പോഴത്തെ ഭരണകക്ഷിയില്‍പ്പെട്ട ചില മുതിര്‍ന്ന നേതാക്കളുമുണ്ടെന്നും ദി ഹിന്ദു ദിനപത്രം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആദായനികുതി വകുപ്പും സി.ബി.ഐയും ആദിത്യ ബിര്‍ള ഗ്രൂപ്പ്, സഹാറ ഗ്രൂപ്പ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് വന്‍തോതില്‍ കൈമാറിയിട്ടുള്ള പണത്തിന്റെ വിവരങ്ങളടങ്ങിയ രണ്ട് സെറ്റ് ഡോക്യുമെന്റുകള്‍ കണ്ടെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍ ഇതുസംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസില്‍ (CBDT) പരാതി നല്‍കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ താന്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് ഭൂഷന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒക്‌ടോബര്‍ 25-ന് CBDT ചെയര്‍പേഴ്‌സണ് നല്‍കിയ പരാതിയില്‍ പ്രശാന്ത് ഭൂഷണ്‍ ഇങ്ങനെ പറയുന്നു: “സഹാറാ ഗ്രൂപ്പില്‍ ആദായ നികുതി വകുപ്പും ബിര്‍ള ഗ്രൂപ്പില്‍ സി.ബി.ഐയും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ അഴിമതി, കൈക്കൂലി വിവരങ്ങള്‍ക്ക് മേല്‍ അന്വേഷണം നടത്താതെ അത് പൂഴ്ത്തിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പണത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലുള്ളത്.”

 

സഹാറ പേപ്പറുകള്‍
2015 നവംബര്‍ 22ന് സഹാറ ഗ്രൂപ്പില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് കോടികള്‍ വരുന്ന കോഴ നല്‍കിയതിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഈ വിവരങ്ങള്‍ ആദായനികുതി വകുപ്പ് മാത്രം അന്വേഷിക്കേണ്ടതല്ല, കാരണം ഇതില്‍ കൈക്കൂലി, അഴിമതി, കള്ളപ്പണം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യം സി.ബി.ഐയും കള്ളപ്പണ വിഷയം അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘവും അന്വേഷിക്കണം. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നും വലിയ തോതിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഭൂഷണ്‍ പറയുന്നു.

 

ഭൂഷന്റെ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ള അനുബന്ധ രേഖകള്‍ അനുസരിച്ച് 2016 ജൂണ്‍ 28-ന് മുതിര്‍ന്ന അഭിഭാഷകനായ രാം ജത്മലാനിയുടെ പക്കല്‍ ഈ രേഖകള്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിലെ മന്ത്രിയായ സത്യേന്ദ്ര ജയിന് ഈ രേഖകള്‍ കൈമാറിയ ജത്മലാനി ഇതില്‍ ഫോറന്‍സിക് പരിശോധന നടത്താനും അഭ്യര്‍ഥിച്ചിരുന്നു. ഈ രേഖകള്‍ യഥാര്‍ഥമാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത് എന്നാണ് വിവരം.

 

 

ബിര്‍ള പേപ്പറുകള്‍
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്ദാല്‍കോ ഇന്‍ഡസ്ട്രീസിന് അനധികൃതമായി കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.ബി.ഐ 2013 ഒക്‌ടോബര്‍ 15-ന് അവരുടെ ഡല്‍ഹി, മുംബൈ, സെക്കന്ദരാബാദ്, ഭുവനേശ്വര്‍ ഓഫീസുകള്‍ റെയ്ഡ് നടത്തിയിരുന്നു. നിരവധി വര്‍ഷങ്ങളായി ആദിത്യ ബിര്‍ള ഗ്രൂപ്പ് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയ കോഴയുടെ വിവരങ്ങള്‍ സി.ബി.ഐ അന്ന് പിടിച്ചെടുത്തിരുന്നുുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനു പുറമെ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള അവരുടെ ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത 25 കോടി രൂപയും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുമെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും അന്വേഷണം നടത്താതെ ഈ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ ഏല്‍പ്പിക്കുകയാണ് സി.ബി.ഐ ചെയ്തതെന്നും ഭൂഷന്‍ ആരോപിക്കുന്നു.

 

2012 ജനുവരി ഒമ്പതിനും ഫെബ്രുവരി രണ്ടിനുമിടയില്‍ ‘പ്രാജക്ട് ജെ- എന്‍വന്‍യോണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റി’ന് 7.08 കോടി രൂപ നല്‍കിയതായി രേഖയില്‍ പറയുന്നു. യു.പി.എ സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്ന സമയമാണ് ഇതെന്ന് ഭൂഷന്‍ പറയുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ശുഭേന്ദു അമിതാഭിന്റെ പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ പണമിടപാടുകള്‍ നടന്നതിന്റെ രേഖകള്‍ ഉണ്ടായിരുന്നു. 2012 നവംബര്‍ 16-നുള്ള ഒരു ഇ-മെയില്‍ അനുസരിച്ച് 25 കോടി രൂപ ഒരു മുഖ്യമന്ത്രിക്ക് നല്‍കുന്ന കാര്യവും ഇതില്‍ 12 കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞതായുമുള്ള വിവരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഭൂഷന്റെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

 

ഇത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നരേന്ദ്ര മോദി വാങ്ങിയ പണത്തിന്റെ കണക്കാണെന്നാണ് കാണിച്ചിട്ടുള്ളതെന്ന് രേഖകള്‍ ഉദ്ധരിച്ച് ഇന്ന് കെജ്രിവാള്‍ നിയമസഭയില്‍ ആരോപിച്ചു. കൂടുതല്‍ രേഖകള്‍ താന്‍ പുറത്തുവിടുമെന്നും കള്ളപ്പണത്തിനെതിരെയുള്ള മോദിയുടെ തട്ടിപ്പാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് നീട്ടിവയ്ക്കുകയായിരുന്നുവെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍