UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു? എം.കെ മുനീറിന് ഇന്ത്യാവിഷന്‍ ജീവനക്കാരുടെ തുറന്ന കത്ത്

Avatar

ഇന്ത്യാവിഷന്‍ ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ജോലി നഷ്ടപ്പെട്ടവരും ശമ്പള കുടിശിക അടക്കം ലഭിക്കാനുള്ളവരും നിരവധിയാണ്. തങ്ങളുടെ പരാതികള്‍ക്കു മറുപടി ഇല്ലാതെ വന്നതോടെ ചാനല്‍ ചെയര്‍മാന്‍ ഡോ. എം.കെ മുനീറിന് അവര്‍ എഴുതുന്ന തുറന്ന കത്ത്. 

 

ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ ഡോ. എം.കെ മുനീറിന്,
കേരള രാഷ്ട്രീയത്തില്‍തന്നെ വിസ്‌ഫോടനം സൃഷ്ടിക്കുകയും മലയാളിയെ വാര്‍ത്ത കാണാന്‍ പഠിപ്പിക്കുകയും ചെയ്ത ഇന്ത്യാവിഷന്‍ ചാനലിലെ അവസാനത്തെ തലമുറ എന്നു വേണമെങ്കില്‍ ഞങ്ങളെ വിശേഷിപ്പിക്കാം. കേരളത്തില്‍ ഇന്ന് വിവിധ ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന പ്രമുഖരായ ജേര്‍ണലിസ്റ്റുകളെയും നോണ്‍ ജേര്‍ണലിസ്റ്റുകളെയും വാര്‍ത്തെടുത്ത സ്‌കൂളായിരുന്നല്ലോ ഇപ്പോള്‍ നിശ്ചലമായിക്കിടക്കുന്ന ഇന്ത്യാവിഷന്‍. ഒരാള്‍ മരിക്കാന്‍ നേരത്ത് ഒരു തുള്ളി വെള്ളം ചോദിക്കുമ്പോള്‍ നാം എന്താണ് ചെയ്യാറ്? അത് കൊടുക്കാത്തവരെ നാം എന്തു വിളിക്കും? ഒരാള്‍ ചോരയൊലിച്ച് നടുറോഡില്‍ കിടക്കുമ്പോള്‍ നാം എന്തു ചെയ്യും? അയാളെ കോരിയെടുത്ത് ആശുപത്രിയിലെത്തിക്കാറില്ലേ? കാരണം അയാളെ ആശ്രയിച്ച് കഴിയുന്ന നിരവധി പേരുണ്ടാകുമല്ലൊ? ഇവിടെ മരണത്തെ മുഖാമുഖം കണ്ട് ഇന്ത്യാവിഷന്‍ ജീവിക്കാന്‍ പോരാടിയപ്പോള്‍ അതിന്റെ പെട്ടിക്ക് അവസാനത്തെ ആണിയുമടിച്ച് നിങ്ങള്‍ കാലപുരിയിലേക്കയച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ആ ചാനലിന്റെ ശ്രമങ്ങളെ വീണ്ടും വീണ്ടും നിങ്ങള്‍ കുഴിയിലേക്ക് തന്നെ ചവിട്ടി താഴ്ത്തിക്കൊണ്ടിരിക്കുന്നു.

മന്ത്രിസഭാ യോഗങ്ങളിലും പൊതുചടങ്ങുകളിലും സുസ്‌മേരവദനയായി താങ്കള്‍ ഇരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് നെഞ്ചകം തകരുകയായിരുന്നു. ഞങ്ങളുടെ ആത്മാവായി കണ്ട സ്ഥാപനത്തെ നിര്‍ദാക്ഷിണ്യം കൊന്നിട്ട് നിങ്ങള്‍ ചിരിക്കുന്നു. ഇന്ത്യാവിഷന്റെ പിതാവ് നിങ്ങള്‍ തന്നെയാണ്, സംശയമില്ല. പിതാവ് മകനെ (മകളെ) കൊല്ലുമ്പോള്‍ കാലനെന്ന് വിളിക്കുന്നതില്‍ അതിശയോക്തിക്ക് വകയുണ്ടോ സര്‍? ഞങ്ങള്‍ക്ക് അധികാരമില്ല സര്‍. ജനാധിപത്യം ചൈതന്യവത്ക്കരിക്കപ്പെടുന്നത് ഞങ്ങളുടെ കയ്യില്‍ മഷി പുരളുമ്പോഴാണെന്ന് താങ്കളെപ്പോലൊരാള്‍ക്ക് പറഞ്ഞുതരാനുള്ള പ്രാപ്തിയും സാമൂഹ്യബോധവും ഞങ്ങള്‍ക്ക് തുലോം കുറവാണ് താനും.

2015 ഫെബ്രുവരി ഒമ്പതിന് ഇന്ത്യാവിഷന്‍ നിലച്ചപ്പോള്‍ നിരവധി ജീവിതങ്ങളാണ് കുടയില്ലാതെ മഴയത്തായ കുട്ടിയെപ്പോലെ ദുരിതത്തിലായത്. താങ്കളുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും ചാനല്‍ റസിഡന്റ് ഡയറക്ടറുമായ  ജമാലുദ്ദീന്‍ ഫാറൂഖിയുടെ വിലയില്ലാത്ത വാക്കുകള്‍ കേട്ട് മടുത്തപ്പോള്‍ പലരും മറ്റ് സ്ഥാപനങ്ങളില്‍ തുച്ഛമായ വേതനത്തിന് പോലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. ചാനല്‍ തിരിച്ചുവരുമെന്ന് ഇടയ്ക്കിടെ നിങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നതിനാല്‍ അത് വിശ്വസിച്ച് നോണ്‍ ജേര്‍ണലിസ്റ്റുകളില്‍ പ്രബലവിഭാഗം ഇപ്പോഴും തൊഴില്‍രഹിതരായി കഴിയുന്നുണ്ട്. ജോലിയുണ്ടായിരുന്ന കാലത്ത് ഉറപ്പിച്ച പലരുടെയും വിവാഹങ്ങള്‍ മുടങ്ങി. വായ്പയിനത്തില്‍ എടുത്ത വീടിന്റെയും മറ്റും തിരിച്ചടവ് തെറ്റി പലരും ജപ്തിഭീഷണിയിലാണ്. കുടുംബബന്ധം തകര്‍ന്നവരുമുണ്ട്. പണം വായ്പയ്ക്ക് തന്നവരുടെയുള്‍പ്പെടെ അസഭ്യവും  മര്‍ദ്ദനവുമേറ്റവര്‍ നിരവധി. ഫീസടക്കാതെ ഞങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ നിന്നും കോളജുകളില്‍ നിന്നുമൊക്കെയായി ഇറക്കിവിട്ടിരിക്കുന്നു. ചിലരുടെ കുട്ടികള്‍ ലഭ്യമായ സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളിലുള്‍പ്പെടെ പഠിക്കുന്നു. ഉന്നത വിദ്യാഭ്യാസവും സാങ്കേതികമായ പരിജ്ഞാനവുമൊക്കെയുള്ളവര്‍ മറ്റ് ജോലികള്‍ ലഭിക്കാതെ വന്നതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നത് താങ്കള്‍ക്ക് കാണണമെങ്കില്‍ കൊച്ചിയിലേക്ക് വരിക. ഇന്ത്യാവിഷനില്‍ നിന്ന് പുറത്തായി പുറന്തള്ളപ്പെട്ട പലരുടെയും ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്ന് താങ്കള്‍ മനസ്സിലാക്കുന്നത് നന്നായിരിക്കും സര്‍.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ചാനല്‍ പൂട്ടുന്നത് വരെയുള്ള ശമ്പള കുടിശ്ശികയിനത്തില്‍ കിട്ടാനുള്ള തുകയെങ്കിലും തരാമായിരുന്നു നിങ്ങള്‍ക്ക്. രണ്ട് കോടിയുടെ താഴെയുണ്ടെങ്കില്‍ ഇത് തന്ന് തീര്‍ക്കാമായിരുന്നു. കൂടാതെ ഓരോ ജില്ലകളിലെയും ഓഫീസ് കെട്ടിടങ്ങളുടെ വാടക, ഇവിടങ്ങളില്‍ ടാക്‌സി ഓടിയതിന്റെ തുക, പത്രവും വെള്ളവും ഓഫീസുകളിലേക്ക് വാങ്ങിയതിന്റെ തുക ഇതൊക്കെ കൊടുക്കേണ്ട ഉത്തരവാദിത്വം ഞങ്ങളുടേതാണോ? ഇത്തരം ബാധ്യതകള്‍ കാരണം അതത് ഓഫീസുകളിലെ ജീവനക്കാര്‍ എത്ര തവണ ആള്‍ക്കൂട്ടത്തിന് മുന്നില്‍ അപമാനിതരായെന്ന് താങ്കള്‍ക്ക് അറിയുമോ? ഇടുക്കിയും വയനാടുമൊക്കെപ്പോലുള്ള പിന്നോക്ക ജില്ലകളില്‍ കൊടുംതണുപ്പില്‍ സൈക്കിള്‍ ചവിട്ടി നമ്മുടെ ഓഫീസില്‍ പത്രമിട്ട പാവം പത്രവിതരണക്കാരെപ്പോലും കബളിപ്പിച്ച നിങ്ങള്‍ക്ക് ഒരു മന്ത്രിയായിരിക്കാന്‍ എന്തു യോഗ്യതയാണുള്ളത്? ഒരു പഞ്ചായത്തംഗംപോലും ആകാന്‍ യോഗ്യതയില്ലാത്ത ഒരു തട്ടിപ്പുകാരനെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അത്രത്തോളം മണ്ടന്‍മാരാണോ കേരളത്തിലെ ജനങ്ങള്‍? അല്ലെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

ചാനല്‍ പൂട്ടിയ ഒരു വര്‍ഷത്തെ കാലയളവില്‍ പരസ്യയിനത്തില്‍ കിട്ടാനുള്ള രണ്ടരകോടി രൂപ റസിഡന്റ് ഡയറക്ടറും മാര്‍ക്കറ്റിംഗ് വിഭാഗവും ചേര്‍ന്ന് പിരിച്ചെടുത്തതായി ഞങ്ങള്‍ അറിഞ്ഞു. ഇതില്‍ നിന്ന് എന്തുവിഹിതമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഞങ്ങളുടെ വേതനത്തില്‍ നിന്ന് പിടിച്ച പിഎഫ് ഗഡുപോലും നിങ്ങള്‍ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ കവര്‍ന്നെടുത്തില്ലെ? ഇതിനിടെ ചാനല്‍ ഏറ്റെടുക്കാന്‍ എത്രപേര്‍ രംഗത്ത് വന്നു. ചാനലില്‍ നിക്ഷേപമിറക്കി മുന്നോട്ടുകൊണ്ടുപോകാന്‍ സന്നദ്ധത അറിയിച്ചെത്തിയ പലരെയും താങ്കള്‍ അപമാനിച്ചയച്ചില്ലെ?

ഡോ. എം കെ മുനീര്‍, താങ്കള്‍ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു

എക്‌സിക്യൂട്ടിവ് എഡിറ്റര്‍ പദവികളിലുള്ളവര്‍ മുതല്‍ ചാനലിലെ ഏറ്റവും ജൂനിയറായ ചിലര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്ന ഇന്‍വെസ്റ്റേഴ്‌സിന് പണമിറക്കാന്‍ താല്‍പര്യമുണ്ടായപ്പോഴും പണം വാങ്ങിച്ചെടുത്ത് അധികാരം വിട്ടൊഴിയാതെ നിങ്ങള്‍ തനി രാഷ്ട്രീയക്കാരന്റെ കുടില ബുദ്ധി കാണിച്ചത് ഞങ്ങള്‍ക്ക് മറക്കാനാവില്ല. ശമ്പളത്തിനായി നിങ്ങളുടെ വീട്ടുപടിക്കല്‍ ഉള്‍പ്പെടെ ഞങ്ങള്‍ കുത്തിയിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അപമാനമായെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചില്ലേ താങ്കള്‍. അപ്പോള്‍ ഞങ്ങള്‍ അഭിമാനമില്ലാത്തവരാണോ സര്‍? ആകാശത്തിന് കീഴിലെ എല്ലാ വിഷയങ്ങളിലും ഇടപെടുകയും അനീതിയോട് സന്ധിയില്ലാസമരം നടത്തുകയും ചെയ്യുന്ന ഞങ്ങളെ പ്രതികരണശേഷി നഷ്ടപ്പെട്ടവരാക്കാന്‍ താങ്കള്‍ കിണഞ്ഞുശ്രമിച്ചതിന്റെ അനന്തരഫലമാണല്ലൊ ഞങ്ങളുടെ ശമ്പളംപോലും നിഷേധിക്കപ്പെടാന്‍ കാരണം. ഇനിയും ഞങ്ങള്‍ മിണ്ടാതിരിക്കണോ? അതോ നിയമത്തിന്റെ വഴിക്ക് പോകണോ?

തിരുവനന്തപുരത്തെ താജിലും കോഴിക്കോട്ടെ സാഗറിലും പാരഗണിലുമൊക്കെ കയറി സുഭിക്ഷം ഭക്ഷണം കഴിച്ച് നിങ്ങളും കുടുംബവും ചിരിച്ചോണ്ട് ഇറങ്ങിവരുമ്പോള്‍ കരയുന്ന കുട്ടികള്‍ക്ക് കഞ്ഞിനല്‍കാന്‍പോലും ഞങ്ങളില്‍ പലര്‍ക്കും കഴിഞ്ഞില്ല സര്‍. ഇന്ത്യാവിഷനില്‍ ജോലിക്ക് ചേര്‍ന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റെങ്കില്‍ ഇങ്ങനെയൊരു ക്രൂരത വേണോ? ഇനിയുള്ളൊരു തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ട മാധ്യമ ബാലപാഠം ഞങ്ങളുടെ ദുരിതജീവിതത്തെക്കുറിച്ചാവണമെന്നുള്ള താങ്കളുടെ നിര്‍ബന്ധബുദ്ധിയാണിതെന്നേ തോന്നുകയുള്ളു. ചാനല്‍ പൂട്ടിയപ്പോള്‍തന്നെ മറ്റ് സ്ഥാപനങ്ങളിലേക്ക് പോകാനിരുന്ന ഞങ്ങളെ നിര്‍ബന്ധിച്ച് ഒരുവര്‍ഷക്കാലം നിര്‍ത്തിയിട്ട് എന്തു ലാഭമുണ്ടായി സര്‍ നിങ്ങള്‍ക്ക്? കരിയര്‍ ബ്രേക്കായതിനൊപ്പം എടുത്താല്‍ പൊങ്ങാത്ത കടബാധ്യതയും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ അപമാനിതരുമായിരിക്കുന്നു. നിങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിഞ്ഞത് ഇത് മാത്രമാണ്.

താങ്കള്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചല്ലോ. തരാനുള്ള പണമെങ്കിലും തന്നിട്ട് വോട്ടര്‍മാരെ സമീപിക്കുകയല്ലെ ഞങ്ങളോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം? സ്ഥാപനം തുറക്കുന്നത് സ്വപ്‌നം കണ്ടിരിക്കുന്ന കുറെ പേരുണ്ട്. അവരെ സത്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും കൊടുക്കാനുള്ള പണവും റിലീവിംഗ് ലറ്ററും നല്‍കി പറഞ്ഞുവിടാനുള്ള മഹാമനസ്‌കതയെങ്കിലും അങ്ങേയ്ക്കുണ്ടാകണം. മലയാളികള്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത സി എച്ചിന്റെ പേര് എന്തിനാണ് സര്‍ നിങ്ങള്‍ ഇങ്ങനെ കളങ്കപ്പെടുത്തുന്നത്?

നിങ്ങളൊരു സത്യസന്ധനായ വ്യക്തിയാണെന്ന് പൊതുസമൂഹത്തിനൊരു തെറ്റിദ്ധാരണയുണ്ട്. ഇന്ത്യാവിഷനെ നിങ്ങള്‍ കൊന്നതോടെ അത് തെറ്റിദ്ധാരണയായിരുന്നെന്ന് കേരള സമൂഹം മനസ്സിലാക്കിയിരിക്കുന്നു. 3800-ഓളം പേരുടെ നിക്ഷേപം സ്വീകരിച്ച് 2013-ല്‍ തുടങ്ങിയ ഇന്ത്യാവിഷന്‍ ചാനല്‍ എല്ലാകാലവും നഷ്ടത്തിലായിരുന്നോ? അതില്‍ അഴിമതി നടന്നെന്നും പണംവെട്ടിച്ചെന്നുമൊന്നും ഞങ്ങള്‍ പറയുന്നില്ല. അതിന് തക്ക തെളിവുകളും ഞങ്ങളുടെയൊന്നും പക്കലില്ല. എന്നാലും കാര്യബോധമില്ലാത്തവരല്ല ഞങ്ങളൊന്നും.

ഒരുപാട് പ്രതിഭകളുടെ വിയര്‍പ്പുകൊണ്ടാണ് സര്‍ ഇന്ത്യാവിഷന്‍ എന്ന മാധ്യമസ്ഥാപനം കേരളസമൂഹത്തില്‍ സ്വീകാര്യമായത്. അല്ലാതെ എം കെ മുനീര്‍ എന്ന വ്യക്തിയുടെ സ്വഭാവസവിശേഷത കൊണ്ടായിരുന്നില്ല. ഭൂതകാലത്തെ വിസ്മരിച്ചുകൊണ്ട് താങ്കള്‍ക്ക് എത്രകാലം സുസ്‌മേരവദനനായി നടക്കാനാകും? താങ്കളുടെ മന:സാക്ഷിയെ എത്രകാലം കബളിപ്പിക്കാനും? താങ്കളൊരു നല്ല മന്ത്രിയായിരിക്കാം, പക്ഷേ ഹൃദയമുള്ളൊരു മനുഷ്യനിലേക്ക് ഒരുപാട് ദൂരമുണ്ട് സര്‍.

എന്ന് ബഹുമാനപൂര്‍വം
ഇന്ത്യാവിഷനില്‍ നിന്ന് വഴിയാധാരമായവര്‍

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍