അഴിമുഖം പ്രതിനിധി
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തെ തുടർന്ന് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ മൂന്നു പേര്‍ മരിക്കുകയും 34 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെ 4.37 നാണ് അനുഭവപ്പെട്ടത്. ഭൂകമ്പം ഒരു മിനിട്ടോളം നീണ്ടുനിന്നു. അസം, മണിപ്പൂർ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ പ്രകമ്പനമുണ്ടായി. ഇംഫാലിൽ കനത്ത നാശനഷ്ടമുണ്ടായതായി പൊലീസും ദുരന്ത നിവാരണ സേനയും അറിയിച്ചു. മ്യാൻമർ,ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.