UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഈസ്റ്റ് ഇന്ത്യ കമ്പനിയും സൂപ്പര്‍ സോണിക് എയര്‍ലൈനറും

Avatar

1600 ഡിസംബര്‍ 31
തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വ്യാപാരാനുമതി 

തെക്കുകിഴക്കന്‍ ഏഷ്യന്‍നാടുകളുമായുള്ള വ്യാപരബന്ധത്തിന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് 1600 ഡിസംബര്‍ 31 ക്യൂന്‍ എലിസബത്ത്-1 ഔദ്യോഗികമായി അനുമതി നല്‍കുന്നു. സുഗന്ധവ്യഞ്ജന വ്യാപരത്തില്‍ ഡച്ചുകാര്‍ക്കുള്ള കുത്തക അവസാനിപ്പിക്കാന്‍ ലണ്ടനിലെ വ്യാപാരികള്‍ക്ക് കഴിയുമെന്നായിരുന്നു ഇത്തരമൊരു അനുമതി നല്‍കുമ്പോള്‍ രാജ്ഞിയുടെ മനസ്സില്‍. എന്നാല്‍ ഇസ്റ്റ് ഇന്ത്യ കമ്പനി തെക്കുകിഴക്കന്‍ ഏഷ്യയില്‍ മൊത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം വിപുലപ്പെടുത്താനാണ് ശ്രമിച്ചത്. ഇന്ത്യയിലുണ്ടായിരുന്ന മുഗള്‍ ഭരണം തകര്‍ത്ത് കമ്പനി ഇവിടുത്തെ നിയന്ത്രണം തങ്ങളുടെ കൈകളിലാക്കി. 1630 ഓടുകൂടി കമ്പനി തുണിത്തരങ്ങളുടെയും ചൈനീസ് തേയിലുടെയുമെല്ലാം വ്യാപരത്തിനുമേലുള്ള താല്‍പര്യമുപേക്ഷിച്ച് തങ്ങളുടെ ശത്രുക്കളായ ഫ്രഞ്ച്-ഡച്ച് ശക്തികളെ ഒതുക്കാനാണ് ശ്രദ്ധിച്ചത്.

1773 ല്‍ ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റ് പാസാക്കിയ റഗുലേറ്റിംഗ് ആക്ട് പ്രകാരം ഇന്ത്യയുടെ ഭരണാവകാശം ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ക്ക് കൈമാറിയതോടെ കമ്പനി ഭരണസംവിധനത്തിന് കീഴിലായി. 1813 ഓടുകൂടി വ്യാപാരരംഗത്തെ കമ്പനിയുടെ കുത്തക തകര്‍ന്നു.1843 ല്‍ ബ്രട്ടീഷ് ഗവണ്‍മെന്റിന്റെ ഏജന്റ് മാത്രമായി കമ്പനി മാറി. 1857 നുശേഷം ഇന്ത്യന്‍ സൈന്യത്തിലെ ബംഗാള്‍ ഘടകത്തിനന്റെ നേതൃത്വത്തില്‍ കലാപം ഉണ്ടാവുകയും ഇത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇന്ത്യയുടെ സകലനിയന്ത്രണങ്ങളും നേരിട്ട് ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് തയ്യാറാവുകയും അതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി അപ്രസക്തമാവുകയും ചെയ്തു.

1968 ഡിസംബര്‍ 31
ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ സോണിക് എയര്‍ലൈനര്‍ പറക്കുന്നു

ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ സോണിക് എയര്‍ലൈനര്‍ ടി യു-144 ആദ്യമായി പറക്കുന്നത് 1968 ഡിസംബര്‍ 31 നായിരുന്നു. സോവിയറ്റ് യൂണിയനായിരുന്നു ഈ എയര്‍ലൈനറിന്റെ ശില്‍പ്പികള്‍. പടിഞ്ഞാറന്‍ ആധിപത്യത്തിനെതിരെയുള്ള സോവിയറ്റ് യൂണിയന്റെ വെല്ലുവിളികൂടിയായിരുന്നു ഇത്. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സംയുക്ത സംരഭമായ ഫ്രഞ്ച് കോണ്‍കോര്‍ഡ് പറന്നതിനു മൂന്നു മാസങ്ങള്‍ക്ക് പിന്നാലെയാണ് സോവിയറ്റ് യൂണിയന്റെ സൂപ്പര്‍സോണിക് ആകാശംതൊടുന്നത്. 1962 ലാണ് ശബ്ദത്തെ തോല്‍പ്പിക്കുന്ന വേഗവുമായി ഫ്രഞ്ച് കോണ്‍കോര്‍ഡുമായി അമേരിക്കന്‍ പൈലറ്റ് ചുക് യീഗര്‍ പറന്നുയരുന്നത്.

യുഎസും ഈ സമയം തന്നെ ഇത്തരമൊരു വിമാനപ്രൊജക്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.എന്നാല്‍ നികിത ക്രൂഷ്‌ചേവിനായിരുന്നു ആ മത്സരത്തില്‍ വിജയം കാണാന്‍ കഴിഞ്ഞത്, കോണ്‍കോര്‍ഡിന് പിന്നിലായെന്നുമാത്രം.കോണ്‍കോര്‍ഡുമായി കാഴ്ച്ചയില്‍ സാമ്യം തോന്നിക്കുന്നതായിരുന്നു സോവിയറ്റ് സൂപ്പര്‍ സോണിക്. ഈ സാമ്യം വിമര്‍ശനത്തിനും വഴിവച്ചു. കോണ്‍കോര്‍ഡിന്റെ നിര്‍മാണരഹസ്യങ്ങള്‍ ചാരപ്പണി ചെയ്ത് സോവിയറ്റ് യൂണിയന്‍ സ്വന്തമാക്കുകയായിരുന്നവെന്നാണ് ആരോപണമുയര്‍ന്നത്.എന്നാല്‍ കോണ്‍കോര്‍ഡിന്റെ നിര്‍മാണത്തെക്കാള്‍ സങ്കീര്‍ണമായിരുന്നു ടി യു-144 ന്റെ കാര്യത്തില്‍ ഉണ്ടായിരുന്നത്. 1973 ജൂണില്‍ പാരീസില്‍ നടന്ന എയര്‍ഷോയില്‍ പങ്കെടുത്ത ടി യു-144 വിമാനം തകര്‍ന്നുവീഴുകയുണ്ടായി. അതേസമയം പങ്കെടുത്ത കോണ്‍കോര്‍ഡ് ആകട്ടെ ആയാസരഹിതമായി പറക്കുകയും ചെയ്തു. ടി യു-144 ന്റെ ഉത്പാദനം ആ ഗണത്തില്‍പ്പെട്ട ഏതാണ്ട് 100 വിമാനങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ നിര്‍ത്തലാക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിക്കുകയായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍