UPDATES

വിദേശം

എബോള പിടിപെട്ട ഡോക്ടര്‍ കെന്റ് ബ്രാന്റ്‌ലിയുടെ ജീവിതം

Avatar

ഡേവിഡ് മാക്റേ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇക്കഴിഞ്ഞ ജൂലൈ 26ന് സാന്‍ അന്റോണിയോവില്‍ ഞാന്‍ സുഹൃത്തുക്കളുമായി അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു അന്താരാഷ്ട്ര കോള്‍ വന്നത്. അത് കെന്റ് ബ്രാന്റ്‌ലിയുടെ ശാന്തമായ, സ്വരം താഴ്ത്തിയുള്ള, ക്ഷീണിച്ച ശബ്ദമായിരുന്നു. ഒരാഴ്ചത്തേക്ക് മോണ്‍റോവിയയിലെ ഇഎല്‍ഡബ്ലിയുഎ ആശുപത്രിയില്‍ സഹായിക്കുന്നതിനായി ലൈബീരിയയിലേക്ക് പോകാന്‍ സന്നദ്ധരായ ആരെയെങ്കിലും എനിക്കറിയാമോ എന്ന് ചോദിച്ച് എട്ട് ദിവസം മുമ്പ് കെന്റ് എന്നെ വിളിച്ചിരുന്നു. കെന്റും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ക്ഷീണിതരായിരുന്നു. തന്റെ പതിവ് ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി, പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധിയോട് സൗകര്യങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് എബോള ഐസൊലേഷന്‍ വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. എബോള രോഗികളെ ശുശ്രൂഷിക്കുന്നതിനായി ഒരു ഡോക്ടറെ അയച്ചു കൊടുക്കാനല്ല അദ്ദേഹം എന്നോട് ആവശ്യപ്പെട്ടുന്നത്; കോള്‍ റൊട്ടേഷന്റെ സമയത്ത് തന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അങ്ങനെ മറ്റ് ഡോക്ടര്‍മാര്‍ക്ക് അല്‍പം ആശ്വാസം നല്‍കാനും കഴിയുന്ന ഒരാളെയാണ് അദ്ദേഹത്തിന് ആവശ്യം. 

കഴിഞ്ഞ വിളിയുടെ സമയത്ത് അദ്ദേഹം വളരെ ക്ഷീണിതനായിരുന്നതിനാല്‍ ഇത് ഒരു അനുബന്ധ വിളിയായിരിക്കും എന്ന് ഞാന്‍ അനുമാനിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദം വ്യത്യസ്തമായിരുന്നു. അദ്ദേഹം കൈമാറിയ വാര്‍ത്ത എന്റെ മുട്ടു വിറപ്പിച്ചതിനാല്‍ ഞാന്‍ ഇരിയ്ക്കാന്‍ നിര്‍ബന്ധിതനായി. ഒരു വൈറസ് ബാധ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയിരിക്കുന്നു. രക്തപരിശോധന ഫലം അദ്ദേഹത്തിന്റെ എബോള വൈറസ് ബാധയുണ്ടെന്ന് സ്ഥിതീകരിച്ചിരിക്കുന്നു.

കെന്റിന്റെ അവസ്ഥയെക്കുറിച്ചറിയാന്‍ (എനിക്ക് നേരിട്ട് പരിചയമില്ലത്ത അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ നാന്‍സി റൈറ്റ്‌ബോളിന്റെയും) ആകാംഷയോടെ കാത്തിരുന്ന തുടര്‍ ദിവസങ്ങള്‍ യുക്തിരാഹിത്യത്തിന്റേതായിരുന്നു. സ്ഥിതിഗതികള്‍ നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവിനും അത് വിവരിക്കാനുള്ള ശക്തിയ്ക്കും അപ്പുറത്തേക്ക് അദ്ദേഹത്തിന്റെ ജീവിതം, ചുരുങ്ങിയ പക്ഷം അദ്ദേഹം പറഞ്ഞ കഥയെങ്കിലും, നിയന്ത്രണാതീതമായി ചിന്നിത്തെറിച്ചു പോയി.

ഈ നിമിഷത്തിലും കെന്റ് വിശ്വാസത്തിന്റെയും ആത്മാര്‍ത്ഥയുടേയും രോഗാതുരതയുടേയും സുഖപ്രാപ്തിയുടേയും സ്വാകാര്യവും വ്യക്തിപരവുമായ ഒരു ജീവിതം ജീവിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും ടിവി പണ്ഡിറ്റുകള്‍ക്കും ബ്ലോഗര്‍മാര്‍ക്കും ഫേസ്ബുക്ക് ആരാധകര്‍ക്കും തെരുവിലും ലോകത്തെല്ലായിടത്തും ഉള്ള ആളുകള്‍ക്കും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പള്ളിയിലെ അംഗങ്ങള്‍ക്കും പൂര്‍വകാല അധ്യാപകര്‍ക്കും (എന്നെ പോലെയുള്ളവര്‍) -അതായത് എല്ലാവര്‍ക്കും-ഈ കഥകളൊക്കെ അറിയാം, അല്ലെങ്കില്‍ നമ്മള്‍ അറിയാമെന്ന് നടിക്കുകയെങ്കിലും ചെയ്യുന്നു. സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും എണ്ണമറ്റ തവണകളില്‍ ഈ കഥ പറയുകയും ആവര്‍ത്തിക്കുകയും തെറ്റായി പറയുകയും ചെയ്തു. കെന്റ് ഒരു വിശുദ്ധനായി പൂജിക്കപ്പെടുകയും ഒരു ഭീഷണിയായി അധിക്ഷേപിക്കപ്പെടുകയും ചെയ്തു. താന്‍ ഒരു വിശുദ്ധനല്ലെന്ന് ആദ്യം പറയുക അദ്ദേഹമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ഒരു ഭീഷണിയോ വിഡ്ഢിയോ അല്ലെന്ന് ഏറ്റവും ശക്തമായ ഭാഷയില്‍ ആദ്യം പറയുന്നയാള്‍ ഞാനായിരിക്കും. 

ഫോര്‍ട്ട് വര്‍ത്തിലെ അദ്ദേഹത്തിന്റെ നാലു വര്‍ഷത്തെ പരിശീലനക്കാലത്ത് കെന്റ് അദ്ദേഹത്തിന്റെ കുടുംബവും നിരവധി സായാഹ്നങ്ങള്‍ എന്റെ വീട്ടില്‍ ചിലവഴിച്ചിട്ടുണ്ട്. ഒരു വിദൂര ഗ്രാമത്തില്‍ മനുഷ്യത്വപരമായ ദുരിതാശ്വാസം എത്തിക്കുന്നതിനായി കെന്റെും അദ്ദേഹത്തിന്റെ ഭാര്യയും എന്നോടൊപ്പം ഹെയ്തിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഉഗാണ്ടയിലെ തിരക്കേറിയ പ്രസവവാര്‍ഡുകളില്‍ ഞാനും കെന്റും ദീര്‍ഘസമയം ജോലി ചെയ്തിട്ടുണ്ട്. വളരെ വ്യത്യസ്തനായ ചെറുപ്പക്കാരനാണദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയും പരമാര്‍ശം അര്‍ഹിക്കുന്ന യുവതിയാണ്. പക്ഷെ അസാധാരണ വ്യക്തികളാണ് തങ്ങളെന്ന് അവര്‍ ഒരിക്കലും അംഗീകരിക്കില്ല. തതുല്യമായ സാഹസങ്ങളും ത്യാഗങ്ങളും ഏറ്റെടുത്ത ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും മിഷണറിമാരോടും ഒപ്പമാണ് അവര്‍ ലൈബീരിയയില്‍ പ്രവര്‍ത്തിക്കുന്നത്. 

ഏറ്റവും ഭീകരമായ എബോള പകര്‍ച്ചവ്യാധിയുടെ നടുവിലാണ് കെന്റ് ഇപ്പോള്‍. കോളറ, മലേറിയ, ക്ഷയം, പ്ലേഗ് തുടങ്ങിയ മരണകാരിയും സാംക്രമികവുമായ രോഗങ്ങള്‍ ബാധിച്ചവരെ ശുശ്രൂഷിക്കാന്‍ തീരുമാനിച്ച ചരിത്രത്തിലെ ഡോക്ടര്‍മാരുടെ നീണ്ട നിരയിലേക്ക് തന്റെ പേരും ചേര്‍ക്കാന്‍ സ്വാഭാവികമായും കെന്റും തീരുമാനിച്ചു. ദൗര്‍ഭാഗ്യവശാല്‍ കെന്റും മറ്റ് നിരവധി പേരും തങ്ങളുടെ രോഗികളെ കൊല്ലുന്ന രോഗണുബാധയ്ക്ക് ഇരയായി. 

തന്റെ കുടുംബത്തെ ഉപേക്ഷിച്ച് ആഫ്രിക്കയില്‍ എബോള ചികിത്സിക്കാന്‍ പോയ ആളല്ല കെന്റ്: കഴിഞ്ഞ ഒക്ടോബറില്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതമായ ലൈബീരിയയിലെ ഒരു മിഷന്‍ ആശുപത്രിയില്‍ കുടുംബ ഡോക്ടറായി പോകുമ്പോള്‍ അദ്ദേഹം കുടുംബത്തെയും കൂടെ കൂട്ടിയിരുന്നു. പിന്നീട് എബോള പടര്‍ന്നപ്പോള്‍ അദ്ദേഹവും ഭാര്യയും അവിടെ തുടര്‍ന്നു. ഭാഗ്യവശാല്‍ കെന്റിന് അസുഖം ബാധിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങി. കെന്റും മടങ്ങി വരാന്‍ നിശ്ചയിച്ചിരുന്നതാണ്. ഞാന്‍ ഇതെഴുതുന്ന മേശയില്‍ ഇരുന്ന് എന്നോടൊപ്പം പ്രാതല്‍ കഴിച്ച് അവര്‍ എന്റെ വീട്ടില്‍ താമസിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.  

 

ബെസ്റ്റ് ഓഫ് അഴിമുഖം 

എബോള ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രതിസന്ധി
എന്തുകൊണ്ട് ചെന്നായമനുഷ്യരില്ല? വിവാദ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സുമായി അഭിമുഖം
ജാക്വലിന്‍ കെന്നഡി വിലപിച്ചതെങ്ങനെ?
ഹിംസയുടെ കാലത്ത് മൂന്നു ദേശങ്ങളിലെ മൂന്നുപേര്‍
അവള്‍ 25 രാജ്യങ്ങളോട് ആവശ്യപ്പെട്ടു “എന്നെ സുന്ദരിയാക്കൂ..”

ലോകം മുഴുവന്‍ കഥ പ്രചരിച്ചു എന്ന് കരുതാവുന്ന തിങ്കളാഴ്ചയും ഞാന്‍ കെന്റിനോട് ഫോണില്‍ സംസാരിച്ചിരുന്നു. ഞങ്ങളുടെ ആശുപത്രിയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ വായിക്കുന്നതിനായി അദ്ദേഹം എനിക്കൊരു ഇ-മെയില്‍ അയച്ചിരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് പോലെ താന്‍ ‘അങ്കലാപ്പിലാണെന്ന്’ അദ്ദേഹം പറഞ്ഞില്ല. കെന്റിന്റെ അവസ്ഥ എന്താണ് എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള എന്റെ ഉത്തരം, എന്റെ വികാരം മാത്രമായിരുന്ന അതിനെ ബോധപൂര്‍വം പര്‍വതീകരിക്കുകയായിരുന്നു. അദ്ദേഹത്തെ കുറിച്ചോര്‍ത്ത് ഞാന്‍ ആകുലനായിരുന്നു. അദ്ദേഹത്തിന്റെ കിടക്കിയില്‍ ഏകനായി, അനുദിനം വഷളാവുന്ന രോഗബാധിതനായി, അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും അകന്ന് ലോകത്തിന്റെ മറ്റൊരു കോണില്‍, ഭീകരമായ പകര്‍ച്ച വ്യാധിമൂലമുണ്ടാകാവുന്ന മരണത്തിന്റെ മുഖത്ത് നോക്കി കിടക്കുകയാണ് കെന്റ്. ആരാണ് ‘പേടിക്കാത്തത്’ (റിപ്പോര്‍ട്ടറുടെ വാക്കില്‍) അല്ലെങ്കില്‍ ‘അങ്കലാപ്പിലാവാത്തത്’ (എന്റെ വാക്കുകള്‍)? പക്ഷെ കെന്റ് ഒരിക്കലും, കുറഞ്ഞ പക്ഷം എന്നോടെങ്കിലും, അങ്ങനെ ഒരു വാക്ക് പറയുകയോ വികാരം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഈ കഥ മറ്റൊരു രീതിയില്‍ കൈവിട്ടു പോയതിന്റെ ഉദാഹരമാണത്.

അദ്ദേഹം സുഖം പ്രാപിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ കഥ പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്തിന് അവര്‍ ലൈബീരിയയില്‍ പോയി എന്നും എബോള ലോകത്തെ കീഴ്‌മേല്‍ മറിച്ചപ്പോഴും എന്തുകൊണ്ട് അവര്‍ അവിടെ തുടര്‍ന്നു എന്നും കെന്റിന്റെ അവസ്ഥ മോശമായപ്പോള്‍ അവര്‍ക്ക് എന്ത് തോന്നി എന്നും തങ്ങള്‍ ആഗ്രഹിക്കുകയോ പിന്നാലേ പോവുകയോ ചെയ്യാത്ത് ആഗോള പ്രശസ്തിയോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നവെന്നും അപ്പോള്‍ നമുക്കെല്ലാവര്‍ക്കും കൃത്യമായി മനസിലാവും. അവരുടെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു സമയവും സ്ഥലവും ഉണ്ടാവും; പരീക്ഷണ മരുന്നുകളുടെ ധാര്‍മികതയെ കുറിച്ചും അടിയന്തിര ഒഴിപ്പിക്കലുകളെ കുറിച്ചും ഭീതിജനകമായ വൈറസുകള്‍ ബാധിച്ച അമേരിക്കക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിനെ കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്യാനുള്ള ഒരു സ്ഥലവും സമയവും ഉണ്ടാവും. ഈ സംവാദത്തില്‍ കെന്റിന് നിര്‍ണായ സംഭാവന ചെയ്യാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

അതുവരെ നമുക്കെല്ലാവര്‍ക്കും മിണ്ടാതിരിക്കുകയും ഈ ദുരന്തത്തെ അതിജീവിക്കാന്‍ അവര്‍ക്ക് സമയം നല്‍കുകയും ചെയ്യാം. ശക്തരും പ്രതിജ്ഞാബദ്ധരും വിശ്വസ്തരും ഉത്പത്തിഷ്ണുക്കളുമായ യുവജനങ്ങളായി, പക്ഷെ ചില സമയത്തെങ്കിലും ദുര്‍ബലരായ മനുഷ്യരായി ജീവിക്കാന്‍ അവരെ നമ്മള്‍ അനുവദിക്കുക. 

കെന്റിന്റെ കഥ ശക്തവും ഹൃദയഹാരിയുമാണ്. ഒരു പക്ഷെ ഇത്രയും മാനുഷികമായ ഒന്നായതു കൊണ്ട് കൂടിയാവാം അത്. പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ ഡൊറോത്തി ഡേ ഒരിക്കല്‍ പറഞ്ഞു: ‘ഡോ. കെന്റ് ബ്രാന്റിലിയെ കുറിച്ചും ഞാന്‍ ഇത് തന്നെ പറയും. അദ്ദേഹത്തെ ഒരു വിശുദ്ധനായി തള്ളിക്കളയാതിരിക്കുക. ഒരു വിഡ്ഢിയായോ ഭീഷണിയായോ ആയി അദ്ദേഹത്തെ തള്ളിക്കളയാതിരിക്കുക. ഈ മാരക രോഗത്തില്‍ നിന്നും മുക്തി നേടുന്നതിനായി അദ്ദേഹത്തെ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തീരുമാനത്തെ തള്ളിക്കളയാനുള്ള ചോദന നിങ്ങള്‍ക്ക് തടുക്കാനാവാതെ വരുമ്പോള്‍, ഒരു നിസാര ചോദ്യം സ്വയം ചോദിക്കുക: ‘കെന്റ് എന്റെ മകനോ ഭര്‍ത്താവോ അച്ഛനോ സുഹൃത്തോ ആയിരുന്നെങ്കില്‍ എന്തു ചെയ്യണമെന്നാവും ഞാന്‍ ആഗ്രഹിക്കുക?’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍