UPDATES

സയന്‍സ്/ടെക്നോളജി

എബോള ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രതിസന്ധി

Avatar

കരോളിന്‍ ചെന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ലക്ഷക്കണക്കിനു ജനങ്ങളിലേക്ക് പകര്‍ന്നുവെന്ന് കരുതപ്പെടുകയും ഈ വര്‍ഷം മാത്രം ആയിരത്തോളം ജീവന്‍ അപഹരിക്കുകയും ചെയ്ത എബൊള വൈറസ് മാലോകരില്‍ ഭീതി വളര്‍ത്തുന്ന ഈ സാഹചര്യത്തില്‍, കുറഞ്ഞ അളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായ മരുന്നുകള്‍ ബുദ്ധിപരമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വൈദ്യരംഗത്തെ ധര്‍മജ്ഞാനികള്‍ (Medical ethicists).

അമേരിക്ക, കാനഡ, ചൈന എന്നീ രാജ്യങ്ങളിലെ ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ എബോളയോടു സമാനമായ ലക്ഷണങ്ങള്‍ കാണിച്ച യാത്രക്കാരെ രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പ് മറ്റുള്ളവരില്‍ നിന്നുമകറ്റിനിര്‍ത്തി പരിശോധന നടത്തിയതാണ് ഈ ധര്‍മ്മ സങ്കടത്തിനു കാരണമായത്.

അണുബാധിതരില്‍ 40 ശതമാനം പേരും നല്ല രീതിയിലുള്ള പരിചരണം കൊണ്ടു മാത്രം ആപത്തില്‍നിന്നും രക്ഷപ്രാപിക്കുമ്പോള്‍, സുരക്ഷിതമെന്ന് ഉറപ്പില്ലാത്ത മരുന്നുകള്‍ ഉപയോഗിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ഉത്തരം കണ്ടെത്തും. അനുകൂലമാണ് മറുപടിയെങ്കില്‍, കുറഞ്ഞ അളവില്‍ മാത്രം നിര്‍മ്മിക്കപ്പെട്ട മരുന്ന് ആര്‍ക്കൊക്കെ ലഭിക്കുമെന്ന ചോദ്യത്തിനും അവര്‍ ഉത്തരം കണ്ടെത്തണം.

‘അടിയന്തരാവസ്ഥയില്‍ ജീവരക്ഷ ഉറപ്പുവരുത്തുന്ന മരുന്നുകള്‍ എങ്ങനെ വിതരണം നടത്തണമെന്നുള്ള ധാര്‍മ്മിക പ്രശ്‌നത്തിലുള്ള ആദ്യത്തെ ജനകീയ ചര്‍ച്ചയാണിത്, ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഈ യോഗത്തിലേക്കായിരിക്കും’. NYU Langone മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ എത്തിക്‌സ് വിഭാഗത്തിന്റെ മേധാവിയായ ആര്‍തര്‍ കപ്ലാന്‍ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

ലൈബീരിയയില്‍ വെച്ച് രോഗം പിടിപെട്ട രണ്ടു അമേരിക്കക്കാരെ ചികിത്സിക്കാന്‍ Mapp Biopharmaceutical വികസിപ്പിച്ചെടുത്ത മരുന്ന് ഉപയോഗിച്ചെങ്കിലും രോഗികളില്‍ Tekmira Pharmaceuticals മുന്നോട്ടു വെച്ച രീതി
പരീക്ഷിക്കാമെന്ന നിര്‍ദ്ദേശമാണ് അമേരിക്ക നല്‍കിയത്. രണ്ട് അമേരിക്കക്കാരും സുഖം പ്രാപിച്ചു വരികയാണെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നതെങ്കിലും ഉപയോഗിച്ച മരുന്ന് എത്ര മാത്രം ഗുണം ചെയ്‌തെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. എബോള രോഗത്തിന് പ്രതിവിധിയൊന്നുമില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തിയും,നഷ്ടപ്പെട്ട രക്തം തിരികെ നല്‍കിയും തക്കം പാര്‍ത്തിരിക്കുന്ന ചെറു രോഗങ്ങള്‍ക്ക് ആന്‍റിബയോട്ടിക് നല്‍കിയുമാണ് ഈ രോഗം സാധാരണ ചികിത്സിക്കാറുള്ളത്. ഒടുവില്‍ വൈറസിന്റെ വിനാശകരമായ ആക്രമണത്തെ ചെറുക്കാന്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി സജ്ജമാകുമെന്നുള്ള പ്രതീക്ഷയാണ് ഈ ചികിത്സയുടെ കാതല്‍.

‘പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായ മരുന്നുകള്‍ ഉപയോഗിക്കാമെന്ന തീരുമാനമെടുത്താല്‍ ഉടനടി ഉയര്‍ന്നു വരുന്ന ചോദ്യം ഏതു നിബന്ധനയുടെ കീഴില്‍/ആര്‍ക്കാണ് മരുന്ന് ലഭ്യമാക്കുക എന്നതാണ്. പൂര്‍ണ്ണമായ അറിവോടെ സമ്മതിക്കുന്ന രോഗികള്‍ക്ക് മാത്രം എന്ന ഉത്തരമാണ് നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റു പറ്റിയിരിക്കുന്നു. ആഫ്രിക്കയിലെ ഗിനിയിലുള്ള പാവപ്പെട്ടവനില്‍ നിന്നും പൂര്‍ണ്ണ അറിവോടെയുള്ള സമ്മതം ലഭികുമെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അതോ സര്‍ക്കാര്‍ അവര്‍ക്കു സമ്മതം മൂളുമോ’- ലോകാരോഗ്യ സംഘടനയുടെ യോഗത്തിന്റെ ഭാഗമാകാന്‍ വിസമ്മതിച്ച കപ്ലാന്‍ ചോദിച്ചു. ‘ മരുന്നിന്റെ ലഭ്യതക്കുറവും പ്രശ്‌നം വഷളാകാന്‍ കാരണമാകും. പുതിയ രോഗികളിലാണ് ഈ മരുന്ന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുക എന്നത് ധാര്‍മികപ്രശ്‌നങ്ങളും ഉയര്‍ത്തും’. കപ്ലാന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യമായ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ എബോള പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 916 പേരുടെ മരണത്തിനിടയാക്കുകയും 1,779 പേരെ രോഗികളാക്കുകയും ചെയ്തിട്ടുണ്ട്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ ഏപ്രില്‍ 16ന് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധ പ്രകാരം ഡിസംബറില്‍ ഗിനിയിലെ രണ്ടു വയസ്സുകാരിയില്‍ നിന്നാണ് രോഗം തുടങ്ങിയത്. ഗിനിയില്‍ സംഹാര താണ്ഡവമാടിയ രോഗം പിന്നെ ലൈബീരിയ, സിയേറലിയോണ്‍ കടന്ന് അടുത്തിടെ നൈജീരിയയില്‍ പ്രവേശിച്ചിരിക്കയാണ്.

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗരൂഗരാണ്. അമേരിക്കന്‍ ആരോഗ്യ പ്രവര്‍ത്തരായ കെന്റ് ബ്രെന്റ് ലി, നാന്‍സി റൈറ്റ്‌ബോള്‍ എന്നിവരില്‍ സാന്‍ ഡിയേഗോ ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജി കമ്പനിയായ Mapp വികസിപ്പിച്ചെടുത്ത ZMapp എന്ന മരുന്ന് ഫലം കണ്ടെന്ന വാര്‍ത്ത പരന്നതിനു ശേഷമാണ് ചികിത്സയിലുള്ള പ്രതീക്ഷ വീണ്ടും ഉയര്‍ന്നു വന്നത്. ബ്രെന്റ് ലിയും റൈറ്റ്‌ബോളും അറ്റ്‌ലാന്റയിലേക്ക് പറക്കുകയും എമോറി യൂണിവേര്‍സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടുകയും ചെയ്തു.

‘ മരുന്നു കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നം വ്യാപകമായ് ഉപയോഗിക്കുന്നതിന് സമ്മതം നല്‍കുമോ എന്ന ചോദ്യം എല്ലാവരിലുമുയരുന്നതാണ്. ലോകാരോഗ്യ സംഘടനക്ക് ശുപാര്‍ശ നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂ, അല്ലാതെ ചികിത്സാരീതി പങ്കുവെക്കാന്‍ മരുന്നു കമ്പനികളില്‍ നിര്‍ബന്ധം ചെലുത്താന്‍ സാധിക്കില്ല. ചൂടുതട്ടാതെ സൂക്ഷിച്ച്, ശ്രദ്ധാ പൂര്‍വം കൈകാര്യം ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക് ഒരു മരുന്നെത്തിക്കുകയെന്നത് കമ്പനിക്കൊരു പേടിസ്വപ്നമായ് മാറും. ഒരു പാടു രോഗികള്‍ മരിച്ചാല്‍ പഴി മുഴുവന്‍ മരുന്നിനായിരിക്കും, പിന്നെയീ മരുന്നൊരിക്കലും വിപണിയിലെത്തിക്കാന്‍ സാധിക്കുകയുമില്ല. നിരക്ഷരരും പാവപ്പെട്ടവരുമായ രോഗികളില്‍ മരുന്നു പരീക്ഷിച്ചെന്ന കുറ്റവും കമ്പനിയുടെ തലയിലാകും. ‘ കപ്ലാന്‍ പറഞ്ഞു.

വാന്‍കൂര്‍ ആസ്ഥാനമായ Tekmira വികസിപ്പിക്കുന്ന മരുന്നിന് സുരക്ഷാകാരണങ്ങളാല്‍ പരീക്ഷണശാലയില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും അടിയന്തരാവസ്ഥയില്‍ ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് U.S. Food and Drug Administration പറഞ്ഞത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ഇത്തരത്തിലൊരു വാക്‌സീന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.’ സര്‍ക്കാര്‍ എജന്‍സികളുമായ് സഹകരിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു’. Mapp തങ്ങളുടെ കമ്പനി വെബ്‌സൈറ്റില്‍ പറഞ്ഞു. ചികിത്സയുടെ ലഭ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാന്‍ Tekmira യുടെ വക്താവായ ജൂലീ റെസ്ലര്‍ തയ്യാറായില്ല. Fujifilm Holdings, BioCryst Pharmaceuticals, and Sarepta Therapeutisc എന്നിവരാണീ മാരക രോഗത്തിനുള്ള മരുന്ന് വികസിപ്പിക്കുന്ന മറ്റു കമ്പനികള്‍.

ബെസ്റ്റ് ഓഫ് അഴിമുഖം

ലോകാരോഗ്യ സംഘടനയും ചായ വൈദ്യരും
കൂടുതല്‍ ചികിത്സകള്‍ക്ക് അനുമതി തേടി യു എസ് നേഴ്സുമാര്‍
അമേരിക്ക എച്ച് ഐ വി ഭീതിയുടെ മണ്ടത്തരം തിരിച്ചറിയുന്നു
ചൈനക്കാര്‍ കുറേക്കാലം ജീവിക്കും; പക്ഷേ ആവതില്ലാതെ…
സ്തനാര്‍ബുദത്തെ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ?

രോഗം പടരുന്നതിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കാതിരുന്ന ലോകാരോഗ്യ സംഘടനയുടെ കഴിവുകേടിനെ ലോകം മുഴുവന്‍ വിമര്‍ശിക്കുകയാണ്. രോഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങി എട്ട് മാസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് എട്ടാം തിയതിയാണ് ലോകാരോഗ്യ സംഘടന ഈ പടര്‍ച്ച വ്യാധിയെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. “പരസ്പര സഹകരണത്തിന്റെ കാര്യത്തില്‍ എല്ലാ സംഘടനകളും ഒരേ പന്തിയിലാണ്. സാങ്കേതികോപദേശം നല്‍കുന്നതിനു പുറമേ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ലോകാരോഗ്യസംഘടനക്കുണ്ട്”-യൂറോപ്പ്യന്‍ കമ്മീഷന്റെ ഹ്യുമാനിറ്റേരിയന്‍ ഐയ്ഡ് ഡിവിഷനിലെ ആരോഗ്യ വിദഗ്ദ്ധനായ കോന്‍ ഹെന്‍കേറ്റ്‌സ് ലൈബീരിയന്‍ തലസ്ഥാനമായ മൊന്‍ റോവിയയില്‍ നിന്നും ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. വൈറസ് നിയന്ത്രണ വിധേയമാകുന്നത് വരെ ഗിനി, സിയേറ ലിയോണുമായുള്ള അതിര്‍ത്തി അടച്ചിട്ടിരിക്കയാണ്. ലൈബീരിയയുമായുള്ള അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണെന്നാണ് ആരോഗ്യ മന്ത്രി റെമി ലാമയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തത്.

മൌറിഷ്യാനയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ രണ്ടാമനായ നൗഅഡിബോയിലെ ആരോഗ്യ മന്ത്രാലയം വിമാനത്താവളത്തിലും രാജ്യത്തിനകത്തേക്കുള്ള അതിര്‍ത്തി പാതകളിലും ആരോഗ്യ സുരക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണെന്നാണ് ഓണ്‍ലൈന്‍ ന്യൂസ് സൈറ്റ് ആയ Mauriweb റിപ്പോര്‍ട്ട് ചെയ്തത്.’നിലവിലുള്ള മരുന്നിന്റെ ലഭ്യതയില്‍ കുറവുള്ളതിനാല്‍ രോഗം പടരാതിരിക്കാനുള്ള മാര്‍ഗത്തിനാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്. ഈയവസരത്തില്‍ ആര്‍ക്കൊക്കെ എങ്ങനെ മരുന്നെത്തിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ട് യാതൊരു പ്രയോജനവുമില്ല, കാരണം Mapp ന്റെ മരുന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ച് കമ്പനി അരിച്ചു പെറുക്കിയാല്‍ 30 ഡോസിനുള്ള മരുന്നു മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. മാരകമായ എബോള പടരുന്നതിനെ ചെറുക്കാന്‍ ഈ മരുന്നുകള്‍ക്കാവില്ല. ‘ കപ്ലാന്‍ പറഞ്ഞു നിര്‍ത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍