ഇന്ത്യയിലെ വാഹന ഉത്പാദനത്തിൽ വലിയ കുറവാണ് ഈ അടുത്ത മാസങ്ങളിലുണ്ടായത്
രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി രൂക്ഷമാകുന്നു. വില്‍പനയിലുണ്ടാകുന്ന കുറവ് കുടുതല്‍ രൂക്ഷമാകുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതിയെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ വില്‍പനയില്‍ 34 ശതമാനമത്തിന്റെ കുറവാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 147700 കാറുകളാണ് മാരുതി വിറ്റഴിച്ചത്. എന്നാല്‍ ഈ വര്‍ഷം അത് 97,061 ആയി കുറഞ്ഞു. 34.4 ശതമാനത്തിന്റെ കുറവ്. തുടര്‍ച്ചയായി മൂന്നാം മാസമാണ് വില്‍പനയില്‍ കുറവുണ്ടാകുന്നത്. കയറ്റുമതി ഉള്‍പ്പെടെ കണക്കാക്കിയാല്‍ 1,06,413 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഓഗസറ്റില്‍ ഇത് 1,58,189 ആയിരുന്നു.
ഓള്‍ട്ടോയും വാഗ്നറും ഉള്‍പ്പെടുന്ന മേഖലയിലാണ് ഏറ്റവും വലിയ മാന്ദ്യം ബാധിച്ചത്. 35,805 കാറുകള്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച സ്ഥാനത്ത് 10,123 കാറുകളാണ് വിറ്റഴിച്ചത്. 71 ശതമാനത്തിന്റെ കുറവ്.
സ്വിഫ്റ്റ്, സെലോറിയോ, ഡിസൈയര്‍ ബലേനോ വിഭാഗത്തില്‍ 54,274 കാറുകളാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 71,364 ആയിരുന്നു വിറ്റത്.
എസ് ക്രോസ്, എര്‍ട്ടിഗ വിഭാഗത്തില്‍ മാത്രമാണ് വില്‍പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടിയത്. കഴിഞ്ഞ വര്‍ഷം 17,971 കാറുകള് വിറ്റതിനെ അപേക്ഷിച്ച് ഇത്തവണ 18,522 കാറുകള്‍ ഈ വിഭാഗത്തില്‍ വിറ്റു.
കഴിഞ്ഞ വര്‍ഷം 10489 കാറുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഇത്തവണ 9352 മാരുതി കാറുകളാണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇതെ തുടര്‍ച്ച് മൂന്നര ലക്ഷം ആളുകളുടെ ജോലി നഷ്ടമായതാണ് കണക്കാക്കുന്നത്. വിവിധ കമ്പനികള്‍ ഉത്പാദനം കുറയ്ക്കുകയും ഡീലര്‍ ഷോപ്പുകള്‍ അടിച്ചിടുകയും ചെയ്തിട്ടുണ്ട്.