UPDATES

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍; ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ കുടില ബുദ്ധി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് വഴി കളളപ്പണം വെളുപ്പിക്കുന്ന നിലവിലെ രീതി മാറ്റുന്നതിനെന്ന മട്ടില്‍ ധനമന്ത്രി അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതിയില്‍ കളളപ്പണം വെളുപ്പിച്ചെടുക്കാനുളള കുറുക്കുവഴികളുണ്ട്

രാഷ്ട്രീയം ഏറ്റവും കടുത്ത തൊഴിലായിരിക്കും, പ്രത്യേകിച്ചും ഇന്ത്യയില്‍. അപ്പോള്‍ അതില്‍ നിലനില്‍ക്കാനും ഉയരങ്ങളിലെത്താനും നിങ്ങള്‍ എല്ലാ വലിയ തട്ടിപ്പുകാരെക്കാളും മിടുക്കനാകണം. നമുക്കു ചുറ്റും ദിനംതോറും പടരുന്ന സുതാര്യതാ വിപ്ലവത്തിനെ മറികടക്കാനുള്ള സൂത്രപ്പണികള്‍ നിങ്ങള്‍ എന്നും കണ്ടെത്തണം.

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ (Electoral bond) ഇറക്കാനുള്ള മോദി സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഈ കുടിലബുദ്ധിയുടെ ഏറ്റവും പുതിയ ഉദാഹരണം. നിലവില്‍ തീര്‍ത്തും അതാര്യമായ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകളുടെ കാര്യത്തില്‍ ഇത് എങ്ങനെ നോക്കിയാലും സുതാര്യത കൊണ്ടുവരില്ല. മറിച്ച്, ഔപചാരിക ബാങ്കിംഗ് സമ്പ്രദായത്തിലൂടെ രാഷ്ട്രീയ കക്ഷികള്‍ക്ക് കണക്കില്‍പ്പെടാത്ത പണം ലഭിക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട മാര്‍ഗമാണിത്.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് 2017-ലെ ബജറ്റില്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ അടിസ്ഥാന രൂപരേഖ ചൊവ്വാഴ്ച്ച വിശദമാക്കിയത്.

“തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഒരു വാഗ്ദത്ത പത്രത്തിന്റെ (promisosry note) സ്വഭാവമുള്ള വാഹക കടപ്പത്രങ്ങളും (bearer instrument) പലിശ രഹിത ബാങ്കിംഗ് പത്രവുമായിരിക്കും,” മന്ത്രി ലോകസഭയില്‍ പറഞ്ഞു. “ഒരു ഇന്ത്യന്‍ പൌരനോ ഇന്ത്യയില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനോ ഈ കടപ്പത്രങ്ങള്‍ വാങ്ങാന്‍ കഴിയും.”

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശിക്കപ്പെട്ട ശാഖകളില്‍ നിന്നും 1000, 10000, 10 ലക്ഷം, 1 കോടി രൂപയുടെ ഗുണിതങ്ങളായി തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വാങ്ങാന്‍ കഴിയും. “നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (KYC) ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക്, ബാങ്ക് അക്കൌണ്ടില്‍ നിന്നും പണം നല്‍കി തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വാങ്ങാന്‍ കഴിയും.”

ഇതിനുശേഷമാണ് ജെയ്റ്റ്‌ലി ആ വെടി പൊട്ടിച്ചത്, “അതില്‍ പണദാതാവിന്റെ പേരുണ്ടാവില്ല.”

പണ തട്ടിപ്പുകാരായ കടലാസ് പാര്‍ട്ടികള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ സംഭാവനകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കടപ്പത്രങ്ങള്‍ക്കു 15 ദിവസത്തെ കാലപരിധിയുണ്ടാകും. ഇതിനിടയില്‍ കഴിഞ്ഞ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരു ശതമാനത്തിലേറെ വോട്ടുകള്‍ നേടിയ അംഗീകൃത രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന നല്‍കാനായി ഇവ ഉപയോഗിക്കാം. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 10 ദിവസം വീതം ഈ കടപ്പത്രങ്ങള്‍ വാങ്ങാന്‍ ലഭിക്കും. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷത്തില്‍ അധികമായി 30 ദിവസം കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്കും. “അംഗീകൃത ബാങ്കിലൂടെ ഒരു ബാങ്ക് അക്കൌണ്ട് വഴി യോഗ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് കടപ്പത്രം പണമായി മാറ്റാം,” മന്ത്രി പറഞ്ഞു.

രാഷ്ട്രീയ കക്ഷികള്‍ക്കും തെരഞ്ഞെടുപ്പിനുമുള്ള സംഭാവനകളില്‍ സുതാര്യത കൊണ്ടുവരാനാണ് ഇതെന്ന് ധനമന്ത്രി പറയുന്നു. “എത്ര പണം എവിടെ നിന്നു വരുന്നു, എവിടെ ചെലവഴിക്കുന്നു എന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ലാത്ത തരത്തിലുള്ള കഴിഞ്ഞ 70 വര്‍ഷത്തെ രാഷ്ട്രീയ സംഭാവന രീതി വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു,” അദ്ദേഹം പറഞ്ഞു.

ദാതാവിന്റെ പേരില്ലാത്ത കടപ്പത്രങ്ങള്‍ എന്ത് ലക്ഷ്യമാണ് നേടുക എന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിന്, കടപ്പത്രങ്ങള്‍ ദാതാവിന്റെ വരവുചെലവ് പട്ടികയില്‍ പ്രതിഫലിക്കുമെന്ന് മന്ത്രി പറഞ്ഞു.

തോറ്റത് ജനങ്ങള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന തട്ടിപ്പ് ഡിജിറ്റല്‍ ഇന്ത്യയിലും തുടരും

രാഷ്ട്രീയ കക്ഷി ബാങ്ക് അക്കൌണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുകയും കടപ്പത്രം 15 ദിവസത്തിനുള്ളില്‍ പണമാക്കുകയും ചെയ്യണം.

“ഈ കടപ്പത്രങ്ങള്‍ വാങ്ങുന്ന ദാതാവിന്റെ വരവുചെലവ് പട്ടികയില്‍ ഈ വാങ്ങല്‍ പ്രതിഫലിക്കും. ദാതാക്കളില്‍ നിന്നും ശരിയായ രീതിയിലുള്ള പണമാണ് വരുന്നതെന്നും രാഷ്ട്രീയ കക്ഷികള്‍ക്ക് കണക്കുള്ള പണമാണ് ലഭിക്കുന്നതെന്നും ഗണ്യമായ സുതാര്യതയും ഉറപ്പുവരുത്തും,” ജെയ്റ്റ്‌ലി പറഞ്ഞു.

നിലവില്‍ ദാതാവ്, പണത്തിന്റെ അളവ്, സ്രോതസ് എന്നിവ അറിയും എന്ന് മന്ത്രി പറഞ്ഞു. “ഏത് കക്ഷിക്കാണ് താന്‍ പണം നല്‍കുന്നതെന്ന് ദാതാവിനറിയും. രാഷ്ട്രീയ കക്ഷി തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകള്‍ നല്കണം. ഏത് ദാതാവ്, ഏത് രാഷ്ട്രീയ കക്ഷിക്ക് സംഭാവന നല്‍കി എന്നത് മാത്രമാണ് അറിയാതിരിക്കുക.”

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കള്ളപ്പണ സമസ്യകള്‍

എന്താണ് ഇതിനര്‍ത്ഥം?

സംഭാവ്യമായ സാധ്യതകള്‍ നോക്കാം. ഒരു വലിയ വ്യാപാര സ്ഥാപനം ഒരു രാഷ്ട്രീയ കക്ഷിക്കു നല്‍കാനായി കള്ളപ്പണം സൂക്ഷിക്കുന്നു. അവര്‍ നിരവധി കടലാസ് കമ്പനികള്‍ തുടങ്ങുന്നു, ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുന്നു, അതുവഴി കടപ്പത്രങ്ങള്‍ വാങ്ങുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു. കടപ്പത്രങ്ങള്‍ രാഷ്ട്രീയ കക്ഷിക്ക് നല്‍കുന്നു, ബാങ്ക് അക്കൌണ്ടുകള്‍ അവസാനിപ്പിക്കുന്നു, കടലാസ് കമ്പനികള്‍ അടച്ചുപൂട്ടുന്നു.

രണ്ടാമത്തെ സാഹചര്യം. ഒരു വ്യാപാരി സര്‍ക്കാരില്‍ നിന്നും ഒരു വലിയ കരാര്‍ നേടുന്നു. ഒരു ദേശീയപാത നിര്‍മ്മാണം പോലെ. അയാള്‍ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വാങ്ങുന്നു, ഭരണകക്ഷിക്ക് നല്‍കുന്നു. കൈക്കൂലി, കണക്കില്‍പ്പെട്ട പണമായി നല്‍കാന്‍ ഇതാണ് ഏറ്റവും എളുപ്പത്തിലുള്ള വഴി.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപി; ആസ്തി 894 കോടി

മൂന്നാമത്തെ സാധ്യത. ഒരു രാഷ്ട്രീയകക്ഷിക്ക് ധാരാളം കള്ളപ്പണമുണ്ട്. അവരിത് ഒരു വലിയ ചില്ലറ വില്‍പ്പന വ്യാപരിക്ക് നല്‍കുന്നു. അയാള്‍ സാധാരണഗതിയില്‍ ധാരാളം പണം നിത്യവും ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ട്. അയാള്‍ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വാങ്ങി രാഷ്ട്രീയ കക്ഷിയുടെ കള്ളപ്പണം വെളുപ്പിച്ചുകൊടുക്കും. നിങ്ങള്‍ക്ക് ഇനിയും സാധ്യതകള്‍ വേണോ? അതോ അരുണ്‍ ജെയ്റ്റ്‌ലിയും പ്രധാനമന്ത്രിയും മണ്ടന്‍മാരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍