UPDATES

വിപണി/സാമ്പത്തികം

നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതം എന്ത്? കണക്കുണ്ട്: 9.4 ലക്ഷം കോടി രൂപ

രീതിശാസ്ത്രത്തിലെ പിഴവുകളുടെ പരമ്പരയാണ് 7 ശതമാനം വളര്‍ച്ചയെന്ന ഔദ്യോഗിക കണക്കുണ്ടാക്കിയത്

2016-17-ലെ മൊത്തം വളര്‍ച്ച നിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു. 2015-16-ല്‍ ജിഡിപി 135 ലക്ഷം കോടി രൂപയുടേതായിരുന്നു എന്നു കണക്കാക്കുമ്പോള്‍ ഈ കുറവ് ജിഡിപിയില്‍ 9.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടാക്കിയെന്ന് കാണാം. ഇതാണ് നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ നഷ്ടം. രാജ്യത്തെ കള്ളപ്പണ വ്യവസ്ഥയെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള മികച്ച സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. അരുണ്‍ കുമാറിന്റെ Demonetisation and the Black Economy എന്ന പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

സാമ്പത്തിക വളര്‍ച്ചയിലെ പ്രത്യാഘാതം

സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ നോട്ട് നിരോധനം പ്രത്യേകിച്ച് പ്രത്യാഘാതമൊന്നും ഉണ്ടാക്കിയിട്ടില്ല എന്ന സര്‍ക്കാരിന്റെ അവകാശവാദം, ദീര്‍ഘകാല നേട്ടങ്ങള്‍ക്കായി ജനങ്ങള്‍ ചില ബുദ്ധിമുട്ടുകള്‍ സഹിക്കണമെന്ന അതിന്റെ തന്നെ മുന്‍ പ്രഖ്യാപനത്തെ വഞ്ചിക്കുന്നതാണ്. സമ്പദ് വ്യവസ്ഥയിലെ പ്രധാന മേഖലകളാണ് ആഘാതം നേരിട്ടത്. പ്രാഥമികമായും അസംഘടിത മേഖല. തങ്ങള്‍ ശരിയാണെന്ന് കാണിക്കാന്‍ ത്രൈമാസ കണക്കുകളെയാണ് സര്‍ക്കാര്‍ ആധാരമാക്കുന്നത്. ഇതില്‍ പ്രശ്നമുണ്ട്. അസംഘടിത മേഖലയിലെ കാര്‍ഷികേതര വിഭാഗത്തിന്റെ കണക്കുകള്‍ ലഭ്യമല്ല. കുറച്ചു കൊല്ലം കൂടുമ്പോള്‍ നടക്കുന്ന അടിസ്ഥാന കണക്കെടുപ്പുകളെ ആധാരമാക്കിയാണ് ഈ മേഖലയിലെ കണക്കുകള്‍ ഉണ്ടാക്കുന്നത്. അതിനിടയിലുള്ള കാലത്ത്, മറ്റ് മേഖലകളിലെ ചില സൂചികകളെ അടിസ്ഥാനമാക്കിയാണ് ഈ മേഖലകളിലെ കണക്കുകള്‍ ഉണ്ടാക്കുക.

സമ്പദ് രംഗത്തിന്റെ ത്രൈമാസ വളര്‍ച്ച നിരക്ക് കണക്കാക്കല്‍

എങ്ങനെയാണ് ജിഡിപി വളര്‍ച്ച നിരക്ക് കണക്കാക്കുന്നത്? സമ്പദ് രംഗത്തിന്റെ വിവിധ മേഖലകളിലും ഉപമേഖലകളിലും നിന്നുള്ള കണക്കുകളാണ് ഇതിനാധാരമായി എടുക്കുന്നത്. ഓരോ ഉപമേഖലയുടെയും സവിശേഷത മൂലം ഇവയ്ക്കോരോന്നിനും വളര്‍ച്ച നിരക്ക് കണക്കാക്കാന്‍ വ്യത്യസ്തമായ വഴികളാണ് ഉപയോഗിക്കുന്നത്. ഈ മാര്‍ഗങ്ങള്‍ പിഴവുകള്‍ കണ്ടെത്തിയാല്‍ തിരുത്തുന്നതിനായി കാലാകാലങ്ങളില്‍ പരിഷ്ക്കരിക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഉടനടി ലഭ്യമല്ലാത്തത് കാരണം ചില സൂചന കണക്കുകളാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ വളരെ പെട്ടന്ന് വളര്‍ച്ചയുടെ ചില ‘അനുമാനങ്ങള്‍’ മാത്രമേ കണക്കാക്കാന്‍ കഴിയൂ. ഇതും കാലാകാലങ്ങളില്‍ പുതുക്കുന്നതിനാല്‍ ഇതിനെ താത്ക്കാലികവും മുന്‍കൂട്ടിയുള്ളതും പുതുക്കിയതുമായ കണക്കുകള്‍ എന്നാണ് പറയാനാവുക. സാധാരണ സമയത്തേക്ക് സ്വീകരിച്ച ഒരു രീതിശാസ്ത്രം, സമ്പദ് വ്യവസ്ഥ വലിയൊരു ആഘാതം നേരിട്ട സമയത്തും പ്രയോഗിക്കാനാകുമോ എന്നു നാം ചോദിക്കേണ്ടതുണ്ട്.

നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ചെലവ് 9.4 ലക്ഷം കോടി രൂപയാണ്

ഡിസംബര്‍ 2016-ലെയും ജനുവരി 2017-ലെയും കണക്കുകള്‍ കാണിക്കുന്നത് 2016 നവംബര്‍ 8-നു ശേഷം തൊഴിലുകള്‍, ഉത്പാദനം, നിക്ഷേപം എന്നിവയെല്ലാം സകല മേഖലകളിലും പ്രതികൂലമായി ബാധിച്ചു എന്നാണ്. ഇത് ജിഡിപി വളര്‍ച്ച കണക്കാക്കുമ്പോള്‍ കണക്കിലെടുത്തോ? സര്‍ക്കാര്‍ രേഖ ‘Methodology For Estimating Quarterly GDP’ പറയുന്നത്, QGVA (Quarterly Gross Value Added) കണക്കാക്കുന്നതിനുള്ള ഉത്പാദന രീതി benchmark indicator രീതിയാണ്,’ എന്നാണ്. രേഖ കൂട്ടിച്ചേര്‍ക്കുന്നു, ‘ത്രൈമാസ അടിസ്ഥാനത്തില്‍ അളവ് കണക്കുകള്‍ ലഭ്യമായ ഒരു നിര്‍ണായക സൂചകമോ, ഒരു കൂട്ടം സൂചകങ്ങളോ, കഴിഞ്ഞ വര്‍ഷത്തെ ഉത്പാദന/ മൂല്യ വര്‍ദ്ധിത കണക്കുകളുടെ മൂല്യത്തെ അനുമാനിച്ചെടുക്കാന്‍ ഉപയോഗിക്കുന്നു.’ അതില്‍ വീണ്ടും പറയുന്നു, ‘പൊതുവേ പറഞ്ഞാല്‍, GVA യുടെ ത്രൈമാസ അനുമാനങ്ങള്‍, GVAയുടെ വാര്‍ഷിക പരമ്പരയിലെ ഗണിച്ചെടുക്കുന്ന നിഗമനങ്ങളാണ്.”

മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്

സര്‍ക്കാര്‍ രേഖയില്‍ പറഞ്ഞത് അര്‍ത്ഥമാക്കുന്നത് കണക്കുകള്‍ ഉടനടി ലഭ്യമല്ലാത്ത അസംഘടിത മേഖലയില്‍ ചില സൂചകങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ്. ഉദാഹരണത്തിന് സംഘടിത വ്യവസായത്തിലെ ഉത്പാദനത്തിന്റെ അനുപാതം അസംഘടിത മേഖലയിലേതുമായും, ഒപ്പം എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും നോക്കുന്നു. പക്ഷേ സമ്പദ് രംഗം കടുത്ത ആഘാതം നേരിടുമ്പോള്‍ ഇതേ അടിസ്ഥാന സൂചികകള്‍ (benchmark indicators) ഉപയോഗിക്കാനാകുമോ? സാധ്യമല്ല, കാരണം സംഘടിത മേഖലയും അസംഘടിത മേഖലയും തമ്മിലുള്ള അനുപാതം 2016 നവംബര്‍ 9-നു മാറി.

അപ്പോള്‍ 2016 നവംബര്‍ 8-നു മുമ്പുള്ള കണക്കുകൂട്ടല്‍ തൊട്ടടുത്തുള്ള കാലത്തേക്ക് സാധുവാകുമോ?  2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വെച്ചുനോക്കുന്നത് ഒട്ടും യോജിക്കില്ല. കാശിന്റെ ക്ഷാമം സംഘടിത മേഖലയിലും അസംഘടിത മേഖലയിലും വ്യത്യസ്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അവയുടെ ഉത്പാദനത്തിന് മേലുള്ള ആഘാതവും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് അനുപാതം മാറിയത്.

കാശ് നിരോധനം ഇയാളെ കോടീശ്വരനാക്കി

GVA വളര്‍ച്ച നിരക്ക് നല്‍കുന്ന സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നു, ‘അര്‍ദ്ധ കോര്‍പ്പറേറ്റ്, അസംഘടിത മേഖലകളുടെ GVA കണക്കാക്കിയത് നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള വ്യാവസായിക ഉത്പാദന സൂചിക (IIP) ഉപയോഗിച്ചാണ്.’ പക്ഷേ മുകളില്‍ വാദിച്ച പോലെ IIP സംഘടിത മേഖലയിലെ വളര്‍ച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്. 2016 നവംബര്‍ 9-നു ശേഷമുള്ള മാറിയ സാഹചര്യത്തില്‍ അസംഘടിത മേഖലയിലെ ഉത്പാദനം കണക്കാക്കാന്‍ അതുപയോഗിക്കാനാകില്ല. തെറ്റായ അനുമാനം എന്താണെന്നുവെച്ചാല്‍, ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഉപമേഖല സംഘടിത മേഖലയുടെ അതേ നിരക്കില്‍ വളരുന്നു എന്നു കണക്കാക്കി എന്നാണ്. സര്‍ക്കാരിന്റെ പത്രക്കുറിപ്പ് കൂട്ടിച്ചേര്‍ക്കുന്നു, ‘2016-17 ഏപ്രില്‍-ഡിസംബര്‍ കാലത്ത് നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള IIP (-) 0.5 ശതമാനം വളര്‍ച്ച നിരക്ക് രേഖപ്പെടുത്തി.’ പക്ഷേ കണക്കുകള്‍ കാണിക്കുന്നത് നിര്‍മ്മാണ മേഖല 7.7 ശതമാനം വളര്‍ന്നു എന്നാണ്. ഇത് സംഘടിത മേഖലയിലെ വളര്‍ച്ച പെരുപ്പിച്ചു കാട്ടലല്ലേ? അങ്ങനെയാണെങ്കില്‍, അസംഘടിത മേഖലയെ കണക്കാക്കാന്‍ ഈ കണക്കുപയോഗിക്കുന്നത് ഇരട്ടി പ്രശ്നമാണ്. രീതിശാസ്ത്രത്തിലെ ഇത്തരം പിഴവുകളുടെ പരമ്പരയാണ് 7 ശതമാനം വളര്‍ച്ചയെന്ന ഔദ്യോഗിക കണക്കുണ്ടാക്കിയത്.

അല്പം ജാഗ്രതയോടെയേ ഇതിനെ സമീപിക്കാവൂ. സമ്പദ് വ്യവസ്ഥയില്‍ നോട്ട് നിരോധനത്തിന്റെ ആഘാതം എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ല എന്നാണ് സര്‍ക്കാരിന്റെ സ്ഥിതിവിവരക്കണക്ക് വിഭാഗത്തിന്റെ തലവന്‍ പറഞ്ഞത്. ധാരാളം കണക്കുകള്‍ ഇനിയും വേണം. അതുകൊണ്ട് ഔദ്യോഗിക കണക്കുകളെ ആശ്രയിക്കുന്നതിന് പകരം യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ത് എന്നുള്ള റിപ്പോര്‍ട്ടുകളെ ആശ്രയിക്കുകയാകും നല്ലത്.

പക്കോട പൊളിറ്റിക്സ്; തൊഴില്‍ വളര്‍ച്ച കാണിക്കാന്‍ മോദി സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു

സാധ്യതയുള്ള വളര്‍ച്ച നിരക്ക്

സമ്പദ് രംഗത്തെ യഥാര്‍ത്ഥ വളര്‍ച്ച നിരക്ക് കണക്കാക്കാന്‍ നാം ബദല്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കണം. ഇത് രണ്ടു രീതിയില്‍ ചെയ്യാം. മൊത്തമായി, 2016 ഒക്ടോബര്‍ വരെയുള്ള ആദ്യത്തെ ഏഴു മാസക്കാലത്ത് സമ്പദ് രംഗം സര്‍ക്കാര്‍ കണക്കുകളിലെപ്പോലെ 7.7 ശതമാനം വളര്‍ന്നു എന്നു കരുതുക. സാഹചര്യം ഒന്നില്‍ സംഘടിത മേഖലയില്‍ നോട്ട് നിരോധനത്തിന്റെ ആഘാതമുണ്ട്, എന്നാല്‍ ഗുരുതരമല്ല. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് കാശിന്റെ ക്ഷാമം മൂലം ഈ മേഖല വളര്‍ന്നില്ല. എന്നാല്‍ കാശിന്റെ ക്ഷാമം കുറഞ്ഞതോടെ ഫെബ്രുവരി-മാര്‍ച്ച് 2017-ല്‍ മേഖല 2 ശതമാനം വളര്‍ച്ച നേടിയെന്ന് കരുതുന്നു. സര്‍ക്കാര്‍ കണക്കില്‍ കാര്‍ഷിക മേഖല 4 ശതമാനം വളര്‍ന്നു. അന്തിമ കണക്കില്‍ കാര്‍ഷികേതര അസംഘടിത മേഖല നവംബര്‍-ജനുവരി കാലത്ത് (-) 60ശതമാനവും ഫെബ്രുവരി-മാര്‍ച്ച് കാലത്ത് (-) 30 ശതമാനവും തകര്‍ന്നു. ഇതെല്ലാം കൂടുമ്പോള്‍ പട്ടിക കാണിക്കുന്നത് 2016 നവംബറിന് ശേഷം സമ്പദ് രംഗം 14 ശതമാനം ഇടിഞ്ഞു എന്നും, ആ വര്‍ഷത്തേക്കാകെ 1.2 ശതമാനം ഇടിഞ്ഞു എന്നുമാണ്.

ഇന്ത്യന്‍ വളര്‍ച്ചയുടെ ‘ഊഹക്കണക്കുകള്‍’

സാഹചര്യം രണ്ടില്‍, എല്ലാ മേഖലകളിലും സാഹചര്യം ഒന്നിനേക്കാള്‍ കുറഞ്ഞ രീതിയിലാണ് ആഘാതമുണ്ടായതായി കണക്കാക്കുന്നത്. നവംബര്‍ – ജനുവരി കാലത്ത് സംഘടിത മേഖല 2 ശതമാനവും ഫെബ്രുവരി – മാര്‍ച്ചില്‍ 5 ശതമനവും വളര്‍ന്നു. സര്‍ക്കാര്‍ പറഞ്ഞതു പോലെയാണെങ്കില്‍ കാര്‍ഷിക മേഖലയും അതേ കണക്കില്‍ വളര്‍ന്നു. കാര്‍ഷികേതര അസംഘടിത മേഖല നവംബര്‍ ജനുവരിയില്‍ (-) 50 ശതമാനവും ഫെബ്രുവരി മാര്‍ച്ചില്‍ (-) 20 ശതമാനവും ആണ് വളര്‍ച്ച നിരക്ക്. ഈ മിതമായ അവസ്ഥയില്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള കാലത്ത് സമ്പദ് രംഗം -9 ശതമാനം ആണ് ഇടിഞ്ഞത്. വര്‍ഷത്തിന് മൊത്തമായി നോക്കിയാല്‍ വളര്‍ച്ച 0.55 ശതമാനം ആണ്. ഈ വളര്‍ച്ച നിരക്കുകള്‍ 2016-17-ലേക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 7 ശതമാനം വളര്‍ച്ച നിരക്കിന്റെ അടുത്തൊന്നുമില്ല. ഐ എം എഫ്, ലോക ബാങ്ക്, എ ഡി ബി തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ ഈ കണക്ക് ശരിവെച്ചു എന്നു പറഞ്ഞാണ് സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിലോട്ടും കാര്യമില്ല. ഈ സ്ഥാപനങ്ങളൊന്നും സ്വന്തം നിലയ്ക്ക് കണക്കുകള്‍ ശേഖരിക്കുന്നില്ല, സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളാണ് ഉപയോഗിക്കുന്നത്. മാത്രവുമല്ല, കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഇവരൊക്കെ സര്‍ക്കാരുമായി കൂടിയാലോചിക്കും. അതുകൊണ്ട് ഇവരുടെ കണക്കുകള്‍ സര്‍ക്കാര്‍ കണക്കുകളെ ശരിവെക്കുന്ന സ്വതന്ത്ര കണക്കുകളല്ല.

ചുരുക്കത്തില്‍, 2016 ഒക്ടോബര്‍ വരെ സമ്പദ് രംഗം 7.7 ശതമാനം എന്ന നിരക്കില്‍ വളര്‍ന്നു. അതിനുശേഷം ‘മെച്ചപ്പെട്ട’ സാഹചര്യത്തില്‍ അത് താഴെപ്പോന്നു. മൊത്തം വാര്‍ഷിക വളര്‍ച്ച 7.1 ശതമാനമായി കുറഞ്ഞു. 2015-16ല്‍ ജി ഡി പി 135 ലക്ഷം കോടി രൂപയുടേതായിരുന്നു എന്നു കണക്കാക്കുമ്പോള്‍ ഇത് ജി ഡി പിയില്‍ 9.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടാക്കിയെന്ന് കാണാം. ഇതാണ് നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ നഷ്ടം. ആഘാതം മൂലം കാര്‍ഷിക മേഖലയിലുണ്ടായ ഇടിവിനെ ഇതില്‍ കണക്കിലെടുത്തിട്ടുമില്ല.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ യുവാക്കളുടേതല്ല; കൂട്ട പിരിച്ചുവിടലിനൊപ്പം തൊഴിലവസരങ്ങളും ഇടിയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍