ആഗോള സാമ്പത്തിക പുനരുജ്ജീവനത്തെ വര്‍ഷങ്ങളോളം മന്ദീഭവിപ്പിക്കാന്‍ ഈ വ്യാപാരയുദ്ധം വഴിവെച്ചേക്കുമെന്ന് ലോകമെങ്ങുമുള്ള നയ നിര്‍മ്മാതാക്കള്‍
യു എസുമായുള്ള ഒരു വ്യാപാരയുദ്ധത്തെ തങ്ങള്‍ ഭയക്കുന്നില്ലെന്ന് പറഞ്ഞ ചൈന, ചൈനയില്‍ നിന്നുള്ള ലോഹ കയറ്റുമതിക്ക് തീരുവ ഏര്‍പ്പെടുത്തിയ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തോടുള്ള ആദ്യ പ്രതികരണമായി, യു എസില്‍ നിന്നുള്ള ഇറക്കുമതിക്ക് $3 ബില്ല്യണ്‍ തീരുവ ഏര്‍പ്പെടുത്താന്‍ നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചു.
യു എസില്‍ നിന്നുള്ള പന്നിയിറച്ചി, പുനരുപയോഗിച്ച അലുമിനിയം, ഉരുക്ക് കുഴലുകള്‍, പഴങ്ങള്‍, വീഞ്ഞ് എന്നിവയുടെ ഇറക്കുമതിക്ക് $3 ബില്ല്യണ്‍ തീരുവ ചുമത്തുമെന്നാണ് ചൈനയുടെ വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ നിന്നുള്ള ഉരുക്ക് കുഴലുകള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ യു എസ് നടപടിക്കെതിരെ ലോക വ്യാപാര സംഘടനയെ (WTO) നിയമനടപടികളുമായി സമീപിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. തര്‍ക്കം പരിഹരിക്കാന്‍ സംഭാഷണങ്ങള്‍ക്കും അത് ആഹ്വാനം ചെയ്യുന്നു.
യു എസ് വാണിജ്യ പ്രതിനിധി റോബര്‍ട് ലൈട്സിയരോട് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് കുറഞ്ഞത് $50 ബില്ല്യണ്‍ എങ്കിലും ചുങ്കം ചുമത്താന്‍ ആവശ്യപ്പെട്ടതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ പ്രസ്താവന വന്നത്. ഈ മാസമാദ്യം ചൈനക്കും മറ്റ് രാജ്യങ്ങള്‍ക്കും എതിരെ ലോഹ തീരുവ ഏര്‍പ്പെടുത്തിയതിന് പുറമെയാണിത്.
വാര്‍ത്ത പുറത്തുവന്നതോടെ ഓഹരികള്‍ ഇടിഞ്ഞു. S&P സൂചിക 2.5% താഴെ വന്നതോടെ യു എസ് അവധി ഓഹരിക്കച്ചവടവും നഷ്ടത്തിലായി. ആറാഴ്ച്ചക്കുള്ളിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. ടോകിയോ, ഹോങ്കോങ്ങ് ഓഹരി സൂചികകളും 3%-ത്തിലേറെ താഴെപ്പോന്നു. 2016 നവംബറിന് ശേഷം ആദ്യമായ് ഒരു ഡോളറിന് 105 യെന്‍ എന്ന നിരക്ക് മറികടന്നു.
“യു എസ് ഒരു വ്യാപാര യുദ്ധമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ ചൈന വളരെ സംയമനത്തോടെയാണ് അതിനെ സമീപിക്കുന്നത്. ചൈന പ്രഖ്യാപിച്ച പട്ടിക തിരിച്ചടിയായി തോന്നാമെങ്കിലും അത് വളരെ കണക്കുകൂട്ടിയുള്ളതാണ്,” ചൈന അന്താരാഷ്ട്ര വാണിജ്യ സംഘത്തിലെ മുതിര്‍ന്ന അംഗം ലി യോങ് പറഞ്ഞു. “ചൈനക്ക് എതിര്‍ത്തു പോരാടാന്‍ കഴിയും എന്നതിന്റെ സന്ദേശമാണ് ഈ നീക്കം നല്‍കുന്നത്. പക്ഷേ വാണിജ്യ യുദ്ധത്തിന് പകരം, വാണിജ്യ സമാധാനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.”
ചൈനയുടെ നയങ്ങള്‍ മൂലം അമേരിക്കയുടെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ നാശം പരിഹരിക്കാന്‍ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യു എസ് 25% തീരുവ ചുമത്തുമെന്നാണ് USTR പുറത്തുവിട്ട വസ്തുത രേഖ പറയുന്നത്. ബഹിരാകാശം, വിവര, വിനിമയ സാങ്കേതികത, യന്ത്രങ്ങള്‍ എന്നീ മേഖലകളിലെ ഉത്പന്നങ്ങള്‍ നിര്‍ദ്ദിഷ്ട പട്ടികയില്‍ ഉള്‍പ്പെടുന്നു. അടുത്ത ചില ദിവസങ്ങള്‍ക്കുള്ളില്‍ USTR ഈ നിര്‍ദ്ദിഷ്ട പട്ടിക പ്രഖ്യാപിക്കും.
ഏറെ നാളായി വാരാനിരുന്നത്.
“ഇത് ഏറെക്കാലമായി തായ്യാറാവുകയായിരുന്നു,” ട്രംപ് പറഞ്ഞു. ചരക്കുകളില്‍ ഏതാണ്ട് $60 ബില്ല്യണ്‍ വരെ ഇത് ബാധിക്കുമെന്നും ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാരത്തില്‍ ഓരോ വര്‍ഷവും നൂറുകണക്കിനു ബില്ല്യണ്‍ ഡോളര്‍ നഷ്ടം വരുന്ന രീതിയില്‍ “വമ്പന്‍ ബൌദ്ധിക സ്വത്ത് നഷ്ടമാണ് നമ്മെ സംബന്ധിച്ചു നടന്നുകൊണ്ടിരിക്കുന്നത്,” എന്നും ട്രംപ് പറഞ്ഞു.
തീരുവയുടെ ഉത്തരവില്‍ ഒപ്പിട്ട ശേഷം ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു, “നിരവധിയെണ്ണത്തില്‍ ആദ്യത്തേതാണിത്.”
“ഇത് ചൈനയുടെ ഒരു ചൂതാട്ട കരുനീക്കത്തിന്റെ തുടക്കമാണ്. യു എസ് തീരുവകള്‍ ചുമത്തിയാല്‍, അതിനു തക്ക മറുപടിയെന്ന് ചൈന കരുതുന്നത് ചെയ്യുമെന്ന സൂചന,” അന്താരാഷ്ട്ര നാണയ നിധിയുടെ മുന്‍ ചൈന വിഭാഗം തലവനായിരുന്ന ഈശ്വര്‍ പ്രസാദ് പറഞ്ഞു.
“ചില ചരക്കുകളുടെ യു എസ് കയറ്റുമതിക്കാര്‍ക്ക് ഗണ്യമായ നഷ്ടമുണ്ടാക്കാനും യു എസ് നിര്‍മ്മാതാക്കളെ കുഴപ്പത്തിലാക്കുന്ന തരത്തില്‍ വിതരണ ശൃംഖല തടസങ്ങള്‍ പോലുള്ളവ ഒളിഞ്ഞും തെളിഞ്ഞും സൃഷ്ടിക്കാനും ചൈനക്ക് കഴിയും.”
വിശാലാടിസ്ഥാനത്തില്‍ ആഗോള സാമ്പത്തിക പുനരുജ്ജീവനത്തെ വര്‍ഷങ്ങളോളം മന്ദീഭവിപ്പിക്കാന്‍ ഈ വ്യാപാരയുദ്ധം വഴിവെച്ചേക്കുമെന്ന് ലോകമെങ്ങുമുള്ള നയ നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. യു എസ് തീരുവ മൂലം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന് വാള്‍മാര്‍ടും ആമസോണും പോലുള്ള കമ്പനികളുടെ വ്യാപാര പ്രതിനിധികള്‍ മുന്നറിയിപ്പ് നല്കി.
സാധാരണ വാണിജ്യ തര്‍ക്കങ്ങളില്‍ പങ്കുചേരാതെ നില്‍ക്കുന്ന കേന്ദ്ര ബാങ്കുകള്‍ പോലും ഇത്തവണ അഭിപ്രായം പറഞ്ഞു. “വാണിജ്യ നയം ആശങ്കയുണ്ടാക്കുന്നു എന്നു രാജ്യത്തെങ്ങുമുള്ള വ്യാപാര തലവന്‍മാരുമായി സംസാരിച്ചവര്‍ പറഞ്ഞു,” എന്നു ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഈയാഴ്ച്ച പറഞ്ഞു. വ്യാപാര പ്രശനങ്ങള്‍ ഫെഡറല്‍ റിസര്‍വിന്റെ കാഴ്ച്ചപ്പാടുകള്‍ മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ധിച്ച സംരക്ഷണ സ്വഭാവം ആഗോള വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്കി.
തന്ത്രപ്രധാനമെന്ന് യു എസ് കരുതുന്ന സാങ്കേതികവിദ്യകള്‍ സംരക്ഷിക്കാന്‍ 60 ദിവസത്തിനുള്ളില്‍ ഔത്തിയ നിക്ഷേപ നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ട്രേഷറി സെക്രട്ടറി സ്റ്റീവന്‍ മാഞ്ചിന് ട്രംപ് നിര്‍ദേശം നല്കിയതായി വൈറ്റ് ഹൌസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് എവേറേറ്റ് ഐസന്‍സ്റ്റാറ്റ് പറഞ്ഞു.
യു എസ് ചൈന ബന്ധത്തിലേ നിര്‍ണായകമായൊരു വഴിത്തിരിവായാണ് ട്രംപ് സര്‍ക്കാര്‍ ഈ നീക്കത്തെ കാണുന്നത്. അപൂര്‍വമായി ഉപയോഗിക്കാറുള്ള വ്യാപാരനിയമം 1974-ലെ 301-ആം വകുപ്പുപയോഗിച്ച് ചൈനയുടെ ബൌദ്ധിക സ്വത്തവകാശ ലംഘനത്തിനെക്കുറിച്ച് USTR ഏഴു മാസം നടത്തിയ അന്വേഷണത്തിന് ശേഷമാണിത്. അമേരിക്കന്‍ കമ്പനികളെ സാങ്കേതിക വിദ്യ കൈമാറാന്‍ നിര്‍ബന്ധിതമാക്കുന്നു, രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്നതടക്കമുള്ള പല തരം ലംഘനങ്ങളും ചൈന നടത്തുന്നതായി ഐസന്‍സ്റ്റാറ്റ് പറഞ്ഞു.
പലരും പ്രതീക്ഷിച്ച പോലെ കടുത്ത പ്രതികരണമല്ല ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പക്ഷേ തര്‍ക്കം എപ്പോള്‍ വേണമെങ്കിലും രൂക്ഷമാകാം എന്നു യു എസ്- ചൈന ബന്ധത്തിലെ വിദഗ്ധന്‍ വാഷിംഗ്ടണിലെ അറ്റ്ലാന്റിക് കൌണ്‍സിലിലെ റോബര്‍ട് മാനിങ് പറഞ്ഞു.
“ഇതിന് ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള അവരുടെ രീതിയിലുള്ള പതിഞ്ഞ പ്രതികരണമാണ് നമുക്ക് കാണാന്‍ കഴിയുന്നത്,” മാനിങ് പറഞ്ഞു. “ഇത് തീര്‍ത്തൂം മോശമായാല്‍ അവര്‍ ആണവ വഴി നോക്കും എന്നാണെന്റെ ഭീതി.”
ഉരുക്കിന് പകരം ഞങ്ങള്‍ തീരുവ കൂട്ടുക കെന്റക്കിക്കും ഹാര്‍ലി ഡേവിഡ്സണും; ട്രംപിനെതിരെ ലോകം
ആണവ വഴി എന്നാല്‍, യു എസ് ട്രഷറിയിലുള്ള “നൂറുകണക്കിനു ബില്ല്യണ്‍ ഡോളര്‍” അവര്‍ വില്‍ക്കും എന്നാണ്. ഇത് വിപണികളെ പിടിച്ചുലയ്ക്കുകയും യു എസ് പലിശ നിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്യും എന്നതാണ്.
ചൈനയെയോ അതിന്റെ നേതാവ് പ്രസിഡണ്ട് ഷി ജിന്‍ പിങ്ങിനെയോ പ്രകോപിപ്പിക്കാനല്ല താനിത് ചെയ്യുന്നതെന്ന് ട്രംപ് പറയാന്‍ ശ്രമിച്ചു.
“ഞാനവരെ സുഹൃത്തായാണ് കാണുന്നത്. എനിക്കു പ്രസിഡണ്ട് ഷിയോട് വലിയ ബഹുമാനമുണ്ട്,” ട്രംപ് പറഞ്ഞു. പക്ഷേ, ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി “ലോക ചരിത്രത്തിലെ ഏറ്റവും വലിയ കമ്മിയാണ്,” ട്രംപ് പറഞ്ഞു.
“നാം ഒരു സര്‍ക്കാരെന്ന നിലയില്‍ ചൈനയെ സാമ്പത്തിക ഇടപാടുകളിലൂടെ കണ്ടിരുന്ന നിക്സണും കിസ്സിഞ്ചറും മുതല്‍ക്കുള്ള കാലത്തുനിന്നുള്ള വലിയ മാറ്റമാണ്” ട്രംപിന്റെ നീക്കങ്ങളെന്ന് വൈറ്റ് ഹൌസ് വാണിജ്യ ഉപദേഷ്ടാവ് പെട്ടര്‍ നവാരോ മാധ്യമങ്ങളോട് പറഞ്ഞു. “ആ പ്രക്രിയ പരാജയപ്പെട്ടു.”
“ചൈനയുള്‍പ്പെടുന്ന ഈ ഈ പ്രശ്നത്തില്‍സംഭാഷണം ഒട്ടും വിലക്കുറവുള്ളതല്ല. അമേരിക്കയെ സംബന്ധിച്ചു അതിനു വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്,” നവാരോ പറഞ്ഞു. “ഒടുവില്‍ നമുക്ക് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നു പ്രസിഡണ്ട് തീരുമാനിച്ചിരിക്കുന്നു.”
വ്യാപാരത്തിലെ ശക്തമായ നിലപാടുകള്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് നയിക്കാതെ ഇളവുകള്‍ കൊണ്ടുവരുമെന്ന് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു.
“നമ്മള്‍ ഇക്കാര്യങ്ങളില്‍ പോരാടാതെ ഒത്തുതീര്‍പ്പിലെത്താനാണ് പോകുന്നതെന്നാണ് എന്റെ കാഴ്ച്ചപ്പാട്.”
തീരുവകള്‍ അന്തിമമാകുന്നതിന് മുമ്പ് അഭിപ്രായത്തിനുള്ള 30 ദിവസത്തെ സമയമുണ്ടെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. വിവേചനപരമായ അനുമതി (licencing) രീതികള്‍ തുടരുന്നതിന് ചൈനക്കെതിരെ WTO-യില്‍ പരാതി നല്കാനും ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.