തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയമൊരു കംഗാരു കോടതിയും ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്കുമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്
ടി.എന്‍ ശേഷന്‍ രാജീവ് ഗാന്ധിയോട് വിധേയത്വമുള്ള ഒരുദ്യോഗസ്ഥനായിരുന്നു. എന്നാല്‍ 1990-ല്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായതോടെയാണ് ശേഷനേയും ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷനേയും ജനം ‘അറിഞ്ഞു’ തുടങ്ങിയത്. പാലക്കാട് വിക്‌ടോറിയ കോളേജിലെ ഈ മുന്‍ വിദ്യാര്‍ത്ഥി അടുത്ത ആറുവര്‍ഷം കൊണ്ട് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗം കുറെയൊക്കെ ‘ശുദ്ധീകരിച്ചു’. തെരഞ്ഞെടുപ്പുകള്‍ സുതാര്യമായി നടത്തിയും ഭരണഘടന എന്നത് എഴുതിവച്ച ഒരു പുസ്തകം മാത്രമല്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തിയും ധാര്‍മിക മൂല്യങ്ങള്‍ക്കും ഇടമുണ്ടെന്നും ബോധ്യപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങള്‍.
ശേഷനും ഭാര്യയ്ക്കും പ്രായമായി. ഇരുവരും ഇന്ന് ചെന്നൈയിലെ ഒരു വൃദ്ധസദനത്തിലാണുള്ളത്. മക്കളില്ലാത്ത ഈ ദമ്പതികള്‍ ചെന്നൈയിലെ ഗുരുകുലം വൃദ്ധസദനത്തില്‍ തങ്ങളുടെ അവസാന നാളുകള്‍ കഴിച്ചു കൂട്ടുകയാണ്. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിച്ച മനുഷ്യന്‍ തന്റെ വിശ്രമജീവിതത്തിനായി വൃദ്ധസദനത്തിലേക്ക് മടങ്ങിയെങ്കില്‍ ഇന്നത്തെ ഇന്ത്യയെ ചൂണ്ടിക്കാണിക്കാനുള്ള വലിയൊരു ഉദാഹരണമാണ് അതെന്നു പറയേണ്ടി വരും.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ തിരക്കുപിടിച്ച് അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയും അതിന് അതിനേക്കാള്‍ വേഗത്തില്‍ അനുമതി നല്‍കിയ രാഷ്ട്രപതിയുടെ നടപടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രശ്‌നങ്ങളുടെ ഏതാനും ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്. സുപ്രീം കോടതി മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരെ, സിബിഐ മുതല്‍ മാധ്യമങ്ങള്‍ വരെ, നമ്മുടെ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന ഓരോ സ്ഥാപനങ്ങളായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
ഹിറ്റ്‌ലറുടെ സര്‍വാധിപത്യം ഉറപ്പിക്കാന്‍ 1930-കളുടെ ആദ്യം നടന്ന ‘ഓപ്പറേഷന്‍ ഹമ്മിംഗ്‌ബേര്‍ഡ്’ എന്ന Night of the Long Knives-നെ ഓര്‍മിപ്പിക്കുന്ന അവസ്ഥയിലാണ് ഇന്ന് ഡല്‍ഹി. തങ്ങളുടെ അധികാരം സംരക്ഷിക്കാന്‍ ഏതുവരേയും പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന അധാര്‍മികതയുടെ കൊള്ളക്കൊടുക്കലുകാര്‍ കാത്തു നില്‍ക്കുകയാണ് ഇവിടെ.
20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി അമ്പരപ്പിക്കുന്നതാണ്. ആ ഉത്തരവിന്റെ നിയമസാധുതയെക്കുറിച്ച് ഇവിടെ പരിശോധിക്കുന്നില്ല. എന്നാല്‍ ഏതു വിധത്തിലാണ് ആ നടപടി ക്രമങ്ങള്‍ അരങ്ങേറിയത് എന്നു നോക്കൂ.
ഇതില്‍ ഏറ്റവും പ്രധാന പങ്കവഹിച്ചത് ഇന്ന് (ജനുവരി 23) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവി ഒഴിയുന്ന ഗുജറാത്ത് കേഡല്‍ ഐഎഎസ് ഓഫീസര്‍ എകെ ജോതിയാണ്. ഗുജറാത്തില്‍ മോദിക്ക് കീഴില്‍ തന്റെ കരിയര്‍ പടുത്തുയര്‍ത്തിയ ജോതി തന്റെ ഏക കൂറ് മോദിയോട് മാത്രമാണെന്ന് നിരവധി സന്ദര്‍ഭങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞു. അയാള്‍ മോദിയുടെ സമയത്ത് ഗുജറാത്തിലെ ചീഫ് സെക്രട്ടറിയായിരുന്നു. വന്‍ കുംഭകോണം നടന്നുവെന്ന് സി.എ.ജി തന്നെ ചൂണ്ടിക്കാട്ടിയ ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്റെ തലവനുമായിരുന്നു.
മോദിയുടെ വലംകൈയായിരുന്ന ഗുജറാത്ത് മന്ത്രി അഴിമതിക്കുരുക്കില്‍
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കേണ്ടിയിരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് നീട്ടിയതിലൂടെ ജോതി തന്റെ കൂറ് ആര്‍ക്കൊപ്പമാണെന്ന് നേരത്തെ തന്നെ തെളിയിച്ചിരുന്നു. പക്ഷേ അയാള്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍മാരുടെ കാര്യത്തിലെടുത്ത തീരുമാനം കരുതിക്കൂട്ടിയുള്ള ഒരു നടപടി തന്നെയായിരുന്നു. വിരമിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിക്കൊണ്ടുള്ള ഉത്തരവ് ജോതി പുറപ്പെടുവിക്കുന്നത്. ഇല്ലെങ്കില്‍ ഈ കേസില്‍ പൂര്‍ണമായും പുതിയതായി വാദം കേള്‍ക്കേണ്ടി വരുമായിരുന്നു.
മൂന്നു കാര്യങ്ങള്‍ ഇവിടെ പരിശോധിക്കേണ്ടതുണ്ട്. മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായി 20 എംഎല്‍എമാരെ നിയമിച്ചത് ഡല്‍ഹി ഹൈക്കോടതി നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. അതായത്, നിയമനം തന്നെ അതിനകം നിലനില്‍ക്കുന്നതല്ലെന്ന് കോടതി ഉത്തരവ് നിലനില്‍ക്കെ, ഓഫീസ് ഓഫ് പ്രോഫിറ്റി (ഇരട്ട ആനുകൂല്യം ലഭിക്കുന്ന പദവി)ന്റെ പേരില്‍ എംഎല്‍എമാരെ എങ്ങനെ അയോഗ്യരാക്കും?
രണ്ട്, ഓഫീസ് ഓഫ് പ്രോഫിറ്റ് നിയമം ബാധകമാക്കേണ്ടത് ഈ എംഎല്‍എമാര്‍ സാമ്പത്തികമായി ഇരട്ട ആനുകൂല്യം പറ്റുന്നുണ്ടെങ്കില്‍ മാത്രമാണ്. ഇവരുടെ നിയമന ഉത്തരവില്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞിരുന്നത് ഇവര്‍ക്ക് പുതിയ നിയമനത്തിന് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായിരിക്കില്ല എന്നാണ്. ഈ എംഎല്‍എമാര്‍ അത്തരത്തിലെന്തെങ്കിലും ആവശ്യപ്പെടുകയോ ആ രീതിയില്‍ ഒരു കാര്യവും അനുവദിക്കപ്പെട്ടിട്ടുമില്ല. പോരാത്തതിന് ഇതിന്റെ പേരില്‍ പ്രത്യേകമായി ഓഫീസ് സ്‌പേസ് പോലും അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുമില്ല.
മിക്ക സ്ഥാപനങ്ങളുടെയും അടിവേരിളക്കി; അടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്; ഒപ്പം ജനാധിപത്യവും
മൂന്ന്, ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനുശേഷം ഈ കേസ് പരിഗണിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായുള്ള യോഗ്യത എംഎല്‍എമാര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഈ കേസ് കേള്‍ക്കാനുള്ള അധികാരമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് തീരുമാനിച്ചത്. ഇതിനു ശേഷം ഓരോ എംഎല്‍എയ്ക്കും തങ്ങളുടെ വാദഗതികള്‍ കമ്മീഷനു മുമ്പാകെ സമര്‍പ്പിക്കാനുള്ള അവസരം നല്‍കേണ്ടതായിരുന്നു. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാനോ അവരെ കേള്‍ക്കാനോ പോലും തയാറാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന് തങ്ങളുടെ നിഗമനത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇത് സ്വാഭാവിക നിതി (Law of Natural Justice) നിഷേധിക്കല്‍ മാത്രമല്ല, നിയമവ്യവസ്ഥ (Jurisprudence)യുടെ അടിസ്ഥാന പ്രമാണങ്ങള്‍ പോലും ലംഘിക്കുന്നതുമായിരുന്നു.
വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുക? വിചാരണ നടത്താതെ ഏതെങ്കിലും കുറ്റാരോപിതനെ തൂക്കിലേറ്റാന്‍ വിധിക്കാന്‍ ഏതെങ്കിലും കോടതിക്ക് കഴിയുമോ?
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയമൊരു കംഗാരു കോടതിയും ഇന്ത്യ ഒരു ബനാന റിപ്പബ്ലിക്കുമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിന്, രാഷ്ട്രപതി മുതല്‍ താഴേക്കുള്ളവരുടെ ആശീര്‍വാദങ്ങളും.
ജനാധിപത്യത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വില്ലനാണോ?