ചിത്തോറില്‍ നിന്ന് ഏറെ അകലെയുള്ള അവാധില്‍ ജീവിച്ചിരുന്ന ജയാസി എന്ന സൂഫി കവി രചിച്ച കവിതയില്‍ 1540-ലാണ് പത്മാവതി ജനിക്കുന്നത്.
ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യകാലം പടിയിറങ്ങാന്‍ തുടങ്ങുന്നതോടെ രാജസ്ഥാനിലെ ചിത്തോര്‍ഗഡ് എല്ലാ വര്‍ഷവും ഒരാഘോഷത്തിന് വേദിയാകാറുണ്ട്. തന്റെ ആത്മാഭിമാനവും പാതിവ്രത്യവും സംരക്ഷിക്കാന്‍ വേണ്ടി പത്മാവതി റാണി സ്വയം ആത്മാഹുതി ചെയ്തതിന്റെ ഓര്‍മയ്ക്കായാണ് ഈ ആഘോഷച്ചടങ്ങുകള്‍. റാണി പത്മിനി എന്നു വിളിക്കപ്പെടുന്ന പത്മാവതിക്ക് നൂറ്റാണ്ടുകളായി ഒരു അര്‍ധദൈവിക പരിവേഷമാണ് രാജ്പുത് സമുദായം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ മറ്റു മിക്ക കാര്യങ്ങളേയും പോലെ, പത്മാവതിയും ചരിത്രത്തില്‍ ജീവിച്ചിരുന്നയാളല്ല, മറിച്ച് ഒരു മിത്ത് മാത്രമാണ്, ഒരു സൂഫിവര്യന്റെ ഭാവനയില്‍ വിരിഞ്ഞ കഥാപാത്രം.
എന്നാല്‍ സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവതി എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് ആ പൗരാണിക സങ്കല്‍പ്പം ഇന്ന് പുതിയ വിവാദങ്ങളിലേക്ക് വഴിമാറിയിരിക്കുന്നു. സാമുദായിക വികാരവും മുസ്ലീം വിരുദ്ധ മനോഭാവവുമാണ് ഈ വിവാദത്തിലെ കേന്ദ്രബിന്ദു. ഇതാകട്ടെ, സംഘപരിവാറിനെ സഹായിക്കാന്‍ മാത്രമുതകുന്നതുമാണ്. അതുകൊണ്ടു തന്നെ ഈ വിഷയം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. രാജസ്ഥാനിലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗുജറാത്തിലുമാണ് ഇത് ഏറ്റവും ശക്തവുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. രാജ്പുത് കര്‍ണിസേനയാണ് സിനിമയ്‌ക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ പുറമെ നടത്തുന്നതെങ്കിലും അണിയറയില്‍ ചരട് വലിക്കുന്നത് ആര്‍എസ്എസുമാണെന്നതാണ് യാഥാര്‍ത്ഥ്യം. ബി.ജെ.പി എം.എല്‍.എമാരും എം.പിമാരും പരസ്യമായി തന്നെ രംഗത്തുമുണ്ട്.
ആരാണ് പത്മാവതി?
പതിനാറാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട പത്മാവത് എന്ന കവിതയിലാണ് പത്മാവതിയെ കുറിച്ചുള്ള ഐതീഹ്യം ആദ്യം രേഖപ്പെടുത്തപ്പെടുന്നത് എന്നാണ് കരുതപ്പെടുന്നത്. ഒരു സാധാരണ ജീവിതത്തെ അതിശയിപ്പിക്കുന്ന വിധത്തില്‍ സ്‌നേഹത്തിന്റെയും ഹീറോയിസത്തിന്റേയും ത്യാഗത്തിന്റേയുമൊക്കെ കഥകള്‍ ചേര്‍ത്തുള്ള അതിമനോഹരമായ ഈ സങ്കല്‍പ്പത്തിന് രൂപം നല്‍കിയത് അവാധി ഭാഷയില്‍ സൂഫി കവിയായ മാലിക് മുഹമ്മദ് ജയാസിയാണ്.
ഇന്നത്തെ ശ്രീലങ്കയിലുള്ള സിംഹളവിപ എന്ന സാമ്രാജ്യത്തില്‍ ജീവിച്ചിരുന്ന അതിസുന്ദരിയായ രാജകുമാരി പത്മിനിയുടെ കഥയാണ് ഈ കവിതയില്‍ പറയുന്നത്. ഈ സൗന്ദര്യത്തില്‍ ആകൃഷ്ടനായ ചിത്തോര്‍ രാജാവ് റാണ രത്തന്‍ സിംഗ്, രാജകുമാരിയെ സ്വന്തമാക്കുന്നതിനും തന്റെ രാജ്ഞിയാക്കുന്നതിനുമായി അപകടരമായ നിരവധി കടമ്പകള്‍ കടക്കുന്നു.
അങ്ങനെ പത്മിനിയുമായി ചിത്തോറിലെത്തിയ രത്തന്‍ സിംഗ് അവിടെ നിന്ന് ഒരു ദുര്‍മന്ത്രവാദിയെ പുറത്താക്കുന്നു. അയാള്‍ അവിടെ നിന്ന് യാത്ര ചെയ്ത് അന്ന് ഡല്‍ഹി ഭരിച്ചിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയോട് പത്മിനിയുടെ സൗന്ദര്യത്തെക്കുറിച്ച് പറയുന്നു. അങ്ങനെ പത്മിനിയെ സ്വന്തമാക്കാനായി ചിത്തോറിലേക്ക് പട നയിച്ച ഖില്‍ജി, രത്തന്‍ സിംഗിനെ പരാജയപ്പെടുത്തുന്നു. എന്നാല്‍ പത്മിനിയെ കീഴടക്കാന്‍ ഖില്‍ജിക്ക് സാധിക്കുന്നില്ല. പത്മിനിയും അവിടുത്തെ മറ്റ് രാജ്പുത് സ്ത്രീകളും തങ്ങളുടെ ശരീരം അഗ്‌നിക്ക് സമര്‍പ്പിച്ച് ആത്മാഹുതി ചെയ്യുന്നു.
എന്നാല്‍ ചിത്തോറിലെത്തിയ ഖില്‍ജിയോട് പത്മിനിക്ക് അനുരാഗമുണ്ടായതായും കവിതയെ വ്യാഖ്യാനിച്ചത് വഴി മിത്തുകളുടെ പല ശീലുകളായി ഇന്നും പ്രചാരത്തിലുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സെറ്റുകള്‍ തകര്‍ക്കാന്‍ രാജ്പുത്തുകളെ പ്രകോപിപ്പിച്ചത് ഇക്കാര്യം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന അഭ്യൂഹങ്ങളായിരുന്നു.
ചരിത്രം പറയുന്നത്
ചരിത്രകാരന്മാര്‍ പറയുന്നത്, യഥാര്‍ത്ഥത്തില്‍ അലാവുദ്ദീന്‍ ഖില്‍ജി തന്റെ വിജയങ്ങളുടെ പേരില്‍ ആഘോഷിക്കപ്പെടേണ്ട ഒരാളായാണ്. ഇന്ത്യ കീഴടക്കാനുള്ള മംഗാളിയന്മാരുടെ ശ്രമത്തെ പരാജയപ്പെടുത്തിയ, തന്റെ അതിര്‍ത്തികള്‍ വികസിപ്പിച്ച, പണപ്പെരുപ്പം പിടിച്ചു നിര്‍ത്തിയ, ഭരണകാര്യങ്ങളില്‍ ശരിയത്ത് നിയമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഒരാള്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ഭൂരിഭാഗം ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നത്. ഒരിക്കലും സ്ത്രീകളില്‍ ആസക്തനായി അവരെ സ്വന്തമാക്കാന്‍ നടന്ന ഒരാളല്ല അദ്ദേഹം എന്നാണ് അവര്‍ പറയുന്നത്.
ഖില്‍ജി ചിത്തോറിലെ റാണയെ പരാജയപ്പെടുത്തുന്നത് 1303-ലും മരിക്കുന്നത് 1316-ലുമാണ്. എന്നാല്‍ ആ സമയത്തൊന്നും പത്മിനിയെന്നോ പത്മാവതി എന്നോ, മജ്ജയും മാംസവുമുള്ള, ഈ മിത്തുകളില്‍ ആഘോഷിക്കപ്പെടുന്ന പോലെ ഒരു ഉണ്ടായിരുന്നില്ല.
ആരാണ് റാണി പത്മാവതി? ചരിത്രമേത്, കഥയേതെന്ന് സംഘപരിവാര്‍ തീരുമാനിക്കും
ചിത്തോറില്‍ നിന്ന് ഏറെ അകലെയുള്ള അവാധില്‍ ജീവിച്ചിരുന്ന ജയാസി എന്ന കവി രചിച്ച കവിതയില്‍ 1540-ലാണ് പത്മാവതി ജനിക്കുന്നത്. ഖില്‍ജി മരിച്ച് 224 വര്‍ഷങ്ങള്‍ക്ക് ശേഷം. ജയാസി ഒരു സൂഫി കവിയായിരുന്നു. സ്‌നേഹിക്കപ്പെടുന്ന ദൈവവും സ്‌നേഹിക്കുന്ന മനുഷ്യനും തമ്മില്‍ ഏതു ബന്ധനങ്ങളെയും തകര്‍ത്ത് ഒന്നിക്കുമെന്ന വിശ്വാസത്തിലെ ഒരു കണ്ണി. ഖില്‍ജിയും നിരവധി കടമ്പകള്‍ ഇതുപോലെ കടന്നിട്ടുണ്ട്. പത്മാവതി കഥയില്‍ ചരിത്രപരമായി രണ്ടു കാര്യങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. ഖില്‍ജി ചിത്തോറിനെ ആക്രമിച്ചു എന്നതും റാണാ രത്തന്‍ സിംഗിനെ പരാജയപ്പെടുത്തി എന്നതും മാത്രം.
എന്നാല്‍ ഇന്ന്, ഇതേതെങ്കിലും കഥയുടെ ഭാഗമാണോ എന്നതൊന്നും വിഷയമേ ആകുന്നില്ല. എന്താണ് ബന്‍സാലി തന്റെ സിനിമയില്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതും ഇവിടെ വിഷയമേ അല്ല. ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പോലും ഇപ്പോള്‍ ഇവിടെ ഉദിക്കുന്നില്ല. നമ്മളൊരു ജനാധിപത്യ വ്യവസ്ഥയിലാണ് ജീവിക്കുന്നത് എന്നും അവിടെ ഒരു സിനിമ കാണണോ, വേണ്ടയോ എന്നു തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോ എന്നതിനു പോലും പ്രസക്തിയില്ല എന്നതും ഇന്നത്തെ മാറ്റമാണ്.
ഇന്ന് പ്രസക്തമാകുന്നത് ഇന്ത്യക്കാര്‍ പരസ്പരം പോരടിക്കുന്നു എന്നതാണ്. തങ്ങളുടെ സംസ്‌കാരം എന്നു വിളിക്കപ്പെടുന്ന, മിത്തുകളും പുരാണങ്ങളും കെട്ടുകഥകളും വാസ്തവങ്ങളുടെ നുറുങ്ങുകളും അന്ധവിശ്വാസങ്ങളുമൊക്കെ ചേര്‍ന്ന ഒന്നിനു വേണ്ടി അവര്‍ പരസ്പരം കൊലവിളി നടത്തുന്നു. ഒരു ബോറന്‍ സ്‌ക്രിപ്റ്റില്‍ കോടികള്‍ മുടക്കിയുണ്ടാക്കിയ സെറ്റുകളില്‍ ഷൂട്ട് ചെയ്യുന്ന ഒരു സാധാരണ സിനിമയ്ക്ക് തകര്‍ക്കാന്‍ കഴിയുന്നതാണ് നിങ്ങളുടെ സംസ്‌കാരം എന്നാണ് ഈ നേതാക്കള്‍ ഒക്കെ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
പത്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുന്നവര്‍ക്ക് അഞ്ചു കോടി രൂപയാണ് ഈ സംസ്കാര സംരക്ഷകര്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഓര്‍ക്കണം, സംവിധായകനായ ബന്‍സാലിക്കോ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ സിംഗിനോ രത്ന സിംഗ് ആയി വേഷമിട്ട ഷാഹിദ് കപൂറിനോ ഇല്ലാത്ത ഭീഷണിയാണ് ദീപിക നേരിടുന്നത്; യഥാര്‍ത്ഥ സംസ്കാരത്തിന്റെ തെളിവുകള്‍.
കമലില്‍ നിന്ന് എത്ര പെട്ടെന്നാണ് ബന്‍സാലിയിലേക്കുള്ള ദൂരം സംഘപരിവാര്‍ താണ്ടിക്കഴിഞ്ഞത്