തന്നെ അപമാനിച്ചതായി ചൂണ്ടിക്കാട്ടി സുഷമ പങ്കുവച്ച 200-ഓളം ട്വീറ്റുകളില്‍ എട്ട് അക്കൌണ്ടുകള്‍ പ്രധാനമന്ത്രി മോദി തന്നെ ഫോളോ ചെയ്യുന്നതാണ്
സംഘപരിവാര്‍ ഓണ്‍ലൈന്‍ ട്രോള്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ ഇര ഈയാഴ്ച ഒടുവില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആയിരുന്നു. ഇത്തരത്തില്‍ സംഘപരിവാര്‍ അണികളുടെ ആക്രമണത്തിന് ഇരയാകുന്ന മോദി മന്ത്രിസഭയിലെ ആദ്യത്തെ മുതിര്‍ന്ന മന്ത്രിയല്ല സുഷമ സ്വരാജ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് എതിരെയും സമാനമായ വിധത്തില്‍ ആക്രമണം ഉണ്ടായിരുന്നു.
സുഷമ സ്വരാജിന് നേര്‍ക്ക് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണവും അതില്‍ ബിജെപി പുലര്‍ത്തുന്ന മൗനവും ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ അഴിമതി, കൊലപാതക ആരോപണങ്ങളൊക്കെ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ ഒന്നടങ്കം ഇതിനെ പ്രതിരോധിക്കാന്‍ ചാടിയിറങ്ങിയതിനു വിരുദ്ധമാണ് നേരത്തെ രാജ്‌നാഥിന്റെയും ഇപ്പോള്‍ സുഷമ സ്വരാജിന്റെയും കാര്യത്തില്‍ നടക്കുന്നത്. ബിജെപിക്കുള്ളില്‍ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന ആഭ്യന്തര കലഹങ്ങളുടെ മുര്‍ധന്യത്തിലാണ് ഇപ്പോള്‍ കാര്യങ്ങളെന്നും ഇത് പാര്‍ട്ടിയിലെ കാര്യങ്ങള്‍ വഷളാക്കുമെന്നുമാണ് അഭ്യൂഹങ്ങള്‍.
നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയ സുഷമ സ്വരാജ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു: “കഴിഞ്ഞ ജൂണ്‍ 17 മുതല്‍ 23 വരെ ഞാന്‍ രാജ്യത്തിന് പുറത്തായിരുന്നു. എന്റെ അസാന്നിധ്യത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയില്ല. എന്നാല്‍ ചില ട്വീറ്റുകളാല്‍ ഞാന്‍ ബഹുമാനിതയായിരിക്കുന്നു. അവ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. അവ ഇവിടെ ലൈക്ക് ചെയ്യുന്നു”. അതവര്‍ തന്റെ ‘pinned’ ട്വീറ്റ് ആക്കുകയും ചെയ്തു.
I was out of India from 17th to 23rd June 2018. I do not know what happened in my absence. However, I am honoured with some tweets. I am sharing them with you. So I have liked them.
— Sushma Swaraj (@SushmaSwaraj) June 24, 2018
ലക്‌നൗവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്ന വികാസ് മിശ്രയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് സുഷമ സ്വരാജ് ആക്രമിക്കപ്പെടുന്നത്. തങ്ങളുടെ പാസ്‌പോര്‍ട്ട് അപേക്ഷകളുമായി എത്തിയ ഒരു മിശ്ര വിവാഹ ദമ്പതികളെ അയാള്‍ അപമാനിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഭര്‍ത്താവിനോട് ഹിന്ദു മതത്തിലേക്ക് മതം മാറാനും ഒരു മുസ്ലീമിനെ വിവാഹം കഴിച്ചതില്‍ ഭാര്യയെ അപമാനിക്കുകയും ചെയ്തു എന്നതായിരുന്നു മിശ്രയ്‌ക്കെതിരെയുള്ള പരാതി.
2017 ജൂലൈയില്‍ സംഘപരിവാറിന്റെ ദേശീയവാദിി അണികള്‍ രാജ്‌നാഥ് സിംഗിനെ ആക്രമിച്ചത് അദ്ദേഹം ട്വിറ്ററില്‍ നല്‍കിയ ഒരു മറുപടിയുടെ പേരിലാണ്. ഷുചി സിംഗ് കല്‍റയെന്ന് അക്കൗണ്ട്, “ആ കാശ്മീരികളെ മുഴുവന്‍ പുറത്തേക്ക് വലിച്ചിട്ട് എല്ലാത്തിനേയും അവസാനിപ്പിക്കൂ” എന്ന് രാജ്‌നാഥ് സിംഗിനെ ടാഗ് ചെയ്തു കൊണ്ട് ഇട്ട ട്വീറ്റിന് അദ്ദേഹം മറുപടി നല്‍കിയത്, തനിക്ക് വേണ്ടത് കാശ്മീരില്‍ സമാധാനമാണ്, ഇത്തരത്തിലുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിനു നേര്‍ക്ക് ആക്രമണവും ആരംഭിച്ചു.
സോഷ്യല്‍ മീഡിയ നന്നായി പരിചയമുള്ളവര്‍ക്ക് ഈ ആക്രമണങ്ങള്‍ നടത്തുന്ന അക്കൗണ്ടുകള്‍ക്ക് പിന്നിലുള്ളത് ആരെന്ന് വ്യക്തമായി അറിയാം. അതില്‍ ഭൂരിഭാഗവും മോദിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഇമേജ് നിലനിര്‍ത്താനുമായി
ഔദ്യോഗികമായും അനൗദ്യോഗികമായും കൂലിക്കും അല്ലാതെയും നിയോഗിക്കപ്പെട്ടിട്ടുള്ളവരാണ്.
അതുകൊണ്ടു തന്നെ ബിജെപി ഇപ്പോള്‍ പുലര്‍ത്തുന്ന അര്‍ത്ഥഗര്‍ഭമായ ഈ മൗനവും ശ്രദ്ധിക്കേണ്ടതാണ്. ഔദ്യോഗികമായി അവര്‍ പറയുന്നത്, ആക്രമണത്തിന് ഇടയാക്കിയ കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതാണെന്നും പാര്‍ട്ടിക്ക് അതില്‍ പ്രതികരിക്കേണ്ട യാതൊരു കാര്യവുമില്ല എന്നുമാണ്.
വളരെ മോശപ്പെട്ട രീതിയിലുള്ള ഒരു ട്വീറ്റ് ഇങ്ങനെയായിരുന്നു:
കഴിഞ്ഞ വര്‍ഷം സുഷമ സ്വരാജ് എയിംസില്‍ ഒരു കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
മറ്റൊരു വിദ്വേഷ ട്വീറ്റ് സുഷമയുടെ സാരിക്കു മേല്‍ പാക്കിസ്ഥാന്‍ പതാക പുതപ്പിച്ചു കൊണ്ടുള്ളതായിരുന്നു.
ഈ ‘വിസാ മാതായെ ഉടന്‍ തന്നെ മന്ത്രിപദവിയില്‍ നിന്നു പുറത്താക്കണ’മെന്ന് ഒപ്പം ട്വീറ്റും ചെയ്തിരുന്നു.
വൈരുധ്യമെന്ന് പറയട്ടെ, കോണ്‍ഗ്രസും ഇടതുപക്ഷവും സുഷമ സ്വരാജിനുള്ള പിന്തുണയുമായി രംഗത്തെത്തി. “എന്തു കാരണത്താലോ സാഹചര്യത്താലോ ആയിക്കൊള്ളട്ടെ, ആക്രമണമത്തിനുള്ള ഭീഷണിയും അപമാനിക്കലും അവഹേളിക്കലും ഒരുവിധത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല”, കോണ്‍ഗ്രസ് പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലീം പ്രതികരിച്ചത് ഇങ്ങനെയാണ്: “ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് രൂപീകരിച്ച കൂലിപ്പടയാണിത്. ഒരു മിശ്രവിവാഹത്തെ എതിര്‍ക്കുക എന്നത് അവരെ സംബന്ധിച്ച് സ്വാഭാവികമാണ്. സുഷമ സ്വരാജിനു നേര്‍ക്കുള്ള ആക്രമണം സൂചിപ്പിക്കുന്നത് ഒന്നുകില്‍ ബിജെപിക്ക് ഈ ട്രോള്‍ പടയ്ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു, അല്ലെങ്കില്‍ ഇത് അവരെക്കൊണ്ട് ചെയ്യിക്കുന്നതാണ്”.
“ഇത് ആര്‍എസ്എസ് കൂലിക്ക് ഇറക്കിയിട്ടുള്ള ആളുകളാണ്. നുണകള്‍ പ്രചരിപ്പിക്കുകയും ആളുകളെ സ്വഭാവഹത്യ ചെയ്യുകയും അപമാനിക്കുകയുമാണ് അവരുടെ ജോലി”- സി.പി.ഐ നേതാവ് ഡി. രാജ പ്രതികരിച്ചു. ബിജെപിയിലെ പല പ്രമുഖരും പിന്തുടരുന്ന അക്കൗണ്ടുകളാണ് സുഷമ സ്വരാജിനെ ആക്രമിക്കുന്നതെന്ന് പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്, തന്നെ അപമാനിച്ചതായി ചൂണ്ടിക്കാട്ടി സുഷമ പങ്കുവച്ച 200-ഓളം ട്വീറ്റുകളില്‍ എട്ട് അക്കൌണ്ടുകള്‍ പ്രധാനമന്ത്രി മോദി തന്നെ ഫോളോ ചെയ്യുന്നതാണ് എന്നാണ്. ഇതേ വിധത്തില്‍ മോദി മന്ത്രിസഭയില്‍ അംഗങ്ങള്‍ ആയവരും ബിജെപി എംപിമാരും ഉള്‍പ്പെടെ 41 പേരാണ് സുഷമയെ അപമാനിക്കുന്ന ട്വീറ്റുകള്‍ ചെയ്ത അക്കൌണ്ടുകള്‍ ഫോളോ ചെയ്യുന്നത്.
പാര്‍ട്ടിക്കും സര്‍ക്കാരിനും മേല്‍ മോദി-ഷാ ദ്വന്ദം എല്ലാ വിധത്തിലും പിടിമുറുക്കിയിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ തന്നെയാണ് ഇവ. എന്നാല്‍ മറ്റു നേതാക്കള്‍, എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ ചില കാര്യങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണെന്ന് സൂചനകളാണ് നിലവില്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതേ സമയം, തന്നെ വെല്ലുവിളിക്കുന്നവരുടെ അനുഭവം എന്തായിരിക്കുമെന്ന് പ്രത്യക്ഷമായും പരോക്ഷമായുമുള്ള സൂചനകള്‍ മോദിയും നല്‍കിക്കഴിഞ്ഞു.
ഒരു കാര്യം വ്യക്തമാണ്. ബിജെപിക്ക് മേലുള്ള മോദിയുടെ ഉറച്ച പിടി പതിയെ അയഞ്ഞു കൊണ്ടിരിക്കുകയാണ്. എത്രനാള്‍ കൊണ്ട്, എത്രത്തോളം എന്നതൊക്കെ കാത്തിരുന്നു കാണേണ്ടി വരും.
ഞാനിരുന്നിടത്ത് ഇങ്ങനെയൊരു ശുംഭനോ? ബിജെപി ഐടി സെല്‍ തലവനെതിരെ ആദ്യ കണ്‍വീനര്‍ പ്രൊദ്യുത് ബോറ
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ടോം മൂഡിക്ക് സംഘപരിവാറിന്റെ തെറിയഭിഷേകം; സഖാക്കളാണെന്ന് പ്രചരണവും
നിപ വൈറസ്: വംശീയ പ്രചരണവുമായി കുമ്മനത്തിന്റെ അനുയായിയായ ബിജെപി മാധ്യമ സെക്രട്ടറി
വീഡിയോ യഥാര്‍ത്ഥമെന്ന് ആവര്‍ത്തിച്ച് കുമ്മനം; ജയിലില്‍ പോകാനും തയ്യാര്‍
‘സംഘി ഐടി റാസ്കലുകൾ’ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് രാജാ വെമുല
സുഷമ സ്വരാജിനെ ആക്രമിക്കുന്നത് ബിജെപി; പിന്തുണക്കുന്നത് കോണ്‍ഗ്രസും!
കർണാടക തെരഞ്ഞെടുപ്പിന് തുറന്ന വ്യാജ വാർത്താ വെബ്‌സൈറ്റുകൾ കാണാനില്ല
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ദൈനിക്ഭാരതിന് പിന്നില്‍ ഹിന്ദു സംഘടനകളെന്ന് തെളിഞ്ഞു