UPDATES

അധാര്‍മ്മികതയ്ക്ക് മറുപടി അധാര്‍മ്മികതയാകരുത്; കര്‍ണ്ണാടകയില്‍ തോല്‍ക്കുന്നത് ജനാധിപത്യം

ഇന്ത്യ അതിന്റെ ആത്മാവിന്നു വേണ്ടിയുള്ള വലിയ സമരത്തിലേക്ക് എത്തിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ അധികാരം ഇങ്ങനെ നേടുന്നത് ആ സമരത്തെ ദുര്‍ബലമാക്കുകയെ ഉള്ളൂ.

കര്‍ണാടകത്തില്‍ ഇപ്പോള്‍ നടക്കുന്ന ഈ നാടകത്തില്‍, അര്‍ദ്ധരാത്രി കഴിഞ്ഞുള്ള സുപ്രീം കോടതിയിലെ വാദത്തിനും, ഉദാര ജനാധിപത്യവാദികളുടെ ക്ഷോഭത്തിനും, ബി ജെ പിയുടെ ധാര്‍മികതയുടെ പ്രകടനത്തിനും അപ്പുറം തോറ്റത് മറ്റൊന്നുമല്ല: ഇന്ത്യന്‍ ജനാധിപത്യം.

കോണ്‍ഗ്രസിന് പിഴക്കുന്നത് എന്താണ്?

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ ഭരണത്തില്‍ നിന്നും പുറത്താക്കി എന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് ബി ജെ പിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയിരിക്കാം-കോണ്‍ഗ്രസിന് 1.38 കോടി വോട്ടും ബി ജെ പീക്ക് 1.31 കോടി വോട്ടുമാണ് കിട്ടിയത്. പക്ഷേ എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന അംഗീകൃത സമ്പ്രദായമനുസരിച്ച് ബി ജെ പിക്കാണ് കൂടുതല്‍ സീറ്റുകള്‍ കിട്ടിയത്.

കോണ്‍ഗ്രസും ജനതാദള്‍ എസും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യകക്ഷികളല്ല. മറിച്ച് അവര്‍ തെരഞ്ഞെടുപ്പില്‍ പരസ്പരം കടുത്ത എതിരാളികളെപ്പോലെ ഏറ്റുമുട്ടുകയും, കോണ്‍ഗ്രസ് ജെ ഡി എസിനെ ബി ജെ പിയുടെ ബി ടീം എന്നുവരെ വിളിക്കുകയും ചെയ്തു. അവരുടെ തെരഞ്ഞെടുപ്പാനന്തര അവസരവാദ സഖ്യത്തിന് ഒറ്റ ലക്ഷ്യമെ ഉള്ളൂ; ബി ജെ പിക്ക് ഭരിക്കാനുള്ള അവസരം നിഷേധിക്കുക.

ബാക്കിയെല്ലാം തരംപോലുള്ള വാദങ്ങളാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസ് അനുഭാവികളാകണമെന്ന് നിര്‍ബന്ധമില്ലാത്ത ഉദാര ജനാധിപത്യ വാദികളുടെ. മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിര്‍ണായാക സ്ഥാപനങ്ങളുടെ മേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ന്യായമായും ആശങ്കയുള്ള ഉദാര ജനാധിപത്യവാദികള്‍, എന്നാല്‍ കര്‍ണാടകത്തില്‍ തെറ്റായ വാദങ്ങളാണ് ഉപയോഗിക്കുന്നത്.

ബി ജെ പിയുടെ തന്നെ അധാര്‍മികമായ രാഷ്ട്രീയ ശൈലിയില്‍ കോണ്‍ഗ്രസ് ബി ജെ പിയെ കൈകാര്യം ചെയ്യുന്നു എന്നുവേണമെങ്കില്‍ പറയാം. ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി ജെ പി കളികളിലൂടെ അധികാരം പിടിക്കുകയായിരുന്നു. പക്ഷേ ഈ അടവ് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്ലതല്ല.

ഒരു പ്രധാനമന്ത്രിക്ക് എത്രത്തോളം തരംതാഴാം? മോദി കര്‍ണ്ണാടകയില്‍ തെളിയിക്കുന്നത്

ബി ജെ പിയുടെ മിടുക്ക്

ഇന്ദിരാഗാന്ധിയുടെ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി, കയ്യൂക്കും, ഭീഷണിയുമെല്ലാം അനിതരസാധാരണമായ വിധത്തില്‍ തിരികെക്കൊണ്ടുവരികയാണ്. കര്‍ണാടകത്തില്‍ അവര്‍ അവകാശപ്പെടുന്നതും അവര്‍ക്കെതിരെ ആരോപിക്കുന്നതുമായ കാര്യങ്ങള്‍ (എം എല്‍ എമാരെ വാങ്ങാന്‍ കോടികള്‍ വാഗ്ദാനം ചെയ്തു എന്ന്) അമ്പരപ്പിക്കുന്നതല്ല.

മോദി ഒരു രാഷ്ട്രതന്ത്രജ്ഞനല്ല, അയാള്‍ വെറും സൂത്രശാലിയായ രാഷ്ട്രീയക്കാരന്‍ മാത്രമാണ്. അമിത് ഷാ ഒരു രാഷ്ട്രീയക്കാരനല്ല, അയാള്‍ തന്റെ നേതാവിന്റെ ആജ്ഞകള്‍ നടപ്പാക്കുന്ന ഒരു വിശ്വസ്ത വിധേയനാണ്. ബാക്കി ബി ജെ പി എന്ന് പറഞ്ഞാല്‍ വെറും ആര്‍പ്പുവിളിക്കാരും സ്തുതിപാഠകരും മാത്രമാണ്.

ഇന്ത്യയില്‍ അധികാരത്തിലെത്താനുള്ള ഏറ്റവും എളുപ്പവഴി ഭീഷണിയും കയ്യൂക്കുമാണെന്ന് തിരിച്ചറിഞ്ഞ മോദി ദേശീയ രാഷ്ട്രീയത്തില്‍ വിജയയാത്ര നടത്തുകയാണ്. അതുകൊണ്ടുതന്നെ കര്‍ണാടകത്തിലെ അയാളുടെ നിലപാടുകള്‍ അത്ഭുതപ്പെടുത്തുന്നതല്ല.

അയാള്‍ക്കുള്ള ഉദാര ജനാധിപത്യവാദികളുടെ മറുപടി കോണ്‍ഗ്രസിനും ജെ ഡി എസിനും അധികാരത്തിലേറാനുള്ള ഇപ്പോഴത്തെ ആവശ്യത്തിന്റെ പുറത്താകരുത്. മോദിക്കുള്ള മറുപടി തെരുവുകളിലാണ് വേണ്ടത്. അധാര്‍മികമായ സര്‍ക്കാരിന്റെ അടിത്തറയിളക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍, ഭരണഘടന ലംഘിക്കപ്പെടുമ്പോള്‍ നിരന്തരം നടത്തുന്ന കോടതി തര്‍ക്കങ്ങള്‍, ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന സ്ഥാപനങ്ങളെ പിന്തുണയ്ക്കല്‍ എന്നിവയാണത്.

പുതിയ ഇന്ത്യയുടെ ബഹളങ്ങളില്ലാത്ത മരണപ്രഖ്യാപനം

ജനാധിപത്യമാണ് തോറ്റത്

മോദി കാലത്ത് ഏറ്റവും വലിയ തോല്‍വി നേരിട്ടത് ഇന്ത്യന്‍ ജനാധിപത്യത്തിനാണ്. ഒരു രാഷ്ട്രീയകക്ഷിക്കും, ഒരു സ്ഥാപനത്തിനും ഭരണഘടന മൂല്യങ്ങള്‍ക്കുവേണ്ടി, അതിലും സുപ്രധാനമായി പൊതുധാര്‍മികതയ്ക്കു വേണ്ടി നിലകൊള്ളാന്‍ പറ്റിയില്ല, അധാര്‍മികമായ അധികാര നൃത്തത്തിനാണ് കര്‍ണാടകം സാക്ഷ്യം വഹിക്കുന്നത്, അതും ജനാധിപത്യത്തിന്റെ പേരില്‍.

ധാര്‍മികതയില്ലാത്ത ഒരു സമൂഹം നാശത്തിലേക്കാണ് നീങ്ങുക. ഇന്ത്യയില്‍ എമ്പാടും അതിന്റെ ചെറിയ തീയും പുകയുമാണ് നാം കാണുന്നത്. ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍ കൊല്ലുന്നതും, ജാതിയുടേയും മതത്തിന്റെയും പേരിലുള്ള നീതിയും, നിങ്ങളുടെ ദൈവം നിങ്ങളുടെ ദേശസ്നേഹത്തിന്റെ അളവുകോലാകുന്നതും അതാണ് കാണിക്കുന്നത്.

ഒരു അധാര്‍മിക സംഘത്തെ അധികാരത്തിലേറ്റിക്കൊണ്ട് ഭരണഘടനയെയും ജനാധിപത്യത്തെയും ആക്രമിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ നിങ്ങള്‍ക്ക് സാധ്യമല്ല. ജനാധിപത്യത്തെക്കുറിച്ച് ആശങ്കപ്പെടുകയും കര്‍ണാടകത്തില്‍ അധികാരം പിടിക്കുന്നത് ജനാധിപത്യം സംരക്ഷിക്കാനുള്ള ഒരു വഴിയാണെന്ന് കരുതുകയും ചെയ്യുന്നവര്‍ ക്ഷേത്രസന്ദര്‍ശനം നടത്തി ഹിന്ദു വിരുദ്ധനെന്ന ആരോപണം മാറ്റിയെടുത്ത് ബി ജെ പിയുടെ ബി ടീമാകാമെന്ന രാഹുല്‍ ഗാന്ധിയുടെ തന്ത്രം പോലെയാണ് കരുതുന്നത്.

ഇന്ത്യ അതിന്റെ ആത്മാവിന്നു വേണ്ടിയുള്ള വലിയ സമരത്തിലേക്ക് എത്തിയിരിക്കുകയാണ്. കര്‍ണാടകത്തില്‍ അധികാരം ഇങ്ങനെ നേടുന്നത് ആ സമരത്തെ ദുര്‍ബലമാക്കുകയെ ഉള്ളൂ. കോണ്‍ഗ്രസ് ഇരുന്നു ചിന്തിക്കേണ്ട സമയമാണ്.

ഇന്ത്യയുടെ ഭരണഘടന സ്ഥാപനങ്ങള്‍ക്ക് മേല്‍ ഇത്തരത്തില്‍ ആക്രമണം നടത്തി, ഒരു പുരോഗമന ഇന്ത്യയുടെ വഴിമുടക്കികളായി മാറുകയാണോ വേണ്ടതെന്ന് ബി ജെ പിയിലുള്ളവരും സ്വയം ചോദിക്കണം.

മെയ് 15നു അസാധാരണമായ ഒരു ഇന്ത്യന്‍ വേനലിനാണ് തുടക്കമാവുന്നത്; കര്‍ണാടകത്തിലെ വിധി ഇന്ത്യക്കെന്താണ്?

ചരിത്രം കെട്ടുകഥയല്ല; മോദിയുടെ വിഡ്ഢിത്തങ്ങള്‍ കുത്സിതനീക്കമോ?

മോദി മറ്റൊരു രാഷ്ട്രമാണ്: ‘മിനിസ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനെസി’നെ പറ്റി അരുന്ധതി റോയ്‌

മോദിയുടെ മണല്‍ക്കോട്ടകള്‍ പൊളിയുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ?

2002ല്‍ മോദിക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത ഈ ആര്‍ എസ് എസുകാരനില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍