ഇതെല്ലാം രാജസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ്. പാകിസ്ഥാനില്‍ നിന്നോ താലിബാന്‍, ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നിന്നോ ഉള്ളവയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.
പാകിസ്ഥാനി കവി ഫഹ്മിദ റിയാസ് തന്റെ ലിബറല്‍ ജീവിതരീതി കൊണ്ടും സ്വതന്ത്രമായ എഴുത്ത് കൊണ്ടും പാകിസ്ഥാനില്‍ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചയാളാണ്. ജനറല്‍ സിയ ഉള്‍ ഹഖ് അധികാരം പിടിച്ചെടുത്തതിന് ശേഷം യാഥാസ്ഥിതിക രാഷ്ട്രീയ ഇസ്ലാമിലെ പ്രോത്സാഹിപ്പിച്ചു. സ്ത്രീകള്‍ സാരി ഉടുക്കാതായി. കലാകാരന്മാര്‍ ജയിലിലായി. ഈ സാഹചര്യത്തില്‍ ഫഹ്മിദ റിയാസ് ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി. 1981 മാര്‍ച്ച് മുതല്‍ 1987 ഡിസംബര്‍ വരെ അവര്‍ ഇന്ത്യയിലുണ്ടായിരുന്നു. 1988ല്‍ ബേനസീര്‍ ഭൂട്ടോ അധികാരത്തിലെത്തിയ ശേഷം അവര്‍ പാകിസ്ഥാനിലേയ്ക്ക് തിരിച്ചുപോയി.
1996ല്‍ കാനഡയിലായിരിക്കെ ഫഹ്മിദ റിയാസ് ഇന്ത്യയിലെ രൂക്ഷമായ വര്‍ഗീയ പ്രശ്‌നങ്ങളെക്കുറിച്ച് കേട്ടു. ബാബറി മസ്ജിദ് ധ്വംസനത്തിനും ബോംബെ വര്‍ഗീയ കലാപത്തിനും സ്‌ഫോടന പരമ്പരയ്ക്കും ശേഷം അവര്‍ ഒരു കവിത എഴുതി. ഹിന്ദി-ഉറുദു ആസ്വാദകര്‍ക്കിടയില്‍ വളരെ അറിയപ്പെടുന്ന വരികള്‍ തും ബില്‍കുല്‍ ഹം ജേസെ നികലേ (നിങ്ങള്‍ ഞങ്ങളെ പോലെയായി മാറിയിരിക്കുന്നു) എന്നാണ്.
കവിയുടെ പ്രവചനം സത്യമാകുന്നു. ആദ്യം അത് ഗുജറാത്ത് ആയിരുന്നു. ഇപ്പോള്‍ അത് രാജസ്ഥാനിലെ താലിബാന്‍ റിപ്പബ്ലിക്ക് ആയിരിക്കുന്നു. മരുഭൂമികളുടേയും കോട്ടകളുടേയും നാട് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറുന്നു. വലതുപക്ഷത്തിന്റെ വിജയത്തിന് ഇത് അനിവാര്യമാണ്. സങ്കുചിത രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ കണ്ണടയ്ക്കുന്നു. രാജസ്ഥാന്‍ ഗുജറാത്ത് പോലെയാകാന്‍ ശ്രമിക്കുകയാണ്. ഡിസംബര്‍ ആറ്, പള്ളി തകര്‍ത്തവരെ സംബന്ധിച്ച് ശൗര്യ ദിവസ് ആണ്. സുരക്ഷാസേനകള്‍ക്ക് ഉയര്‍ന്ന ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം കിട്ടിയ ഈ ദിവസം രാജസ്ഥാനില്‍ മൂസ്ലീങ്ങളെ ലക്ഷ്യം വച്ച് മൂന്ന് ആക്രമണങ്ങളുണ്ടായി.
രാജ് സമന്ദില്‍ ശംഭുലാല്‍ നടത്തിയ കൊലപാതകം ഇന്ത്യയുടെ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. നട്ടെല്ല് തകര്‍ക്കുന്നതാണ്. മുഹമ്മദ് അഫ്രസുള്‍ എന്ന ബംഗാല്‍ സ്വദേശിയായ തൊഴിലാളിയെയാണ് ശംഭു ലാല്‍ ആക്രമിച്ചത്. ദയയ്ക്ക് വേണ്ടി യാചിച്ച ആ സാധുവിനെ മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത അയാളെ ചുട്ടുകൊന്നു. ശംഭു ലാലിന്റെ അനന്തരവന്‍ അത് മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ആല്‍വാര്‍ ജില്ലയില്‍ നൂഹ് ഗ്രാമവാസിയായ തലീം ഹുസൈന്‍ എന്നയാളെ പൊലീസ് വെടി വച്ചു. പശുക്കടത്ത് ആരോപിച്ചായിരുന്നു ആക്രമണം. ഹുസൈന്‍ അധികം കഴിയും മുമ്പ് മരിച്ചു. മുഖ്യധാര മാധ്യമങ്ങളൊന്നും തന്നെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തില്ല. ബയനയില്‍ രണ്ട് ആണ്‍കുട്ടികളെ പൊലീസ് പിടിച്ചത് തബ്ലിഗ് ജമാഅത്ത് സംഘടിപ്പിച്ച ഒരു പൊതു പരിപാടിക്കായി പോത്തിറച്ചി കൊണ്ടുപോകുമ്പോളായിരുന്നു. അത് പശുവിറച്ചിയാണ് എന്ന് ആരോപിച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് ഇത്തരമൊരു കൊലപാതകമുണ്ടാകുന്നത്. മുസ്ലീങ്ങളെ കൊന്നാല്‍ ശിക്ഷിക്കപ്പെടില്ലെന്ന നിലയാണ്. മുസ്ലീങ്ങള്‍ക്കെതിരെയുണ്ടാകുന്ന പല അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
വസുന്ധര രാജെ സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് മാസത്തെ ഭരണം നോക്കാം:
ഇത്തരത്തിലുള്ള അടുത്ത കാലത്തൈ ആദ്യ സംഭവം ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനായിരുന്നു. ഏപ്രില്‍ ഒന്നിന് ആല്‍വാറിലെ ബെഹ്രോറില്‍ പെഹ്ലു ഖാന്‍ ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമായ ആക്രമണത്തിനും മര്‍ദ്ദനത്തിനും ഇരയായി. ഏപ്രില്‍ മൂന്നിന് പെഹ്ലു ഖാന്‍ മരണപ്പെട്ടു. മരണമൊഴിയില്‍ പേരുളളവരൊന്നും അറസ്റ്റ് ചെയ്യപ്പെട്ടില്ല. മറ്റ് ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്. അവര്‍ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.
രണ്ടാമത്തെ കൊലപാതകം ജൂണ്‍ 16നായിരുന്നു. സഫര്‍ ഖാനാണ് കൊല്ലപ്പെട്ടത്. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണും അനുയായികളും ചേര്‍ന്ന് പ്രതാപ്ഗഡില്‍ വച്ചാണ് സഫ്ദര്‍ ഖാനെ തല്ലിക്കൊന്നത്. തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം ഇല്ലാതാക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം നടത്തുന്നവരെ അപമാനിതരാക്കി ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നേമിംഗ് ആന്‍ഡ് ഷേമിംഗ് പരിപാടിയെ സഫര്‍ ഖാന്‍ എതിര്‍ത്തിരുന്നു. പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. സഫര്‍ ഖാന്‍ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞു. കൊലപാതകികളായ മുനിസിപ്പാലിറ്റി അധികൃതരെ സംരക്ഷിച്ചു.
മൂന്നാമത്തെ കൊലപാതകം നവംബര്‍ 10ന്. ആല്‍വാര്‍ ജില്ലയില്‍ തന്നെയുള്ള ഗോവിന്ദ്ഗഡില്‍. പശുക്കളെ കൊണ്ടുപോവുകയായിരുന്ന ഉമൈര്‍ ഖാനെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവച്ചു. ഉമൈര്‍ ഖാന്റെ മൃതദേഹം 15 കിലോമീറ്റര്‍ ദൂരെയുള്ള റെയില്‍വെ ട്രാക്കില്‍ കൊണ്ടുചെന്നിട്ട് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഏഴ് കൊലയാളികളില്‍ രണ്ട് പേരെ മാത്രം അറസ്റ്റ് ചെയ്തു. വെടിവയ്പില്‍ പരിക്കേറ്റ താഹിറിനേയും ജാവേദിനേയും അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഇവര്‍ ജയിലിലാണ്. ഇതെല്ലാം രാജസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ്. പാകിസ്ഥാനില്‍ നിന്നോ താലിബാന്‍, ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നിന്നോ ഉള്ളവയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.