പുതിയ 110 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ഒരു പുതിയ ടെന്‍ഡര്‍ വെള്ളിയാഴ്ച്ച മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചു
ആയിരക്കണക്കിന് കോടി രൂപ ധൂര്‍ത്തടിച്ച്, പുതിയ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതികളെ അലങ്കോലമാക്കിയതിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും തുടങ്ങിയേടത്തുതന്നെ എത്തി.
പുതിയ 110 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ഒരു പുതിയ ടെന്‍ഡര്‍ (tender) വെള്ളിയാഴ്ച്ച മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 2015-ല്‍ വ്യോമസേനയടക്കം സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് മോദി പാരീസില്‍ വെച്ചു 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള പ്രഖ്യാപനം നടത്തിയത്. ഇതോടെ 126 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ഒരു പതിറ്റാണ്ടായുള്ള പ്രക്രിയകള്‍ സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നു. മോദിയുടെ നാടകീയ നീക്കം ചെലവേറിയതും വ്യോമസേനയുടെ മാനദണ്ഡങ്ങള്‍ക്ക് യോജിക്കാത്തതും നിശ്ചയമായും ഒരു അഴിമതി മണക്കുന്നതുമായിരുന്നു.
അതുകൊണ്ട് പ്രധാനമന്ത്രിയുടെ സുഹൃത്തിനാണ് പുതിയ ടെണ്ടര്‍ വഴി ഗുണമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ല.
“മോദി അഴിമതി ജാഗ്രത! 15 ബില്ല്യണ്‍ ഡോളര്‍ പോര്‍വിമാന ധാരണ വീണ്ടും ടെണ്ടര്‍ വിളിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ ‘തന്ത്രപര’ പങ്കാളികളുമായി ബന്ധമുണ്ടാക്കാനുള്ള പാച്ചിലിലാണ്,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച്ച 110 പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച RFI (Request for Information) യോടുള്ള പ്രതികരണമായാണിത്. പോര്‍വിമാന നിര്‍മ്മാതാക്കളുമായി ബന്ധമുള്ള, മോദിയോട് അടുപ്പമുള്ള വ്യവസായ സ്ഥാപനങ്ങള്‍ നിര്‍ദ്ദിഷ്ട പോര്‍വിമാന കരാറിലെ തന്ത്രപര പങ്കാളികളായി മാറുന്നു എന്ന വാര്‍ത്തകളില്‍ നിന്നുമാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം വരുന്നത്. വെള്ളിയാഴ്ച്ച പുറപ്പെടുവിച്ച RFI പ്രകാരം 110 പോര്‍വിമാനങ്ങളുടെ 85% ഒരു പ്രാദേശിക തന്ത്രപര പങ്കാളിയുമൊത്ത് ഇന്ത്യയില്‍ നിര്‍മ്മിക്കണം.
“റാഫേല്‍, 40000 കോടി രൂപ ഖജനാവിന് നഷ്ടമായത്, ഫ്രാന്‍സിനുള്ള ‘സയനോര’ പണമായിരുന്നു. അതുകൊണ്ട് സുഹൃത്തുക്കളേ സഹായിക്കാന്‍ പ്രധാനമന്ത്രിക്ക് വീണ്ടും ടെണ്ടര്‍ ചെയ്യാം,” രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. റാഫേല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ 2015-ല്‍ സര്‍ക്കാരുകള്‍ തമ്മില്‍ ഉണ്ടാക്കിയ കരാറായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്. അപ്പോള്‍ പ്രക്രിയയില്‍ ഉണ്ടായിരുന്ന 126 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള MMRCA (Medium Multi-Role Combat Aircraft) ധാരണ റദ്ദാക്കിയായിരുന്നു ഇത്.
ഫ്രാന്‍സുമായുള്ള ധാരണയില്‍, റാഫേല്‍ കരാര്‍ ഉണ്ടാക്കിയ ഫ്രഞ്ച് കമ്പനി Dassault-ന്റെ ഇന്ത്യന്‍ പങ്കാളിയായി ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെയാണ്. പണത്തിന് ഞെരുക്കമുള്ള, പ്രതിരോധ രംഗത്ത് അനുഭവപരിചയമില്ലാത്ത അംബാനി പോര്‍വിമാന കരാറില്‍ എത്തിപ്പെട്ടത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. അന്നുവരെയുള്ള എല്ലാ പോര്‍ വിമാന കരാറുകളിലും പൊതുമേഖല സ്ഥാപനമായ Hindustan Aeronautics Ltd ആയിരുന്നു ഇന്ത്യന്‍ പങ്കാളി. അവരായിരുന്നു ഇക്കാര്യത്തില്‍ അനുഭവ പരിചയമുള്ള ഏക സ്ഥാപനം.
സര്‍ക്കാരിന്റെ നീക്കം വ്യോമസേനയെ ത്രിശങ്കുസ്വര്‍ഗത്തിലാക്കി. ഇപ്പോള്‍ വെറും 31 യുദ്ധവിമാന സ്ക്വാഡ്രനുകളാണ് അവര്‍ക്കുള്ളത്. 42 എണ്ണം വേണ്ടിടത്താണ് ഇത്.
നിലവില്‍ പോര്‍ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള സാധ്യതയില്ലെന്ന് വ്യോമസേന പറയുന്നു. പഴയ പോര്‍വിമാനങ്ങള്‍ നീക്കം ചെയ്യാനുള്ള ഇപ്പോഴത്തെ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ 2027-ല്‍ വ്യോമസേനയുടെ പക്കല്‍ വെറും 19 പോര്‍വിമാന സ്ക്വാഡ്രനുകള്‍ മാത്രമേ കാണൂ.
ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?
“ഏറ്റവും ശുഭാപ്തിവിശ്വാസം നിറച്ച കണക്കുകളില്‍ പോലും ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നാലോ അഞ്ചോ വര്‍ഷമെടുക്കും. അപ്പോഴേക്കും നമ്മുടെ പോര്‍വിമാന ശേഷി പിന്നേയും കുറയും,” ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇത്തരം വന്‍കിട പ്രതിരോധ ഇടപാടുകള്‍ ‘രാഷ്ട്രീയ, തെരഞ്ഞെടുപ്പ് ചക്രത്തില്‍’ പെട്ടുപോവുകയാണെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. വിശദമായ പറപ്പിക്കല്‍ പരിശോധനകളടക്കം കഴിഞ്ഞപ്പോഴാണ് 2007-ല്‍ തുടങ്ങിയ MMRCA ടെണ്ടര്‍ പ്രക്രിയ 2015-ല്‍ റദ്ദാക്കിയത്.
മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു, “നമ്മുടെ വെല്ലുവിളികള്‍ നേരിടാന്‍ മറ്റൊരു ടെണ്ടര്‍ അല്ല പരിഹാരം. സര്‍ക്കാര്‍ മുന്നോട്ട് ചിന്തിക്കണം. അല്ലെങ്കില്‍ മുങ്ങിക്കപ്പല്‍ വിഭാഗം പോലെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തമല്ലാത്ത ഒന്നായി മാറും പോര്‍വിമാന വിഭാഗവും.”
വ്യോമസേന ഏറ്റവും ബൃഹത്തായ യുദ്ധാഭ്യാസങ്ങള്‍ തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിലാണിത്. ഗഗന്‍ശക്തി അഭ്യാസത്തില്‍ വ്യോമസേനയുടെ മുഴുവന്‍ ശേഷികളും അതിന്റെ യുദ്ധ സജ്ജത പരിശോധിക്കും.