ഒന്നുകില്‍ ഒരു അജ്ഞാനിക്ക്, അല്ലെങ്കില്‍ കുത്സിതമായ താത്പര്യങ്ങളുള്ള ഒരാള്‍ക്ക് മാത്രമേ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ധീരമായ ഒരേടിനെ ഇങ്ങനെ വളച്ചൊടിക്കാനാകൂ
തന്റെ പതിവ് ശത്രു ജവഹര്‍ലാല്‍ നെഹ്രുവിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച്ച പതിവിലേറെ ദേഷ്യത്തിലായിരുന്നു.
തടവിലായിരുന്ന ഭഗത് സിംഗിനെയും ബദുകേശ്വര്‍ ദത്തിനെയും സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമയം കണ്ടെത്തിയില്ലെന്ന് മോദി പറഞ്ഞു. എന്നാല്‍ തടവിലായ അഴിമതിക്കാരായ നേതാക്കളെ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് സമയമുണ്ടെന്നും മോദി ആരോപിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിങ്ങള്‍ മോദിയുടെ ശബ്ദപ്രതിധ്വനികള്‍ക്കുള്ളിലാണെങ്കില്‍ നമ്മുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഒരു പുതിയ ചരിത്രാഖ്യാനമാണ് അയാള്‍ നിങ്ങളെ പഠിപ്പിക്കുന്നത്- അവിടെ സര്‍ദാര്‍ പട്ടേലും ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ പൊരിഞ്ഞ വഴക്കാണ്, മഹാത്മാ ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന ശുചീകരണമാണ്, ഡോ. അംബേദ്കറെ ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് പറഞ്ഞയച്ചത് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയാണ്.
വ്യാഴാഴ്ച്ച പ്രധാനമന്ത്രി പറഞ്ഞ ചരിത്ര വിഡ്ഢിത്തരങ്ങള്‍ നോക്കൂ. ഒന്നുകില്‍ ഒരു അജ്ഞാനിക്ക്, അല്ലെങ്കില്‍ കുത്സിതമായ താത്പര്യങ്ങളുള്ള ഒരാള്‍ക്ക് മാത്രമേ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ധീരമായ ഒരേടിനെ ഇങ്ങനെ വളച്ചൊടിക്കാനാകൂ. അഹിംസയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉണ്ടായിരുന്നിട്ടും യുവാക്കളായ വിപ്ലവകാരികള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാവിധ പിന്തുണയും നല്കിയിരുന്നു. ബ്രിട്ടീഷ് നടപടികള്‍ക്കെതിരായ ദേശീയ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ അന്ന് മോത്തിലാല്‍ നെഹ്രുവും മകന്‍ ജവഹര്‍ലാല്‍ നെഹ്രുവും ഉണ്ടായിരുന്നു.
തടവിലായിരുന്ന ഭഗത് സിംഗിനെ കാണുക മാത്രമല്ല ജവഹര്‍ലാല്‍ നെഹ്രു ചെയ്തത്, തന്റെ ആത്മകഥയില്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. 1929-ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തീവ്രമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, ഭഗത് സിംഗും ബദുകേശ്വര്‍ ദത്തും ഡല്‍ഹിയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് ഹാളില്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് തടവിലായ ഭഗത് സിംഗ് ജയിലിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിരാഹാര സമരം തുടങ്ങി.
നിരാഹാരം തുടരവേ അന്ന് 40 വയസുള്ള ജവഹര്‍ലാല്‍ നെഹ്രു ഭഗത് സിംഗിനെയും മറ്റുള്ളവരെയും തടവില്‍ സന്ദര്‍ശിച്ചു. നെഹ്രു എഴുതുന്നു: “ധീരന്മാരുടെ ദുരിതം കണ്ടു ഞാന്‍ ശരിക്കും വിഷമിച്ചുപോയി. അവര്‍ സ്വന്തം ജീവിതം സമരത്തിനായി അര്‍പ്പിച്ചിരിക്കുന്നു. രാഷ്ട്രീയ തടവുകാരെ, രാഷ്ട്രീയ തടവുകാരായി പരിഗണിക്കണമെന്നാണ് അവരുടെ ആവശ്യം. അവരുടെ ത്യാഗങ്ങള്‍ വിജയത്തിലേക്ക് നയിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.”
അതാദ്യമായിട്ടായിരുന്നു നെഹ്രു യുവ വിപ്ലവകാരികളെ കാണുന്നത്. അദ്ദേഹം പറഞ്ഞു, “ഞാന്‍ ഭഗത് സിംഗിനെയും ജതീന്ദ്രനാഥ് ദാസിനെയും മറ്റ് ചിലരെയും ആദ്യമായിട്ടാണ് കണ്ടത്. അവരെല്ലാം വല്ലാതെ ക്ഷീണിച്ചിരുന്നു. കിടപ്പിലായി. അവരോട് അധികം സംസാരിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ഭഗത് സിംഗിന്‍റേത് ആകര്‍ഷകവും ബൌദ്ധികമായ തെളിച്ചവുമുള്ള മുഖമായിരുന്നു, ഏറെ ശാന്തവും സമാധാനത്തോടെയുള്ളതും. അവിടെ ഒട്ടും ദേഷ്യം കണ്ടില്ല. അയാള്‍ വളരെ മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തു.”
ലാഹോര്‍ വിചാരണക്കിടയില്‍ മോത്തിലാല്‍ നെഹ്രുവും ഭഗത് സിംഗിനെ പലതവണ കണ്ടിരുന്നു എന്നത് ചരിത്ര വസ്തുതയാണ്.
ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നടന്ന കോണ്‍ഗ്രസിന്റെ 1931-ലെ കറാച്ചി സമ്മേളനത്തില്‍, നെഹ്രു ഒരു പ്രമേയം അവതരിപ്പിക്കുകയും മുതിര്‍ന്ന നേതാവ് മദന്‍ മോഹന്‍ മാളവ്യ അതിനെ പിന്താങ്ങുകയും ചെയ്തു. ഭഗത് സിംഗുമായി ആശയപരമായി നെഹ്രു വിയോജിച്ചിരുന്നുവെങ്കിലും, സ്വാതന്ത്ര്യത്തിനായുള്ള അവരുടെ സമരത്തെ അംഗീകരിച്ചിരുന്നു. അക്രമ രാഷ്ട്രീയത്തെ തത്വത്തില്‍ കോണ്‍ഗ്രസ് തള്ളിക്കളയുന്നു എങ്കിലും ഭഗത് സിംഗിന്റെയും സഖാക്കളുടെയും ധീരതയെയും ത്യാഗത്തെയും തങ്ങള്‍ മാനിക്കുന്നുവെന്ന് പ്രമേയത്തില്‍ പറഞ്ഞു.
“ഈ സമ്മേളനം, ഏതെങ്കിലും തരത്തിലുള്ള ആക്രമത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും വിയോജിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ, ഭഗത് സിംഗിന്റെയും അദ്ദേഹത്തിന്റെ സഖാക്കള്‍ സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെയും ധീരതയെയും ത്യാഗത്തെയും മാനിക്കുകയും അവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. മൂന്നു പേരെ തൂക്കിക്കൊന്ന ഈ പ്രവര്‍ത്തി തികഞ്ഞ പ്രതികാര നടപടിയും ശിക്ഷ വെട്ടിക്കുറയ്ക്കാനുള്ള രാജ്യത്തിന്റെ ഏകകണ്ഠമായ ആവശ്യത്തിന്റെ നിരാകരണവുമാണ്.”- ഇതായിരുന്നു പ്രമേയം.
എന്നാല്‍ നമ്മുടെ കാലത്തെ ഈ “ചരിത്രകാരന്” ഭൂതകാലം എന്നാല്‍ അയാള്‍ക്ക് തോന്നിയ പോലെ ദുരുപയോഗം ചെയ്യാനും, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി പുതുതായി ഉണ്ടാക്കാനും കൂട്ടിച്ചേര്‍ക്കാനുമൊക്കെ കഴിയുന്ന ഒരു മായക്കാഴ്ച്ചയാണ്.
ഇതാ അയാളുടെ മറ്റൊരു വലിയ അവകാശവാദം, അതും കര്‍ണാടകത്തില്‍ തന്നെ.
ബി ജെ പിയുടെ എസ് സി/എസ് ടി, ചേരി മോര്‍ച്ച പ്രവര്‍ത്തകരോട് തന്റെ ആപ് വഴി സംസാരിക്കവേ, പ്രധാനമന്ത്രി പറഞ്ഞു, “1952-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും 1953-ല്‍ ബാന്ദ്ര ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ ബാബ സാഹിബ് അംബേദ്ക്കറെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സകല ശ്രവമും നടത്തി. കോണ്‍ഗ്രസ് അദ്ദേഹത്തെ തോല്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു. പക്ഷേ ശ്യാമ പ്രസാദ് മുഖര്‍ജി, ബാബ സാഹിബിനെ ബംഗാളില്‍ നിന്നും പാര്‍ലമെന്റിലെക്കയച്ചു.”
ഇന്ത്യയെ കണ്ടെത്തിയ നെഹ്രുവും ഇന്ത്യ പുറന്തള്ളുന്ന നെഹ്രുവും
എവിടെ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം പഠിക്കുന്നതെന്ന് നമുക്കറിയില്ല. ഒരു പക്ഷേ അയാള്‍ മനസില്‍ പുതുതായി ചരിത്രമെഴുതുന്നുണ്ടാകാം. അല്ലെങ്കില്‍ ആഗോള തലത്തില്‍ പ്രധാനമന്ത്രിയെ ഒരു കോമാളിയാക്കി മാറ്റുന്ന തരത്തില്‍, ചരിത്രബോധമില്ലാത്ത വങ്കന്‍മാര്‍ അയാള്‍ക്കു ചുറ്റും സ്തുതി പാടുന്നുണ്ടാകും.
ബി ആര്‍ അംബേദ്ക്കര്‍ ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മുസ്ലീം ലീഗിന്റെ ജിന്നയുടെ പിന്തുണയിലാണ് എന്നതാണു വസ്തുത. ലോകത്തെ ഏറ്റവും നീളം കൂടിയ മഹത്തായ ഭരണഘടന എഴുതിയുണ്ടാക്കുന്നതില്‍ അദ്ദേഹത്തെ എത്തിച്ചത് കോണ്‍ഗ്രസോ ശ്യാമ പ്രസാദ് മുഖര്‍ജിയോ അല്ല. മുസ്ലീം-ദളിത് രാഷ്ട്രീയത്തിന് ബംഗാളില്‍ തുടക്കമിട്ട, പിന്നീട് പാകിസ്ഥാന്റെ ആദ്യ നിയമ മന്ത്രിയായ ജോഗേന്ദ്ര നാഥ് മണ്ഡലിന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ജസോര്‍-ഖുലാനയില്‍ നിന്നും അംബേദ്കര്‍ വിജയിച്ചത്. വിഭജനത്തിന് ശേഷം കോണ്‍ഗ്രസിന്റെ പിന്തുണയിലാണ് ബോംബെയില്‍ നിന്നും വിജയിച്ച് അംബേദ്കര്‍ സഭയില്‍ അംഗമായി തുടര്‍ന്നതും.
1952-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നോക്കാം. ബോംബെ (നോര്‍ത്ത്)-യില്‍ നിന്നും അംബേദ്കര്‍ ലോക്സഭയിലേക്ക് മത്സരിച്ചു, പക്ഷേ തോറ്റു. തോറ്റെന്നു മാത്രമല്ല, അദ്ദേഹം നാലാം സ്ഥാനത്തായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അവിടെ ജയിച്ചത്. 1954-ല്‍ ബാന്ദ്രയില്‍ നിന്നും മത്സരിച്ച അംബേദ്ക്കര്‍ അത്തവണയും തോറ്റു, മൂന്നാം സ്ഥാനത്തായിരുന്നു. കോണ്‍ഗ്രസ് തന്നെയാണ് ജയിച്ചത്. അംബേദ്ക്കറുടെ രാഷ്ട്രീയ ജീവിതം മഹത്തായ ഭരണഘടന എഴുതിയുണ്ടാക്കാനായിരുന്നു എന്നു തോന്നും വിധത്തിലാണ് ആ ചരിത്രം.
സംഘികൾക്ക് ജിന്ന വിദേശി, പാക്കിസ്ഥാനികൾക്ക് ഭഗത് സിംഗ് ദേശീയ ഹീറോ
രാജ് ഗുരു ആര്‍എസ്എസുകാരനായിരുന്നു എന്ന് ആര്‍എസ്എസുകാരന്‍ എഴുതിയ പുസ്തകം
ടീ ഷര്‍ട്ടിലും പോസ്റ്ററുകളിലുമൊതുങ്ങേണ്ടയാളല്ല സോഷ്യലിസ്റ്റ് വിപ്ലവത്തിനാഗ്രഹിച്ച ഭഗത് സിംഗ്