വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ക്ക് വ്യത്യസ്ത പാസ്‌പോര്‍ട്ടുകള്‍ എന്ന ആശയം അസമത്വ സാമൂഹ്യക്രമത്തിലേക്കുള്ള മടക്കമായിരിക്കും
വ്യത്യസ്ത നിറങ്ങളിലുള്ള പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് വിവേചനത്തിന്റെ ഏറ്റവും നീചമായ രൂപമാണ്. എമിഗ്രേഷന്‍ പരിശോധനകള്‍ ആവശ്യമുള്ള പൗരന്മാര്‍ക്കും അത് വേണ്ടാത്തവര്‍ക്കും വ്യത്യസ്ത നിറങ്ങളിലുള്ള പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. ഇതുവരെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഒരേ നിറത്തിലും രൂപകല്‍പനയിലുമുള്ള പാസ്‌പോര്‍ട്ടുകളാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ പ്രകാരം, ഇനി മുതല്‍ ഇമിഗ്രേഷന്‍ പരിശോധന (ഇസിആര്‍ വിഭാഗം) ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളും അല്ലാത്തവര്‍ക്ക് (ഇസിഎന്‍ആര്‍ വിഭാഗം) നിലനിറത്തിലുള്ളവയും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇസിആര്‍ വിഭാഗത്തില്‍ കൂടുതലായും വരുന്ന അതിക്രമങ്ങള്‍ക്ക് വിധേയരാവാന്‍ സാധ്യതയുള്ള തൊഴിലാളികള്‍ ഇന്ത്യയ്ക്ക് വെളിയില്‍ യാത്ര ചെയ്യുമ്പോള്‍ അവരെ ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കും എന്നാണ് ഈ നിര്‍ദ്ദേശത്തിന് പിന്നിലുള്ള ആശയം. നിര്‍ദ്ദേശത്തിന് പിന്നിലുള്ള ശുദ്ധി സംശയലേശമന്യേ അഭിനന്ദിക്കപ്പെടേണ്ടതാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് വിവേചനത്തിന് വഴിയൊരുക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ പൗരന്മാരെ അവരുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്നതിനും പ്രാന്തവല്‍കൃത വിഭാഗങ്ങള്‍ക്കെതിരെ വിവേചനം സാധ്യമാക്കാനും പാസ്‌പോര്‍ട്ടിന്റെ നിറം കാരണമാകും.
1983ലെ ഇമിഗ്രേഷന്‍ ചട്ട പ്രകാരം, ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകളിലെ ചില വിഭാഗങ്ങള്‍ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രേഷന്റെ (പിഒഇ) ഓഫീസില്‍ നിന്നും ‘ഇമിഗ്രേഷന്‍ ക്ലിയറന്‍സ്’ നേടിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊഴില്‍ നേടുന്നതിനായി ഈ പട്ടികയില്‍ പെടുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാഭ്യാസമില്ലാത്തവരും അവിദഗ്ധരുമായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവിടങ്ങളില്‍ നിലനില്‍ക്കുന്ന നിയമസംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ‘ഇസിആര്‍’ മുദ്ര സഹായിക്കും.
ഈ സംവിധാനം തുടരേണ്ടതുണ്ട്. എന്നാല്‍, അവരുടെ നിസ്സഹായത തങ്ങളുടെ പാസ്‌പോര്‍ട്ടുകളില്‍ രേഖപ്പെടുത്താനും അവരെ ഇതരരായി പരിഗണിക്കാനുമുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പൗരത്വത്തിന്റെ പ്രാഥമികരേഖയാണ് പാസ്‌പോര്‍ട്ടുകള്‍. ബാബസാഹിബ് അംബേദ്ക്കറുടെ വാക്കുകളില്‍ ശ്രേണീപരമായ അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജാതി, വര്‍ഗ്ഗം, ഭാഷ, ഗോത്രം മുതലായവ കണക്കിലെടുക്കാതെ സമത്വപൂര്‍ണമായ ഒരു സാമൂഹ്യക്രമവും തുല്യാവകാശങ്ങളും എല്ലാ പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ക്ക് വ്യത്യസ്ത പാസ്‌പോര്‍ട്ടുകള്‍ എന്ന ആശയം അസമത്വ സാമൂഹ്യക്രമത്തിലേക്കുള്ള മടക്കമായിരിക്കും: നിങ്ങളെ അന്യരായി നിലനിറുത്തുന്നപക്ഷം നിങ്ങള്‍ക്ക് തുല്യരാവാന്‍ സാധ്യമല്ല.
പാസ്പോര്‍ട്ടില്‍ ഓറഞ്ച് നിറമുള്ള ‘നീച’ വിഭാഗവും യോഗിയുടെ കാവി കക്കൂസും
പ്രവാസജീവിതം സ്വീകരിക്കുമ്പോള്‍ പരിമിതമായ സാമൂഹ്യ, സാമ്പത്തിക ശേഷികള്‍ ഉള്ളവര്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടുമെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. പാസ്‌പോര്‍ട്ടുകളുടെ നിറം വ്യത്യസ്തമാകുന്നതോടെ അവര്‍ കൂടുതല്‍ വിവേചനത്തിനും ഒറ്റപ്പെടുത്തലുകള്‍ക്കും ചൂഷണത്തിനും വിധേയരാക്കപ്പെടും. എംബസികള്‍ക്കും വിമാനക്കമ്പനികള്‍ക്കും ഇനി മുതല്‍ അവരെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. വര്‍ഗ്ഗ മുന്‍വിധികളെ പുനഃസ്ഥാപിക്കാനും സ്ഥാപനവല്‍ക്കരിക്കാനും മാത്രമേ ഈ നടപടി ഉപകരിക്കൂ.
ഇന്ത്യയില്‍ ജനിച്ച 15.6 ദശലക്ഷം ആളുകള്‍ മറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്നുണ്ടെന്നും അവര്‍ പ്രതിവര്‍ഷം 69 ബില്യണ്‍ ഡോളര്‍ (ഏകദേശം 7000 കോടി രൂപ) നാട്ടിലേക്ക് അയയ്ക്കുന്നുണ്ട് എന്നാണ് പിഇഡബ്ലിയു ഗവേഷണ കേന്ദ്രം 2015ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. ഏറ്റവും കടുത്തതും ചൂഷണപൂര്‍ണവുമായ സാഹചര്യങ്ങില്‍ പണിയെടുക്കുന്ന പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിവരാണ് ഇതില്‍ കൂടുതലും സംഭാവന ചെയ്യുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പാടിപ്പുകഴ്ത്തപ്പെടാത്ത ഈ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രവാസി ജനസമൂഹങ്ങള്‍ക്കായി പ്രത്യേക വകുപ്പുകളും ക്ഷേമ മുന്‍കൈകളും നിലവിലുണ്ട്. എന്നിരുന്നാല്‍ പോലും അവശ്യഘട്ടങ്ങളില്‍ ഔദ്യോഗിക ഇന്ത്യ അവര്‍ക്ക് വിദൂരവും അന്യവുമായി തുടരുകയാണ്. വിവേചനത്തെ സ്ഥാപനവല്‍ക്കരിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് പകരം ഇത്തരം ഘടകങ്ങളില്‍ ശ്രദ്ധയൂന്നാനാണ് വിദേശകാര്യ മന്ത്രാലയം ശ്രമിക്കേണ്ടത്.