മുഖ്യധാര മാധ്യമങ്ങള്‍ അധികാരത്തിലുള്ളവരെ നിയന്ത്രണമില്ലാതെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു.
നിങ്ങള്‍ എപ്പോഴെങ്കിലും കോടതിയില്‍ പോയിട്ടുണ്ടോ? ഒരു സാധാരണ ഷീറ്റ് പേപ്പറില്‍ എന്തെങ്കിലും എഴുതി സമര്‍പ്പിച്ചിട്ടുണ്ടോ? സത്യവാങ്മൂലങ്ങളുടേയും മുദ്രപ്പത്രങ്ങളുടേയും നോട്ടറികളുടേയും പ്രാധാന്യം അറിയാമോ? ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് വായിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരും. സുപ്രീം കോടതിയുടെ ഈ വിധി മാത്രമല്ല, ചീഫ് ജസ്റ്റിസിനെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസ് തള്ളിക്കളഞ്ഞ രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതിയുടെ നടപടിയും ഇത്തരം ചോദ്യങ്ങളുയര്‍ത്തുന്നു.
തീര്‍ച്ചയായും രാജ്യസഭാ ചെയര്‍മാന് ഇത്തരത്തില്‍ സുപ്രീം കോടതിയിലേയോ ഹൈക്കോടതിയിലേയോ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളാനുള്ള അധികാരമുണ്ട്. 1968ലെ ജഡ്ജസ് ആക്ട് സെക്ഷന്‍ മൂന്ന് പ്രകാരം ചെയര്‍മാന് ഇത്തരത്തില്‍ ആവശ്യമായ കൂടിയാലോചനകള്‍ക്ക് ശേഷം പ്രമേയം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ ഗൗരവമുള്ള ആരോപണങ്ങള്‍ വിശദമായി പരിശോധിച്ച് നടപടിക്രമങ്ങള്‍ ശരിയായി ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തവും ചെയര്‍മാനുണ്ട്. അതേസമയം ഈ ആരോപണങ്ങള്‍ തെളിയിക്കാനാകുമോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ചെയര്‍മാനല്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ നീക്കത്തിന് അനുമതി നിഷേധിച്ച് നിയമപരമായ അധികാരത്തിനപ്പുറത്തേയ്ക്കാണ് വെങ്കയ്യ നായിഡു പോയത്.
ഈ പ്രമേയത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല എന്നാണ് വെങ്കയ്യ നായിഡു പറഞ്ഞത്. നിങ്ങള്‍ ഒരു പരാതിയുമായി പൊലീസിനെ സമീപിക്കുമ്പോള്‍ അടിസ്ഥാന ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് സ്‌റ്റേഷന്‍ ചുമതലയുള്ള ഓഫീസര്‍ പരിശോധിക്കും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വകുപ്പുണ്ടോ എന്ന് നോക്കും. എന്നാല്‍ തെളിവുണ്ടോ എന്ന് നോക്കില്ല. അത് അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും എഫ്‌ഐആര്‍ തള്ളിക്കളയാനാകില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ തെളിവുണ്ടോ എന്ന കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കോടതിക്ക് മാത്രമേ കഴിയൂ. ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ ഒന്നുകില്‍ കുറ്റപത്രമോ അല്ലെങ്കില്‍ കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടോ കോടതിയില്‍ സമര്‍പ്പിക്കും. ഇവിടെ നായിഡു ചെയ്തിരിക്കുന്നത് അന്വേഷണം ഏറ്റെടുത്ത് തുടക്കത്തിലേ അത് അവസാനിപ്പിക്കുക എന്നതാണ്. ഈ തീരുമാനം വിശദമായി പരിശോധിച്ചാല്‍ ഉപരാഷ്ട്രപതി തെളിവുകള്‍ പരിശോധിച്ചു എന്നതിന് യാതൊരു തെളിവുമില്ല എന്നാണ് വ്യക്തമാകുക.
എന്തുകൊണ്ട് ഈ നടപടിയില്‍ ആരും അദ്ഭുതപ്പെടുന്നില്ല?
ജനാധിപത്യ സ്ഥാപനങ്ങളുടെ ഇത്തരം നടപടികള്‍ അധികമാരെയും അദ്ഭുതപ്പെടുത്തുന്നില്ല. മുഖ്യധാര മാധ്യമങ്ങള്‍ അധികാരത്തിലുള്ളവരെ നിയന്ത്രണമില്ലാതെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. സിബിഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും പോലുള്ള അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷത്തുള്ളവരെ മാത്രം റെയ്ഡ് ചെയ്യുമ്പോള്‍, പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം പരിഗണിക്കേണ്ടെന്ന് ലോക്‌സഭ സ്പീക്കര്‍ തീരുമാനിക്കുമ്പോള്‍, ജഡ്ജിമാര്‍ അധികാരത്തിലുള്ളവരോട് മൃദു സമീപനം പുലര്‍ത്തുമ്പോള്‍, അവിടെ ജനാധിപത്യം മരണത്തിലേക്ക് നീങ്ങുന്നു. ഇന്ത്യന്‍ ജനാധിപത്യം നിലവവില്‍ ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുകയാണ്. ഇതുകൊണ്ടാണ് പല സ്ഥാപനങ്ങളും അടുത്തിടെ സ്വീകരിച്ച നടപടികളില്‍ ആര്‍ക്കും അദ്ഭുതമില്ലാത്തത്. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുകയല്ല വേണ്ടത്. പകരം ആരോഗ്യകരമായ മത്സരത്തിലേര്‍പ്പെടുകയാണ്. ദു:ഖകരമെന്ന് പറയട്ടെ, നിലവില്‍ ഒരു സ്ഥാപനം പോലും ഇത്തരത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നില്ല.
എന്തുകൊണ്ട് ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ തെറ്റാകുന്നു? ശാന്തിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്ന 10 കേസുകള്‍
ഇത് ജുഡീഷ്യറിയുടെ സത്യസന്ധതയില്ലായ്മ; ജസ്റ്റിസ് ലോയ കേസിലെ വിധിന്യായത്തെ കുറിച്ച് ചില കാര്യങ്ങള്‍
ഡെമോക്ലിസിന്റെ വാളുകള്‍ ഒന്നൊന്നായി ഊരിയെടുക്കുകയാണ് ക്രിമിനല്‍ സിന്‍ഡിക്കേറ്റ്
ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍
സുപ്രീംകോടതിയുടെ നിലനിൽപ്പും ജീവനും അപകടത്തിൽ; ചരിത്രം നമ്മളോട് പൊറുക്കില്ല: ജസ്റ്റിസ് കുര്യൻ ജോസഫ്