സിബിഎസ്ഇ പരീക്ഷയുടെ ചോദ്യ ചോര്‍ച്ച പരിശോധിക്കുമെന്നും പരിഹാരം കാണുമെന്നും വെള്ളിയാഴ്ചത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതും നിരുത്തരവാദപരവും അസംബന്ധവുമാണ്
സിബിഎസ്ഇ പരീക്ഷയുടെ ചോദ്യ ചോര്‍ച്ച പരിശോധിക്കുമെന്നും പരിഹാരം കാണുമെന്നും വെള്ളിയാഴ്ചത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതും നിരുത്തരവാദപരവും അസംബന്ധവുമാണ്. വിദ്യാഭ്യാസമേഖലയുടെ ഉത്തരവാദിത്തം പുലര്‍ത്തുന്ന ഭരണകൂടത്തിന്റെ സമീപനമല്ല കാണുന്നത്. കുട്ടികളുടെ പുരോഗതിയും വികാസവും നന്മയും സംബന്ധിച്ച് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഒരു ക്രിമിനല്‍ രാഷ്ട്രീയ മനസ്ഥിതിയാണ് സംസാരിക്കുന്നത്.
പ്രധാനമായും മൂന്ന് കാര്യങ്ങളാണ് മാനവ വിഭവശേഷി മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അനില്‍ സ്വരൂപ് പറഞ്ഞത്. ഒന്ന് – 12ാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് വീണ്ടും നടത്തും. രണ്ട് – പത്താം ക്ലാസ് പേപ്പര്‍ ചോര്‍ച്ച ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് – പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തണോ എന്ന കാര്യം 15 ദിവസത്തിനുള്ളില്‍ അറിയിക്കും. പുനഃപരീക്ഷ വേണമെങ്കില്‍ അത് ജൂലായിലായിരിക്കും. അനില്‍ സ്വരൂപ് ഉദ്യോഗസ്ഥ വൃന്ദത്തില്‍ ബഹുമാനിക്കപ്പെടുന്ന ഒരാളാണ്. പക്ഷെ ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രകടനം ദയനീയമായിരുന്നു. സാങ്കേതികവിദ്യയെക്കുറിച്ച് അവബോധമില്ലാത്തയാളെ പോലെയാണ് അദ്ദേഹം സംസാരിച്ചത്. കുട്ടികളോട് അനീതി കാട്ടുംവിധം രാഷ്ട്രീയ താല്‍പര്യങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ആളായിട്ടും.
12ാം ക്ലാസിലെ പ്രശ്‌നം പരിഹരിച്ചുകഴിഞ്ഞാലും 16.5 ലക്ഷത്തിലധികം വരുന്ന 10ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഈ അസംബന്ധ തീരുമാനത്തിന്റെ ദുരിതം അനുഭവിക്കേണ്ടി വരും. ഡല്‍ഹി എന്‍സിആറിലും (ദേശീയ തലസ്ഥാന പ്രദേശം) ഹരിയാനയിലും മാത്രമാണ് ചോര്‍ച്ചയുണ്ടായിട്ടുള്ളൂ എന്നാണ് അനില്‍ സ്വരൂപ് പറയുന്നത്. വാട്‌സ് ആപ്പ് മെസേജിംഗ് ഈ പ്രദേശങ്ങളില്‍ മാത്രമാണോ ഉള്ളത്? ഈ പ്രദേശങ്ങളില്‍ മാത്രമേ ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടുള്ളൂ എന്നും മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ചോദ്യങ്ങള്‍ എത്തിയിട്ടില്ല എന്നുമൊക്കെ എങ്ങനെയാണ് അധികൃതര്‍ നിഗമനത്തിലെത്തിയത്? അസംബന്ധ തമാശകളും വിഡ്ഢിത്തരങ്ങളുമായ വീഡിയോകളും പോസ്റ്റുകളും മറ്റും വളരെ പെട്ടെന്ന് വൈറലാകുന്ന ലോകത്ത് സോഷ്യല്‍ മീഡിയ വഴി ഈ ചോദ്യ പേപ്പര്‍ രാജ്യത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലും വിദേശത്തും എത്തിയിട്ടുണ്ട് എന്ന് ആലോചിക്കാന്‍ മാത്രമേ ഇനി കഴിയൂ.
സര്‍ക്കാരിനേക്കാള്‍ ഉയരത്തില്‍ പറക്കുന്ന ഇന്ത്യയിലെ അധോലോക പരീക്ഷാ വിപണി
വേണമെങ്കില്‍ ജൂലായില്‍ പുനഃപരീക്ഷ നടത്തും എന്നാണ് പറയുന്നത്. അതായത് ഇപ്പോള്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികള്‍ 11ാം ക്ലാസില്‍ മൂന്ന് മാസമാകുമ്പോള്‍. ഇതില്‍ പലരും 11ാം ക്ലാസില്‍ കണക്ക് പഠിക്കണം എന്നില്ല. പത്താംക്ലാസ് സിലബസുമായുള്ള ബന്ധം അവര്‍ക്ക് നഷ്ടപ്പെട്ടുകാണും. ഗണിതം പല വിദ്യാര്‍ത്ഥികള്‍ക്കും ഏറെ സമ്മര്‍ദ്ദവും ആശങ്കകളും ഉണ്ടാക്കുന്ന വിഷയമാണ്. കണക്ക് പരീക്ഷ എഴുതുന്ന മൂന്ന് മണിക്കൂറും നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളും വലിയ സമ്മര്‍ദ്ദത്തിലായിരിക്കും. ഈ പരീക്ഷ വീണ്ടും എഴുതേണ്ടി വരുക എന്ന് പറയുന്നത് വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന കടുന്ന അനീതിയാണ്.
വിദ്യാര്‍ത്ഥികളോട് യാതൊരു അനുകമ്പയുമില്ലാത്ത തരത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം. ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് ഇത്തരത്തില്‍ ചോദ്യം പേപ്പര്‍ ചോര്‍ന്ന് കിട്ടുന്നതെങ്കില്‍ പോലും അത് മറ്റ് കുട്ടികളോട് കാണിക്കുന്ന അനീതിയാണ്. സര്‍ക്കാര്‍ പരിഗണിക്കാത്ത മറ്റ് പ്രശ്‌നങ്ങളുണ്ട്. അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് – 11, 12 ക്ലാസുകളില്‍ ഏത് ഗ്രൂപ്പാണ്, ഏതൊക്കെ വിഷയങ്ങളാണ് പഠിക്കേണ്ടത് എന്നത് സംബന്ധിച്ച് പരീക്ഷാഫലം കാത്തുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ആലോചിച്ചുവരുകയാവും. പരീക്ഷാഫലം വന്ന ശേഷം അവസാന തീരുമാനമെടുക്കാം എന്ന് കരുതുന്നവരാകും പലരും. 11ാം ക്ലാസില്‍ അവര്‍ ഏത് വിഭാഗം തിരഞ്ഞെടുക്കണം എന്ന് എങ്ങനെയാണ് തീരുമാനിക്കുക. സ്‌കൂള്‍ അധികൃതര്‍ ഇതില്‍ എങ്ങനെയാണ് തീരുമാനമെടുക്കുക. ഫലം വരാതെ എങ്ങനെയാണ് ഏതൊക്കെ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടുവില്‍ മാത്തമാറ്റിക്‌സ് പഠിക്കണം എന്ന് തീരുമാനിക്കുക.
പ്രിയ മോദിജി, ‘എക്സാം വാരിയേഴ്സ്’ എന്ന താങ്കളുടെ പുസ്തകത്തില്‍ ഈ ചതികളെ കുറിച്ചു പറയുന്നില്ലല്ലോ?
ഒരു പുനഃപരീക്ഷ ഉണ്ടാവാനിടയില്ല എന്ന് പലരും കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപന രീതിയും മറ്റും കണ്ട് കരുതുന്നുണ്ട്. പേപ്പര്‍ ചോര്‍ച്ചയില്‍ പൊതുജനം ഉയര്‍ത്തുന്ന പ്രതിഷേധം കെട്ടടങ്ങുമ്പോള്‍ പരീക്ഷയില്‍ പ്രശ്‌നമൊന്നുമില്ലെന്ന് അധികൃതര്‍ പറയും. പഠനമികവിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന എല്ലാ വിദ്യാര്‍ത്ഥികളോടും ചെയ്യുന്ന അനീതിയായിരിക്കും. ഏറ്റവും നല്ല പോംവഴി എത്രയും പെട്ടെന്ന് കണക്ക് പരീക്ഷ ഏതെങ്കിലും പ്രത്യേക പ്രദേശത്ത് മാത്രമായി ചുരുക്കാതെ രാജ്യത്തുടനീളം വീണ്ടും നടത്തി ഒട്ടും അമാന്തം കാണിക്കാതെ ഫലപ്രഖ്യാപനം നടത്തുന്നതാണ്. സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ മികവും നീതിയും പരിഗണിച്ചാണോ അതോ ആത്മാര്‍ത്ഥതയില്ലാത്തതും കാപട്യം നിറഞ്ഞതും വെറും രാഷ്ട്രീയക്കളിയാണോ എന്നതാണ് ചോദ്യം.
ഇത് എന്തുതരം രാജ്യമാണ്! കുട്ടികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിക്കുന്നവരോട് ഒരച്ഛന് പറയാനുള്ളത്