തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന എഡിറ്റര്‍മാരെ നിയമവിരുദ്ധരായ ഈ കോര്‍പറേറ്റുകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരും ചേര്‍ന്ന് ഓരോ ഇടങ്ങളില്‍ നിന്നായി പുറത്താക്കിക്കൊണ്ടിരിക്കുകയാണ്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, സ്‌റ്റോക്ക് മാര്‍ക്കറ്റിനെ തൃപ്തിപ്പെടുത്തേണ്ടതില്ലാത്ത സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്ന നിരവധി ട്രസ്റ്റുകള്‍ ലോകമെമ്പാടുമുണ്ട്.
വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ലണ്ടനിലെ ഗാര്‍ഡിയന്‍ ദിനപത്രം, ഇപ്പോള്‍ അമേരിക്കയിലും ഓസ്‌ട്രേലിയയിലും അവര്‍ എഡീഷനുകള്‍ ആരംഭിച്ചു, ഇതിന്റെ നല്ലൊരുദാഹരണമാണ്. ഒരു മാധ്യമ ഉത്പന്നത്തിന്റെ ആര്‍ജവവും സത്യസന്ധതയും മുറുകെപ്പിടിക്കുന്ന, സംരക്ഷിക്കുന്ന ഒരു സ്വതന്ത്ര ട്രസ്റ്റിന്റെ ഉദാഹരണം.
എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ സ്ഥിതിഗതികള്‍ നേരെ മറിച്ചാണെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. ഇകണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി (EPW) നടത്തുന്ന സമീക്ഷ ട്രസ്റ്റ്, നിയമപരമായ ഭീഷണികള്‍ ഉയര്‍ന്നതോടെ അതിന്റെ എഡിറ്റര്‍ സ്ഥാനത്തുണ്ടായിരുന്ന പരഞ്ചോയ് ഗുഹ തക്കൂര്‍ത്തയെ കൈവിടാന്‍ ഇടയാക്കിയത് കുറച്ചു മുമ്പാണ്. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ആര്‍ജവവും സത്യസന്ധതയും മുറുകെപ്പിടിച്ചതിന് ദി ട്രിബ്യൂണ്‍ ദിനപത്രത്തിന്റെ എഡിറ്ററെ അത് നടത്തുന്ന ട്രസ്റ്റ് കൈവിട്ടതാണ് ഏറ്റവം ഒടുവില്‍ സംഭവിച്ചത്.
ഹരീഷ് ഖരെ, ദി ട്രിബ്യൂണിന്റെ എഡിറ്റര്‍-ഇന്‍-ചാര്‍ജ് സ്ഥാനത്തു നിന്നുള്ള തന്റെ രാജി വ്യാഴാഴ്ച പ്രഖ്യാപിച്ചത്, ട്രസ്റ്റികളും ജേര്‍ണലിസത്തിന്റെ എത്തിക്‌സ് മുറുകെ പിടിക്കുന്ന ആ എഡിറ്ററും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന, രാജ്യത്തെ ഏറ്റവും ആദരണീയ രാഷ്ട്രീയ നിരീക്ഷകരിലൊരാളായ ഖരെയാണ് ട്രിബ്യൂണിനെ ഇന്നു കാണുന്ന വിധം സ്വതന്ത്ര മാധ്യമ മേഖലയിലെ അവസാന തുരുത്തുകളിലൊന്നായി മാറ്റിയെടുത്തത്.
ഈ വര്‍ഷമാദ്യമാണ് ട്രിബ്യൂണ്‍ അതിന്റെ മാധ്യമ മികവിന്റെ ഒരുദാഹരണം ലോകത്തെ അറിയിച്ചത്. ആധാര്‍ വിവരങ്ങള്‍ എത്ര അനായാസമായി ആളുകള്‍ക്ക് ലഭ്യമാകുന്നു എന്ന ജലന്ധറില്‍ നിന്നുള്ള അതിന്റെ റിപ്പോര്‍ട്ട് ദേശീയ രാഷ്ട്രീയത്തില്‍ വരെ വലിയ കോളിളക്കങ്ങളുണ്ടാക്കി.
ട്രിബ്യൂണ്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തയിലെ ഗൗരവം തിരിച്ചറിയുന്നതിന് പകരം യുണീഖ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആധാര്‍ ചോര്‍ച്ച നിഷേധിക്കുകയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത ട്രിബ്യൂണിനും അതിന്റെ റിപ്പോര്‍ട്ടര്‍ രചന ഖയ്‌രയ്ക്കുമെതിരെ കേസ് കൊടുക്കുകയുമാണ് ചെയ്തത്. എന്നാല്‍ പുറത്തു കൊണ്ടുവന്ന വാര്‍ത്തയിലും നിലപാടിലും ഉറച്ചു നിന്നു ഹരീഷ് ഖരെ.
2017 ഒക്‌ടോബര്‍ 29-ന് ട്രിബ്യൂണ്‍ അന്നത്തെ പഞ്ചാബ് റവന്യൂ മന്ത്രി ബിക്രം സിംഗ് മജീദിയയോട് മാപ്പപേക്ഷിച്ചിരുന്നു. മജീദിയയ്ക്ക് അവിടുത്തെ മയക്കുമരുന്നു ലോബിയുമായി ബന്ധമുണ്ടെന്നതു സംബന്ധിച്ച് രണ്ടു റിപ്പോര്‍ട്ടുകള്‍ ട്രിബ്യൂണ്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെയയായിരുന്നു ഇത്. എന്നാല്‍ മാപ്പ് പറയാന്‍ തനിക്ക് മേല്‍ നിര്‍ബന്ധം മുറുകിയ സാഹചര്യത്തില്‍ ഖരെ അന്നു തന്നെ രാജിക്കൊരുങ്ങിയിരുന്നു.
മജീദീയ നല്‍കിയ ഒരു മാനനഷ്ടക്കേസിനു പിന്നാലെ ട്രിബ്യൂണ്‍ തങ്ങളുടെ ഒന്നാം പേജില്‍ മൂന്നു കോളത്തില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിക്കുകയായിരുന്നു. മജിദിയയ്ക്ക് മയക്കുമരുന്ന് ലോബിയുമായി ഒരു ബന്ധവുമില്ലെന്നും ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്തവവിരുദ്ധവും ആധികാരികമായിരുന്നില്ല എന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ അന്ന് ഖരെ രാജി പ്രഖ്യാപിച്ചെങ്കിലും പകരം സ്ഥാനമൊഴിയേണ്ടി വന്നത് ട്രിബ്യൂണ്‍ ട്രസ്റ്റിന്റെ അപ്പോഴത്തെ പ്രസിഡന്റായിരുന്ന റിട്ട. ജസ്റ്റിസ് എസ്.എസ് സോധിക്കാണ്. പകരം ഇപ്പോള്‍ ജമ്മു-കാശ്മീര്‍ ഗവര്‍ണറായ എന്‍.എന്‍ വോറയെ ഈ സ്ഥാനത്ത് നിയമിച്ചു. മജീദിയയോട് മാപ്പ് പറഞ്ഞത് പക്ഷേ പിന്‍വലിച്ചുമില്ല.
ഇതുപോലെ തന്നെയാണ് ഇ.പി.ഡബ്ലുവില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിനെതിരെ ഗൗതം അദാനി ഭീഷണി മുഴക്കിയപ്പോള്‍ അതിന്റെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് തക്കുര്‍ത്തയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നത്. ഖരെയും തക്കൂര്‍ത്തയും- ഈ രണ്ട് എഡിറ്റര്‍മാരും അഴിമുഖത്തിന്റെ സ്ഥിരം കോളമിസ്റ്റുകള്‍ കൂടിയാണെന്നത് ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
ഹരീഷ് ഖരെ കോളം പൂര്‍ണമായി വായിക്കാന്‍- Kaffeeklatsch
തക്കൂര്‍ത്തയുടെ കോളം വായിക്കാം
തക്കൂര്‍ത്തയ്ക്ക് രാജി വയ്‌ക്കേണ്ടി വരിക മാത്രമല്ല ചെയ്തത്, വെബ്‌സൈറ്റില്‍ നിന്ന് ആ ലേഖനവും പിന്‍വലിക്കേണ്ടി വന്നു. അദാനി, സമീക്ഷ ട്രസ്റ്റിനേയും ട്രസ്റ്റികളേയും പാപ്പരാക്കും എന്ന ആശങ്കയായിരുന്നു ഇതിനു പിന്നില്‍.
ഈ രണ്ടു ട്രസ്റ്റുകളുടേയും തലപ്പുത്തുള്ളത് രാജ്യത്തെ അറിയപ്പെടുന്ന, പ്രശസ്തരായ വ്യക്തികളാണ്, ഭരണഘടനയോടുള്ള കൂറിന്റെ പേരില്‍ അറിയപ്പെടുന്നവര്‍. അപ്പോള്‍ ഇവിടെയുണ്ടായിരിക്കുന്ന ഈ കാര്യങ്ങള്‍ ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന ഇന്റലക്ച്വല്‍, സാമൂഹിക പ്രതിബദ്ധതയുടെ അവസ്ഥയുടെ ഗതി കൂടിയാണ് കാണിക്കുന്നത്.
തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന എഡിറ്റര്‍മാരെ നിയമവിരുദ്ധരായ ഈ കോര്‍പറേറ്റുകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരും ചേര്‍ന്ന് ഓരോ ഇടങ്ങളില്‍ നിന്നായി പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ രണ്ടു പേരുടെ കാര്യങ്ങള്‍ മാത്രമല്ല ഇതില്‍ ഉണ്ടായിരിക്കുന്നത് എന്നതും ഓര്‍ക്കേണ്ടതുണ്ട്.
ടൈംസ് ഓഫ് ഇന്ത്യ പരിപാടി മോദി ബഹിഷ്ക്കരിച്ചെങ്കില്‍ അതൊരു വലിയ മുന്നറിയിപ്പാണ്
ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് ബോബി ഘോഷിന് പടിയിറങ്ങേണ്ടി വന്നത് പ്രധാനമന്ത്രി നേരിട്ടു തന്നെ, ഘോഷിന്റെ ‘സ്വതന്ത്ര മാധ്യമ പ്രവര്‍ത്ത’നത്തെക്കുറിച്ച് തനിക്കുള്ള അതൃപ്തി മാനേജ്‌മെന്റിനെ അറിയിച്ചതിനു പിന്നാലെയാണ്. ‘ഹേറ്റ് ട്രാക്കര്‍’ എന്ന അതിന്റെ പതിവ് ഓണ്‍ലൈന്‍ കോളവും പിന്‍വലിക്കേണ്ടി വന്നു. രാജ്യത്ത് നടക്കുന്ന ഓരോ വിദ്വേഷ കൊലപാതകങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന, അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിരുന്ന ആ പരിപാടി ഘോഷും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ചതായിരുന്നു.
യാതൊരു സുതാര്യതയുമില്ലാത്ത, അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ മോദി സര്‍ക്കാര്‍ രാജ്യത്തെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എല്ലാ വിധത്തിലും കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുമ്പോള്‍ ഇത് ഈയൊരു സര്‍ക്കാരിന്റെ മാത്രം കാര്യമായി വിലയിരുത്തേണ്ടതില്ല. ദേശീയ തലസ്ഥാനത്താണെങ്കിലും മിക്ക സംസ്ഥാനങ്ങളിലുമാണെങ്കിലും മാധ്യമങ്ങളുടെ സ്വതന്ത്ര സ്വഭാവത്തിന് തടയിടാന്‍ എല്ലാ ഭരണകൂടങ്ങളും ശ്രമിച്ചിരുന്നു. പക്ഷേ, ഈ ഭരണകൂടത്തിന്റെ കീഴില്‍ അത് എല്ലാ അതിര്‍ത്തികളും ലംഘിച്ചിരിക്കുന്നു.
എവിടെയാണ് നമ്മുടെ രാജ്യത്തെ ബുദ്ധിജീവികള്‍, എഴുത്തുകാര്‍, സാമൂഹിക പ്രതിബദ്ധതയുള്ളവര്‍, ആര്‍ജവവും നിലപാടുകളുമുള്ള രാഷ്ട്രീയക്കാര്‍?
ദേശഭക്തിക്കാലത്തെ ആധാര്‍ സുരക്ഷാവീഴ്ച്ചയും ദ്വിവേദിമാരെ ആവശ്യമില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയവും
കബളിപ്പിക്കപ്പെട്ട ഒരു രാജ്യത്തിന് അതിന്റെ ജീവശ്വാസവും ധാര്‍മികതയും വീണ്ടെടുക്കേണ്ടതുണ്ട്
തക്കൂര്‍ത്ത ഇപിഡബ്ല്യു എഡിറ്റര്‍ സ്ഥാനം രാജി വച്ചു; അദാനിക്കെതിരെയുള്ള വാര്‍ത്ത കാരണമെന്ന് സൂചന
ഓരോ ദിവസവും ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അപകടകരമായി മാറുന്നു
ഹിന്ദുത്വ, സോഷ്യല്‍ മീഡിയ, ജാതി, മാധ്യമ സ്വാതന്ത്ര്യം; വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കുന്നു
രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ സ്വാതന്ത്ര്യ താത്പര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്
ലോകത്ത് മാധ്യമ സ്വാതന്ത്ര്യം നൂറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍