UPDATES

ബിജെപിയുടെ തോൽ‌വിയിൽ ലിബറല്‍ ബുദ്ധിജീവികൾ എന്തുകൊണ്ടാണ് ആഹ്ളാദിക്കുന്നത്?

വാജ്പേയി സർക്കാരിന്റെ 2004-ലെ തോൽവിയും ഇപ്പോൾ മോദിയുടെ കീഴോട്ടിറക്കവും കാണിക്കുന്നത് ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ബിജെപി ഇനിയും പക്വത നേടാനുണ്ടെന്ന് തന്നെയാണ്

ഇന്ത്യ ഭരിക്കാൻ മാത്രം പക്വതയുള്ള കക്ഷിയല്ല തങ്ങൾ എന്നത് ഒരിക്കൽക്കൂടി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ബിജെപി തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന്റെ മികച്ച പ്രകടനത്തിൽ അല്‍പ്പം പകയോടെ സന്തോഷിക്കാൻ നിഷ്പക്ഷരായ ഇന്ത്യക്കാരെയും ബുദ്ധിജീവികളേയും സ്വതന്ത്ര മാധ്യമ പ്രവർത്തകരേയും പ്രേരിപ്പിച്ച രാഷ്ട്രീയ കക്ഷിയാണത്. ഭരണഘടനയോട് കടുത്ത പ്രതിബദ്ധതയുള്ള, ഒരു പുരോഗമന രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസ് മാറിയതുകൊണ്ടല്ല അത്. മറിച്ച് അധികാരത്തിൽ വന്ന നാൾ മുതൽ ഇന്ത്യ എന്ന ആശയത്തെ, അതിന്റെ ഉദാര മൂല്യങ്ങളെ, ന്യൂനപക്ഷങ്ങളോടുള്ള അതിന്റെ ഭരണഘടനാ പ്രതിബദ്ധതയെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമിക്കുക്കുന്നതിൽ വ്യാപൃതരായിരുന്നു ബിജെപി അധികാരത്തിൽ വന്ന നാൾ മുതൽ ഹിന്ദുത്വ ശക്തികൾ. പശുഭൂമിയിൽ വെറുപ്പ് നിറച്ചെടുത്ത മനുഷ്യരുള്ള ഒരു ഹിന്ദു താലിബാൻ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അവർ നടത്തിയത്.

വാജ്പേയി സർക്കാരിന്റെ 2004-ലെ തോൽവിയും ഇപ്പോൾ മോദിയുടെ കീഴോട്ടിറക്കവും കാണിക്കുന്നത് ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ബിജെപി ഇനിയും പക്വത നേടാനുണ്ടെന്നും അല്ലെങ്കിൽ അതിന്റെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ എക്കാലത്തും ഹ്രസ്വകാലത്തേക്കാകും എന്നുമാണ്. കാരണം എല്ലാ സമയത്തും ബിജെപി അധികാരത്തിലെത്തുമ്പോൾ സാമൂഹ്യവിരുദ്ധ, പ്രതിലോമ ശക്തികൾ സജീവമാകുകയും സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും സാധാരണക്കാരായ ഇന്ത്യക്കാർ അമ്പരപ്പിലേക്കും പലപ്പോഴും ആശങ്കയിലേക്കും വീണുപോവുകയും ചെയ്യുന്നു.

First-past-the-post system നിലനില്‍ക്കുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ വിജയിക്കുന്നവരുടെ ജനസ്വാധീനം പെരുപ്പിച്ചുകാട്ടുകയും തോറ്റവരെ അന്യായമായി അവഗണിക്കുകയും ചെയ്യുന്നു. 2004-ലും 2009-ലും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി, തെരഞ്ഞെടുപ്പുകൾ സുഗമമായി ജയിക്കുന്ന ഒരു ഭീമാകാരമായ യന്ത്രം പോലെ തോന്നിപ്പിച്ചു. 2014-ൽ ലോക്‌സഭയിൽ ഭൂരിപക്ഷം നേടിക്കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തി.

തലക്കെട്ടുകൾ വളരെ വലിയ സംഭവമായി തോന്നിച്ചാലും കണക്കുകൾ അങ്ങനെയല്ല എന്നു കൂടി മനസിലാക്കേണ്ടതുണ്ട്. അതൊരു വസ്തുതാ പരിശോധനയുമാണ്. 2014-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് 17 കോടി വോട്ടുകളാണ് ലഭിച്ചത്. അതായത് മൊത്തം ചെയ്ത വോട്ടുകളുടെ 31 ശതമാനം. പക്ഷെ അത് ബിജെപിക്ക് അനുകൂലമായ ഒരു തരംഗം പോലെ തോന്നിക്കുകയും ലോക്സഭയിൽ അവർക്ക് 282 സീറ്റുകൾ നൽകുകയും ചെയ്തു. എന്നാൽ കോൺഗ്രസിന് ലഭിച്ചത് 19.3 ശതമാനം വോട്ടുകളാണ്. 10 കോടി ഇന്ത്യക്കാരുടെ വോട്ട്. എന്നിട്ടും ലോക്സഭയിൽ വെറും 44 സീറ്റുകളെ അവർക്ക് ലഭിച്ചുള്ളൂ.

രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതിക്കും ഭരണപരാജയത്തിനുമെതിരായ പൊതുജനരോഷത്തിന്റെ ചിറകിലേറിയാണ് ബിജെപി വിജയിച്ചതെന്നാണ് വാസ്തവം. മുഖ്യധാരാ മാധ്യമങ്ങൾ നിരന്തരം യുപിഎ സർക്കാരിനെതിരായി സംസാരിക്കുകയും അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജ്‌രിവാളിന്റെയും India Against Corruption മുന്നേറ്റവും ഒക്കെയായി വളരെ പ്രകടമായ ഒരു തരംഗമായിരുന്നു അത്.

തീർച്ചയായും അതിൽ ഹിന്ദുത്വത്തിന്റെ ഗണ്യമായ കലർപ്പുണ്ടായിരുന്നു. യോഗി ആദിത്യനാഥ് അവരോട് ഹീനമായ ഭാഷയിൽ സംസാരിച്ചാലും ഇല്ലെങ്കിലും ഹിന്ദുത്വ അനുഭാവികൾ ബിജെപിയുടെ ഉറച്ച വോട്ടുകളാണ്. 2009-ലെയും 2014-ലെയും തെരഞ്ഞെടുപ്പുകൾ വെച്ചുനോക്കിയാൽ ബിജെപിക്കും കോൺഗ്രസിനും ഇന്ത്യയിൽ 20 ശതമാനം ഉറച്ച വോട്ടുകളുണ്ട്.

അപ്പോൾ പ്രാദേശിക കക്ഷികളടക്കം ഏതു ഭാഗത്തേക്കും ചായാവുന്ന 10 ശതമാനം വോട്ടുകൾക്കായാണ് പോരാട്ടം നടക്കുന്നത്. ഈ 10 ശതമാനം ആളുകൾ വ്യക്തമായ രാഷ്ട്രീയ കക്ഷി ആഭിമുഖ്യം ഇല്ലാത്തവരാണ്. ആരാണ് ഈയാളുകൾ എന്ന് തിരിച്ചറിയുക വളരെ നിർണായകമാണ്. അവിടെയാണ് മോദിയും അമിത് ഷായും അതുപോലുള്ളവരും പരാജയപ്പെട്ടത്.

വർഗീയ പ്രചാരണവും, രാമക്ഷേത്ര നിർമ്മാണമെന്ന ആവശ്യമുയർത്തിയും ന്യൂനപക്ഷങ്ങൾക്കെതിരായ വെറുപ്പ് പടർത്തിയും അത്തരത്തിലുള്ള വെറുപ്പിന്റെ രാഷ്ട്രീയം നിറച്ചും ബിജെപിക്ക് കൂടുതൽ വളരാമെന്ന മോദി-ഷാ സംഘത്തിന്റെ ധാരണ തെറ്റായിരുന്നു. നേരത്തെ പറഞ്ഞ 10 ശതമാനം വരുന്ന ഇന്ത്യക്കാരിൽ വളരുന്ന അമർഷത്തെ അവർക്ക് കാണാനായില്ല. വഴി മാറ്റിച്ചവിട്ടാൻ ജനം മോദി സർക്കാരിനെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ചെറുകിട വ്യാപാരികളും നഗരങ്ങളിലെ മധ്യവർഗവും മറ്റനേകം വരുന്ന മുഖമില്ലാത്ത ഇന്ത്യക്കാരുമായിരുന്നു ആ മനുഷ്യർ.

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള-രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്- മുന്നറിയിപ്പ് നോക്കൂ. ബിജെപിക്ക് 180 നിയമസഭാ സീറ്റുകൾ നഷ്ടപ്പെട്ടു. 2013-ലേതിനേക്കാൾ 50 ശതമാനം കുറവാണിത്. കോൺഗ്രസാകട്ടെ ഈ മൂന്നു സംസ്ഥാനങ്ങളിലുമായി 160 സീറ്റുകൾ കൂടുതൽ നേടി. ലോക്സഭാ കണക്കുകൾ വെച്ചുനോക്കിയാൽ കോൺഗ്രസിന് ഛത്തീസ്ഗഡിൽ 11-ൽ 10 സീറ്റുകൾ കിട്ടും. രാജസ്ഥാനിൽ കഴിഞ്ഞ തവണത്തെ പൂജ്യത്തിൽ നിന്നും 12-ഉം സീറ്റുകൾ നേടാനാകും. മധ്യപ്രദേശിൽ ബിജെപിക്ക് 27-ൽ 10 സീറ്റെങ്കിലും നഷ്ടമാകും. ഉത്തർപ്രദേശിൽ എസ് പി- ബി എസ് പി സഖ്യമുണ്ടായാൽ ബിജെപിക്ക് 50 സീറ്റെങ്കിലും നഷ്ടമാകും. കർണാടകത്തിൽ ബിജെപിയുടെ നില 17-ൽ നിന്നും വെറും 6 ആയി കുറയും.

ബിജെപിക്കേൽക്കാവുന്ന ശരിക്കുള്ള തിരിച്ചടികളെകുറിച്ചാണ് നമ്മൾ പറയുന്നത്. പ്രതിപക്ഷ സഖ്യത്തേക്കാളേറെ ബിജെപിയുടെ പുതിയ ഹിന്ദുത്വ ധാർഷ്ട്യത്തെയും ദുർബലമായ ഭരണ നിർവ്വഹണത്തേയുമാണ് കാരണമായി കാണാനാവുക.

എന്നാൽ ഇതില്‍ നിന്നൊന്നും എന്തെങ്കിലും പാഠം പഠിക്കാൻ തയ്യാറല്ല ബിജെപി.

ആർബിഐയുടെ പുതിയ ഗവർണർ നിയമനം കാണിക്കുന്നത് മോദി സർക്കാർ തിരുത്തലുകൾക്ക് തയ്യാറല്ല എന്നാണ്. അങ്ങനെയാണ് അവർ 10 ശതമാനം ജനങ്ങളുടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശേഷിയുള്ള ബുദ്ധിജീവികളെയും സ്വതന്ത്ര മാധ്യമ പ്രവർത്തകരേയും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ മോശമല്ലാത്ത പ്രകടനത്തിൽ ആഹ്‌ളാദിക്കുന്നവരാക്കി മാറ്റിയത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ മോശം ഭാവിയിലേക്കാണെങ്കിലും തൊട്ടടുത്ത ഭാവിയിലേക്ക് അത് നല്ലതാണെന്നു വാദിക്കാവുന്നതാണ്.

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

മോദിയുടെ ധാർമികശുദ്ധി എന്ന തട്ടിപ്പ് പറിച്ചെറിയാന്‍ സമയമായി-ഹരീഷ് ഖരെ എഴുതുന്നു

മോദിയുടെ മണല്‍ക്കോട്ടകള്‍ പൊളിയുകയാണ്-ഹരീഷ് ഖരെ എഴുതുന്നു

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍