കൃത്യമായും വ്യക്തമായും ഒരാളുടെ മുഖം തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനും വ്യക്തികളെ കുറിച്ച് മനസ്സിലാക്കുന്നതിനും കുറ്റകൃത്യങ്ങളും അക്രമങ്ങളും തല്‍സമയം തന്നെ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്നതിനും പുത്തന്‍ സോഫ്റ്റ്‌വെയർ സഹായകരമാണ്.
കുറ്റകൃത്യങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ പോലീസിന് ജാഗ്രതനിര്‍ദേശം നല്‍കാന്‍ കഴിയുന്ന പുതിയ നിരീക്ഷണ സോഫ്റ്റ്‌വെയറുമായി തൃശൂര്‍ യൂണിവേഴ്സല്‍ എന്‍ജിനീറിങ് കോളജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍. കുറ്റകൃത്യങ്ങളും അക്രമങ്ങളും മറ്റും നടക്കുന്ന സമയത്ത് തന്നെ മുന്നറിയിപ്പ് നല്‍കുവാനാകുമെന്ന് മാത്രമല്ല കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനോനിലയുള്ളവരെ തിരിച്ചറിയുന്നതിനും ഈ സോഫ്റ്റ് വെയര്‍ സഹായിക്കുന്നു. മുഹമ്മദ് ഫയാസ്, മനുകൃഷ്ണ, പവിന്‍ കൃഷ്ണ, മുഹമ്മദ് സക്കീര്‍ എന്നിവരാണ് നിര്‍മിത ബുദ്ധിയെ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) ആധാരമാക്കിയുള്ള ഈ പുതിയ സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ലോകമെങ്ങും നിര്‍മിത ബുദ്ധിയെ ആധാരമാക്കിയുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍ കൂടുതല്‍ സൂക്ഷമമായ നിരീക്ഷണത്തിനും വിശകലനത്തിനും ഉതകുന്നതാണ് ക്ലൗഡ് വിയു പ്ലാറ്റ്ഫോമില്‍ തയാറാക്കിയിട്ടുള്ള പുതിയ സോഫ്റ്റ്വെയറെന്ന് തൃശൂര്‍ യൂണിവേഴ്സല്‍ എന്‍ജിനീറിങ് കോളജിലെ വിദ്യാര്‍ഥികള്‍ പറയുന്നു.
കൃത്യമായും വ്യക്തമായും ഒരാളുടെ മുഖം തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനും വ്യക്തികളെ കുറിച്ച് മനസ്സിലാക്കുന്നതിനും കുറ്റകൃത്യങ്ങളും അക്രമങ്ങളും തല്‍സമയം തന്നെ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്നതിനും പുത്തന്‍ സോഫ്റ്റ്‌വെയർ സഹായകരമാണ്. കുറ്റകൃത്യങ്ങളും മറ്റും തല്സമയം നീരീക്ഷിക്കുന്നതിനും നിയമാധികാരികള്‍ക്കും പോലീസിനും ജാഗ്രതനിര്‍ദേശം കൈമാറുന്നതിനും സാധിക്കും എന്നുമാത്രമല്ല, കുറ്റകൃത്യങ്ങള്‍ ചെയ്യാനിടയുള്ള മനോനിലയുള്ളവരെ തിരിച്ചറിയുന്നതിനും ഈസോഫ്റ്റ്‌വെയർ സഹായിക്കും. എഐ ആധാരമാക്കിയിട്ടുള്ള ഏറ്റവും നവീനമായ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയിട്ടുള്ളത്.
പൊതുസ്ഥലത്തും മറ്റും സ്ഥാപിയ്ക്കുന്ന സി.സി.ടി.വി. ക്യാമറയുമായി ബന്ധിപ്പിച്ചാണ് പുതിയ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നത്. സി.സി.ടി.വി.ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈന്‍ സെര്‍വറിലേക്കാണ് ശേഖരിക്കുന്നത്. ഈ ഓണ്‍ലൈന്‍ സെര്‍വറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സോഫ്‌റ്റ്വെയയറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ സൂക്ഷമമായി, അതിവേഗത്തില്‍ വിശകലനം ചെയ്യുകയും ആവശ്യമായ സന്ദേശങ്ങള്‍ അപ്പപ്പോള്‍ തന്നെ പോലീസ് അധികാരികള്‍ക്കും മറ്റും കൈമാറുകയും ചെയ്യും. മനുഷ്യരുടെ സഹായം ഇല്ലാതെ അതിവേഗം ഇത്തരം വിശകലനം നടത്താനും ജാഗ്രതനിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കുന്നുവെന്നതാണ് തങ്ങള്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിന്റെ സവിശേഷതയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ക്ലൗഡ് വിയു എന്ന ഈ സോഫ്റ്റ്‌വെയറില്‍ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ‘മള്‍ട്ടിഅനാലിറ്റിക്ക’ എന്ന അല്‍ഗോരിതമാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ചിത്രങ്ങളും വീഡിയോകളും അതിവേഗത്തില്‍ വിശകലനം ചെയ്യുന്നതിന് സഹായിക്കുന്നത്. ഇത് ഏറ്റവും കുറഞ്ഞ സമയത്തില്‍ പരമാവധി കൃത്യത ഇത് ഉറപ്പാക്കുന്നു. പാതി മറഞ്ഞ മുഖം പോലും ഫേസ് മാപ്പിങ്ങിലൂടെ പൂര്‍ണമായും തിരിച്ചറിയുന്നതിന് സാധിക്കും.
വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ‘കേരള പോലിസ്’ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. നിവലില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അവയോട് ചേര്‍ത്ത് തന്നെ പുത്തന്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ സാധിക്കും. കൂടുതല്‍ കൃത്യതയാര്‍ന്ന നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്നതിനും ആവുകയും ചെയ്യും.
നിലവിലുള്ള നിരീക്ഷണ സംവിധാനത്തെ പുനര്‍നിര്‍വചിക്കുന്നതിന് ഈ സോഫ്റ്റ്‌വെയർ സഹായിക്കുമെന്നാണ് പാലക്കാട് ജില്ലാ പോലീസ് മുന്‍ ‘മേധാവി ദീബേഷ് കുമാര്‍ ബെഹ്റ പറയുന്നത്. സി.സി.ടി.വി. വഴി സമാഹരിക്കുന്ന ദൃശ്യങ്ങള്‍ കുറ്റകൃത്യങ്ങള്‍ നടന്നതിനുശേഷം ശേഖരിച്ച് വിശകലനത്തിനു വേധേയമാക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ പുതിയ സോഫ്റ്റ് വെയര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ പോലീസിനേയും മറ്റും അറിയിക്കുന്നതിന് പ്രാപ്തമാണ്. സമാന സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം ഇതിനകം വിദേശ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് മുന്‍കൂട്ടി പോലീസിനെ കുറ്റകൃത്യം തടയുന്നതിന് സഹായിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള ക്യാമറ തന്നെ സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കാമെന്നിരിക്കെ അത്തരം സംവിധാനങ്ങള്‍ അധികമായി ക്രമീകരിക്കാതെ തന്നെ ഇത് സ്ഥാപിക്കാനാവുകയും ചെയ്യും. പാലക്കാട് ട്രാഫിക് പോലീസ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ച സംവിധാനം എത് തരത്തില്‍ പ്രയോജനപ്പെടുത്തണമെന്ന കാര്യത്തില്‍ പരിശോധനകള്‍ നടത്തിവരുകയാണ്.
റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഈ സോഫ്റ്റ് വെയര്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാകും. സ്ത്രീകളുടെ കംപാര്‍ട്ടുമെന്റുകളില്‍ ഇത് സ്ഥാപിച്ചാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റും നേരെയുള്ള കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് സാധിക്കും. മാത്രമല്ല കുട്ടികളെ കാണാതാകുന്ന സംഭവങ്ങളുടെ അന്വേഷണത്തിലും ഈ സോഫ്റ്റ്‌വെയർ സഹായമാകും എന്നാണ് വിദ്യാര്‍ഥികളുടെ പ്രോജക്ടിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന അധ്യാപകന്‍ വിന്‍സ് പോള്‍ പറയുന്നത്.
സോഫ്റ്റ്‌വെയർ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കുന്നതിനായി ലാര്‍സ് എന്ന സ്റ്റാര്‍ട്ട്അപ്പിന് തുടക്കമിടാന്‍ വിദ്യാര്‍ഥികള്‍ തയാറെടുക്കുകയാണ്