കാത്തി ബെന്നര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)
അമേരിക്കന്‍ സുരക്ഷ രഹസ്യങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡനെ കുറിച്ച് ലോറ പോയിട്രസ് എടുത്ത ഡോക്യുമെന്ററി നിഷ്പക്ഷമാണെന്ന് നടിക്കുന്നതേയില്ല. ദേശീയ സുരക്ഷയുടെ പേരില്‍ ലോകത്തെമ്പാടും യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ഉള്ള ആളുകള്‍ക്കെതിരെ -അവര്‍ നിരപരാധിയോ, കുറ്റവാളിയോ അല്ലെങ്കില്‍ സംശയിക്കപ്പെടുന്ന ആളോ ആകട്ടെ- ചാരപ്രവര്‍ത്തനം നടത്തുന്ന ദേശീയ സുരക്ഷ ഏജന്‍സിയുടെ പ്രവര്‍ത്തനെങ്ങള്‍ക്കെതിരെ അത് നിലപാടെടുക്കുന്നു.
എന്‍എസ്എയുടെ ചാര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള രേഖകള്‍ മോഷ്ടിക്കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത മുന്‍ സര്‍ക്കാര്‍ കരാറുകാരനായ സ്‌നോഡനെ ബുദ്ധിപരമായി ആലോചിക്കുന്ന നായകനായി (യുവാവും പലപ്പോഴും നിഷ്‌കളങ്കനുമാണെങ്കിലും) അതില്‍ ചിത്രീകരിക്കുന്നു.
സിനിമ വെറീത്ത ശൈലിയില്‍ പൊരിച്ചിലുള്ള ദൃശ്യങ്ങളോടെ ചിത്രീകരിച്ചിരിക്കുന്ന പോയിട്രസിന്റെ ഡോക്യുമെന്ററിക്ക് ഒരു ജോണ്‍ ലെ കാറെ നോവലിന്റെ വേഗവും സ്പര്‍ശവുമാണുള്ളത്. നന്നായി പറയപ്പെട്ട ഒരു സ്‌തോഭ നോവല്‍ പോലെ അവിശ്വസനീയവും സ്വാധീനശക്തിയുള്ളതുമാണ് യുഎസിലെ ജന നിരീക്ഷണത്തിന്റെ യഥാര്‍ത്ഥ കഥയെന്ന് നമ്മള്‍ വിശ്വസിക്കണമെന്ന് പോയിട്രസ് ആഗ്രഹിക്കുന്നത് കൊണ്ടാണ് ചിത്രത്തിന് അങ്ങനെയൊരു ശൈലി സ്വീകരിച്ചിരിക്കുന്നത്. കഥ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്നതാണ് ഇതിന്റെ വഴിത്തിരിവ്. അതുകൊണ്ട് തന്നെ അന്യായവും.
ലെ കാറെയുടെ മിക്ക കൃതികളിലേയും പോലെ തന്നെ ചിത്രത്തിനും വെടിപ്പുള്ളതോ സംതൃപ്തിദായകമോ ആയ ഒരു ഉപസംഹാരം ഇല്ല. അവരുടെ കഥയിലെ നല്ല കുട്ടികളായ സ്‌നോഡനെയും അദ്ദേഹത്തിന്റെ സന്ദേശം പുറത്തു കൊണ്ടുവരാന്‍ സഹായിച്ച മാധ്യമപ്രവര്‍ത്തകരെയും ത്രിശങ്കുവില്‍ നിറുത്തിയിരിക്കുകയാണ്. രാജ്യഭ്രഷ്ടനായ സ്‌നോഡന്‍ ഇപ്പോഴും റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. തന്റെ സ്വാതന്ത്ര്യത്തെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഉടനടി യുഎസിലേക്ക് മടങ്ങാന്‍ പോയിട്രസ് ആഗ്രഹിക്കുന്നുമില്ല. സ്‌നോഡനും പോയിട്രസും മറ്റുള്ളവരും തങ്ങളുടെ പോരാട്ടം തുടരും. പക്ഷെ, ‘സിറ്റിസണ്‍ ഫോറിലെ’ (Citizenfour) മോശം കുട്ടികള്‍- ദേശീയ സുരക്ഷ അതോറിറ്റികളും മറ്റ് ചാര ഏജന്‍സികളും- തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും. കാരണം, അവരെ നിയന്ത്രിക്കേണ്ട സംവിധാനങ്ങള്‍ ഗുരുതരമായ അനുരഞ്ജനങ്ങള്‍ക്ക് തയ്യാറായിരിക്കുന്നു.
എന്നാല്‍ ‘സിറ്റിസണ്‍ഫോറില്‍’ പോയിട്രസ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും കാഴ്ചപ്പാടും നിങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, അക്കാര്യത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് പറയേണ്ടി വരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കറുപ്പും വെളുപ്പും അളവുകോലുകള്‍ ഉണ്ടെന്ന മുന്‍വിധിയുള്ള പോയിട്രസും അവരുടെ സഹ റിപ്പോര്‍ട്ടര്‍ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡും, അതിനനുസൃതമായി സ്‌നോഡന്റെ രേഖ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഡയ്‌ലി ബീസ്റ്റിലെ മൈക്കിള്‍ കോഹന്‍ ആശങ്കപ്പെടുന്നു (പ്രസക്തമായ). (തീര്‍ച്ചയായും പോയിട്രസും ചാരനിരീക്ഷണത്തിന് വിധേയയായിരുന്നു. ഹോംഗോങ്ങില്‍ അവര്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ നിരീക്ഷണത്തിന് വിധേയയായിരുന്നു. അതുകൊണ്ട് അവരുടെ രാഷ്ട്രീയം തികച്ചും വ്യക്തിപരമാണ്).
എന്നാല്‍ ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍, അത്ര ദൃഷ്ടിഗോചരമല്ലാത്തതും എന്നാല്‍ അത്രയെളുപ്പം അവസാനിക്കാന്‍ സാധ്യതയില്ലാത്തതുമായ ഒരു യുദ്ധം തുടങ്ങുന്നതിനായി സൈബര്‍ ചാരവൃത്തി (വര്‍ദ്ധിച്ചു വരുന്ന സൈബര്‍ യുദ്ധമുഖവും) ഉപയോഗിക്കുന്നുണ്ടെന്ന യഥാര്‍ത്ഥ്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതില്‍ ‘സിറ്റിസണ്‍ഫോര്‍’ പരാജയപ്പെട്ടിരിക്കുന്നു.
എന്നാല്‍, കോഹനെ പോലെയുള്ളവര്‍ എത്ര തന്നെ പ്രസക്തമായ ആശങ്കകള്‍ പങ്കുവച്ചാലും, അതൊന്നും പോയിട്രസിന്റെ ചിത്രത്തിന്റെ പ്രാധാന്യം കുറയ്ക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോള്‍ഡ്മാന്‍ സാച്ചസിനെ കുറിച്ച് മാറ്റ് ടായിബിയുടെ റോളിംഗ് സ്‌റ്റോണില്‍ വന്ന ലേഖനവും, പണയ കമ്പോളത്തെ കുറിച്ച് മൈക്കിള്‍ ലെവിസിന്റെ ‘ദ ബിഗ് ഷോട്ട്’ എന്ന പുസ്തകവും സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഉയര്‍ത്തിയ അതേ രോഷം തന്നെ സര്‍ക്കാര്‍ ചാരപ്രവര്‍ത്തനത്തെ കുറിച്ച് ‘സിറ്റിസണ്‍ഫോറും’ ഉയര്‍ത്തിയേക്കാം. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നിരവധി സത്യസന്ധവും സൂക്ഷമവും കഠിന പ്രയത്‌നം നടത്തിയതുമായ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവിന്നിരുന്നു. ടായിബിയുടെയും ലെവിസിന്റെയും കൃതികള്‍ ആ റിപ്പോര്‍ട്ടുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാധാരണ വായനക്കാര്‍ക്ക് സംഭവത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും വ്യക്തമാക്കുന്ന തരത്തിലുള്ള ശക്തമായ ആലങ്കാരിക, കഥന രീതിയാണ് ടായിബിയും ലെവിസും ഉപയോഗിച്ചത്.
പോയിട്രസിന്റെ ഡോക്യുമെന്ററി ഓസ്‌കാര്‍ നേടാന്‍ സാധ്യതയുണ്ടെന്ന് ചില നിരീക്ഷകരെങ്കിലും കരുതുന്നു. പൗരന്മാരെ ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കുന്നതിനായി തങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ എന്‍എസ്എ ഉപയോഗിച്ചതിന് തെളിവൊന്നുമില്ല. എന്നാല്‍ അനിയന്ത്രിതമായ വിവരശേഖരണം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചാണ് ‘സിറ്റിസണ്‍ഫോര്‍’ സംസാരിക്കുന്നത്.
സ്‌നോഡന്റെ വിലയിരുത്തല്‍ പ്രകാരം, നമ്മുടെ ആശയവിനിമയങ്ങളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ വലിയ വിവരാടിത്തറ സാധ്യമായ ഒരു ‘അടിച്ചമര്‍ത്തല്‍ ഉപാധി’ യാണ്. നമ്മുടെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള ഈ ഭീഷണിയെ ഗൗരവമായി കാണണമെന്ന് സ്‌നോഡനെയും പോയിട്രസിനെയും വിമര്‍ശിക്കുന്നവര്‍ പോലും അംഗീകരിക്കുന്നുണ്ട്.
ഈ പ്രശ്‌നത്തിന്റെ വേരുകള്‍ ആഴത്തിലുള്ളതും വിശാലവുമാണെന്ന് മാത്രമല്ല, എന്‍എസ്എയുടെ നിയന്ത്രണങ്ങള്‍ക്ക് അതീതവുമാണ്. 90 കളില്‍ ഇന്റര്‍നെറ്റിന്റെ ജനകീയതയും പ്രാപ്യതയും വര്‍ദ്ധിക്കുകയും വിവരവിനിമയ, വിവരസംഭരണ ഭീമന്മാരായ വെരിസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയവിലേക്ക് നമ്മുടെ സ്വകാര്യ വിവരങ്ങള്‍ വന്‍തോതില്‍ സ്വയം സമര്‍പ്പിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഓണ്‍ലൈന്‍ സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
നമുക്ക് ഓണ്‍ലൈന്‍ ജീവിതം ജീവിക്കാനുള്ള ശേഷി നല്‍കുന്നതിന് പകരമായി പരസ്യക്കാര്‍ക്ക് നമ്മുടെ വിവരങ്ങള്‍ കൈമാറുക എന്ന തുടക്കത്തിലുണ്ടായിരുന്ന ആശയം ഒരു ഫൗസ്റ്റ്യന്‍ വിലപേശലായിരുന്നു. നിരീക്ഷണം എളുപ്പത്തിലുള്ളതാക്കാന്‍ നമ്മള്‍ തന്നെ സഹായിക്കുകയും അത് ഇന്റര്‍നെറ്റ് വ്യാപാര മാതൃകയുടെ ഒരു നിര്‍ണായക ഘടകമായി പരിണമിക്കുകയും ചെയ്തു. ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സ്വയം പരിശീലിക്കുകയായിരുന്ന നമ്മള്‍ ചെയ്തത്. 9/11 ആക്രമണങ്ങളുടെ വെളിച്ചത്തില്‍ നമ്മുടെ ആശയവിനിമയങ്ങള്‍ കൂടുതല്‍ ആക്രമണോത്സുകമായി നിരീക്ഷിക്കുന്നതിനായി ഇന്റര്‍നെറ്റിന്റെ മൈത്രിയെയും പ്രാപ്യതയെയും ഉപയോഗിക്കാനുള്ള ആഗ്രഹം എന്‍എസ്എയ്ക്ക് ഉടലെടുത്തത് ഈ യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തിലായിരുന്നു. സ്‌നോഡന്‍ വെളിപ്പെടുത്തിയ ഒരു മില്യണോളം രേഖകള്‍, സര്‍ക്കാര്‍ തങ്ങളുടെ ലക്ഷ്യം എത്ര ഫലപ്രദമായി നടപ്പിലാക്കി എന്ന് വെളിപ്പെടുത്തുന്നു. എന്നാല്‍ അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാം ഇന്ന്.
സര്‍ക്കാരിന്റെ നിരീക്ഷണങ്ങളെ കുറിച്ചുള്ള നമ്മുടെ വികാരങ്ങളെയും വിലയിരുത്തലുകളെയും നിര്‍വചിക്കുന്നതിന് നമ്മില്‍ ചിലരെ സഹായിക്കും എന്ന നിലയില്‍ ‘സിറ്റിസണ്‍ഫോര്‍’ ഫലപ്രദമാണ്. സൂക്ഷ്മതയുടെയും ചിലവില്‍ വൈകാരിക സത്യങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ അതിന്റെ ഫലപ്രദമായ ആഖ്യാനത്തിന് (അത് പോയിട്രസിന്റെ കൈയിലായായലും ടായിബിയുടെ കൈയിലായാലും) സാധിക്കുന്ന എന്ന നിലയില്‍ അതൊരു പ്രശ്‌നാത്മക കൃതി കൂടിയാണ്.
സര്‍ക്കാരിന്റെ ‘അടിച്ചമര്‍ത്തലിനുള്ള ആയുധം,’ ഏതെങ്കിലും നിരപരാധിക്ക് ഇതുവരെ എന്തെങ്കിലും ദ്രോഹം ചെയ്തിട്ടില്ലെങ്കിലും, തങ്ങള്‍ ചോര്‍ത്തിയ വിവരങ്ങള്‍ യഥാര്‍ത്ഥ വ്യാപ്തി മറച്ചുവെക്കാന്‍ എന്‍എസ്എ ശ്രമിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതായും ‘സിറ്റിസണ്‍ഫോര്‍’ ചൂണ്ടിക്കാട്ടുന്നു. (മുന്‍ എന്‍എസ്എ ഡയറക്ടര്‍ ജനറല്‍ കീത്ത് അലക്‌സാണ്ടര്‍, കോണ്‍ഗ്രസിന് മുന്നില്‍ തെളിവ് നല്‍കുന്ന രംഗങ്ങളെ ചിത്രത്തിലെ ചില ക്ഷോഭജനകമായ നിമിഷങ്ങളായി പരിണമിക്കുന്നു).
എന്‍എസ്എയുടെ ഗുപ്തവും വിവേചനരഹിതവുമായ സമീപനത്തിന്റെ യുക്തി ഇപ്പോഴും ദുരൂഹതയായി തുടരുന്നു. എന്‍എസ്എ രഹസ്യമായി ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഭൂരിഭാഗവും, ‘പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ സമയബന്ധിതമായി ഉപയോഗിച്ചു കൊണ്ട് പെട്ടെന്ന് തന്നെ ശേഖരിക്കാവുന്നതായിരുന്നു,’ എന്ന് വൈറ്റ് ഹൗസ് സമ്മതിക്കുന്നു.
വിവരശേഖരങ്ങളെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ വിവരശേഖരങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ നിന്നും നമുക്ക് അനുമാനിച്ച് എടുക്കാവുന്നത് – ഇതില്‍ അവസാനിക്കുന്നു. പോയിട്രസ് തന്റെ കാണികളെ ഓര്‍മ്മപ്പെടുത്തുന്നത് പോലെ, ഇത്തരം അതീത വിവരങ്ങള്‍ (metadata) എപ്പോഴും ഒരു കഥ പറയുമെങ്കിലും അതെപ്പോഴും സത്യമായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ മൂല്യം നിര്‍ണയിക്കുന്നതിന് സാഹചര്യങ്ങളും മറ്റ് ഘടകങ്ങളും കണക്കിലെടുക്കേണ്ടത് ആവശ്യമായി വരും.
എന്നാല്‍ ഞാന്‍ മുമ്പ് സൂചിപ്പിച്ചത് പോലെ, ചാര പ്രവര്‍ത്തനം ഒരു ആഗോള പ്രതിഭാസമാണെന്ന് മാത്രമല്ല എല്ലാ രാജ്യങ്ങളും അത് നടപ്പിലാക്കുകയും ചെയ്യുന്നു. യുഎസും ഇതിന്റെ ഭാഗമാകേണ്ടതുണ്ട് എന്ന യാഥാര്‍ത്ഥ്യം ‘സിറ്റിസണ്‍ഫോര്‍’ അംഗീകരിക്കുന്നില്ല. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുക വഴി, എങ്ങനെയാണ് നമ്മുടെ ചാര ഏജന്‍സികള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് കൂടുതല്‍ പരിഷ്‌കൃതമായ ഒരു വിലയിരുത്തല്‍ നടത്താന്‍ നമുക്ക് സാധിക്കും.
വളരെ ആകര്‍ഷകമായ ഒരു വ്യക്തി എന്ന നിലയില്‍ ഇത്തരം സങ്കീര്‍ണതകളെ സംബന്ധിച്ച് സ്‌നോഡന് ചില ധാരണകള്‍ ഉണ്ടെന്ന് വേണം കരുതാന്‍. എന്നാല്‍ അദ്ദേഹത്തെ പൂര്‍ണമായി മനസിലാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. മറ്റേതൊരു മാധ്യമ പ്രവര്‍ത്തകനെക്കാള്‍ പോയിട്രിസിന് അദ്ദേഹത്തിന്റെ ചിന്തകളെയും പ്രവര്‍ത്തികളെയും അടുത്തറിയാമെങ്കിലും, അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച അവരുടെ ചിത്രങ്ങള്‍ അപൂര്‍ണമായി തുടരുന്നു. എന്‍എസ്എയുടെ ചോര്‍ന്ന വിവരങ്ങളുടെ സ്രോതസായി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. അതേ സമയം തന്നെ, തന്റെ അസ്ഥിത്വം വെളിപ്പെട്ട സ്ഥിതിക്ക് കഥയുടെ കേന്ദ്രബിന്ദുവാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഇതുരണ്ടും ഒത്തുപോവില്ലെന്ന് ഏത് സാധാരണ നിരീക്ഷകനും തിരിച്ചറിയാന്‍ സാധിക്കും.
വിവരങ്ങള്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതില്‍ ഇത്രയും കടുംപിടിത്തം എന്തിനാണെന്നതിന് തൃപ്തികരമായ ഒരു ഉത്തരം നല്‍കാന്‍ ഒരിക്കലും സ്‌നോഡന്‍ തയ്യാറായിട്ടില്ല. അദ്ദേഹം വെളിച്ചത്തിലേക്ക് വന്നത് വെറും 29-ാം വയസിലാണ്. സുതാര്യതയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തലമുറയില്‍ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ കുറിച്ച് എന്‍എസ്എ പിന്തുണക്കാര്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കാതെ, അല്ലെങ്കില്‍ ഒരു രഹസ്യങ്ങളുമില്ലാത്ത ലോകം അത്ര ആകര്‍ഷകമായിരിക്കുകയില്ല എന്ന് തിരിച്ചറിയാതെ, ദൃശ്യതയെന്നാല്‍ രഹസ്യമില്ലായ്മ എന്നാണ് അര്‍ഥമാക്കുന്നതെന്ന് സ്‌നോഡന്‍ പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ‘സിറ്റിസണ്‍ഫോര്‍’ മുന്നോട്ട് വയ്ക്കുന്ന പ്രധാന ചോദ്യം തള്ളിക്കളയുക അസാധ്യമാണ്: സ്‌നോഡന്‍ പറയുന്നത് പോലെ, പുതുതായി ബന്ധിപ്പിക്കപ്പെട്ട നമ്മുടെ ലോകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ആഗ്രഹത്തെ ‘ഫലപ്രദമായി തടയാനുള്ള ജനങ്ങളുടെ ശേഷി’ രഹസ്യമായി എടുത്ത് മാറ്റപ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? അല്ലെങ്കില്‍, ടോര്‍ (Tor) എന്ന അജ്ഞാത ഇന്റര്‍നെറ്റ് ശൃംഖല വികസിപ്പിക്കുന്നതില്‍ സഹായിച്ച സുരക്ഷ ഗവേഷകനായ ജേക്കബ് അപ്പെല്‍ബാം ചിത്രത്തില്‍ ചോദിക്കുന്നത് പോലെ, ‘സ്വാതന്ത്ര്യമെന്നും വിശേഷാധികാരമെന്നും നമ്മള്‍ വിളിച്ചതിനെ ഇനി സ്വകാര്യത എന്ന് വിളിക്കാം. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ പറയുന്നത് സ്വകാര്യത മരിച്ചുവെന്നാണ്.’