നഗരത്തെ ‘ഹരിതവല്‍ക്കരിക്കുന്നതിനായി’ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഹരിത കെയ്റോ’ പദ്ധതികളില്‍ ഒന്നുമാത്രമാണ് ലംബ വനം.
ഇടതിങ്ങി നിറഞ്ഞു നില്‍ക്കുന്ന സംരക്ഷിതവനങ്ങള്‍ നമുക്ക് ഏറെ പരിചിതമാണ്. എന്നാല്‍, നഗരമധ്യത്തില്‍ ഒരു വന്‍കെട്ടിടം മരങ്ങളുടെ ഹരിതാഭയില്‍ പൊതിഞ്ഞുനിന്നാലോ? ഇറ്റലിയ്ക്കും ചൈനയ്ക്ക് പിന്നാലെ വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് (ലംബ വനം) എന്ന ആശയത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്റോ. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ആഫ്രിക്കയിലെ ആദ്യത്തെ ലംബ വനമാകും അത്.
വെര്‍ട്ടിക്കല്‍ ഫോറസ്റ്റ് എന്ന ആശയത്തില്‍ വന്‍ കെട്ടിടങ്ങളുടെ ഓരോ നിലയിലും വലിയ മരങ്ങള്‍ പടുത്തുയര്‍ത്തി അത്ഭുതപ്പെടുത്തിയ ഗ്രീന്‍ ആര്‍ക്കിടെക്റ്റായ ഇറ്റാലിക്കാരന്‍ സ്റ്റെഫാനോ ബോയേറിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. മൂന്ന് ഹരിത കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഒന്ന് ഹോട്ടലായും മറ്റു രണ്ടെണ്ണം അപ്പാര്‍ട്ട്‌മെന്റുകളായുമാണ് നിര്‍മ്മിക്കുന്നത്.
ഓരോ കെട്ടിടത്തിലും 100 ലധികം വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 350 മരങ്ങളും 1400 നിത്യഹരിത കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഓരോ കെട്ടിടവും സ്വയംപര്യാപ്തമായിരിക്കും. ഓരോ വര്‍ഷവും 8 ടണ്ണോളം ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ അവക്ക് കഴിയും. നഗരത്തെ ‘ഹരിതവല്‍ക്കരിക്കുന്നതിനായി’ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഹരിത കെയ്റോ’ പദ്ധതികളില്‍ ഒന്നുമാത്രമാണ് ലംബ വനം.
‘കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക പരിവര്‍ത്തനത്തിന്റെയും വലിയ വെല്ലുവിളി ഏറ്റെടുക്കുന്ന ആദ്യത്തെ ഉത്തര ആഫ്രിക്കന്‍ മഹാനഗരമായി കെയ്റോ മാറുകയാണെന്ന്’ സ്റ്റെഫാനോ ബോയേറി പറയുന്നു. 2020-ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 2022 ഓടെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
Read: കാലാവസ്ഥാ മാറ്റം കാരണം മുങ്ങുന്ന ജക്കാർത്തയ്ക്ക് പകരം ഇന്തോനീഷ്യ കണ്ടെത്തിയ തലസ്ഥാനം മറ്റൊരു ‘ആമസോൺ’