കോയമ്പത്തൂരില്‍ സിപിഎമ്മിന്റെ പിആര്‍ നടരാജന്‍ 1,79,009 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ സിപി രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.
17ാം ലോക്‌സഭയില്‍ ഇടതുപക്ഷത്തിന് അഞ്ച് സീറ്റ് മാത്രം. ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും സിപിഎമ്മിന് എംപിമാരില്ലാത്ത ലോക്‌സഭ എന്ന പ്രത്യേകതയുണ്ട്. സിപിഎമ്മിന് മൂന്ന്, സിപിഐയ്ക്ക് രണ്ട്. കേരളത്തില്‍ ആലപ്പുഴ, തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, മധുര എന്നിവയാണ് ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎം നേടിയത്. ഇതേ സഖ്യത്തിന്റെ ഭാഗമമായി സിപിഐ മത്സരിച്ച തിരുപ്പൂരും നാഗപട്ടണത്തും വിജയിച്ചു. ആലപ്പുഴയില്‍ എഎം ആരിഫ് 9213 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിന്റെ എഎം ആരിഫ് ജയിച്ചു. കോയമ്പത്തൂരില്‍ സിപിഎമ്മിന്റെ പിആര്‍ നടരാജന്‍ 1,79,009 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ സിപി രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. മധുരയില്‍ സിപിഎമ്മിന്റെ സൂ വെങ്കടേശന്‍ 43,677 വോട്ടിന് എഐഎഡിഎംകെ സ്ഥാനാര്‍ഥി രാജ് സത്യനെ തോല്‍പ്പിച്ചു.
തിരുപ്പൂരില്‍ സിപിഐയിലെ കെ സുബ്ബരായന്‍ എഐഎഡിഎംകെയുടെ എംഎസ്എം ആനന്ദനെ 64235 വോട്ടിന് പരാജയപ്പെടുത്തി. നാഗപട്ടണത്ത് സിപിഐയുടെ എം സെല്‍വരാജ് 10,6209 വോട്ടിന് എഐഎഡിഎംകെയിലെ എം ശരവണനെ തോല്‍പ്പിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം നേടിയ സിപിഐയ്ക്ക് ഇത്തവണ ലോക്‌സഭയില്‍ രണ്ട് സീറ്റായി. പിആര്‍ നടരാജനും കെ സുബ്ബരായനും നേരത്തെ കോയമ്പത്തൂരില്‍ നിന്ന് വിജയിച്ചിട്ടുള്ളവരാണ്.
കഴിഞ്ഞ തവണ തമിഴ്‌നാട്ടില്‍ ഡിഎംകെ, എഐഎഡിഎംകെ മുന്നണികളുടെ ഭാഗമല്ലാതിരുന്ന ഇടതുപാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും കിട്ടിയിരുന്നില്ല. 2014ല്‍ കോയമ്പത്തൂരില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിച്ച് മൂന്ന് ലക്ഷത്തില്‍ പരം വോട്ട് നേടിയപ്പോള്‍ സിപിഎമ്മിന് കിട്ടിയത് 36,000ല്‍ പരം വോട്ടുകള്‍ മാത്രമായിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായത് ഇടത് പാര്‍ട്ടികള്‍ക്ക് ആശ്വാസ ജയം നല്‍കുകയാണ് ഇത്തവണ ചെയ്തത്.