നമോ ടിവിയുടെ സംപ്രേഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ വോട്ടര്‍മാരിലെത്തിച്ചിരുന്ന വിവാദമായ നമോ ടിവി സെറ്റ് ടോപ്പ് ബോക്‌സില്‍ നിന്ന് അപ്രത്യക്ഷമായി. നമോ ടിവിയുടെ സംപ്രേഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് 26നാണ് നമോ ടിവി ലോഞ്ച് ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ റാലികള്‍, അഭിമുഖങ്ങള്‍, മോദി സര്‍ക്കാരിന്റെ പദ്ധതികളെ പ്രൊമോട്ട് ചെയ്യുന്ന സിനിമകള്‍ തുടങ്ങിയവയെല്ലാമാണ് നമോ ടിവി പ്രദര്‍ശിപ്പിച്ചിരുന്നത്.
ഡിടിഎച്ച് ഓപ്പറേറ്റര്‍മാരായ ടാറ്റ സ്‌കൈ, വീഡിയോകോണ്‍, ഡിഷ് ടിവി തുടങ്ങിയവയിലെല്ലാം നമോ ടിവി ലഭ്യമായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് ഈടാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നമോ ടിവി ഒരു അഡ്വര്‍ടൈസ്‌മെന്റ് പ്ലാറ്റ്‌ഫോം ആയതിനാല്‍ ഇടപെടാനാകില്ലെന്നും ബിജെപി ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ വഴി എത്തിക്കുന്നതാണെന്നും ഇതിന് ലൈസന്‍സ് ആവശ്യമില്ല എന്നു മായിരുന്നു ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ മറുപടി. നമോ ടിവിയിലെ കണ്ടന്റിന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അംഗീകാരമില്ലാതെ യാതൊന്നും നമോ ടിവിയില്‍ കൊടുക്കരുത് എന്ന് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ബിജെപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
നമോ ടിവി അടക്കമുള്ളവയിലും മോദിയുടേയും ബിജെപി നേതാക്കളുടേയും നിരന്തര തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളിലും നടപടിയെടുക്കാതെ സംരക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു വിശ്വാസ്യതയുമില്ലാതായിരിക്കുന്നു എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു.
നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ നമോ ടിവി സംപ്രേക്ഷണത്തിന് അനുമതി നൽകിയത് വിവാദമായിരുന്നു. നിശബ്ദ പ്രചാരണ സമയത്ത് മോദിയുടെ പ്രസംഗം തൽസമയം സംരക്ഷണം ചെയ്യാനാണ് അനുമതി നൽകിയത്. അതേസമയം പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ വെബ് പരമ്പര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മോദി ദി ജേണി ഓഫ് കോമൺമാന് എന്ന പരമ്പരയാണ് വിലക്കിയത്. പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിലായിരുന്നു അന്ന് കമ്മീഷൻ ഇടപെടൽ.
ഒരു രാഷ്ട്രീയ പാർട്ടിയാണ് നമോ ടിവി നടത്തുന്നത് എന്നതിനാൽ അതിന്റെ ഉള്ളടക്കങ്ങൾക്ക് കമ്മീഷന്റെ ഉത്തരവ് ബാധകമാണെന്ന് നിർദ്ദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഏത് രാഷ്ട്രീയ പ്രസിദ്ധീകരണത്തിനും ഈ കാലയളവിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മറ്റിയുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതില്ലാത്ത ഏത് ഉള്ളടക്കവും ഉടൻതന്നെ നീക്കം ചെയ്യേണ്ടതാണെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച ‘നമോ ടിവി’യുടെ പ്രവർത്തനം വിലക്കിയെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പ്രസ്താവന തിരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസിന് ഏർപ്പെടുത്തിയ വിലക്ക് തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു വിശദീകരണം.