യുപി, ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളില്‍ ഇവിഎമ്മുകള്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടെത്തിയിരുന്നു.
വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായുള്ള പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. 22 പ്രതിപക്ഷ കക്ഷി നേതാക്കളാണ് ന്യൂഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇവിഎം സുരക്ഷിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ആസാദിന് പുറമെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി, ഡിഎംകെ നേതാവ് എംകെ കനിമൊഴി, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
യുപി, ഹരിയാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിവിധയിടങ്ങളില്‍ ഇവിഎമ്മുകള്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ വാഹനങ്ങളിലും മറ്റും കൊണ്ടുപോകുന്നതായാണ് കണ്ടെത്തിയത്. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണം എന്ന പ്രതിക്ഷത്തിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഒരു ലോക്‌സഭ മണ്ഡലത്തിലെ ഒരു നിയമസഭ മണ്ഡലത്തിലുള്ള അഞ്ച് വോട്ടിംഗ് മെഷിനുകളുടെ വിവിപാറ്റുകള്‍ എണ്ണാനാണ് സുപ്രീം കോടതി ഉത്തരവ്. ഏപ്രില്‍ 11ന്റെ ആദ്യ ഘട്ടം മുത്ല്‍ മേയ് 19ന്റെ അവസാന ഘട്ടം വരെ ഏഴ് ഘട്ടങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇല്‌ക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച് വ്യാപക പരാതികളാണ് വന്നത്. 20 ലക്ഷത്തോളം ഇവിഎമ്മുകള്‍ കാണാനില്ല എന്ന് നേരത്തെ ഫ്രണ്ട് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലടക്കം ഇവിഎമ്മുകള്‍ ദുരൂഹ സാഹചര്യത്തില്‍ കടത്തുന്നത് പിടികൂടിയിരുന്നു.
വി വി പാറ്റ് രസീതുകൾ ആദ്യം എണ്ണണം എന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ചർച്ച ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ നാളെ രാവിലെ യോഗം ചേരും. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വി വി പാറ്റ് രസീതുകളും ഇലക്ട്രോണിക് യന്ത്രങ്ങളിലെയും വോട്ടുകൾ എണ്ണുമ്പോൾ വ്യത്യാസം ഉണ്ടെങ്കിൽ 100 ശതമാനം വി വി പാറ്റ് രസീതുകളും എണ്ണണം എന്ന ആവശ്യത്തിലും നാളെ തീരുമാനം എടുക്കാം എന്ന് കമ്മീഷൻ ഉറപ്പ് നൽകിയതായി പ്രതിപക്ഷ പാർട്ടി നേതാക്കൾ പറഞ്ഞു.