ഡിഎംകെ സഖ്യത്തിന് 34 സീറ്റുകള്‍ വരെ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ബിജെപി ഉള്‍പ്പെട്ട എഐഎഡിഎംകെ സഖ്യത്തിന് 11 സീറ്റാണ് ഒരു എക്‌സിറ്റ് പോള്‍ നല്‍കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം വെറും നുണയാണ് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെ നേതാവായ പളനിസ്വാമി തന്നെ എക്‌സിറ്റ് പോളുകളെ തള്ളിപ്പറഞ്ഞത് ശ്രദ്ധേയമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന് വന്‍ വിജയം പ്രവചിക്കുന്നതാണ് പുറത്തുവന്ന മിക്ക എക്‌സിറ്റ് പോളുകളും. ഡിഎംകെ സഖ്യത്തിന് 34 സീറ്റുകള്‍ വരെ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ബിജെപി ഉള്‍പ്പെട്ട എഐഎഡിഎംകെ സഖ്യത്തിന് 11 സീറ്റാണ് ഒരു എക്‌സിറ്റ് പോള്‍ നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് എക്‌സിറ്റ് പോളുകളെ തള്ളി എടപ്പാടി പളനിസ്വാമി രംഗത്തെത്തിയത്.
വോട്ടര്‍മാര്‍ക്ക് പണം നല്‍കാനുള്ള ശ്രമം കണ്ടെത്തിയതിനെ തുടര്‍ന്ന് വെല്ലൂരിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചിരിക്കുകയാണ്. ബാക്കി 38 സീറ്റുകളിലേയ്ക്കാണ് ഏപ്രില്‍ 18ന് വോട്ടെടുപ്പ് നടന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളിലും പുതുച്ചേരി സീറ്റും എഐഎഡിഎംകെ – ബിജെപി സഖ്യം ജയിക്കുമെന്ന് പളനിസ്വാമി അവകാശപ്പെട്ടു. 22 നിയമസഭ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. എഐഎഡിഎംകെ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ തമിഴ്‌നാട്ടിലെ 39ല്‍ 37 സീറ്റും നേടിയിരുന്നു. ബാക്കി രണ്ട് സീറ്റ് ബിജെപിയും. 45 ശതമാനത്തിനടുത്ത് വോട്ടാണ് കഴിഞ്ഞ തവണ എഐഎഡിഎംകെ നേടിയത്. എന്നാല്‍ ഇത്തവ എഐഎഡിഎംകെ പിളര്‍ത്തി ടിടിവി ദിനകരന്‍ രൂപീകരിച്ച എഎംഎംകെ (അമ്മ മക്കള്‍ മുന്നേട്ര കഴകം) എഐഎഡിഎംകെയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
കേരളത്തിൽ വോട്ട് കൂടുമെങ്കിൽ ബിജെപി നന്ദി പറയേണ്ടത് പിണറായിയോട്: എകെ ആന്റണി