UPDATES

വിശകലനം

അല്‍പേഷ് പോയി, ഹാര്‍ദിക്ക് പട്ടേല്‍ സംഘടന പിരിച്ചുവിടുന്നു, ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് നീക്കം പാളുമോ?

വിവിധ സാമൂഹ്യ വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ സോഷ്യല്‍ എഞ്ചിനിയറിംഗ് പരീക്ഷണം ഗുജറാത്തില്‍ തിരിച്ചടി നേരിടുകയാണോ?

ഗുജറാത്തിനെ ഇളക്കി മറിച്ച പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍ അദ്ദേഹത്തിന്റെ സംഘടന പിരിച്ചുവിടുന്നു. സംവരണം ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചാല്‍ സംഘടന പിരിച്ചുവിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഗുജറാത്തിലെ വിവിധ ജാതി ഗ്രൂപ്പുകളെ ചേര്‍ത്ത് നിര്‍ത്തിയുള്ള തിരിച്ചുവരവ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.

2015-ലാണ് ഹാര്‍ദിക്ക് പട്ടേല്‍ പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി രൂപീകരിച്ചത്. പൊതുവില്‍ ബിജെപിക്ക് അനുകൂലമായ സമീപനം എടുത്തിരുന്ന പട്ടേല്‍ സമൂഹം സാമ്പത്തിക സാമൂഹ്യ മേഖലയില്‍നിന്ന് പുറംതള്ളപ്പെടുന്നുവെന്ന് ആരോപിച്ച് നടത്തിയ സമരം ഗുജറാത്തിനെ പിടിച്ചുലച്ചിരുന്നു. ഇത് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചെറിയ തോതില്‍ നേട്ടമുണ്ടാക്കാനും കഴിഞ്ഞു.

സംഘടന രൂപീകരിച്ചത് തന്നെ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടായിരുന്നു. ഇക്കാര്യത്തില്‍ ലക്ഷ്യം നേടിയതിനാല്‍ ഇനി സംഘടനയുടെ ആവശ്യമില്ലെന്ന് ഹാര്‍ദിക്ക് പട്ടേല്‍ വ്യക്തമാക്കി. ലാല്‍ജി പട്ടേലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പാണ് 2015-ല്‍ ആദ്യം സംവരണ സമരം ആരംഭിച്ചത്. ഈ സംഘടനയുടെ ഭാഗമായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍. പിന്നീട് ആ സംഘടനയില്‍നിന്ന് പിളര്‍ന്നാണ് പുതിയ സംഘടന രൂപീകരിച്ച് ഗുജറാത്തില്‍ വന്‍ പ്രക്ഷോഭം അഴിച്ചുവിട്ടത്.

പട്ടേലടക്കം, ബിജെപിയുമായി അകല്‍ച്ചയിലായിരുന്ന സാമൂഹ്യ വിഭാഗങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ പൊരുതി നിന്നത്. താക്കൂര്‍ വിഭാഗത്തിന്റെ നേതാവായ അല്‍പേഷ് താക്കൂറിനെയും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെയും ഹാര്‍ദിക്ക് പട്ടേലിനെയും കൂടെ കൂട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍, ജിഗ്നേഷ് മേവാനിയെ സ്വന്തം സീറ്റില്‍ മല്‍സരിപ്പിച്ച് ജയിപ്പിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു.

80-കള്‍ വരെ തങ്ങള്‍ ഫലപ്രദമായി ഗുജറാത്തില്‍ നടത്തിവന്ന സാമൂഹ്യ എഞ്ചിനിയറിംങ് മറ്റൊരു രീതിയില്‍ പുനരാവിഷക്കരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തി നോക്കിയത്. 1980 കളില്‍ ഇതിന്റെ ഫലമായി വന്‍ നേട്ടമാണ് കോണ്‍ഗ്രസിനുണ്ടായത്. ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്ലീം വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിയുള്ള പരീക്ഷണം ഖാം (KHAM) എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. 1974 മുതലായിരുന്നു ഈ പരീക്ഷണം ഗുജറാത്തില്‍ നടത്തിയത്. 1985-ല്‍ ഇതിന്റെ ഫലമായി 182 അംഗ സഭയില്‍ 142 സീറ്റുകള്‍ വരെ ലഭിച്ചു. എന്നാല്‍ പിന്നീട് പട്ടേല്‍ സമുദായം കോണ്‍ഗ്രസില്‍നിന്ന് അകലുകയും ക്രമേണ ഈ സോഷ്യല്‍ എഞ്ചിനിയറിംഗില്‍ വിള്ളല്‍ വീഴുകയും ബിജെപി സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.

ആറ് കോടി ജനസംഖ്യയുള്ള ഗുജറാത്തില്‍ 1.5 കോടിയോളമാണ് പട്ടേല്‍ വിഭാഗത്തില്‍പെട്ടവര്‍. 70-ഓളം നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതുപോലൊരു സാമൂഹ്യ പരീക്ഷണത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. താക്കൂര്‍ വിഭാഗത്തെയും പട്ടേല്‍ വിഭാഗത്തെയും പട്ടേല്‍ സമുദായത്തെയും ദളിത് വിഭാഗങ്ങളെയും കൂടെ നിര്‍ത്താന്‍ ഒരു പരിധിവരെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സാധിക്കുകയും ചെയ്തു.

എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഈ ശ്രമം പാതിവഴിയില്‍ പരാജയപ്പെടുന്നതിന്റെ സൂചനകളാണ് ഗുജറാത്തില്‍നിന്ന് വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംഎല്‍എയായ അല്‍പേഷ് താക്കൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ചേരില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ നിലപാടുകള്‍ ബിജെപിയെ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. താക്കൂര്‍ സേനാ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നാണ് അല്‍പേഷ് പറയുന്നത്. പാതന്‍, ബനസര്‍കാത, സബര്‍കാന്ത മണ്ഡലങ്ങളില്‍ അല്‍പേഷിന്റെ നിലപാട് മാറ്റം കോണ്‍ഗ്രസിനെ തിരിച്ചടിയാകുമെന്നാണ് സൂചന. താക്കൂര്‍ വിഭാഗങ്ങളെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും പാര്‍ട്ടി ടിക്കറ്റ് നല്‍കുന്നതില്‍ പരിഗണന കാണിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 40 ശതമാനത്തോളം വരുന്ന ഒബിസി വിഭാഗത്തിന്റെ നേതാവായാണ് അല്‍പേഷിനെ കണക്കാക്കുന്നത്. അദ്ദേഹം പാര്‍ട്ടി വിട്ടുപോയതും കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് സൂചന.

ഈ പാശ്ചാത്തലത്തിലാണ് സംഘടന പിരിച്ചുവിടാനുള്ള ഹാര്‍ദിക് പട്ടേലിന്റെ തീരുമാനവും കോണ്‍ഗ്രസിന്റെ പദ്ധതികള്‍ താളം തെറ്റുമോ എന്ന് സംശയമുണ്ടാക്കുന്നത്. സംഘടനയിലെ പലരും ഇതിനകം തന്നെ ബിജെപിയില്‍ ചേര്‍ന്നത് പട്ടേല്‍ സമൂദായത്തിനെ വോട്ടുബാങ്കായി മാറ്റാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനേറ്റ തിരിച്ചടിയും കൂടിയാണ്.

ഹാര്‍ദിക്കിനും അല്‍പേഷ് താക്കൂറിനുമൊപ്പം കോണ്‍ഗ്രസ് പ്രതീക്ഷകള്‍ നെയ്ത ജിഗ്നേഷ് മേവാനിയെക്കുറിച്ചും സംസ്ഥാന പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റില്‍ നിര്‍ത്തിയാണ് കഴിഞ്ഞ തവണ മേവാനിയെ കോണ്‍ഗ്രസ് വിജയിപ്പിച്ചത്. ദളിത്‌ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കം കൂടിയായിരുന്നു ഇത്. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മേവാനി കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കൂടുതല്‍ സംസ്ഥാനത്തിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഇത് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ഇകണോമിക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, കഴിഞ്ഞ മാസം ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിലൂടെ ഒരുപരിധി വരെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ക്കുള്ളത്. 50 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് കോണ്‍ഗ്രസ് ഈ 25 വയസുകാരനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക ഹെലികോപ്റ്ററും അനുവദിച്ചു. പട്ടീദാര്‍- കാര്‍ഷിക മേഖലകളില്‍ ഹാര്‍ദിക്കിന് നേട്ടമുണ്ടാക്കാന്‍ കഴിയും എന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 26 സീറ്റും ലഭിച്ചത് ബിജെപിക്കാണ്. എന്നാല്‍ പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയത്. 182 സീറ്റുളള ഗുജറാത്ത് നിയമസഭയില്‍ 77 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സീറ്റുകള്‍ കുത്തനെ ഇടിഞ്ഞെങ്കിലും 99 സീറ്റോടെ ബിജെപി അധികാരം നിലനിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍