സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്
സർക്കാർ നൽകിയ ഉറപ്പിൽ അഞ്ചു ദിവസം നീണ്ട പട്ടിണി സമരം അവസാനിപ്പിച്ച് മടങ്ങുകയാണ് എൻഡോസൾഫാൻ ദുരിതബാധിതർ. കാൽ നൂറ്റാണ്ട് നീണ്ട അവഗണനയുടെ കഥകൾക്ക് ഇനിയെങ്കിലും അറുതിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഈ അമ്മമാർ. സമരക്കാർ മുന്നോട്ട് വച്ച ഒട്ടുമിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഓരോ സമരങ്ങൾ അവസാനിക്കുമ്പോഴും അവർക്ക് ലഭിക്കുന്ന നടപ്പിലാക്കാത്ത വാഗ്‌ദാനങ്ങളുടെ പട്ടികയിലേക്ക് പോകാതെ നോക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഇനിയൊരിക്കൽ കൂടി അവരെ സമരത്തിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിന് സാധിക്കട്ടെ.
സമരം അഞ്ചാം ദിവസം പിന്നിട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേർത്ത ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങൾ ഇവയൊക്കെയാണ്.
1. പ്ലാന്റഷന് കോർപറേഷൻ സ്ഥിതി സ്ഥിതി ചെയ്യുന്ന പതിനൊന്ന് പഞ്ചായത്തുകളിലെ രോഗബാധിതരെ മാത്രമേ ഉൾപ്പെടുത്തൂ എന്ന മാനദണ്ഡം ഒഴിവാക്കും
2. 2017-ലെ മെഡിക്കല്‍ ക്യാംപില്‍ ഡോക്ടർമാർ കണ്ടെത്തിയ 1905 രോഗബാധിതരിൽ 18 വയസ്സ് പൂർത്തിയായവരെ ഉടൻ തന്നെ ലിസ്റ്റിൽ ഉൾപ്പെടുത്തും
3. 18 വയസില്‍ താഴെയുള്ള കുട്ടികളെ മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും
4. നാലോളം ബഡ്‌സ് സ്‌കൂളുകൾ ഫെബ്രുവരിയിൽ തന്നെ പ്രവർത്തനമാരംഭിക്കും . മറ്റു ബഡ്‌സ് സ്കൂളുകളുടെ പ്രവർത്തനം 90 ദിവസത്തിനകം
5. സുപ്രീം കോടതി വിധിയിലെ അവ്യക്തതകൾ നീക്കി കാര്യങ്ങൾ പരിഹരിക്കും.
6.2017 ലെ ക്യാമ്പ് നടന്നത് ഹർത്താൽ ദിനത്തിലായതിനാൽ അന്ന് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വേണ്ടിയും പിന്നീട് രോഗലക്ഷണങ്ങൾ പ്രകടമാക്കിയവർക്ക് വേണ്ടിയും തുടർന്നും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും
സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങളിൽ മിക്കതും അംഗീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.