“അനില്‍ അംബാനി ഗ്രൂപ്പിന് രാജ്യത്തെ നിയമങ്ങളോട് ഒരു ബഹുമാനവുമില്ല. അവര്‍ നിയമനടപടികളെ അട്ടിമറിക്കുകയാണ്” – എറിക്‌സണ്‍ പറയുന്നു.
റിലൈന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ്‍ ആണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. അനില്‍ അംബാനി തങ്ങള്‍ക്ക് 550 കോടി രൂപ തരാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എറിക്‌സന്റെ ഹര്‍ജി. അനില്‍ അംഹാനിയേയും രണ്ട് കമ്പനി എക്‌സിക്യൂട്ടീവുമാരേയും ഇന്ത്യ വിട്ടുപോകുന്നതില്‍ നിന്ന് തടയണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
45,000 കോടി രൂപയുടെ കടത്തിലായിരുന്നു അനില്‍ അംബാനി ഗ്രൂപ്പ്. അനില്‍ അംബാനി ഗ്രൂപ്പിന്റെ കുടിശിക 1600 കോടി രൂപയായിരുന്നു. ഇത് 550 കോടിയാക്കി കുറക്കാന്‍ എറിക്‌സ്ണ്‍ തയ്യാറായിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. സെപ്റ്റംബര്‍ 30നകം പണം നല്‍കാം എന്നാണ് അനില്‍ അംബാനിയുടെ കമ്പനി ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ തുക നല്‍കാത്തതിനാല്‍ എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. “അനില്‍ അംബാനി ഗ്രൂപ്പിന് രാജ്യത്തെ നിയമങ്ങളോട് ഒരു ബഹുമാനവുമില്ല. അവര്‍ നിയമനടപടികളെ അട്ടിമറിക്കുകയാണ്” – എറിക്‌സണ്‍ പറയുന്നു. “കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം. രാജ്യം വിടുന്നത് തടയണം” – ഹര്‍ജി ആവശ്യപ്പെടുന്നു.
സ്‌പെക്ട്രം, ടവറുകള്‍ ഒപ്റ്റിക്കല്‍ ഫൈബറുകള്‍ തുടങ്ങിയ സ്വത്ത് വകകളുടെ വില്‍പ്പനയിലൂടെ 25000 കോടി രൂപ കണ്ടെത്താന്‍ സഹോദരന്‍ മുകേഷ് അംബാനിയുടെ റിലൈന്‍സ് ജിയോയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കരാര്‍ ടെലികോം മന്ത്രാലയം തടഞ്ഞു. സ്‌പെക്ട്രം യൂസേജ് ചാര്‍ജുമായി ബന്ധപ്പെട്ട് 2900 കോടി രൂപയുടെ ബാങ്ക് ഗാരണ്ടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അതേസമയം എറിക്‌സണ്‍ കമ്പനിയുടെ ഹര്‍ജി അനാവശ്യമാണ് എന്ന് റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് പറയുന്നു. പണം നല്‍കുന്നതിനായി 60 ദിവസത്തേയ്ക്ക് സമയം നീട്ടി തരണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായാണ് റിലൈന്‍സ് അവകാശപ്പെടുന്നത്.
റാഫേല്‍ കരാറില്‍ ഓഫ്സെറ്റ് കരാര്‍ പങ്കാളിയായി അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച അഴിമതി ആരോപണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതിനു ഇടയിലാണ് എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതിരോധ രംഗത്ത് യാതൊരു മുന്‍ പരിചയവുമില്ലാത്തതും കഴിഞ്ഞ നാല് വര്‍ഷമായി വലിയ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നതും കോടികളുടെ കടബാധ്യതയില്‍ നില്‍ക്കുന്നതുമായ അനില്‍ അംബാനി ഗ്രൂപ്പിനെ കരാര്‍ പങ്കാളിയാക്കിയത് വലിയ വിവാദമായിരിക്കുകയാണ്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരമാണ് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട്, റിലൈന്‍സിനെ പങ്കാളിയാക്കിയത് എന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ സ്‌ഫോടനമാണ് ഉണ്ടാക്കിയത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട മോദി സര്‍ക്കാരിന്റെ പ്രതിരോധ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ എറിക്‌സണിന്റെ കേസ് അനില്‍ അംബാനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും.
റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്?
ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?