ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധ്രുവീകരണത്തിന്റെ വക്താക്കളില്‍ പ്രമുഖരില്‍ ഒരാളായ യോഗിയുടെ ജീവിതത്തിലൂടെയും രാഷ്ട്രീയ വളര്‍ച്ചയിലൂടെയുമുള്ള ഒരു തിരിഞ്ഞുനോട്ടം.
മൃഗീയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് കൃത്യം ഒരാഴ്ചക്കുള്ളില്‍ ബിജെപി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തങ്ങളുടെ തീപ്പൊരി നേതാവും ഗോരഖ്പൂരില്‍ നിന്ന് അഞ്ച് തവണ എംപിയുമായ യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ധ്രുവീകരണത്തിന്റെ വക്താക്കളില്‍ പ്രമുഖരില്‍ ഒരാളായ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും രാഷ്ട്രീയ വളര്‍ച്ചയിലൂടെയുമുള്ള ഒരു തിരിഞ്ഞുനോട്ടം.
രാഷ്ട്രീയ ഇന്നിംഗിസിന്റെ തുടക്കം
1972 ജൂണ്‍ അഞ്ചിന് താന്‍ ജനിച്ച ഉത്തരാഖണ്ഡിലെ പൗരി ഗഡുവാള്‍ ജില്ലയിലെ പാഞ്ചെര്‍ ഗ്രാമത്തിലെ പൈതൃക ഗൃഹത്തില്‍ നിന്നും വിട്ട യോഗി ആദിത്യനാഥ് 1998ലാണ് രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. നാഥ് സന്യാസി വിഭാഗത്തില്‍ ചേര്‍ന്നതോടെയാണ് അജയ് മോഹന്‍ ബിഷ്ട് എന്ന ചെറുപ്പക്കാരന്‍ യോഗി ആദിത്യനാഥ് ആയി മാറുന്നത്.
ആ വര്‍ഷം 1990 കളിലെ അയോധ്യയിലെ രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന ബിജെപിയുടെ മുന്‍ എംപി മഹന്ത് അവിദ്യാനാഥ് തന്റെ സ്ഥാനം വിദ്വേഷ പ്രസംഗങ്ങള്‍ വഴി വിവാദപുരുഷനായി തീര്‍ന്ന യോഗി ആദിത്യനാഥിന് കൈമാറുകയായിരുന്നു.
1998ല്‍ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ചുകൊണ്ടാണ് ഉത്തരാഖണ്ഡിലെ ഗഡുവാള്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഈ ബിഎസ്‌സി ബിരുദധാരി (1993) ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്. 2004 ലെ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജമുന നിഷാദില്‍ നിന്നും കനത്ത പോരാട്ടം നേരിട്ടതൊഴിച്ചാല്‍ അഞ്ചു തവണയും വലിയ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. 2004ല്‍ വെറും 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്.
ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍
1994 ഫെബ്രുവരിയിലാണ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ വച്ച് നാഥ് വിഭാഗത്തിലേക്കുള്ള ദീക്ഷ ആദിത്യനാഥ് സ്വീകരിച്ചത്. വിഭാഗത്തിന്റെ പാരമ്പര്യപ്രകാരം, ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ കാത് കുത്തി. തന്റെ മാതൃമാതുലനായ മഹന്ത് അവിദ്യനാഥിനെ അദ്ദേഹം ഗുരുവായി സ്വീകരിച്ചു. 2014ല്‍ മഹന്ത് അവിദ്യനാഥ് അന്തരിച്ചതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ ചുമതല ഏറ്റെടുത്തു.
പ്രധാന വിവാദങ്ങളും ക്രിമിനല്‍ കേസുകളും
1999ല്‍ മഹാരാജ്ഗഞ്ച് ജില്ലയിലെ പഞ്ച് റുഖിയ ഗ്രാമത്തിലെ ഒരു ശ്മാശാനം പിടിച്ചെടുത്ത് അരയാല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ യോഗി ആദിത്യനാഥ് ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ തീവ്ര ഹിന്ദുത്വ പ്രതിച്ഛായ ആദ്യമായി വെളിച്ചത്തിലേക്ക് വരുന്നത്. കോട്ട്വാലി പോലീസ് സ്‌റ്റേഷനില്‍ നിരവധി വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
2007ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ്, ഒരു മുസ്ലീം യുവാവിന്റെ മരണത്തിന് ഇടയാക്കിക്കൊണ്ട് ഗോരഖ്പൂരിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പ്രേരണ നല്‍കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആദിത്യനാഥ് 15 ദിവസം ജയിലില്‍ കഴിഞ്ഞു. ജനുവരിയില്‍ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആദിത്യനാഥ് നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിവെച്ചത്. പോലീസ് അദ്ദേഹത്തിനെതിരെ വീണ്ടും കേസുകള്‍ എടുത്തു. ഈ രണ്ടു കേസുകളിലും ആദിത്യനാഥ് ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ബിജെപിയുമായുള്ള ബന്ധം വഷളാവുന്നു
2007ല്‍ വര്‍ഗ്ഗീയ കലാപത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിക്കാതിരുന്നതിന്റെ പേരില്‍ ബിജെപിയുമായി അകന്ന ആദിത്യനാഥ് ഹിന്ദു യുവ വാഹിനി എന്ന തന്റെ ദേശീയ സംഘടനയുടെ പേരില്‍ പാര്‍ട്ടി നോമിനികള്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിറുത്തി. അതേ വര്‍ഷം തന്നെ, രാധാ മോഹന്‍ ദാസ് അഗര്‍വാളിനെ ഹിന്ദു മഹാസഭ ടിക്കറ്റില്‍ മത്സരിപ്പിക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തുകൊണ്ട് ആദിത്യനാഥ് തന്റെ സ്വാധീനശക്തി തെളിയിച്ചു. അഞ്ച് വട്ടം ലോക്‌സഭ അംഗമായിരുന്നിട്ടും മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെ കേന്ദ്ര നേതൃത്വം ആദിത്യനാഥിനെ തഴയുകയായിരുന്നു.
യോഗിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്ന് സന്യാസിമാര്‍ ആവശ്യപ്പെടുന്നു
പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദിത്യനാഥിനെ ഉയര്‍ത്തിക്കാണിക്കണമെന്ന ആവശ്യം ബിജെപി തുടര്‍ച്ചയായി തള്ളിക്കളയുകയായിരുന്നെങ്കിലും, യോഗി മുഖ്യമന്ത്രിയായാല്‍ മാത്രമേ അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ മാറിക്കിട്ടൂ എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് യോഗിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി 2016ല്‍ ഗോരഖ്പൂര്‍ ക്ഷേത്രത്തില്‍ ചേര്‍ന്ന സന്യാസിമാരുടെയും ഋഷിമാരുടെയും യോഗം ഉയര്‍ത്തിക്കാട്ടുകയായിരുന്നു.
2017 തിരഞ്ഞെടുപ്പിലെ ധ്രൂവീകരണത്തിന്റെ വക്താവ്
കടുത്ത ധ്രുവീകൃത സംസ്ഥാനമായി മാറിയിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നേട്ടങ്ങള്‍ കൊയ്യുന്നതിന് ബിജെപിയെ ആദിത്യനാഥ് സഹായിച്ചു. ഹിന്ദു-മുസ്ലീം ആഘോഷങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന വൈദ്യുതി വിതരണത്തിലെ വിവേചനം, ഖബറിസ്ഥാനോടൊപ്പം ദഹനത്തിനും ഭൂമി അനുവദിക്കപ്പെടണം എന്നീ ആവശ്യങ്ങള്‍ ആദ്യം ഉന്നയിച്ചത് ആദിത്യനാഥായിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ഇത് ഏറ്റുപിടിച്ചു. ലൗ ജിഹാദ്, ഗോവധം, നിര്‍ബന്ധിത പരിവര്‍ത്തനം എന്നീ വിഷയങ്ങളിലും അതീവഗുരുതരമായ വിവാദ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
അനുയായികള്‍ക്കിടയിലെ കലാപത്തെ കൈകാര്യം ചെയ്തു
ഇപ്പോള്‍ അവസാനിച്ച നിയമസഭ തിരഞ്ഞെടുപ്പില്‍ ഹിന്ദു യുവ വാഹിനി അംഗങ്ങള്‍ക്ക് ബിജെപി സീറ്റ് നിഷേധിച്ചപ്പോള്‍ ആദിത്യനാഥിന്റെ അനുയായികളില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ശിവ സേനയുമായി സംഖ്യമുണ്ടാക്കി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അവര്‍ പാര്‍ട്ടിക്ക് വലിയ തലവേദനയായി മാറി. വിമത നേതാക്കളെ പുറത്താക്കിക്കൊണ്ട് ആദിത്യനാഥ് ഉടന്‍ തന്നെ കലാപം അടിച്ചമര്‍ത്തി. പിന്നീട്, അദ്ദേഹം മുന്‍കൈയെടുത്ത് വിമതരെ കൊണ്ട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചു.