കൂട്ടത്തിലൊരുവള്‍ നഗര മധ്യത്തില്‍ പട്ടാ പകല്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തോട് കുനിഞ്ഞിരുന്നു വട്ടം വരച്ചു പ്രതികരിച്ച സിനിമയിലെയും ജീവിതത്തിലേയും കമ്പ്ലീറ്റ് ആക്റ്ററെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കുന്ന സംഘടനയില്‍ നിന്നും മെച്ചപ്പെട്ടതെതെങ്കിലും പ്രതീക്ഷിക്കുന്നവരാണ് മണ്ടന്മാര്‍
പോണ്‍ സ്റ്റാറിന്റെ ചിത്രം വെച്ച് ആഭാസ ഫ്ലക്സ് ബോര്‍ഡുമായി പ്ലസ് ടു കുട്ടികൾ പ്രത്യക്ഷപ്പെട്ട വാർത്ത നടുക്കത്തോടെയാണ് കേരള സമൂഹം വരവേറ്റത്. മുൻപേ പറന്ന പക്ഷികൾ കാണിച്ചു കൊടുത്ത കുറച്ചു ഉദാഹരണങ്ങൾ നമുക് മുന്നിലുണ്ടല്ലോ. നീ പെണ്ണായി പോയി വെറും പെണ്ണ്, അടിച്ചു തൊഴിക്കാനും, കെട്ടിപ്പിടിച്ച് കിടക്കാനും ഒരു പെണ്ണിനെ വേണം എന്നൊക്കെ ഡയലോഗ് അടിക്കുന്ന താര രാജാക്കന്മാർ, അവരെ കുറച്ചെങ്കിലും പുതു തലമുറ സ്വാധീനിച്ചു എന്ന് വേണം മനസ്സിലാക്കാൻ. ശ്രീകാന്ത് പി കെയുടെ കുറിപ്പ് ഫേസ്ബുക്ക് ഡയറിയായി വായിക്കാം;
സ്ത്രീ പീഡന കേസിൽ കുറ്റാരോപിതനായ ദിലീപ് താര സംഘടനയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുന്ന യോഗത്തില്‍ വച്ച് സംഘടനയിലേക്ക് തിരിച്ചെടുക്കപ്പെടുന്ന അതേ സമയത്ത് തന്നെയാണ് കേരളത്തിലെ വിവിധ ഹയര്‍ സെക്കന്ററി സ്കൂള്‍ ക്യാമ്പസ്സുകളില്‍ പതിനാറുകാരന്മാര്‍ പോണ്‍ ഫിലിം നായകന്‍റെ ചിത്രം പ്രദര്‍ശിപ്പിച്ച് പെൺകുട്ടികളെ അപമാനിച്ചു കൊണ്ട് നവാഗതരെ സ്വാഗതം ചെയ്യുന്നു എന്ന പേരില്‍ ഫ്ലക്സുകള്‍ വയ്ക്കുന്നതും.
വലംപിരി ശംഖ് ഫെയിം ഊര്‍മ്മിളാ ഉണ്ണിയാണത്രേ ഗദ്ഗദത്തോടെ ദിലീപിന് വേണ്ടി ശക്തിയുക്തം വാദിച്ചത്. ഗദ്ഗദത്തിന് സംഘടനയിലെ അനേകം സ്ത്രീകളുടെ കണ്ണീര്‍ പിന്തുണയും ലഭിച്ചു. സ്ത്രീ വിരുദ്ധതയ്ക്ക് കൈയ്യടിക്കുന്ന സ്ത്രീകള്‍ എന്ന ഓക്സിമോറോണ്‍ പുത്തനൊന്നുമല്ലല്ലോ.
അടിമുടി സ്ത്രീ വിരുദ്ധവും പുരുഷ കേന്ദ്രീകൃതവുമായ ഒരു പ്രത്യയ ശാസ്ത്രം പേറുന്ന, മനുസ്മൃതിയെ ദേശീയ ഗ്രന്ഥമാക്കാന്‍ പരിശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനയ്ക്ക് നേതാക്കന്മാരായും അണികളായും അനേകം സ്ത്രീകളുമുണ്ട്. വര്‍ഗ്ഗീയ കലാപങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആര്‍എസ്എസുകാരെ സംഘ് ആദരിക്കുന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയാണ്. ബലാല്‍സംഗ കേസിൽ പ്രതി ചേര്‍ക്കപെടുന്ന താരത്തെ താര സംഘടന ആദരിക്കുന്നത് സംഘടനയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നും.
സിനിമാ അഭിനയത്തിന് പുറമേ നിര്‍മ്മാണം, വിതരണം, സാങ്കേതിക രംഗം, പ്രദര്‍ശനം എന്ന് വേണ്ട സിനിമയുമായി ബന്ധപ്പെട്ട ഏകദേശം എല്ലാ മേഖലയുടെയും മൊണോപ്പോളി കയ്യില്‍ വെക്കുന്ന സൂപ്പര്‍ സ്റ്റാറുകളായ പുരുഷ കേസരിമാര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ സകല സ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി വിഹരിക്കുന്ന പുരുഷ സംഘടനയില്‍ നിന്ന് വനിതാ കൂട്ടായ്മക്ക് ഇതിനുമപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. എതിര്‍ത്ത് നിന്നവനെ ചാകും വരെ കഞ്ഞി കുടി മുട്ടിക്കാന്‍ ശ്രമിച്ച പാരമ്പര്യമാണവര്‍ക്കുള്ളത്.
ഓഷോ ജൂനിയറാണത്രേ പുതിയ പ്രസിഡന്റ്. കൂട്ടത്തിലൊരുവള്‍ നഗര മധ്യത്തില്‍ പട്ടാ പകല്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തോട് കുനിഞ്ഞിരുന്നു വട്ടം വരച്ചു പ്രതികരിച്ച സിനിമയിലെയും ജീവിതത്തിലേയും കമ്പ്ലീറ്റ് ആക്റ്ററെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കുന്ന സംഘടനയില്‍ നിന്നും മെച്ചപ്പെട്ടതെതെങ്കിലും പ്രതീക്ഷിക്കുന്നവരാണ് മണ്ടന്മാര്‍ .
പോണ്‍ സ്റ്റാറുകളായി സ്വയം അവരോധിച്ചു പെൺകുട്ടികളെ ഓര്‍മ്മപ്പെടുത്തി ഫ്ലക്സുകള്‍ തയ്യാറാക്കുന്ന കൌമാര സൂപ്പര്‍സ്റ്റാറുകള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സാണിത്. കരിയര്‍ സൂക്ഷിച്ചു തിരഞ്ഞെടുക്കുക. നിങ്ങള്‍ക്കായി മലയാള സിനിമാ സംഘടനയുടെ നേതൃനിര മലര്‍ക്കേ തുറന്നിട്ടിരിക്കുകയാണ്.
*ഫേസ്ബുക്ക് പോസ്റ്റ്
അമ്മയെ ഇനി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്നു വിളിക്കാലോ, അല്ലേ?