UPDATES

വീട്ടമ്മയ്ക്ക് പുലിമുരുകന്‍ ആരാധകരുടെ തെറി പൊങ്കാല, മോഹന്‍ലാല്‍ ഫാന്‍സിനെതിരെ സ്ത്രീകള്‍

അഴിമുഖം പ്രതിനിധി

പുലിമുരുകന്‍ സിനിമയെക്കുറിച്ച്‌ ഫെയ്‌സ്ബുക്കില്‍ വിമര്‍ശന പോസ്റ്റ് ഇട്ടതിനെതിരെ വീട്ടമ്മയ്ക്ക് മോഹന്‍ലാല്‍ ഫാന്‍സുകാരുടെ തെറിയഭിഷേകം. ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ച വീട്ടമ്മയ്ക്ക് പിന്തുണയുമായി ഫെയ്‌സ്ബുക്കിലെ പെണ്‍ലോകം രംഗത്തെത്തി. നിഷാമേനോന്‍ ചെമ്പകശ്ശേരി എന്ന വീട്ടമ്മയാണ് പോസ്റ്റ് ഇട്ടത്. ഫാന്‍സുകാരുടെ തെറിയഭിഷേകം മടുത്തിട്ടാണ് നിഷാമേനോന്‍ പോസ്റ്റ് പിന്‍വലിച്ചത്. തുടര്‍ന്ന് ധാരാളം സ്ത്രീകള്‍ ഫെയ്‌സ്ബുക്കില്‍ നിഷാമേനോന്‍ പിന്‍വലിച്ച പോസ്റ്റുമായി എത്തിയിട്ടുണ്ട്. ‘നിഷയുടെ പോസ്റ്റ് ഞാനിവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ , ഇതങ്ങു ഷെയര്‍ ചെയ്തു വൈറല്‍ ആക്കൂ.’ എന്ന് പത്രപ്രവര്‍ത്തകയായ ഷാഹിന നഫീസയും, ‘2016-മാണ്ടിലെ ആരതിമേനോന്‍ മംഗലശേരിയുടെ മോഹന്‍ലാല്‍ ഹീറോയിസവിമര്‍ശനം’ എന്ന് എഴുത്തുകാരി ബിലു പദ്മനി നാരായണനും ഈ വിഷയവുമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചു.

ഷാഹിന നഫീസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
നിഷാമേനോന്‍ ചെമ്പകശ്ശേരി എന്ന ഒരു സ്ത്രീ പുലിമുരുകന്‍ എന്ന സിനിമയെ വിമര്‍ശിച്ചു ഒരു പോസ്റ്റിട്ടു . മോഹന്‍ലാല്‍ ഫാന്‍സ് എന്നറിയപ്പെടുന്ന ഗുണ്ടകളുടെ അസഭ്യവര്‍ഷം സഹിക്കവയ്യാതെ അവര്‍ ആ പോസ്റ്റ് പിന്‍വലിച്ചുവത്രേ . മനോരമയില്‍ വാര്‍ത്തയുണ്ട്. ചില കമന്റുകള്‍ കണ്ടു. വായിക്കാന്‍ അറക്കുന്ന തെറിയാണ് .

 

മോഹന്‍ലാലിന്റെ സിനിമ മോശമാണ് എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ വെര്‍ബല്‍ റേപ്പ് നടത്തി പോസ്റ്റ് പിന്‍വലിപ്പിക്കാന്‍ മാത്രം ആരാണ് ഈ ഗുണ്ടകള്‍ ?
എന്നാ പിന്നെ അതൊന്നറിയണമല്ലോ.
നിഷയുടെ പോസ്റ്റ് ഞാനിവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു . എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ , ഇതങ്ങു ഷെയര്‍ ചെയ്തു വൈറല്‍ ആക്കൂ . കാണണമല്ലോ ഈ ഫാന്‍സ് ഗുണ്ടകള്‍ എന്ത് ചെയ്യുമെന്ന് . തെറി വിളിക്കാന്‍ തോന്നുന്നുണ്ടോ ? എന്നാ ഇവിടെ വന്നു ഒന്ന് വിളിച്ചു നോക്ക്.
ഈ വക പേപ്പട്ടിക്കൂട്ടങ്ങളായ ആണുങ്ങളെ നിലക്ക് നിര്‍ത്തുന്നതായിരിക്കും മോഹന്‍ലാലിന് അഭികാമ്യം .
നിഷ എഴുതിയ ഈ കുറിപ്പ് സിനിമാനിരൂപണമാണോ അല്ലയോ എന്നതൊന്നും വിഷയമല്ല .അതിന്റെ ക്വാളിറ്റിയും എനിക്ക് പ്രശ്‌നമല്ല മോഹന്‍ലാലിന്റെ പരശ്ശതം സിനിമകളിലെ വംശീയതയും ജാതിവെറിയും സ്ത്രീ വിരുദ്ധതയുമൊക്കെ വെച്ച് നോക്കുമ്പോ തികഞ്ഞ മാന്യതയും നിലവാരവും പുലര്‍ത്തുന്നുണ്ട് നിഷയുടെ ഈ കുറിപ്പ്
നിഷയുടെ ഫെയ്സ്ബുക് പോസ്റ്റ് ഇതാ :
‘അപ്പൊ മുന്നൊരുക്കങ്ങള്‍ ഇതൊക്കെയായിരുന്നു, സൂര്‍ത്തുക്കള…
ശിക്കാര്‍ + നരന്‍ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകള്‍ ഒരു അഞ്ചു ഗ്രാം വീതം… …
ജീപ്പുകള്‍ – ഒരു 10 – 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോള്‍ മ്മടെ പഴേ ജീപ്പി…
മുരുകനെ വാനോളം പൊക്കിയുള്ള ‘ഡയകോലുകള്‍’ – 50 എണ്ണം (അതൊക്കെ കിറുകൃത്യമായി സഹതാരങ്ങളെ കൊണ്ട്ഇടയ്ക്കും തലയ്ക്കും പറയിപ്പിച്ചു മുഴുമിപ്പിച്ചു സംവിധായകേട്ടന്‍ ഗൊച്ചു
ഗള്ളന്‍!) •
ഗുണ്ടകള്‍ – 100 (പഴയ സാന്‌ഡോ ബനിയന്‍ – കടും കളര്‍ പാന്റ്‌സ് ടീംസ് അല്ല.ഷര്‌ട്ടൊക്കെ ഇന്‍ ചെയ്ത നല്ല എക്‌സിക്കുട്ടന്മാര്‍ – ഗുണ്ടകള്‍ക്കും വേണ്ടേ, ഒരു പുരോഗതി!)…
ഇത്രേം ഒരുക്കി വെച്ചിട്ടേ അവര് തിരക്കഥ എഴുതാന്‍ പേന എടുത്തുള്ളൂ…(അതിനു തിരക്കഥ ഉണ്ടോ? ആ…)
പിന്നെ, അവടന്നാങ്ങട് പിടിച്ചില്ലേ….എന്റെ അത്തിപ്പാറ അമ്മച്ചീ…! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ
ഒരു സെക്കന്ഡ് വെറുതെ ഇരുന്നു അഞ്ചു ശ്വാസം വിടാന്‍ സമ്മതിച്ചിട്ടില്ല, ബലാലുകള്….!
കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി, മണ്ണിലടി, ഫാക്റ്ററിയിലടി, ഇരുട്ടടി എന്നുവേണ്ട, ലോകത്ത് ആകെ മൊത്തം
ടോട്ടല്‍ എത്ര അടി ഉണ്ടോ, അതെല്ലാം ആ മൂപ്പരും, ഗുണ്ടകളും കൂടി തിമര്‍ത്തു……
‘പുലിമുരുകന്‍’ എന്നാണു അങ്ങേരുടെ പേര്, ആള് പുലീടെ അടുത്ത് ചെന്ന് (ഇന്നസെന്റ് പറയുന്ന പോലെ, ‘ഇങ്ങനെ
വെര്‍തെ, അവിടെ പണിയൊന്നൂല്യാതെ ബോറടിച്ചിരിക്കുമ്പോ’) പക…അതിനെ ഇടി കൂടി കൊല്ലുന്ന പുപ്പുലി ആയതോണ്ടാ…പക്ഷേ, സില്‍മേല്, പുലീം, ചുള്ളനും കൂടീള്ള ഏര്‍പ്പാട്
രണ്ടേ രണ്ടു തവണ മാത്രേള്ളൂ…അതിനെങ്ങനെയാ, അങ്ങേരെ മനുഷ്യര് ഒന്ന് വെര്‍തെ വിട്ടിട്ടു വേണ്ടേ?
ഒരു മെയിന്‍ വില്ലന്‍, പിന്നെ വില്ലന്റെ എതിര്‍ വില്ലന്‍, മെയിന്‍ വില്ലന്റെ ശിങ്കിടി വില്ലന്‍,
മകന്‍ വില്ലന്‍ എന്ന് വേണ്ട, നാട്ടിലെ വില്ലന്മാരു മൊത്തം ഇങ്ങേരുടെ പിന്നാലെ…അങ്ങനെ അവസാനം, വില്ലന്‍…
ഒരു വശത്ത്, പുലി ഒരു വശത്ത്…മ്മടെ ഗഡി ഒടുക്കത്തെ ബുദ്ധ്യാ അങ്ങട് പ്രയോഗിച്ചു…പുലിയോട് പറഞ്ഞു,
നിങ്ങള് തമ്മില്‍ തമ്മിലാ ആയിക്കോളാന്‍…അപ്പൊ അവര് തമ്മിലാങ്ങട് തീര്‍ത്തു…ഹല്ലാ പിന്നെ –
പൈസ തരുന്നുണ്ടെന്നുംവെച്ച് പണിയെടുപ്പിച്ച് കൊല്ലുന്നെനും ഇല്യേ ഒരതിരൊക്കെ…!…
നോട്ട് ദി പോയിന്റ്‌സ് …
മറുനാടന്‍ തൊഴിലാളികളുടെ കടന്നുകയറ്റം ഇവടേംണ്ട്, ട്ടാ…അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ഗുണ്ടകളുടെ
അന്തര്‍സംസ്ഥാനസമ്മേളനം ആയിരുന്നു..ഊത്തുകുഴല്‍ പോലീള്ള ഐറ്റംസ് വെച്ച് നേപ്പാളികള്‍, ബംഗാളികള്‍,
ഒറിയക്കാര്‍ മുതല്‍, മ്മടെ ബാബു, ബിജു, ഷാജി പോലുള്ള നാടന്‍ ടീംസ് വരെ……
കാട്ടിലെ ചിത്രീകരണം കൊള്ളാം….നല്ല ഫോട്ടംപിടുത്തം……
മോകന്‍ലാല്‍ നല്ല സ്ലിം & ട്രിം….മീശ പിരിയോടു പിരി…പിരിച്ചു പിരിച്ച് അവസാനം മീശ വാള് പോല്യായി.
ഇഷ്ടന്റെ തമാശകള്‍ കേട്ടപ്പോള്‍ ഗദ്ഗദം വന്നൂന്ന് മാത്രം……
മ്മടെ നാട്ടില്‍ നല്ല വില്ലന്മാര്‍ക്ക് ക്ഷാമാ…ദേ, കൊണ്ടന്ന്ണ്ട്, കര്‍ണ്ണാടകേന്നോ, ബംബായീന്നോ, ഒരെണ്…
ആ’ എന്നാണു ഡയലോഗ് എങ്കില്‍ ‘ഈ’ എന്നാണു ലിപ് മൂവ്‌മെന്റ്!…
ചെന്നിരുന്നത് ചെന്നൈയിലാണോ എന്നൊരു ‘തമിശയം’ തോന്നി…കോളേജ് പിള്ളേര് കടലാസൊക്കെ നല്ല ഭംഗിയായി
കട്ടാ കട്ട് ചെയ്തു ഓരോ ഡയകോലിനും മോളിലെയ്ക്ക് ആഞ്ഞുവിതറി, ആര്‍പ്പുവിളി(അതൊക്കെ നായകനേക്കാള്‍
കൂടുതല്‍ പുലിയ്ക്കിട്ടാണ് കിട്ടിയിരുന്നത് ന്ന് മാത്രം).’

ബിലു പദ്മനി നാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-
2016മാണ്ടിലെ ആരതിമേനോന്‍ മംഗലശേരിയുടെ മോഹന്‍ലാല്‍ ഹീറോയിസവിമര്‍ശനം അഥവാ അത്തിപ്പൊറ്റമനയിലെ അക്കിത്തിരിപ്പാടിന്റെ, അന്യോന്യത്തില്‍ ”കടന്നിരിക്കലി”ല്‍ ഇത്തിരി പിഴച്ചുപോയ മഹന്‍ നമ്പൂതിരിയെക്കുറിച്ചുള്ള വിമര്‍ശനം…

മോഹന്‍ലാല്‍ സിനിമയുടെ അഭിപ്രായം ഒരു സ്ത്രീ എഴുതി എതിര്‍പ്പുകളുണ്ടായി പിന്‍വലിക്കേണ്ടിവരുന്ന സാഹചര്യം അപലപനീയമാണ്.ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഫാന്‍സസ്സോസിയേഷന്റെ, എന്തിനാ വെറുതെ പൊല്ലാപ്പിനു നില്‍ക്കുന്നത് എന്ന സന്ധുബന്ധുക്കളുടെ , കരയോഗം പ്രസിഡന്റു തൊട്ട് മുകളിലുള്ളവരുടെ ഒക്കെ പലതരം സമ്മര്‍ദ്ദങ്ങളാലാവാം…
പിന്‍വലിച്ച ആ എഴുത്ത് അവരുടെ വാളില്‍ തിരിച്ചെത്തിക്കുന്നതിന്, തുറന്നുപറയാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കെതിരെയുള്ള അഭിപ്രായസ്വാതന്തൃനിഷേധത്തെ, അവഹേളനത്തെ നേരിടുന്നതിന് ,–വൈകാരികമായോ നിയമപരമായോ പിന്തുണ നല്‍കാന്‍ തീര്‍ച്ചയായും തയ്യാറാണ്.
എന്നാല്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മറ്റൊരു വിഷയമാണ്—–അതിലെ ഉള്ളടക്കത്തോടുള്ള നമ്മുടെ നിലപാട് അനുസരിച്ചുള്ളതാണ്.അങ്ങനെ വരുമ്പോള്‍ സ്വയമറിയാതെ കടന്നുവന്നിരിക്കുന്ന—മോഹന്‍ലാലിനെ ഇത്രടത്തോളം വളര്‍ത്തിയ —–സവര്‍ണപൊതുബോധം വാതില്‍പ്പടിമറഞ്ഞുനിന്നു പാളിനോക്കുന്ന ആ മുരുകനോട്ടത്തെ അനുകൂലിക്കാന്‍ ബുദ്ധിമുട്ടുണ്ട്.. കാടാളുന്നവനല്ലാതെ,.പുലിയെ കൊല്ലുന്നവനല്ലാതെ സ്വയം പുലിയായി വരിക്കാശ്ശേരി ഉമ്മറത്തിരുന്ന ”യഥാര്‍ഥ” ആറാംതമ്പുരാന്റെ തനതു ചേരുവകളാണ് ആ വിമര്‍ശനത്തിലെ റെഫറന്‍സ്….!അതൊരു പരാതിയാവും, പക്ഷേ വിമര്‍ശനമല്ല. നായകനേക്കാള്‍ കൂടുതല്‍ പുലിയ്ക്കാണ് കയ്യടി എന്ന ഒരു വാചകം മാത്രം മതി—-മറ്റൊരു പുലിയ്ക്കു കൂടി പങ്കിട്ടുപോകുന്ന കയ്യടിതന്നെയാണ് ആറാമ്പ്രാനില്‍ നിന്ന് പുലിമുരുകനിലേയ്ക്കുള്ള ദൂരം….
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ് ഈ വിഷയത്തില്‍ വിനിമയം ചെയ്യപ്പെടുന്ന പ്രകടതലം.അതിനടിയില്‍ പരോക്ഷമായി മറഞ്ഞിരിക്കുന്ന അധീശപ്രത്യയശാസ്ത്രം, ഒരു കളിശബ്ദം ഒരു മേനോന്‍കുട്ടിയില്‍ നിന്നായാല്‍പോലും സഹിയ്ക്കവയ്യാത്ത വിധം മോഹന്‍ലാലെന്ന ആമ്പുരുഷപാരമ്പര്യത്തെ പോറ്റിവളര്‍ത്തിയ അതേ ഉച്ചിക്കൈ തിരിച്ചറിയാതെ പോകുന്ന പോലെ…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍