UPDATES

ട്രെന്‍ഡിങ്ങ്

‘കുണ്ടനെന്നും ചാന്തുപൊട്ടെന്നും വിളിച്ചു മാറ്റി നിർത്തിയവരോട് ഇനിയെങ്കിലും മാപ്പു പറയണം’: അനീതിയുടെ ചരിത്രം മറക്കാത്തവരുടെ വാക്കുകൾ

നിങ്ങൾ നിഷേധിച്ച ജീവിതം എന്തായാലും നിങ്ങൾക്ക് തിരികെ നൽകാനാകില്ല. ചരിത്രം വന്നു മാപ്പു പറഞ്ഞാലും, അനീതിയുടെ ചരിത്രം ഞങ്ങൾ മറക്കുകയുമില്ല.

മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്രവും ഏറ്റവും അധികം അപമാനിക്കപ്പെടുന്ന ഒരു കാലത്താണ് രാജ്യത്തെ പരമോന്നത നീതിപീഠം സ്വവർഗ ലൈംഗിക സ്വാതന്ത്ര്യം ഉയർത്തി പിടിക്കാൻ തയ്യാറായത്. ചരിത്രപരം എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കാവുന്ന വിധി ന്യായത്തിലൂടെയാണ് സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് കോടതി വിധിച്ചത്.

“ചരിത്രം എൽജിബിടി കമ്യുണിറ്റിയോട് മാപ്പു പറയേണ്ടതായുണ്ട് .സ്വവർഗ സ്നേഹം സ്വാഭാവികമായ ഒരു ചോദനയാണെന്നുള്ള അറിവില്ലായ്മയുടെ പേരിൽ, അവരിത് വരെ സമൂഹത്തിൽ നിന്നനുഭവിച്ച മാറ്റി നിർത്തലുകൾക്കളുടെയും പീഡനങ്ങളുടെയും പേരിൽ. സ്വവർഗരതിയെ നിയമപരമായി കുറ്റകൃത്യമായി കണക്കാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്”- ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധി ന്യായത്തിൽ ഇപ്രകാരം പറയുന്നുണ്ട്.

ചരിത്രപ്രധാനമായ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ മുഹമ്മദ് സുഹറാബി എഴുതിയ ഫേസ്ബുക് പോസ്റ്റ്….

History owes apology to the LGBT community. They were made to live a life full of fear.

അതെ, നമുക്ക് അവിടെ നിന്ന് തുടങ്ങാം; മാപ്പു പറച്ചിലിൽ നിന്ന്.

കുണ്ടനെന്നും ഒമ്പതെന്നും ഫ്ളൂട്ടെന്നും ചാന്തുപൊട്ടെന്നും വിളിച്ച് കളിയാക്കി, കൂട്ടങ്ങളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും നിങ്ങൾ മാറ്റി നിർത്തിയ നിങ്ങളുടെ ഒരു കൂട്ടുകാരനില്ലേ… അവനോട് പോയി മാപ്പു പറയുക. വ്യത്യസ്തമായതിൻ്റെ പേരിൽ നിങ്ങൾ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആട്ടിപ്പായിച്ചപ്പോൾ അന്യസംസ്ഥാനങ്ങളിൽ പോയി പിച്ചയെടുക്കേണ്ടി വന്ന ഒരാളില്ലേ… അയാളെ കണ്ടു പിടിച്ച് മാപ്പു പറയുക.

ഗേയായതിൻ്റെ പേരിൽ ജീവനും ജീവിതവും വരെ അപകടത്തിലാക്കുന്ന മരുന്നു കഴിക്കേണ്ടി വന്ന, ചികിത്സ തേടേണ്ടി വന്ന, ഡിപ്രഷനിൽ മുങ്ങി കഴിയേണ്ടി വന്ന, മാനസിക നില തകരേണ്ടി വന്ന, ഷോക്ക് ട്രീറ്റ്മെൻ്റ് വരെ സഹിക്കേണ്ടി വന്ന പാതിചത്ത ഒരു മകനോ, സഹോദരനോ നിങ്ങൾക്കില്ലേ… അവനോടും പോയി മാപ്പു പറയുക.

ലെസ്ബിയനായതിൻ്റെ പേരിൽ വീട്ടു തടങ്കലിൽ കഴിയേണ്ടി വന്ന, കറക്റ്റീവ് റേപ്പിനിരയാകേണ്ടി വന്ന, വീട്ടിലെയും കുടുംബത്തിലേയും ആണുങ്ങളുടെ ലിംഗങ്ങളെ മുഴുവൻ നേരിടേണ്ടി വന്ന, നേരത്തെ പഠിപ്പ് നിർത്തേണ്ടി വന്ന, നേരത്തെ വിവാഹിതയാകേണ്ടി വന്ന ഒരു കൂട്ടുകാരി നിങ്ങൾക്കില്ലേ… അവളോട് പോയി മാപ്പു പറയുക.

ഒരാശ്വാസ വാക്ക് പറയാൻ ഒരാൾ പോലും ഇല്ലാത്ത, പ്രതീക്ഷകളില്ലാത്ത ലോകത്ത് ഒറ്റപ്പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരപരിചിതനില്ലേ… അയാളോട് മാപ്പു പറയുക. ട്രാൻസ്ജെൻ്ററായത് കൊണ്ടു മാത്രം പോലീസിൻ്റെ മർദ്ദനമേറ്റ ആ ഫേസ്ബുക്ക് സുഹൃത്തില്ലേ, അവളോട് പോയി മാപ്പ് പറയുക. ഒരു രാത്രി അപരിചിതർ പീഡിപ്പിച്ച് കൊന്ന് ഓടയിൽ കളഞ്ഞ് ചീഞ്ഞളിഞ്ഞ് കിട്ടിയ ഒരു മൃതദേഹമില്ലേ… അതിനോട് മാപ്പ് പറയുക.

പള്ളിക്കൂടങ്ങളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നുമെല്ലാം ഇറക്കി വിട്ട് ജീവിക്കാൻ കൊള്ളാത്തവരാക്കി മാറ്റിയവരില്ലേ… അവരോട് മാപ്പ് പറയുക. അവരുടെ അതിജീവനങ്ങളെ അശ്ലീലങ്ങളും വിലകുറഞ്ഞ തമാശകളുമാക്കി വിറ്റില്ലേ… അതിനു മാപ്പ് പറയുക. ‘ഇവർക്ക് കഴപ്പാണോ??’ എന്ന് ചോദിച്ചതിനു, അവരുടെ കൂടെ മുദ്രാവാക്യം വിളിക്കാൻ മടിച്ചതിനു അവരോട് മാപ്പു പറയുക.

പേടിച്ച് പേടിച്ച് ജീവിച്ച് ചത്ത ഓരോ ജീവിതങ്ങളോടും മാപ്പു പറയുക.

ലിസ്റ്റ് നീണ്ടു നീണ്ടു പോവുകയാണ് സുഹൃത്തുക്കളേ…

ചുറ്റും അനീതി നടന്ന നേരത്ത് മിണ്ടാതെ ഇരുന്നതിനു വരെ നിങ്ങൾ മാപ്പു ചോദിക്കേണ്ടതുണ്ട്. അന്തസ്സോടെ, മാന്യതയോടെ, സ്വാഭിമാനത്തോടെ ജീവിക്കാനും പ്രണയിക്കാനും അനുവദിക്കാതിരുന്ന ഒരു സമൂഹത്തിൻ്റെ ഭാഗമായി ഇരിക്കുമ്പോൾ നിങ്ങൾക്ക് ആ ചരിത്രത്തിൽ നിന്ന് മാറി നിൽക്കാനാകില്ല. ജീവിക്കുന്നവരും മരിച്ചവരും പാതി മരിച്ചവരും വരെ നിങ്ങൾക്ക് മാപ്പപേക്ഷിക്കേണ്ടവരുടെ ലിസ്റ്റിലുണ്ട്. അതു കൊണ്ട് ഇന്നു തന്നെ തുടങ്ങിക്കോളൂ…

നിങ്ങൾ നിഷേധിച്ച ജീവിതം എന്തായാലും നിങ്ങൾക്ക് തിരികെ നൽകാനാകില്ല. ചരിത്രം വന്നു മാപ്പു പറഞ്ഞാലും, അനീതിയുടെ ചരിത്രം ഞങ്ങൾ മറക്കുകയുമില്ല.

മുഴുവൻ പോരാളികൾക്കും മഴവില്ലുമ്മകൾ അഭിവാദ്യങ്ങൾ

(വിക്രമനും മുത്തുവും തമ്മിലുള്ള സ്വവർഗാനുരാഗഭാവന ചിത്രീകരിക്കുന്ന ചിത്രവും മുഹമ്മദ് സുഹ്‌റാബിയുടേതാണ്).

സ്വവര്‍ഗ്ഗരതി; ഇനിയും നേരം പുലരാത്ത മത വൈതാളികര്‍ തെരുവിലിറങ്ങും വിദ്വേഷ പ്രചരണവുമായി

Explainer: സെക്ഷൻ 377: ലൈംഗിക സ്വകാര്യതയിലെ ഭരണകൂട ഇടപെടൽ അവസാനിക്കുമ്പോൾ‌

സ്വതന്ത്രരായി ജീവിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച അഞ്ച് പേര്‍: സ്വവര്‍ഗ രതി കേസിലെ ഹര്‍ജിക്കാര്‍

നാട് വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്ന കാലമല്ലായിരുന്നെങ്കിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കേണ്ട വിധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍