UPDATES

ട്രെന്‍ഡിങ്ങ്

എത്രയെത്ര ഷാനുമാരാണ്. ഇവന്മാരുടെയൊക്കെ നെഞ്ചത്ത് ചവിട്ടിയാണ് നീനു കോളേജിൽ പോയത്

രാവിലെ തന്നെ നീനു വീണ്ടും കോളേജിൽ പോയിത്തുടങ്ങിയ വാർത്ത കണ്ടു, അവളുടെ ചിരിയും കണ്ടു ഒരുപാട് സന്തോഷം തോന്നി

നീനു ഒരു ചെറുപുഞ്ചിരിയോടെ വീണ്ടും കലാലയത്തിലേക്കു നടന്നു നീങ്ങുന്ന ചിത്രം ആയിരുന്നു ഇന്നലെ കണ്ട മികച്ച കാഴ്ചകളിൽ ഒന്ന്, അധികൃതർ നൽകിയ രേഖയിൽ നീനു ചാക്കോയുടെ രക്ഷകർത്താവിന്റെ കോളത്തിൽ കെവിന്റെ അച്ഛൻ ജോസഫ‌് ഒപ്പുവച്ചു. ‘ഇവളുടെ എല്ലാ ഉത്തരവാദിത്തവും എനിക്കാണ‌്. പഠനം തുടരാനാണ‌് തീരുമാനം’. ജോസഫ‌് അറിയിച്ചു. വിഷാദം ഇനിയും മായാത്ത മുഖം പരമാവധി പ്രസന്നമാക്കാൻ ശ്രമിച്ച‌് നീനു ഒപ്പമുണ്ടായിരുന്നു. അമലഗിരി ബികെ കോളേജിന്റെ ക്യാമ്പസിൽ ഒരിക്കൽകൂടി അവളെത്തി. പഠിക്കാൻ മിടുക്കിയായിരുന്ന നീനുവിനെ വല്ലാതെ തകർത്തതായിരുന്നു ഭർത്താവ‌് കെവിന്റെ മരണം‌. ‘ഇവളിനി ഞങ്ങളുടെ കുടുംബത്തിലൊരാളാ’ണെന്ന‌് പറഞ്ഞ ജോസഫ‌് ഇപ്പോൾ എല്ലാ അർഥത്തിലും അവൾക്ക‌് രക്ഷിതാവായി. കോളേജിൽ ബിഎസ‌്സി ജിയോളജി മൂന്നാംവർഷ വിദ്യാർഥിനിയാണ‌് നീനു.

അമ്മയെ തല്ലുമ്പോൾ ഉണ്ടാകുന്ന രണ്ടാമത്തെ ന്യായം നീനുവിന്റെ കാര്യത്തിലും പ്രകടമായിരുന്നു, ഭർത്താവ് മരിച്ച സ്ത്രീ പോരാത്തതിന് വീട്ടുകാരെ നിരസിച്ചു ഇറങ്ങിപ്പോന്ന കുട്ടി പിന്നീടുള്ള കാലം വെള്ള സാരി ഉടുത്ത ഇരുട്ടറയ്ക്കുള്ളിൽ ജീവിതം കഴിച്ചു കൂട്ടണം എന്ന അലിഖിത ഇന്ത്യൻ നിയമം പാലിക്കണം എന്ന് കരുതുന്ന മനുഷ്യരും നമ്മുടെ ചുറ്റിലുമുണ്ട്. സതി എന്ന ദുരാചാരത്തിന്റെ സഹോദരൻ ആയിട്ട് വരും ഈ ആചാരം. അത്തരത്തിൽ ഉള്ള ഒരു മനുഷ്യനും അയാളോടുള്ള ഒരു വൈഖരി ആര്യാട്ടിന്റെ പ്രതികരണവും ഇന്നത്തെ ഫെയ്സ്ബൂക് ഡയറിയിൽ.

രാവിലെ തന്നെ നീനു വീണ്ടും കോളേജിൽ പോയിത്തുടങ്ങിയ വാർത്ത കണ്ടു, അവളുടെ ചിരിയും കണ്ടു ഒരുപാട് സന്തോഷം തോന്നി. ആ സന്തോഷത്തോടെ ഒരു വഴി വരെ പോവാൻ ഒരുങ്ങുമ്പോൾ എനിക്ക് എന്നെത്തന്നെ നല്ല ഭംഗി തോന്നി, കുറേക്കാലത്തിന് ശേഷം. ഉച്ച കഴിഞ്ഞു മടങ്ങാനായി ഞങ്ങളുടെ അതിലേ പോകുന്ന ബസിൽ കയറി. ബസ് സ്റ്റാന്റിൽ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുറപ്പെടാൻ പത്ത് മിനിറ്റോളം സമയമുണ്ടായിരുന്നു, ബസിൽ ഡ്രൈവറും കിളിയും കണ്ടക്ടറും കുറച്ചു യാത്രക്കാരും. സീറ്റ് തിരഞ്ഞെടുത്ത് പതിവ് പോലെ ചെവിയിൽ ഹെഡ്സെറ്റും തിരുകി തിരക്കുള്ള ബസിൽ തനിച്ചാവാൻ മൂഡിന് യോജിച്ച പാട്ടുകൾ തിരയുമ്പോഴാണ് പിന്നിൽ നിന്നും വാഗ്വാദം കേൾക്കുന്നത്. അതത്ര അങ്ങനെ ശ്രദ്ധിച്ചില്ലെങ്കിലും ഒരു വാചകം എവിടെയോ ഉടക്കി.

“അവളിന്ന് പോയിട്ടുണ്ടല്ലോ, ഒരുങ്ങിക്കെട്ടി. പോയപ്പോ ആർക്കു പോയി? ആ ചെക്കന്റെ കുടുംബത്തിന് പോയി”

പിന്നെ ശ്രദ്ധിക്കാതിരിക്കാനായില്ല. വിഷയം നീനു തന്നെ. മെലിഞ്ഞ് ഇരുനിറമുള്ള നാല്പതുകൾക്ക് മേൽ പ്രായം വരുന്ന കണ്ടക്ടറാണ് കത്തിക്കയറുന്നത്. നീനു കോളെജിൽ പോയിത്തുടങ്ങിയത് പുള്ളിക്ക് പിടിച്ചിട്ടില്ല‌. നല്ല ഉച്ചത്തിൽ വികാരവിക്ഷോഭത്തോടെയാണ് സംസാരം. യാത്രക്കാരിലെ പ്രായമുള്ള സ്ത്രീ ദുർബലമായെങ്കിലും പ്രതിരോധിക്കുന്നുണ്ട്.

“അത് കൊച്ചല്ലേ. അതിനിനീം ജീവിതമില്ലേ. അവൾക്കും ജീവിക്കണ്ടേ”

“അതേ. അവക്ക് ജോലീം കിട്ടി അവള് കെട്ടി കുടുംബോം ഒണ്ടാക്കും”

“പിന്നേ വേണ്ടേ! അതിനിരുപത് വയസല്ലേയുള്ളൂ.”

“അവൾക്ക് മൊത്തം ലാഭമല്ലേ. അവക്ക് വേറേം ബന്ധങ്ങളൊണ്ടാരുന്നെന്നേ. ആ ആങ്ങളച്ചെക്കൻ മുന്നേം കൊറേപ്പേരെ തല്ലിയതാ. അവള് ശരിയല്ല.”

ആരും മിണ്ടുന്നില്ല. ദേഷ്യം ശരീരത്തിന്റെ ഓരോ അണുവിനെയും ചൂടുപിടിപ്പിക്കുന്ന തിരിച്ചറിവിൽ ഞാൻ ഹെഡ്സെറ്റ് ഊരി തിരിഞ്ഞിരുന്ന് ശ്രദ്ധിക്കാൻ തുടങ്ങി. അയാള് പിന്നേം…

“എന്റെയൊക്കെ മകളായിരിക്കണം. ഒറപ്പായും ഞാൻ കൊന്നുകളയും. മക്കളെ പഠിക്കാൻ വിട്ടാൽ പഠിക്കണം, തന്തയ്ക്കും തള്ളയ്ക്കും പേരുദോഷം കേൾപ്പിക്കരുത്. നല്ല കുടുംബത്തിൽ ജനിച്ചാലങ്ങനാ. കണ്ടവന്റെ കൂടെ പോകത്തില്ല”

“ശര്യാ. ആ ചെക്കനെ കണ്ടാലും മതി. ആ പെണ്ണ് സുന്ദരിയാരുന്നു”

“ഇങ്ങനെയൊക്കെ ചെയ്താ പിന്നെ വച്ചേക്കരുത്. കൊല്ലണം. ഇന്നാള് വേറൊരുത്തിയെ തന്ത കുത്തിയാ കൊന്നത്. അയാളെ കണ്ടാൽ ഞാൻ കെട്ടിപ്പിടിക്കും”

Now I am not a confrontational person. But this just tore me a new spine.. പെട്ടെന്ന് എന്നെപ്പോലും അതിശയിപ്പിച്ചാണ് ഞാൻ പൊട്ടിത്തെറിച്ചത്. അയാള് കൊല്ലാൻ നടക്കുന്നു. ഊള. എന്റെ ഒച്ച വല്ലാതെ ഉയർന്നിരുന്നു, ദേഹം വിറച്ചു, കലി കൊണ്ട് ഒച്ചയും ചിലമ്പിച്ചു. അയാള് പ്രതീക്ഷിച്ചില്ല എന്ന് പെട്ടെന്ന് നാവടങ്ങിയത് കണ്ടപ്പോ തോന്നി. ബസിലാരും ഒന്നും മിണ്ടിയില്ല. എന്നെ തുറിച്ചു നോക്കി. ചെറുപ്പക്കാരിൽ ചിലരൊക്കെ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. അയാൾ പ്രതിരോധമില്ലാതെ നിന്നപ്പോഴും ഒച്ച വച്ചോണ്ടിരുന്ന എന്നെ തണുപ്പിക്കാനാവും ചെറുപ്പക്കാരനായ ഡ്രൈവർ സൗമ്യമായി ചിരിച്ച് മോളേയെന്ന് വിളിച്ച് എവിടെയാ സ്റ്റോപ്പെന്ന് ചോദിച്ച് വിഷയം മാറ്റാൻ നോക്കി. എനിക്ക് കുറേനേരം ഒന്നും മിണ്ടാൻ പറ്റീല്ല. ബെല്ലടിച്ചു, ബസ് വിട്ടു. ഞാൻ ചെവീല് ഹെഡ്സെറ്റ് വീണ്ടും തിരുകി. പക്ഷേ സമാധാനവും സന്തോഷവും പോയിരുന്നു.

ടിക്കറ്റ് തന്നപ്പോ കണ്ടക്ടർ എന്റെ മുഖത്ത് നോക്കീല്ല. ഇനി ആ ബസിൽ യാത്ര ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് സംശയം തോന്നിയെങ്കിലും അയാള് വേണമെങ്കിൽ ജോലി ഉപേക്ഷിക്കട്ടെ എന്ന് തന്നെ തീരുമാനിച്ചു.

അയാള് വളവള പറഞ്ഞത് പൊതുബോധമാണ് എന്നറിയായ്കയല്ല. ഞാൻ ഒച്ച വച്ചത് കൊണ്ട് അയാളുടെ ചിന്ത മാറിയെന്നുമല്ല. അയാള് അത്രനേരം അത്രയും വയലൻസ് പറഞ്ഞിട്ടും മിണ്ടാതിരുന്ന ചെറുപ്പക്കാരായ യാത്രക്കാരുണ്ടല്ലോ. അവരാണ് എന്റെ സങ്കടം. എത്രയെത്ര ഷാനുമാരാണ്. ഇവന്മാരുടെയൊക്കെ നെഞ്ചത്ത് ചവിട്ടിയാണ് നീനു ഇന്ന് കോളേജിൽ പോയത്. അത് മാത്രമാണ് സന്തോഷം.

ചിത്രം-കടപ്പാട്: ജി ശിവപ്രസാദ് (മാതൃഭൂമി)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെവിന്റെ വീട്; സ്നേഹത്താല്‍ മുറിവേറ്റ മനുഷ്യര്‍

വൈഖരി ആര്യാട്ട്

വൈഖരി ആര്യാട്ട്

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ഥി. നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍, ലിംഗ നീതി, പൊതുവ്യവഹാരങ്ങള്‍, യാത്രകള്‍ എന്നിവയിലൂടെയൊക്കെ ഈ കോളം കടന്നു പോകുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍