ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ബംഗ്ലാദേശിലെ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ വെടിവെപ്പില്‍, തന്റെ രണ്ട് കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പിടഞ്ഞുവീണ 20 കാരനായ ഫറാസ് അയാസ് ഹുസൈന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. യുഎസിലെ ഗോയ്‌സ്യൂട്ട ബിസിനസ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഫറാസ് തന്റെ രണ്ട് സഹപാഠികളായ അബിന്ദ കബീര്‍, താരിഷി ജൈന എന്നിവരെ സന്ദര്‍ശിക്കുന്നതിനായി ഇഫ്താറിന് ശേഷം ബേക്കറി സന്ദര്‍ശിച്ചപ്പോഴാണ് ഭീകരാക്രമണം നടന്നത്. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം ഫറാസിന്റെ മരണവും ത്യാഗവും ബംഗ്ലാദേശിന്റെ ഭീകരവിരുദ്ധ പ്രതിരോധിത്തിന്റെ ആണിക്കല്ലായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ തങ്ങളുടെ മക്കള്‍ക്ക് ഫറാസിന്റെ പേര് നല്‍കുന്നുവെന്ന് മാത്രമല്ല, പല ഗ്രാമങ്ങളിലും ‘ഫറാസാണ് ബംഗ്ലാദേശ്’ എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
ധീരതയ്ക്കുള്ള അന്താരാഷ്ട്ര മദര്‍ തെരേസ പുരസ്‌കാരം നല്‍കിക്കൊണ്ട് ഫറാസിന്റെ കുടുംബത്തെ ഇന്നലെ മുംബെയില്‍ ആദരിച്ചിരുന്നു. ഇത്ര ചെറുപ്പത്തിലെ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നെങ്കിലും ഫറാസിന്റെ പ്രവൃത്തിയില്‍ തങ്ങള്‍ അഭിമാനിക്കുന്നതായി അദ്ദേഹത്തിന്റെ മാതാവ് സിമെന്‍ ഹുസൈന്‍ പറഞ്ഞു.
എട്ടു മണിയോടെയായിരുന്നു സംഭവമെന്നും വെടിശബ്ദം കേട്ട് താന്‍ ബേക്കറിയുടെ പുറത്തേക്ക് രക്ഷപ്പെട്ടതായും ഫറാസിന്റെ സഹോദരന്‍ ഷെരീഫ് ഹുസൈന്‍ ഓര്‍ക്കുന്നു. അവര്‍ ഫറാസിനെ പേര് ആവര്‍ത്തിച്ച് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. രാത്രി വൈകിയാണ് ഇസ്ലാമിക തീവ്രവാദികള്‍ ഫേസ്ബുക്കില്‍ ഇട്ട ഫറാസിന്റെ ചിത്രം കാണുന്നത്. എന്നാല്‍ അത് ഫറാസ് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ അപ്പോള്‍ സാധിച്ചിരുന്നില്ലെന്നും ഷെരീഫ് പറഞ്ഞു.
വെടിയുണ്ട ഏല്‍ക്കാത്ത ഒരേ ഒരു ബംഗ്ലാദേശി ഫറാസ് ആയിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍, തലയില്‍ നിന്നും കൈകള്‍ വരെ നീളുന്ന ആഴത്തിലുള്ള ഒരു മുറിവുണ്ടായിരുന്നു. മറ്റൊരു മുറിവ് കഴുത്തിലായിരുന്നു. ഭീകരര്‍ അദ്ദേഹത്തെ കത്തിയുപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹം വെറുംകൈയുകൊണ്ട് അവരെ തടയാന്‍ ശ്രമിക്കുകമായിരിക്കും സംഭവച്ചിരിക്കുക എന്ന് ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ഷെരീഫിനോട് പറഞ്ഞു. സ്‌കൂള്‍ പ്രസിഡന്റും വോളിബോള്‍ ക്യാപ്ടനുമായിരുന്ന ഫറാസ്, യുഎസിലെ പഠനത്തിന് ശേഷം ധാക്കയിലെ കുടുംബവ്യാപാരം നോക്കി നടത്താനുള്ള പുറപ്പാടിലായിരുന്നു.
കൂടുതല്‍ വായിക്കാന്‍: https://goo.gl/N8K5jF