UPDATES

ട്രെന്‍ഡിങ്ങ്

ചില ക്യാമ്പസ് ഓര്‍മ്മകള്‍ അഥവാ എസ്എഫ്ഐ ഫാസിസം

കേരളത്തിലെ കുട്ടികൾക്ക് വേണ്ടിടത്തോളം കാലം ആ നക്ഷത്രാങ്കിത ശുഭ്രപാതാക കാമ്പസുകളുടെ നടുമുറ്റത്ത് മാനംതൊട്ടു നിൽക്കുകതന്നെ ചെയ്യും.

രണ്ടു രക്തസാക്ഷികളുടെ ചരിത്രമുള്ള കാമ്പസിലാണ് ഞാൻ പഠിച്ചത്. പതിനാറാം വയസ്സിന്റെ അപരിചിതത്വങ്ങളുമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ കുന്നുവഴി കയറിച്ചെന്നപ്പോൾ അവിടെ കൊമേഴ്‌സ് ഡിപ്പാർട്‌മെന്റിന് മുന്നിലൊരു ചോരച്ചെമ്പരത്തി പൂത്തുനിന്നിരുന്നു.

“സഖാവ് സി.വി ജോസ് കുത്തേറ്റു വീണ സ്ഥലമാണത്” എന്നു പറഞ്ഞുതന്നത് സഹപാഠിയാണ്. എല്ലാ ഡിസംബർ 17-നും ജോസിന്റെ രക്തസാക്ഷിത്വദിനത്തിൽ, ഞങ്ങൾ ആ പൂച്ചെടിയുടെ ചുവട്ടിൽ ഒന്നിച്ചുകൂടി, ‘സഖാവ് ജോസ് ഞങ്ങളിലൂടെ ജീവിക്കുന്നു…’ എന്ന്‌ ഉച്ചത്തിൽ വിളിച്ചു.

പരമ്പരാഗത കോൺഗ്രസ് കോട്ടയായിരുന്ന പത്തനംതിട്ടയിലെ പ്രധാന കലാലയത്തിൽ എസ്എഫ്ഐയുടെ കൊടി ഉയർത്തിയ സി.വി ജോസിനെ നിസ്സാരമായൊരു വാക്കുതർക്കത്തിനൊടുവിൽ നെഞ്ചിൽ കഠാരയാഴ്ത്തി കൊല്ലുകയായിരുന്നു. കൊലയാളികൾ അക്കാലത്ത് നഗരം അടക്കിഭരിച്ച ഐഎൻടിയുസി ഗുണ്ടാപ്പടയായിരുന്നു.

സി.വി ജോസിന്റെ കൊലപാതകത്തിൽ കുറ്റവാളികൾക്കെതിരെ ധീരതയോടെ കോടതിയിൽ ആദ്യ സാക്ഷിയായി നിന്നത് ജോസിന്റെ ആത്മസുഹൃത്ത് സഖാവ് എം.എസ് പ്രസാദ് ആയിരുന്നു. 1984 സെപ്തംബര്‍ 7ന്, ഓണദിവസം പ്രസാദിനെ സ്വന്തം നാട്ടിലിട്ട് വെട്ടിക്കൊന്നു, അതേ കോൺഗ്രസ് ഗുണ്ടാപ്പട.

എല്ലാ സെപ്റ്റംബർ ഏഴിനും രക്തസാക്ഷിത്വ ദിനത്തിൽ ഞങ്ങൾ കാതോലിക്കേറ്റ് കോളേജിൽനിന്ന് ചിറ്റാറിൽ പ്രസാദിന്റെ കൊച്ചുവീട്ടിലേക്കു പോയിരുന്നു. വർഷങ്ങൾക്കു ശേഷവും കണ്ണീരുണങ്ങാത്ത ആ വീടിന്റെയുള്ളിൽ ഓർമ്മകളിൽ പൊള്ളി നിന്ന് ‘സമരപഥങ്ങളിലെ നക്ഷത്രമേ, ധീര സഖാവേ…’ എന്നുച്ചത്തിൽ ഏറ്റുവിളിച്ചിരുന്നു.

സഖാവ് സി.വി ജോസിന്റെയും എം.എസ് പ്രസാദിന്റെയും കാമ്പസ് ആയിട്ടും എസ്എഫ്ഐക്കു പതിറ്റാണ്ടിലേറെയായി കാതോലിക്കേറ്റ് കോളേജ് യൂണിയൻ ഭരണം ഉണ്ടായിരുന്നില്ല. കെ.എസ്.യുവിന്റെ കൈപ്പിടിയിലായിരുന്നു കോളേജ് മാനേജ്‌മെന്റുപോലും.

ഇന്ന് കേരളത്തിന്റെ മാധ്യമരംഗത്ത് നിറഞ്ഞുനിൽക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ 1998 ൽ കാതോലിക്കേറ്റിൽ വിദ്യാർത്ഥികളായി എത്തി. അവരാണ് ചരിത്രം മാറ്റിയെഴുതിയത്. അവരുടെ നേതൃത്വത്തിൽ, പതിറ്റാണ്ടുകളുടെ കെ.എസ്.യു കുത്തക തകർത്ത് 1999-ൽ കാതോലിക്കേറ്റ് കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു.

ഇന്ന് മാതൃഭൂമി ന്യൂസിലുള്ള അനീഷ് വി ബർസോം ആയിരുന്നു ചെയർമാൻ. ഇന്ന് ഏഷ്യനെറ്റിലുള്ള അഞ്ജുരാജ് ആർട്സ് ക്ലബ്ബ് സെക്രട്ടറി. മാതൃഭൂമിയിലുള്ള അഭിലാൽ കുഞ്ഞുണ്ണിയും ബ്രിട്ടനിൽനിന്ന് ഇപ്പോൾ ലോകസഞ്ചാരത്തിന് ഒരുങ്ങുന്ന രാജേഷ് കെയുമെല്ലാം കോളേജിനെ നയിച്ച കാലം. ഇപ്പോൾ മാതൃഭൂമിയിൽത്തന്നെയുള്ള അനൂപ് ചന്ദ്രൻ, പിന്നെ ഇടത്തിട്ട ഹരി, അരുൺ ഗോകുൽ, അനീഷ് ഗോപാൽ, അനൂപ് ചന്ദ്രൻ, നജീബ് എസ്… ഒരുപാട് പേർ.

സർഗാത്മകമായ ഒരു പോരാട്ടമായിരുന്നു അത്. ‘ലോകത്ത് എന്തു നടന്നു എന്നറിയാൻ പത്രം നോക്കണ്ട, കാമ്പസിൽ എസ്എഫ്ഐയുടെ ബോർഡുകൾ നോക്കിയാൽ മതി’യെന്നു അധ്യാപകർ പോലും പറഞ്ഞ കാലം.

എസ്എഫ്ഐയുടെ ഉപരോധസമരത്തിലേക്ക് നേരിട്ടു കയറിവന്ന്, ‘നിങ്ങളുടെ ആവശ്യം ന്യായമാണ്…’ എന്നു പറഞ്ഞ പ്രിൻസിപ്പൽ കെ.സി ജോണിനെ ഓർമ്മയുണ്ട്. ‘സൂക്ഷിക്കണം, ഇത് നല്ല വിദ്യാർഥികളുടെ ചോര വീഴുമെന്നു ശാപം കിട്ടിയ കാമ്പസാണ്..’ എന്നു ബർസോമിനെ ഓർമിപ്പിച്ച അധ്യാപകന്റെ സ്നേഹം ഓർമയിലുണ്ട്.

പക്ഷേ, എസ്എഫ്ഐയുടെ ജയത്തോടുള്ള രാഷ്ട്രീയ എതിരാളികളുടെ പ്രതികരണങ്ങൾ ഒട്ടും സർഗാത്മകമായിരുന്നില്ല. പുറത്തുനിന്ന് മാരകായുധങ്ങളുമായി പാഞ്ഞുവന്ന കാവിപ്പട എസ്എഫ്ഐ യൂണിറ്റ് സമ്മേളനം ആക്രമിച്ചു. അനീഷ് ബർസോമിനെ ഇടിക്കട്ട കൊണ്ട് ഇടിച്ചുവീഴ്ത്തുന്നതും സഖാവ് ഫസലിന്റെ കഴുത്തിൽ കൊടുവാൾകൊണ്ടു വരഞ്ഞതും ഇപ്പോഴും ഓർമ്മയിലുണ്ട്.

കേരളത്തിലെ കാമ്പസുകളിലെ സകല അക്രമങ്ങൾക്കും കാരണം എസ്എഫ്ഐ ആണെന്ന എളുപ്പമുള്ള ലഘൂകരണത്തിലേക്ക് ചിലർ സോഷ്യൽമീഡിയ ചർച്ചകളെ മന:പൂർവം കൊണ്ടുപോകുമ്പോൾ ഞാൻ സഖാവ് ജോസിനേയും പ്രസാദിനേയും കൊടുമണ്ണിലെ രാജേഷിനെയും ഓർക്കുകയായിരുന്നു.

എസ്എഫ്ഐ കാതോലിക്കേറ്റ് പിടിച്ച അതേ കാലത്താണ് എസ്‌എഫ്‌ഐയുടെ സംസ്ഥാന ജാഥ കൊടുമണില്‍ വന്നപ്പോള്‍, ജാഥാ സ്വീകരണം കഴിഞ്ഞ്‌ മടങ്ങിയ രാജേഷ് എന്ന വിദ്യാർഥിയെ ഗുണ്ടകള്‍ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയത്. അതും നിസ്സാരമായൊരു തർക്കത്തിന് ജീവനെടുത്തുള്ള മറുപടി ആയിരുന്നു.

എസ്എഫ്ഐയാണ് കേരളത്തിലെ കാമ്പസുകളിലെ സകല പ്രശ്നങ്ങൾക്കും കാരണമെന്നൊക്കെയുള്ള മത-വലതു-അരാജക പൊള്ളവാദങ്ങൾ കെട്ടിരിക്കെ, ഞാൻ ശത്രുക്കൾ കയ്യൊടിച്ചും കാലൊടിച്ചും കൊല്ലാറാക്കിയ ചില സഖാക്കൾക്ക് ആശുപത്രിയിൽ കൂട്ടിരുന്ന ചില ദിവസങ്ങൾ കൂടി ഓർക്കുകയായിരുന്നു. കൂട്ടുകാരന് വെട്ടു കിട്ടാതിരിക്കാൻ അവനുമേൽ വീണു കിടന്ന് വെട്ട് ഏറ്റു വാങ്ങിയ എം.ജി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ ഒരു ചങ്ങാതിയെ ഓർക്കുകയായിരുന്നു.

Also Read: രാജീവ് രവി/അഭിമുഖം: മലയാളി സമൂഹത്തോട് അവനൊരു വിശ്വാസമുണ്ടായിരുന്നു; അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്

എസ്‌എഫ്‌ഐയുടെ പന്തളം എന്‍എസ്‌എസ്‌ കോളേജ്‌ യൂണിറ്റ്‌ സെക്രട്ടറിയായിരിക്കെ, കെഎസ്‌യുക്കാർ കോളേജിന്റെ മൂന്നാമത്തെ നിലയില്‍നിന്നും താഴേക്കെറിഞ്ഞ്‌ നട്ടെല്ല് തകർത്തു കൊന്ന സഖാവ് ജി ഭുവനേശ്വരനെ ഓർക്കുകയായിരുന്നു. ഇന്നത്തെ മന്ത്രി ജി. സുധാകരന്റെ സഹോദരൻ.

ഒരിക്കൽ ജി. സുധാകരൻ ഒരഭിമുഖത്തിൽ എന്നോട് പറഞ്ഞു, “കൊന്നവരും കൊല്ലിച്ചവരുമൊക്കെ ഇപ്പോഴുമുണ്ട്, മിടുക്കൻമാരായി. പിൽക്കാലത്തു വേണമെങ്കിൽ പ്രതികാരമൊക്കെ എങ്ങനെയും ആകാമായിരുന്നു. ഇല്ല, ഞാൻ പക്ഷേ അതിനൊന്നും പോയിട്ടില്ല.”

പറഞ്ഞുവന്നത്, കേരളത്തിലെ കാമ്പസുകളിലെ വയലൻസ് എസ്എഫ്ഐ തുടങ്ങിവെച്ചതല്ല. കെ.എസ്.യുവിന്റെയും എബിവിപിയുടെയുമൊക്കെ കൊലക്കത്തിക്ക് എസ്എഫ്ഐ ഇരയായതുപോലെ മറ്റാരും ഇരയാക്കപ്പെട്ടിട്ടില്ല.

“പോലീസിന്റെ അടി വന്നാൽ പ്രീഡിഗ്രിക്കാരെയും പെണ്‍കുട്ടികളെയും തല്ലുകൊള്ളിക്കാതെ മാറ്റണം…” എന്നു സമരങ്ങൾക്ക് മുൻപ് സഖാക്കൾക്ക് നിർദേശം കൊടുക്കുന്ന ആത്മാർത്ഥതയുള്ള നേതാക്കളെ എത്രയോ കണ്ടിട്ടുണ്ട്.

എസ്എഫ്ഐക്കാരെപ്പോലെ മറ്റാരും അടിവാങ്ങിയിട്ടില്ല, പൊലീസിൽ നിന്നായാലും രാഷ്ട്രീയ എതിരാളികളിൽ നിന്നായാലും.

കിട്ടുന്ന അടി തടയാൻ വേണ്ടി നിവർന്നു നിന്നു തുടങ്ങിയ സംഘടനയാണ് എസ്എഫ്ഐ.

അതുകൊണ്ട്, സഖാവ് അഭിമന്യുവിന്റെ നെഞ്ചിൽ ആഴ്ത്തിയ കത്തിയെ ന്യായീകരിക്കാനായി പലരും നടത്തുന്ന ഈ ‘എസ്എഫ്ഐ ഫാസിസവാദങ്ങൾ’ പൊളിഞ്ഞുപോകും.

കേരളം ഓർമ്മകളുള്ള മനുഷ്യരുള്ള ഇടമായതുകൊണ്ട് ‘ഇടത് ഏകാധിപത്യം കാരണമാണ് അഭിമന്യുവിനെ കൊന്നത്’ എന്ന നെറികെട്ട ന്യായം നിലനിൽക്കില്ല.

എസ്എഫ്ഐയുടെ ഗുണ്ടായിസംകൊണ്ടു മാത്രമാണ് ഇന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം കലാലയങ്ങളിൽ വെള്ളക്കൊടി പാറുന്നത് എന്നൊക്കെയുള്ള വാദം ചാനൽ ചർച്ചയിൽ പറയാം. പിള്ളേരോട് പറയരുത്. അങ്ങനെ ഒരു സംഘടനയ്ക്ക് ഗുണ്ടായിസം കൊണ്ടു മാത്രം കാലങ്ങളോളം ജയിച്ചുനിൽക്കാൻ കഴിയണമെങ്കിൽ അത്ര ഭീരുക്കൾ ആവണം പുതിയ തലമുറ.

ഇനി അതല്ല, കേരളത്തിലെ കാമ്പസുകൾ സർഗാത്മകമാവണം എന്ന ആത്മാർത്ഥമായ ആഗ്രഹത്തിലാണോ ഈ ചർച്ചകൾ?

എങ്കിൽ എസ്എഫ്ഐയെക്കുറിച്ചു മാത്രമല്ല, മാനേജ്മെന്റുകളുടെ കുറുവടി മുതൽ ശാഖകളിൽനിന്നു കൊലവിളിയുമായി കാമ്പസുകളിലേക്കു ഓടിക്കയറുന്നവന്റെ കൊടുവാളിനെപ്പറ്റിവരെ ചർച്ച വേണം.

സഭയുടെ കപട സദാചാര പഠശാലകൾ ആവുന്ന കലാലയങ്ങളെപ്പറ്റി ആശങ്ക ഉയരണം. ശുദ്ധ വർഗീയത മാത്രം അടിസ്ഥാനമാക്കി കാമ്പസുകളിൽ പടരുന്ന അക്രമിസംഘങ്ങളെക്കുറിച്ചു ചർച്ച വേണം. വിദ്യാർഥികളെ ഓടിച്ചിട്ടു തല്ലുന്ന അധ്യാപക ഗുണ്ടകളെപ്പറ്റി ചർച്ച വേണം.

ഒരു സംശയവുമില്ല, എസ്എഫ്ഐയിൽ തിരുത്തേണ്ട ചിലതുണ്ട്. പക്ഷേ അതിനും എത്രയോ മുമ്പു തിരുത്തപ്പെടേണ്ട എന്തെല്ലാം ഭീകരതകൾ ഭരിക്കുന്നുണ്ട് ഇന്നത്തെ കലാലയങ്ങളെ?
അതുകൊണ്ട്, സർഗാത്മകതയും സ്വാതന്ത്ര്യവും നിറഞ്ഞ കാമ്പസ്‌ എന്ന ചർച്ച ആത്മാർത്ഥമെങ്കിൽ ആ ചർച്ചയുടെ പരിധി വിശാലവും സമഗ്രവുമാകട്ടെ.

അല്ലാതെ, ലക്ഷണമൊത്ത ഒന്നാന്തരം മതതീവ്രവാദികൾ, കൊടുവാളുകൊണ്ട് തെരുവുനായയെ വെട്ടി പരിശീലിച്ചിട്ട്, അതു മനുഷ്യനുമേൽ പ്രയോഗിക്കുന്ന വിഷജീവികൾ, അവർ ഒരു പാവം പയ്യന്റെ നെഞ്ചിൽ കുത്തിയിറക്കിയ പിച്ചാത്തിപ്പിടിയെ ന്യായീകരിക്കാനായുള്ള ‘കാമ്പസ് ശുദ്ധീകരണ’ ചർച്ചയിൽ ചേരാൻ മനസ്സില്ല. അതൊന്നും കേരളത്തിൽ വിലപ്പോവുകയുമില്ല.

കേരളത്തിലെ കുട്ടികൾക്ക് വേണ്ടിടത്തോളം കാലം ആ നക്ഷത്രാങ്കിത ശുഭ്രപാതാക കാമ്പസുകളുടെ നടുമുറ്റത്ത് മാനംതൊട്ടു നിൽക്കുകതന്നെ ചെയ്യും.

(അബ്ദുള്‍ റഷീദ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍