UPDATES

വിദേശം

സാമ്രാജ്യത്വത്തിന്റെ യാതൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ല; ഫിദല്‍ കാസ്‌ട്രോ ബറാക് ഒബാമയ്ക്ക് അയച്ച കത്ത്

Avatar

അഴിമുഖം പ്രതിനിധി


സഹോദരന്‍ ഓബാമയ്ക്ക്,

സ്‌പെയിനിലെ രാജാക്കാന്മാര്‍ ഞങ്ങള്‍ക്കു തന്നത് അധിനിവേശക്കാരെയും യജമാനന്മാരെയുമാണ്. തങ്ങള്‍ക്കു പതിച്ചുകിട്ടിയ ഭൂമിയിലെ നദീതീരത്തെ മണ്ണില്‍ അവര്‍ സ്വര്‍ണം തേടി നടന്നതിന്റെയും, നടത്തിയ പീഡനത്തിന്റെയും നിന്ദ്യമായ ചൂഷണത്തിന്റെയും കാല്‍പ്പാടുകള്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലെ അന്തരീക്ഷത്തില്‍ ഇപ്പോഴും ശേഷിച്ചിട്ടുണ്ട്.

വിനോദസഞ്ചാരം ഇന്നിപ്പോള്‍ ഞങ്ങളുടെ മനോഹരമായ ഭൂപ്രകൃതി കാണുന്നതും ഞങ്ങളുടെ സ്വാദിഷ്ടമായ കടല്‍ഭക്ഷണങ്ങള്‍ രുചിക്കുന്നതുമാണ്. വലിയ വിദേശ കമ്പനികളുടെ സ്വകാര്യ മൂലധനവുമായി അതെപ്പോഴും പങ്കുവെക്കുന്നു. അതില്‍ നിന്നുള്ള വരുമാനം നൂറുകണക്കിനു കോടി ഡോളറില്‍ എത്തിയില്ലെങ്കില്‍ ശ്രദ്ധിക്കാന്‍ മാത്രമൊന്നുമില്ലാതാനും.

ഇത്തരമൊരു പ്രത്യേക സാഹചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുറച്ചുപേര്‍ മാത്രമേ ബോധവാന്‍മാരായുള്ളൂ എന്നതിനാല്‍ മനുഷ്യചരിത്രത്തിന്റെ ഒരപൂര്‍വ നിമിഷം എന്ന നിലയില്‍ ഇക്കര്യങ്ങള്‍ പറയേണ്ടത് എന്റെ കടമയാണ്, പ്രത്യേകിച്ചും യുവാക്കളോട്. സമയം നഷ്ടപ്പെട്ടു എന്നു ഞാന്‍ പറയില്ല. വെല്ലുവിളികളെയും യാഥാര്‍ത്ഥ്യങ്ങളെയും അഭിമുഖീകരിക്കുന്നതിനുള്ള അറിവിനെക്കുറിച്ചും ബോധത്തെക്കുറിച്ചും. വേണ്ടത്ര വിവരങ്ങള്‍ നിങ്ങള്‍ക്കും നമ്മള്‍ക്കെല്ലാവര്‍ക്കും ലഭിച്ചിട്ടില്ല എന്നു പറയാന്‍ എനിക്കു മടിയില്ല. ആദ്യം പരിഗണിക്കേണ്ട വസ്തുത, നമ്മുടെ ജീവിതം ഒരു ചരിത്ര നിമിഷത്തിന്റെ ഒരംശം മാത്രമാണു എന്നാണ്. എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി അത് സമര്‍പ്പിക്കേണ്ടതുണ്ട്. പരമോന്നതമായ സ്വപ്നങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നിരവധി പേരുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പങ്കിനെ അധികരിച്ച് കാണുന്ന പ്രവണതയാണ് ഈ സാഹചര്യത്തിന്റെ ഒരു സ്വഭാവവിശേഷം. 

ആരും സ്വന്തം നിലക്ക് പൂര്‍ണമായും മോശമോ നല്ലതോ അല്ല. ഒരു വിപ്ലവസമൂഹത്തില്‍ നാം ഏറ്റെടുക്കേണ്ട പങ്കിനുവേണ്ടിയല്ല നമ്മിലാരെയും ഉണ്ടാക്കിയിരിക്കുന്നത്. ക്യൂബക്കാര്‍ക്ക് ജോസ് മാര്‍ടിയുടെ മാതൃകയുണ്ട് എന്നത് വാസ്തവമാണെങ്കിലും. ഞാന്‍ എന്നോടു തന്നെ ചോദിക്കാറുണ്ട് ദോസ് റിയോസ് യുദ്ധത്തില്‍ അദ്ദേഹം മരിക്കേണ്ടതുണ്ടായിരുന്നോ എന്ന്. ‘എനിക്കു ഇതാണ് സമയം’ എന്ന് പറഞ്ഞ് സ്പാനിഷ് സേനയുടെ തീയുണ്ടകള്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. യു.എസിലേക്ക് മടങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ആരോ അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നും ചില ഏടുകള്‍ കീറിയെടുത്തു. ആരാണാ വഞ്ചന ചെയ്തത്? നിശ്ചയമായും മനസാക്ഷിക്കുത്തില്ലാത്തൊരു ഗൂഡാലോചനക്കാരന്‍ തന്നെയായിരിക്കുമത്. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം എല്ലാവര്‍ക്കുമറിയാം, പക്ഷേ അത് അച്ചടക്കരാഹിത്യമല്ല. ‘ക്യൂബയെ കീഴടക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ആ പോരാട്ടത്തില്‍ അയാള്‍ മരിച്ചില്ലെങ്കില്‍, രക്തത്തില്‍ കുതിര്‍ന്ന അതിന്റെ മണ്ണായിരിക്കും കിട്ടുക,: എന്നാണ് മഹാനായ കറുത്തവരുടെ നേതാവ് അന്റോണിയോ മാസിയോ പ്രഖ്യാപിച്ചത്. മാക്‌സിമോ ഗോമസിനെ നമ്മുടെ ചരിത്രത്തിലെ ഏറ്റവും അച്ചടക്കമുള്ള സൈനിക മേധാവിയായാണ് കണക്കാക്കുന്നത്. 

മറ്റൊരു വശത്തിലൂടെ നോക്കിയാല്‍, ക്യൂബയിലേക്ക് ഒരു ബോട്ടില്‍ മടങ്ങവേ ഒരൊറ്റ നക്ഷത്രമുള്ള ഒരു കൊടി കണ്ടപ്പോള്‍,’എന്റെ പതാക ഒരിയ്ക്കലും ഒരു കൂലിപ്പടയാളിയുടെതല്ല…’ എന്ന് പറഞ്ഞ ബോണിഫാസിയോ ബയെര്‍ണിന്റെ ക്ഷോഭത്തെ എങ്ങനെ ആരാധിക്കാതിരിക്കാനാകും. ഞാന്‍ കേട്ട ഏറ്റവും മനോഹരമായ വരികളില്‍ ചിലതാണ് അതിനോടു കൂട്ടിച്ചേര്‍ക്കുന്നത്,’അത് ശകലങ്ങളാക്കി കീറിയെങ്കില്‍ ഒരിക്കലതെന്റെ പതാകയാകും…ഞങ്ങളുടെ രക്തസാക്ഷികളുയര്‍ത്തുന്ന ആയുധങ്ങള്‍ക്ക് അതിനെ പ്രതിരോധിക്കാനാകും.’ വെറും പത്തു മീറ്ററകലെ യു.എസില്‍ നിന്നുമുള്ള യന്ത്രത്തോക്കുകളുമായി പ്രതിവിപ്ലവകാരികള്‍ ഞങ്ങള്‍ നിന്നിരുന്ന പുരപ്പുറത്തേക്ക് ഉന്നം വെച്ചപ്പോള്‍ അന്ന് രാത്രി കാമിലോ സെയിന്‍ഫ്യൂഗോസ് പറഞ്ഞ തിളയ്ക്കുന്ന വാക്കുകളെ ഞാനെങ്ങിനെ മറക്കും. 

അദ്ദേഹം തന്നെ പറഞ്ഞതനുസരിച്ച് ഒബാമ ജനിച്ചത് 1961ലാണ്. അതിനുശേഷം അരനൂറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. 

നമ്മുടെ വിശിഷ്ടാതിഥി ഇന്നിപ്പോള്‍ എന്താണ് ചിന്തിക്കുന്നതെന്ന് നോക്കാം: 

‘അമേരിക്കയിലെ ശീതയുദ്ധത്തിന്റെ അവസാന അവശിഷ്ടതേ കുഴിച്ചുമൂടാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. ക്യൂബന്‍ ജനഥ്യ്ക്ക് സൌഹൃദത്തിന്റെ കൈകള്‍ നീട്ടിയാണ് ഞാനെത്തിയിരിക്കുന്നത്,’ നമ്മില്‍ ഭൂരിഭാഗത്തിനും തികച്ചും പുതിയ ആശയങ്ങളുടെ ഒരു വെള്ളപ്പൊക്കമാണ് പിന്നെ. 

‘യൂറോപ്യന്മാര്‍ കോളനിവത്കരണം നടത്തിയ ഒരു പുതിയ ലോകത്തിലാണ് നമ്മള്‍ ഇരുകൂട്ടരും ജീവിക്കുന്നത്,’ യു.എസ് പ്രസിഡണ്ട് തുടര്‍ന്നു. യു.എസിനെപ്പോലെ ക്യൂബയും വലിയപങ്കും പണിതുയര്‍ത്തിയത് ആഫ്രിക്കയില്‍ നിന്നും കൊണ്ടുവന്ന അടിമകളാണ്. യു.എസിനെപ്പോലെ ക്യൂബന്‍ ജനതയ്ക്കും തങ്ങളുടെ പാരമ്പര്യം അടിമകളിലും അടിമകളുടെ ഉടമകളിലും കണ്ടെത്താനാകും.’

തദ്ദേശീയ ജനത ഒബാമയുടെ മനസില്‍ കടന്നുവരുന്നതേയില്ല. വംശീയ വിവേചനങ്ങളെ വിപ്ലവം ഇല്ലാതാക്കിയെന്നും ബരാക് ഒബാമക്ക് 10 വയസ്സായിരുന്ന കാലത്ത് എല്ലാ ക്യൂബക്കാര്‍ക്കും വേതനവും പെന്‍ഷനും അത് ഉറപ്പാക്കിയെന്നും അദ്ദേഹം മിണ്ടുന്നില്ല. വിനോദ കേന്ദ്രങ്ങളില്‍ നിന്നും കറുത്തവരെ പുറത്താക്കാന്‍ ഗുണ്ടകളെ വാടകക്കെടുക്കുന്ന വൃത്തികെട്ട ബൂര്‍ഷ്വ സമ്പ്രദായം ക്യൂബന്‍ വിപ്ലവത്തോടെ അവസാനിപ്പിച്ചെന്നുംഅംഗോളയിലെ വര്‍ണവേറിയന്‍ ഭരണത്തെ അവസാനിപ്പിച്ച വിമോചനപ്പോരാട്ടത്തില്‍ അതിന്റെ പങ്ക് ചരിത്രത്തിലുണ്ടെന്നും, ഭൂഖണ്ഡത്തിലെ നൂറുകോടൊയോളം മനുഷ്യരുടെ തലക്കുമേലില്‍ നിന്നും ആണവായുധ സാന്നിധ്യം ഒഴിവാക്കി എന്നും. അംഗോള, മൊസാംബിക്, ഗിനിയ ബിസാവ് തുടങ്ങി പോര്‍ടുങ്ങളിന്റെ ഫാസിസ്റ്റ് കൊളോനിയല്‍ നുകത്തിനുകീഴിലുണ്ടായിരുന്ന ജനതകളെ സഹായിക്കലായിരുന്നു ഞങ്ങളുടെ ഐക്യദാര്‍ഢ്യത്തിന്റെ ലക്ഷ്യം. 

1961ല്‍ വിപ്ലവവിജയത്തിന് കേവലം ഒരു വര്‍ഷത്തിനും മൂന്നുമാസത്തിനും ശേഷം യു.എസ് യുദ്ധക്കപ്പലുകളുടെയും വിമാനവാഹിനികളുടെയും വ്യോമസേനയുടെയും അകമ്പടിയോടെ ആയുധസന്നാഹങ്ങളോടെ ഒരു കൂലിപ്പട ഞങ്ങളുടെ രാജ്യത്തെ ആക്രമിച്ചു. മരണവും പരിക്കുമടക്കം ഞങ്ങളുടെ രാജ്യത്തിന് വലിയ നാശമുണ്ടാക്കിയ ആ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ഒന്നുകൊണ്ടും ന്യായീകരിക്കാനാകില്ല. 

യാങ്കി അനുകൂലികളുടെ അക്രമിസംഘത്തിന് എവിടേയും ഒരൊറ്റ കൂലിപ്പടയാളിയെപ്പോലും രക്ഷിക്കാനായി എന്നതിന് ഒരു തെളിവുമുണ്ടായിരുന്നില്ല. ക്യൂബന്‍ കലാപത്തിന്റെ സാക്ഷ്യമായി യാങ്കീ യുദ്ധവിമാനങ്ങളാണ് അവര്‍ ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. 

ഈ രാജ്യത്തിന്റെ ശക്തിയും സൈനികാനുഭവങ്ങളും ഏറെ അറിയാവുന്നതാണ്. ആഫ്രിക്കയിലും ഇതുപോലെ വിപ്ലവ ക്യൂബയെ പോരാട്ടത്തില്‍ എളുപ്പം ഒഴിവാക്കാം എന്നവര്‍ കരുതി. അംഗോളയിലേക്കുള്ള വര്‍ണവേവെറിയന്‍ ദക്ഷിണാഫ്രിക്കന്‍ ആക്രമണസംഘത്തിന്റെ കടന്നുകയറ്റം രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള തലസ്ഥാനം ലുവാണ്ടയ്ക്കടുത്തെത്തിയിരുന്നു. പിന്നെയേതാണ്ട് 15 കൊല്ലം നീണ്ട പോരാട്ടം നടന്നു. ഒബാമ ഹവാനായില്‍ നടത്തിയ പ്രസംഗത്തോടു പ്രതികരിക്കുക എന്ന പ്രാഥമിക ചുമതല ഇല്ലായിരുന്നെങ്കില്‍ ഞാനിതു പരാമര്‍ശിക്കുകയെ ഇല്ലായിരുന്നു. 

വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. മനുഷ്യവിമോചനത്തിന്റെ മഹത്തായ പോരാട്ടങ്ങളിലൊന്ന് ഇവിടെ കുറിച്ചിരുന്നു എന്ന് ഊന്നിപ്പറയുക മാത്രമാണു ചെയ്യുന്നത്. ഒരുതരത്തില്‍ ഒബാമ ശരിയായി പെരുമാറും എന്നാണ് ഞാന്‍ കരുതിയത്. അയാളുടെ എളിമ നിറഞ്ഞ ആദ്യകാലപാശ്ചാത്തലവും സ്വാഭാവികമായ ബുദ്ധിശക്തിയും പ്രകടമാണ്. ജീവിതത്തില്‍ ഏറെക്കാലം തടവിലായ മണ്ടേല മനുഷ്യാഭിമാനത്തിനായുള്ള പോരാട്ടത്തില്‍ ഒരു വന്‍സാന്നിധ്യമായി. ഒരു ദിവസം മണ്ടേലയുടെ ജീവിതത്തിന്റെ ഒരു ഭാഗം വിശദമാക്കുന്ന ഒരു പുസ്തകം എനിക്കു കിട്ടിഅത്ഭുതം! ആമുഖം ഒബാമ വകയായിരുന്നു. ഞാന്‍ വേഗത്തില്‍ വായിച്ചു. വസ്തുതകള്‍ കുറിച്ചുകൊണ്ടുള്ള മണ്ടേലയുടെ ചെറിയ കയ്യക്ഷരം വിസ്മയകരമായിരുന്നു. അദ്ദേഹത്തെപ്പോലുള്ളവരെ അറിയുന്നതു മൂല്യവത്താണ്. 

ദക്ഷിണാഫ്രിക്കയിലെ കാര്യത്തെക്കുറിച്ച് ഞാന്‍ മറ്റൊരാനുഭവം ചൂണ്ടിക്കാട്ടാം. എങ്ങനെയാണ് ദക്ഷിണാഫ്രിക്കക്കാര്‍ ആണവായുധങ്ങള്‍ സ്വന്തമാക്കിയതെന്നറിയാന്‍ എനിക്കു കൌതുകമുണ്ടായിരുന്നു. അത് 10-12 ബോംബില്‍ കൂടുതലല്ല എന്നായിരുന്നു എനിക്കുള്ള കൃത്യം അറിവ്. Conflicting Missions: Havana, Washington, and Africa, 1959-1976 എന്ന പുസ്തമെഴുതിയ പിയെറോ ഗ്ലേയ്‌ജെസെസ് ആയിരുന്നു സ്രോതസ്. അയാളുടെ സുഹൃത്തും അംഗോളയിലെ ക്യൂബന്‍ അംബാസഡറായിരുന്ന ജോര്‍ജ് റീസ്‌കെട്ടുമായി ഞാന്‍ ബന്ധപ്പെട്ടു. കുറച്ചു ആഴ്ച്ചകളെടുക്കുന്ന ഒരു പ്രധാന ദൌത്യം തീര്‍ക്കുകയായിരുന്നു റിസ്‌കെറ്റ്. പിയെറോ ഞങ്ങളുടെ രാജ്യത്തെത്തിയപ്പോള്‍ റിസ്‌കേറ്റിന്റെ ആരോഗ്യം മോശമാകുന്നു എന്ന് ഞാന്‍ മുന്നറിയിപ്പ് നല്കി. കുറച്ചു ദിവസങ്ങള്‍ക്കുളില്‍ ഞാന്‍ ഭയപ്പെട്ടതുപോലെ സംഭവിച്ചു റിസ്‌കെറ്റ് മരിച്ചു. പിയെറോ വന്നപ്പോള്‍ വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ വര്‍ണവേറിയന്‍ ഭരണകൂടത്തെ സഹായിക്കുന്നത് റീഗനും ഇസ്രയേലുമാണെന്ന് പക്ഷേ എനിക്കപ്പോഴേക്കും വിവരം കിട്ടിയിരുന്നു. 

ഈ സംഭവത്തെക്കുറിച്ച് ഒബാമക്ക് ഇപ്പോളെന്ത് പറയാനുണ്ട് എന്നെനിക്ക് അറിയില്ല. അയാള്‍ക്കെന്തറിയാം അറിയില്ല എന്നത് എനിക്കറിയില്ല, ഒന്നുമറിയാതിരിക്കുക എന്നത് അസംഭാവ്യമാണെങ്കിലും. എന്റെ ചെറിയ നിര്‍ദേശം എന്നതാണെന്നുവെച്ചാല്‍ അതിനെക്കുറിച്ചൊന്നു ആലോചിക്കുകയും ക്യൂബന്‍ നയങ്ങളെ സിദ്ധാന്തവത്ക്കരിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. 

ഒരു പ്രധാന വിഷയമുണ്ട്: 

ഒബാമ മധുരം പുരട്ടിയ വാക്കുകള്‍ ഉപയോഗിച്ചു;’ഭൂതകാലത്തെ മറക്കാന്‍ അതിനെ ഉപേക്ഷിക്കാന്‍ ഇപ്പോള്‍ സമയമായിരിക്കുന്നു. നമുക്ക് ഭാവിയിലേക്ക്, പ്രതീക്ഷയുടെ ഭാവിയിലേക്ക് ഒരുമിച്ചുനോക്കാം. അതെളുപ്പമാകില്ല, വെല്ലുവിളികളുണ്ടാകും,അതിനു സമയം നല്കണം. പക്ഷേ ഈ വരവ് നമുക്ക് സുഹൃത്തുക്കള്‍, കുടുംബം, അയല്‍ക്കാര്‍ എന്ന നിലക്ക് ഒരുമിച്ച് നീങ്ങാമെന്നതില്‍ എനിക്ക് പ്രതീക്ഷ നല്‍കുന്നു.’

യു.എസ് പ്രസിഡണ്ടില്‍ നിന്നും ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഹൃദയാഘാതം വന്നുപോകും. അതിക്രൂരമായ 60 വര്‍ഷക്കാലത്തെ ഉപരോധത്തിന് ശേഷം! ക്യൂബന്‍ കപ്പലുകളിലും തുറമുഖങ്ങളിലും നടത്തിയ കൂലിപ്പട്ടാള ആക്രമണത്തില്‍ മരിച്ചവരെക്കുറിച്ച്, ആകാശത്തു നിറയെ യാത്രക്കാരുമായി പൊട്ടിത്തെറിച്ച വിമാനത്തെക്കുറിച്ച്, കൂലിപ്പട്ടാളത്തിന്റെ അധിനിവേശത്തെക്കുറിച്ച്, അക്രമത്തിനേയും സമ്മര്‍ദത്തിനെയും കുറിച്ച്?

വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം എന്നിവയുടെ വികാസത്തിലൂടെ നേടിയ കീര്‍ത്തിയും അവകാശങ്ങളും ആത്മീയധനവും ആത്മാഭിമാനമുള്ള,നിസ്വാര്‍ത്ഥരായ ഈ രാജ്യത്തെ ജനത കയ്യൊഴിയുമെന്ന് ആര്‍ക്കും ഒരു വ്യാമോഹവും വേണ്ട. 

ഞങ്ങളുടെ ജനതയുടെ ബുദ്ധിശക്തിയും പരിശ്രമവുംകൊണ്ട് ഞങ്ങള്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് വസ്തുക്കളും ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് ശേഷിയുണ്ടെന്നും ഞാന്‍ മുന്നറിയിപ്പ് തരുന്നു. സാമ്രാജ്യം ഞങ്ങള്‍ക്കെന്തെങ്കിലും തരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ശ്രമങ്ങള്‍ നിയമപരവും സമാധാനപരവും ആയിരിക്കും. ഇത് ഈ ഭൂഗോളത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും തമ്മില്‍ സമാധാനവും സാഹോദര്യവും സൃഷ്ടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്. 

ഫിദല്‍ കാസ്‌ട്രോ
മാര്‍ച്ച് 27, 2016

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍