റോണ്‍ ചാള്‍സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
അമ്പതുവര്‍ഷത്തോളം വായനക്കാരും വിമര്‍ശകരും ആലോചിച്ചു; ‘ടു കില്‍ എ മോക്കിംഗ് ബേഡ്’ എഴുതിയതിനുശേഷം ഹാര്‍പ്പര്‍ ലീ എന്തുകൊണ്ട് മറ്റൊരു നോവല്‍ എഴുതിയില്ല എന്ന്.
എന്നാല്‍ അവര്‍ എഴുതി.
ഏകാകിയായ പുലിറ്റ്‌സര്‍ ജേതാവ് ജൂലൈയില്‍ ‘ടു കില്‍ എ മോക്കിംഗ് ബേഡി’ന്റെ രണ്ടാം ഭാഗം പോലെ ‘ഗോ സെറ്റ് എ വാച്ച്മാന്‍’ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വാര്‍ത്ത പ്രസാധകലോകത്തെ നടുക്കത്തിലാക്കിയിരിക്കുകയാണ്. അവരുടെ പ്രിയപ്പെട്ട എഴുത്തുകാരിയില്‍ നിന്ന് ഇനിയൊരു നോവല്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം അവരുടെ ജീവചരിത്രകര്‍ത്താക്കളില്‍ ഒരാളോട് തുറന്ന യുദ്ധം ഉണ്ടായതോടെ ആളുകള്‍ക്ക് പല സംശയങ്ങളും തോന്നിയിരുന്നു. എന്നാല്‍ എണ്‍പത്തെട്ടുകാരിയായ എഴുത്തുകാരിക്ക് എഴുതാന്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് പ്രസാധകര്‍ ഉറപ്പിച്ച് പറയുന്നു.
പുസ്തകം ഇറങ്ങുന്നു എന്ന അറിയിപ്പിനെക്കാള്‍ അതിശയകരം ഈ പുസ്തകം അന്‍പതുകളുടെ പകുതിയില്‍ എഴുതിയ ശേഷം മറന്നുപോയതാണ് എന്നതാണ്.
‘ഗോ സെറ്റ് ഔട്ട് എ വാച്ച്മാന്‍’എഴുതിത്തുടങ്ങിയപ്പോള്‍ സ്‌കൗട്ട് എന്ന വിളിപ്പേരുള്ള ഒരു പെണ്‍കുട്ടി അലബാമയിലെ വീട്ടിലേയ്ക്ക് അച്ഛന്‍ ആറ്റിക്കസിനെ കാണാന്‍ വരുന്ന കഥയാണ് എഴുതിയത്. ഈ കയ്യെഴുത്ത്പ്രതി വായിച്ചശേഷം എഡിറ്റര്‍ അന്ന് അവരോട് സ്‌കൗട്ടിന്റെ കുട്ടിക്കാലത്തില്‍ നിന്ന് കഥയെ മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ ഒരു പുതിയ എഴുത്തുകാരിയായിരുന്നു.’ ലീ പറയുന്നു. ‘എന്നോട് പറഞ്ഞത് പോലെ ഞാന്‍ ചെയ്തു.’
അങ്ങനെയാണ് ‘ടു കില്‍ എ മോക്കിംഗ്‌ബേഡ്’ ഉണ്ടായത്. 1960ല്‍ പ്രസിദ്ധീകരിച്ചതിനുശേഷം നാല്‍പ്പതു മില്യന്‍ കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.
‘ഇത് നശിച്ചുപോയിരുന്നില്ല എന്ന് ഞാനറിഞ്ഞില്ല.’ ലീ ഈ പുസ്തകത്തെപ്പറ്റി പറഞ്ഞു. സുഹൃത്തും അഭിഭാഷകയുമായ ടോന്യാ കാര്‍ട്ടര്‍ ഇത് കണ്ടെടുത്തപ്പോള്‍ ലീ അത്ഭുതപ്പെട്ടു. ഒരുപാട് ആലോചനയ്ക്കും മടിക്കും ശേഷം കുറച്ച് വിശ്വാസമുള്ള ആളുകളെ കാണിച്ചപ്പോള്‍ അവര്‍ ഇത് പ്രസിദ്ധീകരണയോഗ്യമാണെന്നു പറഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു,’
ഹാര്‍പ്പര്‍ കോളിന്‍സാണ് ‘ഗോ സെറ്റ് എ വാച്ച്മാന്‍’ പ്രസിദ്ധീകരിക്കുന്നത്. അവരാണ് കഴിഞ്ഞവര്‍ഷം ‘ടു കില്‍ എ മോക്കിംഗ്‌ബേഡിന്റെ” ഒരു ടൈപ് ചെയ്ത പ്രതിയോടൊപ്പം ഈ നോവല്‍ കണ്ടെടുത്തത്.
വരുന്ന ജൂലൈ പതിനാലിന് റിലീസ് ചെയ്യാന്‍ പദ്ധതിയിടുന്ന പുസ്തകത്തിന്റെ രണ്ടുമില്യന്‍ കോപ്പികളാണ് ഹാര്‍പ്പര്‍കോളിന്‍സ് ഇറക്കാന്‍ ആലോചിക്കുന്നത്.
ഇതൊക്കെ ഇപ്പോഴും ഊഹങ്ങള്‍ മാത്രമാണ്. എന്നാല്‍ എഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത കുറിപ്പുകള്‍ പലപ്പോഴും അത് പഠിക്കുന്നവര്‍ക്ക് പ്രയോജനം ചെയ്യുമെങ്കിലും മിക്കവാറും മാസ്റ്റര്‍പീസുകള്‍ ആകാറില്ല. ഉദാഹരണത്തിന്, ഇപ്പോള്‍ എനസ്റ്റ് ഹെമിംഗ് വേയുടേതായി പുറത്തുവരുന്ന പുതിയ രചനകള്‍. ‘ഗോ സെറ്റ് എ വാച്ച്മാന്‍’ ഒരു മേശവലിപ്പില്‍ ഒതുക്കിവെച്ച എഡിറ്റര്‍ ഒരുപക്ഷെ നല്ല ഒരു തീരുമാനമെടുത്തതാകാം.
എന്നാല്‍ സ്‌കൌട്ട് പറയുന്നതുപോലെ ‘ഒരേ തരം ആള്‍ക്കാരെ ഉള്ളൂ, ആള്‍ക്കാര്‍’. ഇതേ ആള്‍ക്കാര്‍ ആഘോഷിക്കപ്പെട്ട ഈ എഴുത്തുകാരിയില്‍ നിന്ന് പുതിയത് എന്തെങ്കിലും കിട്ടാന്‍ വെമ്പല്‍ കൊള്ളുകയാണ്. എന്നാല്‍ മുതിര്‍ന്ന ഒരാളായി സ്‌കൗട്ടിനെ കാണണമേന്നുണ്ടോ? ഹക്ക് ഫിന്‍ ഒരു ബാറില്‍ ജോലി ചെയ്യുന്നത് കാണണോ? മറ്റേതൊരു തട്ടിപ്പുകാരനെപ്പോലെയും ഹോള്‍ഡന്‍ കോള്‍ഫീല്‍ഡ് ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുകയാണെന്ന് അറിയണോ?
ഇക്കാര്യത്തില്‍ ആകെയുള്ള വ്യതാസം പ്രസിദ്ധീകരണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ എഴുത്തുകാരി ഇപ്പോഴും ജീവനോടെയുണ്ട് എന്നതാണ്. എന്നാല്‍ ഇത്തരം കഴിവുകളെ ലീ എങ്ങനെയാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത് എന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
2013ല്‍ ലീയുടെ അഭിഭാഷകര്‍ മുന്‍സാഹിത്യ എജന്റിന്റെ മരുമകന്‍ എഴുത്തുകാരിയുടെ കോപ്പിറൈറ്റിനെ മോശമായി കൈകാര്യം ചെയ്തുവന്നതിന്റെ പേരില്‍ ഒരു ലോ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. കുറച്ചുമാസം കഴിഞ്ഞു ഒരു എഗ്രിമെന്റില്‍ കേസ് തള്ളുകയായിരുന്നു.
ജൂലൈയില്‍ മുന്‍ ചിക്കാഗോ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടറും ‘ദി മോക്കിംഗ്‌ബേര്‍ഡ് നെക്സ്റ്റ് ഡോര്‍: ലൈഫ് വിത്ത് ഹാര്‍പ്പര്‍ ലീ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ മാര്‍ജ മില്ലിസം ലീയുമായി അല്‍പ്പം പിശകിപ്പോയ ഒരു വാഗ്വാദത്തിലായിരുന്നു.
നോവലിസ്റ്റിന്റെയും സഹോദരി ആലിസ് ലീയുടെയും സഹകരണത്തോടെയാണ് ഇതെഴുതിയതെന്ന് മില്ലിസ് പറയുന്നു. എന്നാല്‍ അതീവസ്വകാര്യജീവിതം നയിക്കുന്ന ലീ ഈ ജീവചരിത്രത്തെ എതിര്‍ത്തു. അവര്‍ പൊതുവായ ഒരു കത്തില്‍ എഴുതി: ‘എന്തായാലും ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ സഹകരണത്തോടെ ഒരു പുസ്തകം എന്ന് പറയുന്നത് നുണയാണ്.’
സഹോദരിയുടെ അനുഗ്രഹം ഉണ്ടായിരുന്നെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പ്രസാധകരായ പെന്‍ഗ്വിന്‍ പ്രസിന്റെ പക്കല്‍ ഉണ്ടായിരുന്നു. ആദരവോടെ നോക്കുന്ന ഒരു ജീവചരിത്രകാരിയെ രാജ്യം സ്‌നേഹിക്കുന്ന ഒരെഴുത്തുകാരിയുടെ എതിരാവുക. ആലോചിക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നു.
മില്ലിസിന്റെ പുസ്തകത്തെ പിന്താങ്ങിക്കൊണ്ട് ആലിസ് ലീ മരണത്തിനുമുമ്പ് 2011ല്‍ അയച്ച ഒരു ഫാക്‌സ് പെന്‍ഗ്വിന്‍ പ്രസ് പുറത്തുവിട്ടു. ‘ഹാര്‍പ്പറിന്റെ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടു. മുന്നില്‍ വിശ്വസിക്കുന്ന ആര് എന്തുവെച്ച് ഒപ്പിടാന്‍ പറഞ്ഞാലും അവര്‍ ചെയ്യും.’
2007ല്‍ ലീ ക്കു ഒരു സ്‌ട്രോക്ക് സംഭവിച്ചു. അലബാമയിലെ ഒരു അസിസ്റ്റഡ് ലിവിംഗ് സ്ഥാപനത്തിലാണ് ലീ ഇപ്പോള്‍ ജീവിക്കുന്നത്.
മറ്റുള്ളവരുടെ താല്‍പ്പര്യങ്ങളെയാണ് ആലീസ് ലീ ഉദ്ദേശിച്ചത് എന്നാണു ഫോണ്‍ സംഭാഷണത്തില്‍ മില്ലിസ് പറഞ്ഞത്.
എന്നാല്‍ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധകന്‍ ജോനാഥന്‍ ബേന്‍ഹാം പറഞ്ഞത് ലീ ഇതില്‍ ‘പൂര്‍ണമായി ഇടപെടുന്നുവെന്നാണ്’. ‘അവര്‍ നൂറു ശതമാനവും ഇതിന്റെ ഭാഗമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നോവല്‍ കണ്ടെടുത്തതില്‍ അവര്‍ വളരെ സന്തോഷത്തിലുമാണ്.’
പുറത്തുവന്ന സ്‌റ്റേറ്റ്‌മെന്റ് ലീയുടെ തന്നെയാണ് എന്ന് ബെന്‍ഹാം പറയുന്നു. നോവലിസ്റ്റിനെ അറിയാവുന്നവര്‍ക്ക് അവരുടെ ശബ്ദം ആ സ്‌റേറ്റ്‌മെന്റില്‍ തിരിച്ചറിയാമെന്നും ബെന്‍ഹാം പറയുന്നു.
ലീയുടെ മാനസികനിലയെപ്പറ്റിയുള്ള പറച്ചിലുകളും ബെന്‍ഹാം തള്ളിക്കളയുന്നു. ‘അവരുടെ എജന്റ് രണ്ടാഴ്ച മുന്‍പും അവരെ കണ്ടിരുന്നു. അവര്‍ നന്നായിരിക്കുന്നുവെന്നാണ് പറഞ്ഞത്. അവര്‍ ഇപ്പോഴും തുടര്‍ച്ചായായി വായിക്കുന്നു. എ എന്‍ വില്‍സന്റെ വിക്ടോറിയാ രാജ്ഞിയുടെ ജീവചരിത്രം വായിക്കാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍.’
പുതിയ പുസ്തകം ആരാധകരെ സന്തോഷിപ്പിക്കുമെന്നും ബെന്‍ഹാം പറയുന്നു. ”ഇത് ‘ടു കില്‍ എ മോക്കിംഗ് ബേര്‍ഡിന്‍റെ’ ആദ്യപ്രതിയല്ല. ഇത് സ്വന്തം നിലയില്‍ തന്നെ മികച്ച ഒരു നോവലാണ്.’