UPDATES

സിനിമാ വാര്‍ത്തകള്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ

ശ്രീനാഥ് രാജേന്ദ്രനാണ് സുകുമാരക്കുറുപ്പിനെകുറിച്ചുള്ള സിനിമ സംവിധാനം ചെയ്യുന്നത്

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായിട്ട് വേഷമിടാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രക്കുറിച്ച് അധികം വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോലീസിനെയും സര്‍ക്കാരിനെയും 33 വര്‍ഷമായി വട്ടം കറക്കുന്ന സുകുമാരക്കുറുപ്പിന്റെ കഥ വായിക്കാം-

‘കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്.1984-ല്‍ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാള്‍ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ താന്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം.

ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറില്‍ കയറ്റി യാത്രാമദ്ധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാള്‍ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകില്‍ കാറുള്‍പ്പെടെ കത്തിച്ചു.ആലപ്പുഴ ജില്ലയിലെ മവേലിക്കരയ്ക്ക് അടുത്ത് കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ്- പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍, കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്.

സുകുമാരക്കുറുപ്പിന്റെ കഥ ജസ്റ്റിസ് കെ.ടി. തോമസ് ഇങ്ങനെ എഴുതുന്നു:

‘കേരളത്തില്‍ ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് എന്ന സ്ഥലത്തുകാരനായ സുകുമാരക്കുറുപ്പ് തന്റെ ‘ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണ് കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കേ, വേഗത്തില്‍ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സില്‍ ഉദിച്ചു. ഇതിനോടനുബന്ധിച്ച്, അബുദാബിയില്‍ വച്ച് 301616 ദിര്‍ഹത്തിനുള്ള (ഏകദേശം 30 ലക്ഷം രൂപ) ഒരു ഇന്‍ഷുറന്‍സ് പോളിസി അയാള്‍ എടുത്തു. തുടര്‍ന്ന്, താന്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താന്‍ അയാള്‍ തീരുമാനിച്ചു. അങ്ങനെയാകുമ്പോള്‍, ഇന്‍ഷുറന്‍സ് തുക മുഴുവന്‍ അയാളുടെ ‘ഭാര്യയ്ക്ക് കൈപ്പറ്റാമല്ലോ. തുടര്‍ന്ന് അവര്‍ക്ക് എവിടെയെങ്കിലും സുഖമായി ജീവിക്കാന്‍ സാധിക്കും. ഈ അസ്പഷ്ടമായ ആശയം പിന്നീട് വ്യക്തമായ പദ്ധതിയായി മാറി. സുകുമാരക്കുറുപ്പിന്റെ അളിയനും (ഒന്നാംപ്രതി) വിശ്വസ്തനായ ഡ്രൈവറും (രണ്ടാംപ്രതി) അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും ഇതിലെ പങ്കാളികളായി. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കല്‍ കോളജ് ലബോറട്ടറിയില്‍നിന്ന് അവര്‍ അല്പം ‘ഈതര്‍’ കൈക്കലാക്കി.

1984 ജനുവരി ആദ്യ ആഴ്ച സുകുമാരക്കുറുപ്പും ഒന്നാം പ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ഗൂഢാലോചനക്കാര്‍ (സുകുമാരക്കുറുപ്പ്, ഒന്നും രണ്ടും പ്രതികള്‍, പ്യൂണ്‍) ചേര്‍ന്ന് ചെറിയനാടുള്ള ”സ്മിതഭവനില്‍ (സുകുമാരക്കുറുപ്പിന്റെ ഭാര്യവീട്) ഒത്തുചേര്‍ന്ന് പദ്ധതി നടപ്പിലാക്കാനുള്ള വിശദവിവരങ്ങള്‍ ചര്‍ച്ചചെയ്തു. 1984 ജനുവരി 21-ാം തീയതി അതിനുള്ള ദിവസമായി അവര്‍ തിരഞ്ഞെടുത്തു. മുന്‍കൂട്ടി തീരുമാനിച്ച ആ ദിവസം അവര്‍ നാലുപേരും കല്പകവാടിയില്‍ (ആലപ്പുഴ ടൗണിന് 20 കി.മീ. തെക്കുഭാഗത്തുള്ള ദേശീയപാതയോട് ചേര്‍ന്നുള്ള ഒരു ടൂറിസ്റ്റ് ഹോട്ടല്‍) ഒത്തുചേര്‍ന്നു. സുകുമാരക്കുറുപ്പ് തന്റെ അമ്പാസിഡര്‍ കാറിലാണ് (KLY 5959) അവിടെ എത്തിച്ചേര്‍ന്നത്. മറ്റുള്ളവര്‍ ഒന്നാം പ്രതിയുടെ കാറില്‍ (KLY7831) എത്തിച്ചേര്‍ന്നു. സുകുമാരക്കുറുപ്പ് ഒരു കാറിലും മറ്റുള്ളവര്‍ മറ്റേ കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോട് വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, 23 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും (ഏകദേശം ഓച്ചിറ എന്ന സ്ഥലംവരെ) അങ്ങനെ ഒരാളെ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോള്‍ (ഓച്ചിറയില്‍നിന്ന് ഏകദേശം 13 കി.മീ. അകലെ) ഒരാള്‍ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാന്‍ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാള്‍ക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാര്‍ KLY 5959 എന്ന കാറില്‍ ചാക്കോയ്ക്ക് ലിഫ്റ്റ് നല്കി.

യാത്ര തുടരവേ, ചാക്കോയ്ക്ക് കുടിക്കാന്‍ എന്തോ നല്കിയെങ്കിലും അയാള്‍ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിര്‍ബന്ധിച്ച് അവര്‍ ചാക്കോയെക്കൊണ്ട് ”ഈതര്‍’ കലര്‍ത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങള്‍ക്കകംതന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വല്‍കൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്തു. പിന്നീട് അവര്‍ ”സ്മിതഭവനി’ലേക്ക് യാത്രയായി. ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, അവര്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ആ ശരീരത്തില്‍ ധരിപ്പിച്ചു. തുടര്‍ന്ന് അവര്‍ മൃതദേഹം KLY 5959 കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച്, വടക്കുഭാഗത്തേക്ക് രണ്ട് കാറുകളിലായി യാത്രയാരംഭിച്ചു. കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ ചാക്കോയുടെ ശരീരം എടുത്ത് KLY 7831 കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയശേഷം സമീപത്തെ നെല്‍വയലിലേക്ക് ആ കാര്‍ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്ന കാറിന് തീപിടിക്കുകകൂടി ചെയ്തതോടെ അവര്‍ മറ്റേ കാറില്‍ ഗഘഥ 5959 കയറി സ്ഥലംവിട്ടു. ഇതിനിടെ ഒന്നും രണ്ടും പ്രതികള്‍ക്കും കുറേ പൊള്ളലേറ്റിരുന്നു. പുകനിറഞ്ഞ ആ അന്തരീക്ഷത്തില്‍നിന്ന് ഓടി രക്ഷപ്പെടുമ്പോള്‍, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നില്ല. അപ്പോള്‍ സമയം ഏകദേശം പുലര്‍ച്ചെ മുന്നുമണിയോടടുത്തിരുന്നു” പുലര്‍ച്ചെ, കത്തിക്കൊണ്ടിരിക്കുന്ന കാര്‍ കണ്ട്, സമീപവാസികള്‍ അതിനടുത്തേക്ക് ഓടി. കത്തുന്ന കാറിനു സമീപം ഒരു ഗ്ലൗസ് കിടക്കുന്നത് കണ്ടപ്പോള്‍ത്തന്നെ സംഭവം ഒരു കൊലപാതകമാകാമെന്ന് ആളുകള്‍ സംശയിച്ചു. അങ്ങനെ അവരിലൊരാള്‍ മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി FIR (ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) നല്കി.

രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് ഒരു പൂര്‍ണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂണ്‍ മാപ്പുസാക്ഷിയാവുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്സാക്ഷിയായി തെളിവ് നല്കുകയും ചെയ്തു. സംഭവങ്ങളെല്ലാം തന്നെ നടന്നതുപോലെ അയാള്‍ വിശദീകരിച്ചു. മറ്റു പല സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ അയാള്‍ നല്കിയ തെളിവ് ഞങ്ങള്‍ വിശ്വസിച്ചു. പ്രധാനമായും രണ്ടു വാദഗതികളാണ് ഈ കേസില്‍ ഉണ്ടായിരുന്നത്ഒന്നാമത്, ”മൃതദേഹം സുകുമാരക്കുറുപ്പിന്റേതുതന്നെ ആണെങ്കില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ല’ എന്നതായിരുന്നു. ഈ വാദഗതിയെ നേരിടാന്‍, കൊലപാതകം നടന്നതിന്റെ പിറ്റേദിവസം തന്നെ സുകുമാരക്കുറുപ്പിനെ ജീവനോടെ കണ്ടവരുണ്ട് എന്നത് മതിയാകുമായിരുന്നു. നിരവധി സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്, സംഭവത്തിനുശേഷവും സുകുമാരക്കുറുപ്പിനെ ജീവനോടെ രണ്ടുപേര്‍ (സാക്ഷികള്‍) കണ്ടിരുന്നു എന്ന് സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ”പ്രതികളെ ശിക്ഷിക്കണമെങ്കില്‍, കൊല്ലപ്പെട്ടത് തിരിച്ചറിയാന്‍ കഴിയുന്ന ഒരാളായിരിക്കണം എന്ന് നിയമം അനുശാസിക്കുന്നില്ല. കൊല്ലപ്പെട്ടത് ഒരു മനുഷ്യനാണ് എന്നതുതന്നെ അധികമാണ്’ഇങ്ങനെ ഒരു പ്രമാണവാക്യം (dictum)കൊണ്ടാണ് രണ്ടാമത്തെ വാദഗതിയെ (കൊല്ലപ്പെട്ടത് ചാക്കോയാണ് എന്ന് ആ സമയത്ത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല) ഞങ്ങള്‍ നേരിട്ടത്.

എല്ലാ കൊലപാതകക്കേസുകളിലും കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് പ്രോസിക്യൂഷന്‍ തെളിയിക്കണം എന്നത് അഭേദ്യമായ ഒരു നിയമമല്ല. മൃതശരീരം തിരിച്ചറിയപ്പെടണം എന്നതിന് നീതിയുക്തമായ ഒഴിവുകള്‍ വന്നേക്കാം. നരഹത്യയ്ക്ക് പീനല്‍കോഡില്‍ പറയുന്നത്, ‘സ്വന്തം പ്രവൃത്തിയുടെ ഫലമായി ഒരു കൊലപാതകത്തിന് ഉത്തരവാദിയാകുന്ന ആരും’ (Who ever causes death by doing an act) എന്നാണ്. ഇതേകാര്യംതന്നെ കൊലക്കുറ്റത്തിനും അവിഭാജ്യഘടകമാണ്. പീനല്‍കോഡിന്റെ സെക്ഷന്‍ 46 ഇപ്രകാരം പറയുന്നു: ‘മരണം എന്നതു സൂചിപ്പിക്കുന്നത് ഒരു മനുഷ്യജീവിയുടെ മരണമാണ്’ (death denotes death of a human being). നരഹത്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍, അത് കൊലപാതകത്തിലേക്ക് എത്തുന്നതായാലും ഇല്ലെങ്കിലും (amounting to murder or not) ഒരു മനുഷ്യന്റെ മരണം അനിവാര്യമാണ്. പക്ഷേ, അത് ആരെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു മനുഷ്യജീവിതന്നെയാകണം എന്ന് പീനല്‍കോഡ് പറയുന്നില്ല. ഒരു കേസില്‍ ”അ’ ഒരു മനുഷ്യനെ കൊന്നു എന്നതിന് വ്യക്തമായ തെളിവ് ഉണ്ടെങ്കില്‍, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍പോലും ”അ’ ശിക്ഷാര്‍ഹനാണ്.

പ്രതിക്കു നല്‍കിയിരിക്കുന്ന ശിക്ഷ ഞങ്ങള്‍ ശരിവച്ചു. പക്ഷേ, സുകുമാരക്കുറുപ്പിനെ അപ്പോഴും പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ്വകുപ്പ് നിരന്തരമായി പരിശ്രമിക്കുകയും പല പദ്ധതികളും പരീക്ഷിക്കുകയും ചെയ്തെങ്കിലും തുടര്‍ന്നും രക്ഷപ്പെട്ടു നടക്കാന്‍ സുകുമാരക്കുറുപ്പിന് സാധിച്ചു. സുകുമാരക്കുറുപ്പ് മരിച്ചുപോയി എന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ല, അയാള്‍ വേഷപ്രച്ഛന്നനായി പല സ്ഥലങ്ങളില്‍ മാറിമാറി നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഈ കേസില്‍ പ്രതിയായതിനുശേഷം ഇന്നോളം ആരും അയാളെ കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. ഇന്നും ഒരു കടങ്കഥയായി തുടരുന്ന അയാളെക്കുറിച്ച് പത്രങ്ങള്‍ ഇടയ്ക്കൊക്കെ എഴുതാറുണ്ട്. അങ്ങനെ, കേരളത്തിലെ പോലീസ് അന്വേഷണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ ഈ ക്രൈംത്രില്ലര്‍ കഥ ജനമനസ്സുകളില്‍ മായാതെ നില്ക്കുന്നു.

ചാക്കോയുടെ ഭാര്യ ശാന്തമ്മയ്ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക ജോലി നല്‍കി. (ചാക്കോയുടെ മരണസമയത്ത് ഇവര്‍ 6 മാസം ഗര്‍ഭിണിയായിരുന്നു). ഈ കൊലപാതകത്തില്‍ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പിന്നീട് പോലീസ് പിടികൂടി.ഇവര്‍ ജീവപരന്ത്യം തടവിനു ശിക്ഷിക്കപ്പെട്ടു.(കടപ്പാട്)

കാത്തിരിക്കാം… കേരളത്തിലെ കുപ്രസിദ്ധ പിടികിടപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരത്തിന്…. ഏറ്റവും ബുദ്ധിമാനായ കൊലയാളിയിലേക്ക്… മരിച്ചു.. / ജിവിച്ചിരിപ്പുണ്ടോ എന്ന് സംശയം ആയി നില്‍ക്കുന്ന ജന്മം… ഇയാളുടെ ബുദ്ധിയും ഐ ക്യൂ ഒക്കെ അറിയണമെങ്കില്‍ പഴമക്കാര്‍ പറഞ്ഞ് തരും..’
(ഫെയ്‌സ്ബുക്കിലെ ‘ചെങ്ങന്നൂര്‍ നാട്ടുകൂട്ടം’-ത്തില്‍ വന്ന പോസ്റ്റ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍