UPDATES

സിനിമാ വാര്‍ത്തകള്‍

പത്മശ്രീ പുരസ്‌കാരം തിരിച്ചുകൊടുക്കാൻ ആലോചിച്ചിരുന്നു; വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാന്‍ (വീഡിയോ)

‘അവാര്‍ഡ് തിരിച്ചുകൊടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ കാരണം അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. അവാര്‍ഡ് വാങ്ങേണ്ട എന്നു തന്നെയായിരുന്നു എന്റെ തീരുമാനം’

തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം നിരസിക്കുന്നതിനെക്കുറിച്ചും തിരിച്ചുകൊടുക്കുന്നതിനെ കുറിച്ചും താൻ ആലോചിച്ചിരുന്നുവെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. അര്‍ബാസ് ഖാന്റെ ചാറ്റ്‌ഷോയായ പിഞ്ചിലായിരുന്നു സെയ്ഫിന്റെ തുറന്നുപറച്ചിൽ.

2005ല്‍ ഹംതുമ്മിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സെയ്ഫിനെ 2010ലാണ് രാഷ്ട്രം ഏറ്റവും വലിയ നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചത്. അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടിലിൽ നിന്നാണ് സെയ്ഫ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഹിന്ദി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം. ഏന്നാൽ സെയ്ഫ് അലി ഖാന് പത്മശ്രീ ഏറ്റുവാങ്ങാന്‍ അര്‍ഹതയില്ലെന്നും അത് പണം കൊടുത്ത് വാങ്ങിയ പത്മശ്രീയാണെന്നുമുള്ള ട്രോളുകൾ സജീവമായിരുന്നു. ഇതേ തുടർന്നാണ് താരത്തിന്റെ ഈ പ്രതികരണം.

സെയ്ഫ് ഒരു കള്ളനാണ്. ആദ്യം പത്മശ്രീ പണം കൊടുത്തു വാങ്ങി. പിന്നെ മകനെ തൈമുര്‍ എന്ന് പേരിട്ടു. റെസ്‌റ്റോറന്റില്‍ ആളുകള്‍ മര്‍ദിച്ചു. ഇയാള്‍ക്ക് എങ്ങനെയാണ് സേക്രഡ് ഗെയിംസില്‍ ഒരു വേഷം ലഭിച്ചത്. അയാള്‍ക്ക് അഭിനയം എന്താണെന്നു തന്നെ അറിയില്ല എന്നായിരുന്നു ട്രോള്‍. ഇതിനോട് പ്രതികരിക്കുമ്പോഴായിരുന്നു അവാര്‍ഡ് നിരസിക്കുന്നതിനെക്കുറിച്ചും അത് തിരിച്ചുകൊടുക്കുന്നതിനെ കുറിച്ചും താന്‍ ചിന്തിച്ച കാര്യം സെയ്ഫ് വെളിപ്പെടുത്തിയത്.

ഞാനൊരു കള്ളനല്ല. പത്മശ്രീ പണം കൊടുത്ത് വാങ്ങാവുന്ന ഒന്നല്ല. വേണമെങ്കില്‍ ഇക്കാര്യം മുതിര്‍ന്ന താരങ്ങളോട് ചോദിച്ച് ഉറപ്പുവരുത്താം. സര്‍ക്കാരിന് കൈക്കൂലി കൊടുക്കുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യമാണ്. ഈ അവാര്‍ഡ് വാങ്ങണം എന്നു പോലുമുണ്ടായിരുന്നില്ല എനിക്ക്. കാരണം എന്നേക്കാള്‍ ഇതിന് അര്‍ഹതയുള്ള, ഇതുവരെ കിട്ടാത്ത ഒരുപാട് മുതിര്‍ന്ന താരങ്ങള്‍ ഇവിടെയുണ്ട്. എന്നേക്കാള്‍ യോഗ്യത കുറഞ്ഞ പലരും അത് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

അവാര്‍ഡ് തിരിച്ചുകൊടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ കാരണം അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. അവാര്‍ഡ് വാങ്ങേണ്ട എന്നു തന്നെയായിരുന്നു എന്റെ തീരുമാനം. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ഒരു പുരസ്‌കാരം നിരസിക്കാന്‍ നമുക്കാവില്ല എന്നാണ് അച്ഛന്‍ എന്നെ ഉപദേശിച്ചത്. അങ്ങനെയാണ് ഞാന്‍ മനസ്സ് മാറ്റിയതും അത് സ്വീകരിച്ചതും. തിരിച്ചുകൊടുക്കണമെന്ന ചിന്ത ഉപേക്ഷിച്ചതും.

ഇന്ന് ഞാന്‍ അഭിനയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അഭിനയത്തിന് ഞാന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ആളുകള്‍ പറയുന്ന ഒരു കാലം വരും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്- സെയ്ഫ് അലി ഖാന്‍ പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍