വൈറസിലെ ഓരോ കഥാപാത്രങ്ങളും ഹീറോകളാണെന്നും,ഇതൊരു ത്രില്ലർ സിനിമയാണെന്നും പറയുകയാണ് സംവിധായകൻ ആഷിഖ് അബു.
കേരളം കരുത്തോടെ നേരിട്ട നിപ്പാ എന്ന മഹാവ്യാധിയുടെ കഥ പറയുന്ന ചിത്രമാണ് വൈറസ്. രോഗത്തെ നേരിട്ടവരുടെ ഇതുവരെ പുറത്തുവരാത്ത അനുഭവങ്ങളും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തും. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, രേവതി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഹീറോകളാണെന്നും,ഇതൊരു ത്രില്ലർ സിനിമയാണെന്നും പറയുകയാണ് സംവിധായകൻ ആഷിഖ് അബു. ‘എഴുതി വരുമ്പോഴാണ് അറിയുന്നത് ഓരോരുത്തരും ഹീറോയാണെന്ന്. രോഗികളുടെ വസ്ത്രം തിരുമ്പുന്നവർ, അവരെ മറവു ചെയ്തവർ, പരിചരിച്ചവർ അങ്ങിനെ ജീവിതത്തിന്റെ താഴെ തട്ടിലെന്നു നാം കരൂതുന്ന എത്രയോ പേർ നന്മകൊണ്ടു ഉയരങ്ങളിൽ നിൽക്കുന്നതു നാം കണ്ടു’. ആഷിഖ് അബു പറയുന്നു. മനോരമ ഓൺലൈനോട് ആയിരുന്നു ആഷിഖിന്റെ പ്രതികരണം.
‘ഇതൊരു ത്രില്ലർ സിനിമയാണെന്നു പറയാം. മരണംതന്നെയാണു മറുവശത്ത്. അത് അറിഞ്ഞുകൊണ്ടുതന്നെ മരണ വൈറസിന് എതിരെ കുറെ മനുഷ്യർ നടത്തിയ പോരാട്ടത്തിന്റെ കഥയാണിത്. ഈ വൈറസ് വന്ന വഴിയിലൂടെ യാത്ര ചെയ്യുന്ന ഓരോ നിമിഷവും ഞങ്ങൾ നടുങ്ങുകയായിരുന്നു. നിങ്ങൾ ആദ്യം മുതലെ ചോദിച്ചൊരു കാര്യം എന്തിനാണ് ഇത്രയേറെ പ്രധാന അഭിനേതാക്കളെന്നാണ്. എഴുതി വരുമ്പോഴാണ് അറിയുന്നത് ഓരോരുത്തരും ഹീറോയാണെന്ന്. രോഗികളുടെ വസ്ത്രം തിരുമ്പുന്നവർ, അവരെ മറവു ചെയ്തവർ, പരിചരിച്ചവർ അങ്ങിനെ ജീവിതത്തിന്റെ താഴെ തട്ടിലെന്നു നാം കരൂതുന്ന എത്രയോ പേർ നന്മകൊണ്ടു ഉയരങ്ങളിൽ നിൽക്കുന്നതു നാം കണ്ടു. മറ്റ് ആശുപത്രികളിലെക്കോ രാജ്യങ്ങളിലേക്കോ ഒളിച്ചോടാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നവർ ഏതു നിമിഷവും വരാവുന്ന വൈറസിനെ മറന്നു അവിടെ ജോലി ചെയ്യുന്നതും കണ്ടു. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിനും നല്ല അഭിനേതാക്കൾതന്നെ വേണമെന്നു തോന്നി’.- ആഷിഖ് അബു പറഞ്ഞു
ഇതു എഴുതിയുണ്ടാക്കിയ കഥയല്ല. രോഗം പടരുമ്പോഴും അതിനകത്തുള്ളവർ വിവരം തന്നുകൊണ്ടേയിരുന്നു. കഥ എഴുതിയ മൂന്നു േപരും രോഗം പടരുന്ന നഗരത്തിൽ താമസിച്ചു തന്നെയാണു വിവരങ്ങൾ കണ്ടെത്തിയത്. എത്രയോ ദിവസം ഞാനും അവിടെ താമസിച്ചു. എത്രയോ പേരെ കണ്ടു.അവരുമായി സംസാരിച്ചു. അവരെല്ലാം കടന്നുപോയത് ഒരിക്കലും പറഞ്ഞു തരാനാകാത്ത ഭീതിയിലൂടെയാണ്. ജീവനക്കാരുടെ കുടുംബം പ്രാർഥനകളോടെ വീട്ടിൽ കഴിഞ്ഞു.ഈ വേദനക്കിടയിലും അവരെ നാട്ടുകാരിൽ പലരും ഒറ്റപ്പെടുത്തി. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമല്ല. ജീവിത്തിന്റെ പച്ചയായ വശമാണത്. വിൽപത്രം എഴുതിവച്ചു ജോലിക്കെത്തിയ ഒരു ഡോക്ടറെ ഞങ്ങൾ കണ്ടു. തിരിച്ചുവരില്ലെന്നുറപ്പിച്ചു വീട്ടിൽനിന്നു യാത്ര പറയാൻ വേറെ ഏതു ജോലിക്കു കഴിയും. വിൽപത്രമെന്നതു മരണപത്രം തന്നെയാകുന്ന അവസ്ഥ.
രാജീവ് രവിയാണ് ‘വൈറസി’ന്‍റെ ഛായാഗ്രാഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍.
ഒപിഎം പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രം ജൂൺ 7 ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും.