25 വർഷമായി സിനിമയുടെ മുറ്റുത്തുണ്ടെങ്കിലും ഇപ്പോഴാണ് പ്രേക്ഷക മനസിൽ കയറിയിരിക്കുന്ന കഥാപാത്രങ്ങൾ കിട്ടിതുടങ്ങിയതെന്ന് പറയുകയാണ് ജയശങ്കർ.
‘ആമേൻ’ എന്ന ചിത്രത്തിലെ വിഷക്കോൽ പാപ്പി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രെദ്ധ നേടിയ താരമാണ് ജയശങ്കർ. 25 വർഷമായി സിനിമയുടെ മുറ്റുത്തുണ്ടെങ്കിലും ഇപ്പോഴാണ് പ്രേക്ഷക മനസിൽ കയറിയിരിക്കുന്ന കഥാപാത്രങ്ങൾ കിട്ടിതുടങ്ങിയതെന്ന് പറയുകയാണ് ജയശങ്കർ.
പേര് പറഞ്ഞാൽ അധികം പേർക്കും അറിയണമെന്നില്ല. ലഭിക്കുന്നതെല്ലാം ബി.പി.എൽ കഥാപാത്രങ്ങളും. കൈലിമുണ്ടും വെള്ള ബനിയനും സ്ഥിരം കോസ്റ്റ്യും. ആമേൻ ഇറങ്ങിയപ്പോൾ ആദ്യ പേര് വീണു, വിഷക്കോൽ പാപ്പി. ഇപ്പോൾ സലോമിയുടെ അപ്പൻ. പ്രകാശൻ കൈവിട്ടപ്പോൾ മുച്ചക്രവുമായി താഴേക്ക് വീഴുന്നതു കണ്ട് പ്രേക്ഷകർ അന്ന് ആഹ്ളാദിച്ചു. ജയശങ്കർ പറയുന്നു. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ ഇക്കാര്യം തുറന്ന് പറഞ്ഞത്.
ബാബുവിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിറ്റി ഒഫ് ഗോഡിൽ രോഹിണിയുടെ ഭർത്താവായ തമിഴൻ കഥാപാത്രം. എന്റെ അഭിനയ ശൈലി ലിജോയ്ക്ക് ഇഷ്ടപ്പെട്ടു.ജയശങ്കറിനെ നായകനാക്കി അടുത്ത സിനിമ ചെയ്യുമെന്ന് ലിജോ സെറ്റിൽ പറയുകയും ചെയ്തു. പക്ഷേ അത് നടന്നില്ല. സിറ്റി ഒഫ് ഗോഡും വിജയം നേടിയില്ല.
‘അവസരങ്ങൾ വരുമെന്ന് വീണ്ടും പ്രതീക്ഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. വീണ്ടും ചില ചെറുകിട ജോലികളികളിലേക്ക്. മൾട്ടി ലെവൽ മാർക്കറ്റിംഗ്. ജീവിക്കാൻ എന്ത് ജോലി ചെയ്യുന്നതിനും മടിയില്ലായിരുന്നു. സിറ്റി ഒഫ് ഗോഡ് കഴിഞ്ഞു ഒരു വർഷത്തിനു ശേഷമാണ് ആമേൻ. ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും കൈയടിച്ചു. ആമേനു ശേഷമാണ് നടൻ എന്ന നിലയിൽ അംഗീകാരം ലഭിക്കുന്നത്. അതുവരെ ചെയ്തത് എല്ലാം അടി കൊള്ളുന്ന വേഷങ്ങൾ. തല്ലു കൊള്ളുന്നത് കണ്ടല്ലോയെന്ന് എന്നെ കാണുമ്പോൾ നാട്ടുകാർ ചോദിക്കും. നേരിട്ട് എന്നെ തല്ലാൻ കഴിയാത്തതിന്റെ സന്തോഷത്തിലാണ് ചോദ്യം. 1983 എന്ന ചിത്രത്തിൽ നല്ലൊരു വേഷം ലഭിച്ചു’-ജയശങ്കർ കൂട്ടി ചേർത്തു
ആമേനിൽ അഭിനയിച്ച ശേഷം ചെമ്പൻ വിനോദിനെയും സുധികോപ്പയെയും തേടി മികച്ച അവസരങ്ങളെത്തി. ചെമ്പൻ നായക നിരയിലേക്ക് ഉയർന്നു. ജയശങ്കറിന് വീണ്ടും ഭാഗ്യക്കേട്. സംവിധായകരോടും നിർമ്മാതാക്കളോടും ചാൻസ് ചോദിക്കാനും മടി. ചാൻസ് ചോദിക്കുന്നത് നാണക്കേടായി കരുതി. ടമാർ പടാറിന്റെ ലൊക്കേഷനിൽ ദിലീഷ് പോത്തനെ പരിചയപ്പെട്ടു. ആ സൗഹൃദം മഹേഷിന്റെ പ്രതികാരത്തിൽ മികച്ച വേഷം ലഭിക്കാൻ സഹായിച്ചു. ആമേനുശേഷം ജയശങ്കറിനെ പ്രേക്ഷകർ കൂടുതൽ തിരിച്ചറിഞ്ഞത് മഹേഷിന്റെ പ്രതികാരത്തിലാണ്. അതിനു ശേഷവും മികച്ച വേഷമില്ല. അടുത്ത സിനിമയിൽ ഉറപ്പായും വേഷം ഉണ്ടാവുമെന്ന് സംവിധായകർ ജയശങ്കറിനെ കാണുമ്പോൾ പറയും. സിനിമ തുടങ്ങുമ്പോൾ ഉണ്ടാവില്ല. സിനിമാ അഭിനയം തുടങ്ങിയിട്ട് 25 വർഷം പൂർത്തിയാവുന്നു. ’’ഇപ്പോഴും പ്രതിഫലത്തിന്റെ കാര്യം സംസാരിക്കുമ്പോൾ പലരും ഉഴപ്പാറുണ്ട്. അതുകൊണ്ടാണ് പലപ്പോഴും സിനിമ നിറുത്തി മറ്റ് ജോലികൾക്ക് പോകാൻ നിർബന്ധിതനാകുന്നത്. ചിലപ്പോൾ എന്റെ അഭിനയ ശൈലി എല്ലാ സംവിധായകർക്കും ഇഷ്ടപ്പെടണമെന്നില്ല. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഹിന്ദിയിൽ ചെയ്യുന്ന സിനിമയിലെ വേഷം അവസാന നിമിഷമാണ് നഷ്ടപ്പെട്ടത്.