ഭിന്നത പ്രചരിപ്പിക്കുന്ന വാക്കുകള്‍ തന്റേതല്ലെന്നും പാര്‍വതി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി
തന്‍റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പാർവതി തിരുവോത്ത്. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയിൽപ്പെട്ടതായും അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍വതി പറയുന്നു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകളും തെക്ക്-വടക്ക് ഭിന്നത സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് ഈ പേജിലുള്ളത്. ഇതിനെത്തുടര്‍ന്ന് ഇത് തന്റെ പ്രൊഫൈൽ പേജല്ലെന്നും, ഇതിലെ ഭിന്നത പ്രചരിപ്പിക്കുന്ന വാക്കുകള്‍ തന്റേതല്ലെന്നും പാര്‍വതി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.
പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;
നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഈ അവസരത്തില്‍ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകള്‍ക്കിടയില്‍ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകള്‍ ഇടുന്നത് ശ്രദ്ധയില്‍ പെട്ടത്.
ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങള്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല. കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകള്‍ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാം. അതിജീവിക്കാം ഒരിക്കല്‍ കൂടി. ഒരുമിച്ച് !
പാർവതിയുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ വഴി പ്രചരിച്ചിരുന്ന സന്ദേശം
”കഴിഞ്ഞ വര്‍ഷം തെക്കന്‍ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും വയനാട്ടില്‍ നിന്നും യഥേഷ്ടം ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യസാധാനങ്ങളുമായി ഓടിവന്ന മനുഷ്യരാണ്. വീടുകളില്‍ അടിഞ്ഞ ചളിയും കഴുകി വൃത്തിയാക്കി തന്നിട്ടേ അവര്‍ തിരിച്ചു പോന്നിട്ടുള്ളൂ.
ഉരുള്‍പൊട്ടിയും വെള്ളം പൊങ്ങിയും അവരില്‍ ഏറെ പേരും ബന്ധുക്കളും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ്. മതിയായ ഭക്ഷണമോ വസ്ത്രമോ ഒന്നുമില്ലാതെ കഴിയുകയാണ് പല ക്യാമ്പുകളിലും. മഴക്കെടുതി കാര്യമായി ബാധിച്ചിട്ടില്ലാത്ത തെക്കന്‍ കേരളത്തിലെ സുഹൃത്തുക്കളേ, ആലോചിച്ചു നില്‍ക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കൂ. ഇപ്പോഴല്ലാതെ എപ്പോഴാണ് നിങ്ങള്‍ സഹായിക്കുക?.”