”ഞാന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കുട്ടിയുടെ കാലില്‍ വളരെ മോശമായി രീതിയില്‍ തൊടുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് ആ കുട്ടി”
പുരുഷന്റെ ലൈംഗിക അതിക്രമങ്ങള്‍ക്കു മുമ്പില്‍ ധൈര്യമില്ലാതെ നിസ്സഹായരായി നില്‍ക്കുകയല്ല ഒരു സ്ത്രീ ചെയ്യേണ്ടത്, മറിച്ച് ആ നിമിഷം പ്രതികരിക്കുകയാണ് വേണ്ടതെന്ന് നടി രജീഷ വിജയന്‍. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ബസില്‍ വച്ചുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് മൂവി മാൻ ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ വെളിപ്പെടുത്തല്‍.
രജിഷയുടെ വാക്കുകള്‍;
”ഞാന്‍ പ്ലസ് വണിന് പഠിക്കുന്ന സമയത്താണ്. ബസില്‍ യാത്ര ചെയ്യുകയാണ്. നല്ല തിരക്കുള്ള സമയം. ഡോറിനടുത്തുള്ള കമ്പിയില്‍ പിടിച്ച് ഒരു ചെറിയ കുട്ടി സ്കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്. ആകെ പകച്ച്, പേടിച്ചുവിറച്ചാണ് ഈ കുട്ടി നില്‍ക്കുന്നത്.
”ഞാന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കുട്ടിയുടെ കാലില്‍ വളരെ മോശമായി രീതിയില്‍ തൊടുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന രണ്ട് സ്ത്രീകളും ഇത് കാണുന്നുണ്ട്. പക്ഷേ പ്രതികരിക്കുന്നില്ല.
‘ഒടുവില്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് തിരിച്ചുപറഞ്ഞു. തിരിഞ്ഞ് കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്തോ എന്ന് കണ്ണുരുട്ടി ചോദിച്ചു. കുട്ടി പേടിച്ച് ഒന്നും മിണ്ടുന്നില്ല. പിന്നിലിരുന്ന ആന്റിമാരോട് ചോദിച്ചു, അവരും ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാനും അയാളും തമ്മില്‍ ബഹളമായി. ഇടയ്ക്ക് അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു. ഞാനയാളുടെ മുഖത്തടിച്ചു. തെറ്റു കാണുമ്പോള്‍ പ്രതികരിക്കണമെന്നു തന്നെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.
‘ഡ്രൈവറും കണ്ടക്ടറും ഒക്കെ ഇടപെട്ട് അയാളെ ബസില്‍ നിന്നിറക്കിവിട്ടു വീണ്ടും മുമ്പോട്ടു പോയി. കുറച്ചു സ്റ്റോപ്പുകള്‍ കൂടി പിന്നിട്ടപ്പോള്‍ പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് ഞാന്‍ പറഞ്ഞു- മോളെ ഇനി ഇങ്ങനെ ഒറ്റക്കു വിടരുത്. ഒരു പക്ഷേ അത്രയും ആളുകള്‍ കൂടെയുണ്ടെന്ന തോന്നലാകാം പെട്ടന്ന് പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മള്‍ നമ്മളെത്തന്നെ ആ സ്ഥാനത്ത് കണ്ടാല്‍ പ്രതികരിക്കാതിരിക്കാന്‍ തോന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്- രജിഷ പറഞ്ഞു.