2016 ജനുവരി ഒന്നിന് സമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു
സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഗായകന്‍ അദ്‌നാന്‍ സമി പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്കെതിരേ കടുത്ത വിമർശങ്ങൾ ആണ് ഉയരുന്നത്. മുന്‍ പാകിസ്താന്‍ പൗരനായ അദ്‌നാന്‍ സമിയെ മാതൃരാജ്യത്തെ ചതിച്ചവന്‍ എന്ന് വിശേഷിപ്പിച്ച് ഒട്ടനവധിപേര്‍ രംഗത്ത് വന്നിരിക്കുകയാണ്. 2016 ജനുവരി ഒന്നിന് സമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു. 15 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന സമിയുടെ പാകിസ്താന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
അദ്ദേഹം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമര്‍ശനമാണ് പാകിസ്താനില്‍നിന്ന് ഉയര്‍ന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണവുമായി ഒട്ടേറെ പേര്‍ രംഗത്ത് വന്നു. തുടര്‍ന്ന മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായകന്‍.
‘ഇന്ത്യക്കാര്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്നു. അവര്‍ ആദരിക്കുന്നത് സ്വന്തം മാതൃരാജ്യത്തോട് കൂറില്ലാത്ത ഒരു വ്യക്തിയെയാണ്. സ്വന്തം പിതാവ് യുദ്ധം ചെയ്ത രാജ്യത്തിനോട് എങ്ങനെയാണ് നിങ്ങള്‍ക്ക് പ്രതിപത്തി തോന്നിയത് (അദ്ദേഹത്തിന്റെ പിതാവ് പാക് എയര്‍ഫോഴ്‌സിലെ പൈലറ്റ് ആയിരുന്നു)’. ഈ ട്വീറ്റിന് അദ്‌നാന്‍ മറുപടി നല്‍കിയത് ഇങ്ങനെ … ‘മുഹമ്മദ് അലി ജിന്നയ്ക്ക് സ്വന്തം രാജ്യത്തോട് കൂറില്ലായിരുന്നു. അപ്പോള്‍ നമ്മള്‍ അദ്ദേഹത്തെ എന്താണ് വിളിക്കേണ്ടത്.’
‘എന്റെ പിതാവ് ഇന്ത്യയിലാണ് ജനിച്ചത് (1942), മരിച്ചതും ഇന്ത്യയിലാണ്’- അദ്‌നാന്‍ സാമി കുറിച്ചു. മാതൃരാജ്യത്തെ ഒറ്റിയവനാണ് താങ്കള്‍. ഞങ്ങള്‍ക്ക് നിങ്ങളെ മടുത്തു. എന്നൊരാള്‍ കുറിച്ചപ്പോള്‍ സമി മറുപടി പറഞ്ഞതിങ്ങനെ, സത്യത്തില്‍ നിങ്ങള്‍ക്കല്ല മടുത്തത്, അതുകൊണ്ടാണ് ഞാന്‍ അവിടെ നിന്ന് പോന്നത്.