UPDATES

സിനിമാ വാര്‍ത്തകള്‍

വിജയ് സേതുപതി ചിത്രത്തിൽ നിന്ന് തന്നെ പുറത്താക്കുകയായിരുന്നു; വെളിപ്പെടുത്തലുമായി അമല പോൾ

ഇത് പുരുഷമേധാവിത്തത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണ്. ആടൈ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത

വിജയ് സേതുപതി ചിത്രത്തിൽ നിന്നും തന്നെ പുറത്താക്കിയതാണെന്ന് നടി അമല പോൾ. സിനിമയിൽ നിന്ന് താന്‍ പിന്‍മാറിയതല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്താക്കിയതാണെന്നും അമല പോള്‍ വ്യക്തമാക്കി. കൂടാതെ താന്‍ പ്രൊഡക്‌ഷന്‍ ഫ്രണ്ട്‌ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയതെന്നും ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല പോൾ
പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വിഎസ്പി 33 എന്ന് തല്‍ക്കാലം പേരിട്ടിരുന്ന ചിത്രത്തില്‍ തുടക്കത്തില്‍ നായികയായി പ്രഖ്യാപിച്ചത് അമലയെ ആയിരുന്നു. എന്നാൽ പിന്നീട് അമലയ്ക്ക് പകരം മേഘ്‌ന ആകാശ് അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചു. ഇതേ തുടർന്നാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.

‘അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. വിഎസ്പി 33 എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയിരിക്കുന്നു. ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ കാരണം പറയുന്നത്. ഇപ്പോള്‍ ഞാന്‍ ഇത് പുറത്ത് പറയുന്നത് ആത്മപരിശോധനക്കായാണ്. കരിയറിലുടനീളം പ്രൊഡക്‌ഷന്‍ ഹൗസുകളെ ഞാന്‍ പിന്തുണച്ചിട്ടില്ലേ എന്ന് സ്വയം ആത്മപരിശോധന നടത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍.

എനിക്കെതിരെ ആരും ഇതുവരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതിസന്ധഘട്ടങ്ങളില്‍ ഞാന്‍ വേണ്ടത്ര പിന്തുണ നിര്‍മാതാക്കള്‍ക്ക് നല്‍കിയിട്ടുമുണ്ട്.

ഉദാഹരണത്തിന് നിര്‍മാതാവ് പ്രതിസന്ധിയിലായപ്പോള്‍ ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ എന്ന സിനിമയില്‍ ഞാന്‍ എന്റെ പ്രതിഫലം ഉപേക്ഷിച്ചു. അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ടു നല്‍കുകയും ചെയ്തു. ഒരിക്കലും എന്റെ ശമ്പളം തരണമെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തിട്ടില്ല.

അതോ എന്ത പറവൈ പോലെ എന്ന സിനിമയുടെ കാര്യം പറയുകയാണെങ്കില്‍ എനിക്ക് ചിത്രീകരണത്തിനിടെ താമസം ഒരുക്കിയത് ഒരു കൊച്ചു ഗ്രാമത്തിലാണ്. നഗരത്തില്‍ താമസം വേണമെന്ന് പറഞ്ഞ് ഞാന്‍ ശഠിക്കുകയാണെങ്കില്‍ അത് ആ സിനിമയുടെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. രാവും പകലും ഞങ്ങള്‍ ഷൂട്ട് ചെയ്തു. പരിക്ക് പറ്റിയിട്ടും ഞാന്‍ ഷൂട്ടിങ് തുടര്‍ന്നു. കാരണം സമയം പോയാല്‍ വലിയ നഷ്ടം സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു.

ആടൈ എന്ന ചിത്രത്തിന് വേണ്ടിയും ഞാന്‍ ചെറിയ പ്രതിഫലമാണ് വാങ്ങിയത്. സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ലാഭത്തിന്റെ പങ്കും ചേര്‍ത്താണ് കരാര്‍ ഉണ്ടാക്കിയത്. ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്ക് പണക്കൊതിയില്ല.

വിഎസ്പി33യ്ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ മുംബൈയില്‍ എത്തിയിരിക്കുകയാണ് ഞാനിപ്പോള്‍. യാത്രയ്ക്കും താമസത്തിനും ഞാന്‍ സ്വന്തം പണമാണ് ചെലവാക്കിയത്. അതിനിടെയാണ് നിര്‍മാതാവ് രത്‌നവേലുകുമാര്‍ എന്നെ പുറത്താക്കിയ വിവരം അറിയിച്ച് സന്ദേശം അയച്ചത്. ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ലത്രേ… ഞാന്‍ ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞിരുന്നത്രെ.. കാരണം പറഞ്ഞാണ് എന്നെ പുറത്താക്കിയത്. എന്നാല്‍ അതിന്റെ സത്യവസ്ഥ മനസ്സിലാക്കുന്നതിനും മുന്‍പ് എന്നെ പുറത്താക്കി. ആടൈയുടെ ടീസര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ഇതൊക്കെ സംഭവിക്കുന്നത്.

ഇത് പുരുഷമേധാവിത്തത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണ്. ആടൈ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത. എന്റെ കഥാപാത്രങ്ങളോട് പൂർണമായും നീതിപുലർത്തുന്ന രീതിയിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇനി തുടർന്നും അങ്ങനെ തന്നെ. എന്നാൽ ഇത് നിരാശാജനകമാണ്. അഭിനേതാവിന്റെ സമയത്തിനോ കഴിവിനോ യാതൊരു വിലയും നൽകാത്ത പെരുമാറ്റം. ഇടുങ്ങിയ ചിന്തകളിൽ നിന്നും ഇത്തരം പ്രൊഡക്‌ഷൻ ഹൗസുകള്‍ പുറത്തുവരുമ്പോഴാണ് തമിഴിൽ നല്ല സിനിമകൾ ഉണ്ടാകുന്നത്’ – അമല പോൾ കുറിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍